കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസില്‍ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെ പോലീസ് രണ്ടാം വട്ടം ചോദ്യംചെ്യ്യുമ്പോഴേക്ക് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ സൗബിന്‍ ഷാഹിര്‍, അച്ഛന്‍ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ പുറത്തു വരുന്നതെല്ലാം തെറ്റായ വിവരങ്ങളായിരുന്നു. മാധ്യമങ്ങളോട് കൃത്യമായി പ്രതികരിക്കാത്ത സൗബിന്‍ ഷാഹീറിനെതിരേയുള്ള പഴയ വാര്‍ത്തകളെല്ലാം സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് മറുനാടന് കിട്ടിയ വിവരങ്ങള്‍. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിനും ആവശ്യമെങ്കില്‍ എട്ടിനും മരട് പൊലീസിനുമുമ്പില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുമായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വസ്തുതള്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടതാണ് മുന്‍കൂര്‍ ജാമ്യത്തിന് വഴിയൊരുക്കിയിരുന്നു.

സിനിമയ്ക്ക് സാമ്പത്തികസഹായം നല്‍കിയ അരൂര്‍ സ്വദേശി സിറാജ് വലിയതുറ, ലാഭവിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സിറാജ് ഏഴുകോടി രൂപയാണ് പറവ ഫിലിംസിന് കൈമാറിയത്. ലാഭവിഹിതമായി 47 കോടി രൂപ ലഭിക്കേണ്ടതാണെന്നും മുടക്കുമുതല്‍പോലും നല്‍കിയില്ലെന്നുമായിരുന്നു പരാതി. ഒത്തുതീര്‍പ്പില്‍ 5.99 കോടി രൂപ സിറാജിന് കൈമാറിയിരുന്നു. ഇതെല്ലാം തെളിവ് സഹിതം ഹൈക്കോടതിയ്ക്ക് ബോധ്യപ്പെടുന്ന തരത്തിലാണ് വാദമെത്തിയത്. മുതിര്‍ന്ന അഭിഭാഷകന്‍ വിജയബാനുവാണ് സൗബിന് വേണ്ടി ഹൈക്കോടതിയില്‍ എത്തിയത്. സിനിമയുടെ ലാഭവിഹിതമടക്കം നിര്‍മാതാക്കള്‍ സ്വന്തം അക്കൗണ്ടുവഴി മാറ്റിയതില്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 20 കോടിയാണ് സിനിമയുടെ നിര്‍മാണച്ചെലവ്. അതേസമയം, സിനിമയ്ക്ക് വിവിധ പ്ലