പത്തനംതിട്ട: ആറന്മുളയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനമേറ്റതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്. റാന്നിക്കാരനെ മര്‍ദിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് സത്യം വിളിച്ചു പറയുന്നത്. റാന്നിക്കാരന്‍ മൊഴി നല്‍കിയതു പോലെ സംഗതി ഹണിയും കെണിയുമൊന്നുമല്ല. കേസിലെ ഒന്നാം പ്രതി ജയേഷിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ രശ്മിയും റാന്നിക്കാരനുമായുള്ള അവിഹിത ബന്ധമാണ് മര്‍ദനത്തില്‍ കലാശിച്ചിരിക്കുന്നത്.

രശ്മിയുടെ വഴിവിട്ട പോക്ക് മനസിലാക്കിയ ജയേഷ് റാന്നിക്കാരനെ തന്ത്രത്തില്‍ വിളിച്ചു വരുത്തി ക്രൂരമര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. റാന്നിക്കാരനാകട്ടെ ശരിക്കുമുളള അവിഹിതം മറച്ചു വച്ചാണ് പോലീസിന് മൊഴി നല്‍കിയത്. ഈ സംഭവത്തില്‍ അറിയാക്കഥകള്‍ ഏറെയുണ്ടന്ന് മറുനാടന്‍ രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അതിനെല്ലാം വ്യക്തത വന്നിരിക്കുകയാണ്.

അയല്‍വാസികളായ സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞത് രശ്മി എപ്പോഴും ഫോണില്‍ വിളിക്കുന്നത് കാണാമെന്നായിരുന്നു. ഏതു സമയത്തും രശ്മിയുടെ ചെവിയില്‍ ഫോണുണ്ട്. പുരുഷസുഹൃത്തുക്കളുമായി രശ്മിക്കുള്ള വഴി വിട്ട അടുപ്പം മനസിലാക്കിയ ജയേഷ് ഇവരെ വിളിച്ചു വരുത്തി മര്‍ദിച്ചുവെന്ന് വേണം കരുതാന്‍.

റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ജയേഷ് തിരുവോണ ദിവസം റാന്നിക്കാരനെ വിളിച്ചു വരുത്തുകയായിരുന്നു. എത്തിയതിന് പിന്നാലെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചു. ഷാള്‍ ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ചു. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വീടിന്റെ ഉത്തരത്തില്‍ തലകീഴായി കെട്ടിത്തൂക്കി. തുടര്‍ന്ന് ഇരുമ്പു വടി കൊണ്ട് ശരീരമാസകലം മര്‍ദിച്ചു. സൈക്കിള്‍ ചെയിന്‍ ചുരുത്തി നെഞ്ചില്‍ ആഞ്ഞിടിച്ചു. ലിംഗത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചു.

പൈപ്പ് റേഞ്ച് കൊണ്ട് നഖം പിഴാന്‍ ശ്രമിച്ചു. വിരല്‍ അടിച്ചൊടിച്ചു. ഇതെല്ലാം രശ്മി വീഡിയോയില്‍ പകര്‍ത്തി. അതിന് ശേഷം സ്‌കൂട്ടറിന്റെ പിന്നില്‍ കയറ്റി രശ്മിക്കും ജയേഷിനും ഇടയ്ക്ക് ഇരുത്തി വഴിവഴിക്കില്‍ കൊണ്ടു തള്ളി. അവിടെ ഇട്ടും മര്‍ദിച്ചു. റാന്നിക്കാരന് കോഴഞ്ചേരിയിലുള്ള കാമുകിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചുവെന്ന് വേണം പോലീസിനോട് പറയാന്‍ അല്ലെങ്കില്‍ നഗ്‌നവീഡിയോ പുറത്തു വിടുമെന്നും ഭീഷണി മുഴക്കി.

രശ്മിയും റാന്നിക്കാരനും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന വീഡിയോ റാന്നിക്കാരന്റെ ഫോണില്‍ ഷൂട്ട് ചെയ്തുവെന്ന സംശയത്തിലാണ് മര്‍ദനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. രശ്മിയെ ജയേഷ് ഭീഷണിപ്പെടുത്തിയാകാം റാന്നിക്കാരനെ മര്‍ദിച്ചതും വീഡിയോയില്‍ പകര്‍ത്തിയതുമെന്നാണ് പോലീസ് കരുതുന്നത്. തുടര്‍ന്ന് പോലീസ് ചോദിച്ചപ്പോള്‍ റാന്നിക്കാരന്‍ തന്നെ മര്‍ദിച്ചത് കോഴഞ്ചേരിയിലെ കാമുകിയുടെ മൂന്നു ബന്ധുക്കള്‍ ആണെന്നാണ്.

ഇതു പ്രകാരം അവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു ആറന്മുള പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ ഇക്കാര്യം തെറ്റാണെന്ന് തെളിഞ്ഞു. വീണ്ടും റാന്നിക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ജയേഷിന്റെയും രശ്മിയുടെയും മര്‍ദന കഥ പുറത്തു വന്നത്. അവിടെയും തന്റെ ഭാഗം സംരക്ഷിക്കുന്ന തരത്തിലാണ് റാന്നിക്കാരന്‍ കഥ പറഞ്ഞത്.

ജയേഷ് തന്നെയും രശ്മിയെയും ലൈംഗിക ബന്ധം നടത്തുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്യിപ്പിച്ചുവെന്നായിരുന്നു റാന്നിക്കാരന്റെ മൊഴി. ഇരുവര്‍ക്കും ആഭിചാരക്രിയകള്‍ ഉണ്ടെന്നും അതിനുള്ള വസ്തുക്കള്‍ അവിടെ കണ്ടെന്നും പറഞ്ഞു വച്ചു. രണ്ടു പേരും ബാധ കയറിയതു പോലെ മറ്റൊരു ഭാഷ സംസാരിച്ചുവെന്നും അയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം കളവാണെന്ന് തെളിയിക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഇതിനിടെ ജയേഷും രശ്മിയും ചേര്‍ന്ന് റാന്നിക്കാരന്റെ കോഴഞ്ചേരിയിലുള്ള കാമുകിയെ വിളിച്ചു വരുത്തിയിരുന്നു. അവനൊപ്പം ജീവിക്കാന്‍ നില്‍ക്കണ്ട അവനും തന്റെ ഭാര്യയയുമായി ബന്ധമുണ്ടെന്നും ജയേഷ് പറഞ്ഞിരുന്നതായി കോഴഞ്ചേരിയിലെ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആലപ്പൂഴക്കാരനെ എന്തിനാണ് മര്‍ദിച്ചത് എന്നുള്ള വിവരമാണ് ഇനി പുറത്തു വരാനുള്ളത്.

തന്റെ ഭാര്യയുമായി അവിഹിത ബന്ധമുള്ള യുവാക്കളെ വിളിച്ചു വരുത്തി അവരുടെ മുന്നില്‍ വച്ച് തന്നെ പീഡിപ്പിക്കുന്ന സൈക്കോ മനോനിലയാണ് ജയേഷിനെന്നാണ് പോലീസിന്റെ നിഗമനം. രശ്മിയെ ഭീഷണിപ്പെടുത്തി ഇതിന്റെ ഭാഗമാക്കിയെന്നും സംശയിക്കുന്നു.