എറണാകുളം: കട്ടറിലൂടെയാണ് ആനവണ്ടിയുടെ യാത്ര. ചിലവ് ചുരുക്കുന്നതിലൂടെയും, അഴിമതി കുറയ്ക്കുന്നതിലൂടെയും കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലുകള്‍ തുടരുകയാണ്. എന്നാല്‍ അത് അട്ടിമറിക്കാന്‍ കെ എസ് ആര്‍ ടി സിയ്ക്കുള്ളില്‍ തന്നെ ആളുകളുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ബിടിസി(ബജറ്റ് ടൂര്‍ സെല്‍) സര്‍വീസ് കളക്ഷനില്‍ നിന്നും പണം മുക്കിയ സി.ഐ.ടി.യു നേതാവ് കൂടിയായ പി.ബി സിറാജുദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇത് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് നടപടികളിലേക്ക് കെഎസ് ആര്‍ടി സി കടക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ ബിടിസി സര്‍വീസ് കളക്ഷനില്‍ നിന്നും കാശ് തിരിമറി നടത്തിയ എറണാകുളം യൂണിറ്റിലെ ബിടിസി കോര്‍ഡിനേറ്റര്‍ പി.ബി സിറാജുദീനെതിനെ വിജിലന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പോലും സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത്. ഇതേ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും തട്ടിപ്പ് നടക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കെ എസ് ആര്‍ ടി സിയിലെ ഓരോ പ്രവര്‍ത്തിയിലും ഉന്നത ഓഡിറ്റിംഗ് അനിവാര്യതയായി മാറുന്നു. പണാപഹരണം കണ്ടെത്തിയല്‍ ശക്തമായ നടപടികള്‍ മുഖം നോക്കാതെ എടുക്കാനാണ് മന്ത്രി ഗണേഷ് കുമാറിന്റെ തീരുമാനം. യൂണിയന്‍ നേതാവായിട്ടും സിറാജുദീന് സസ്‌പെന്‍ഷന്‍ കിട്ടിയത് അതുകൊണ്ടു മാത്രമാണ്.

എറണാകുളം യൂണിറ്റില്‍ ബിടിസി സര്‍വീസ് കളക്ഷന്‍ തുകയില്‍ തിരിമറി കാണിച്ചെന്ന് ആരോപിച്ച് ടിക്കറ്റ് ആന്റ് ക്യാഷ് വിഭാഗം സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് സി.ഐ.ടി.യു നേതാവ് കൂടിയായ പി.ബി സിറാജുദീന്റെ കള്ളക്കളി പുറത്ത് കൊണ്ട് വന്നത്. ഈ വര്‍ഷം ജനുവരി 19ന് എറണാകുളം യൂണിറ്റില്‍ നിന്നും നടത്തിയ ബിടിസിയുടെ മാമലകണ്ടം ട്രിപ്പിന്റെ കണക്കുകള്‍ പരിശോധിച്ചതില്‍ പണം അടച്ച യുപിഐ ഐഡികള്‍ വെട്ടിത്തിരുത്തി കണക്കുകളില്‍ തിരിമറി ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.

ട്രിപ്പിന്റെ തലേദിവസമായ 18ന് 29,150 രൂപയും, 2024 ഡിസംബര്‍ 12ന് 10,000 രൂപയും യുപിഐയിലൂടെ അക്കൗണ്ടില്‍ എത്തി. ബിടിസി കോര്‍ഡിനേറ്റര്‍ ആയിരുന്ന പി.സി.സിറാജുദ്ദീന്‍ ഓരോ ട്രിപ്പും ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ ഓണ്‍ലൈന്‍ ആയി അടക്കുന്ന പൈസ അവര്‍ യാത്ര ചെയ്യുന്ന ടിപ്പില്‍ ഉപയോഗിക്കാതെ മറ്റ് ട്രിപ്പുകളിലേക്ക് യുപിഐ ഐഡി മാറ്റി നല്‍കിയാണ് കളക്ഷന്‍ അടച്ചിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബിടിസി കോഡിനേറ്റര്‍മാര്‍ ഓരോ ട്രിപ്പും ആരംഭിക്കുന്നതിന് മൂന്നേ എടിഒ അക്കൗണ്ടില്‍ അടച്ചിരിക്കുന്ന പണത്തിന്റെ ട്രാന്‍സാക്ഷന്‍ ഐഡികള്‍ ചേര്‍ത്ത് ട്രിപ്പ് ബീറ്റ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ അത് നല്‍കാതെ സര്‍വ്വീസ് നടത്തിയതിനെ തുടര്‍ന്ന് അപാകതകള്‍ ഉണ്ടായതോടെയാണ് യൂണിറ്റധികാരി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.


കഴിഞ്ഞ ഡിസംബറില്‍ നടന്ന ചര്‍ച്ചയില്‍ ബിടിസി സോണല്‍ കോഡിനേറ്റര്‍, ജില്ലാ കോഡിനേറ്റര്‍ എന്നിവരെ യൂണിറ്റിലെ അക്കൗണ്ടന്റ് തിരിമാറിയുടെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ട്രിപ്പ് ഷീറ്റ് നല്‍കുവാന്‍ തയ്യാറാകാതിരുന്നത് പാര്‍ട്ടിയുടെ സംരക്ഷണം ഉള്ളതിനാലാണെന്നാണ് സൂചന. നിരവധി പരാതികളാണ് ബിടിസി ട്രിപ്പ് കോര്‍ഡിനേറ്ററായ പി.ബി സിറാജുദീനെതിരെ ഉയര്‍ന്ന് വന്നത്. പരസ്യ പ്രകാരം ബിടിസിയുടെ ഉലാസ യാത്രയ്ക്കായി പണമടച്ചവരാണ് പരാതിയുമായി രംഗത്തെത്തിയവരില്‍ കൂടുതലും. പണമടച്ച് എത്തുന്ന യാത്രക്കാര്‍ക്ക് ട്രിപ്പ് റദ്ദാക്കിയെന്നാണ് അറിയാന്‍ കഴിയുന്നതെന്ന് അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.

കാന്തല്ലൂര്‍ ഉല്ലാസ യാത്രക്ക് പണമടച്ച എറണാകുളം സ്വദേശിയും, കോട്ടയം സ്വദേശിയുമായി പരാതി നല്‍കിയിരിക്കുന്നത്. ട്രിപ്പ് റദ്ദാക്കിയതിന്റെ കാരണം അറിയാന്‍ പി.ബി സിറാജുദീനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാറില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം പലവിധ പരാതികള്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

ഇത് സോഷ്യല്‍ മീഡിയിയല്‍ വന്ന മറ്റൊരു പരാതി

Hey, ഞാന്‍ Rtd. Teacher ആണ്. കഴിഞ്ഞ ഒക്ടോബര്‍ 27 ന്, ഞാന്‍ BTC യുടെ പാതിരാമണല്‍ യാത്രയില്‍ പങ്കെടുത്ത ആളാണ്. വളരെ മികച്ച ഒരു trip ആയിരുന്നു അത്. ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ഞാന്‍ വീണ്ടും ഇന്നലത്തെ, നവംബര്‍ നുള്ള വാഗമണ്‍ trip book ചെയ്തു. അതില്‍ എന്റെ മറ്റു friends നെയും പങ്കെടുപ്പിച്ചു... യാത്രയുടെ തുടക്കം വളരെ നല്ലത് ആയിരുന്നു.. 4 മണിക്ക് തിരിച്ച ബസില്‍ sajith എന്ന co.. Ordinator മികച്ച സഹകരണം ആണ് നല്‍കിയത്... എല്ലാവരോടും ഒരു മണിക്കൂര്‍ ഉറങ്ങാന്‍ sajith നിര്‍ദേശിച്ചതിനാല്‍, ഞങ്ങള്‍ എല്ലാവരും 5am ന് നല്ല ഉറക്കം തുടങ്ങി. പക്ഷെ, KSRTC യിലെ lady staff എല്ലാവരുടെയും ഉറക്കം കെടുത്തി ക്കൊണ്ട്, driver ഷാനവാസ് ന്റെ അടുത്തു വന്നിരുന്നു ഉച്ചത്തില്‍ കഥകള്‍ പറഞ്ഞു തുടങ്ങിയതിനാല്‍ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടുകയും, ബസില്‍ വാഗ്വാദം ഉണ്ടാവുകയും ചെയ്തു... ഈ സ്ത്രീ വളരെ മോശമായി ഞങ്ങളോട് കയര്‍ത്തു ബഹളം വെച്ച് trip ന്റെ മൂഡ് കളഞ്ഞു.. ഈ മാതിരി സ്റ്റാഫിനെ BTC tour കളില്‍ ഉള്‍പ്പെടുത്തരുത് എന്ന് താല്പര്യപ്പെടുന്നു...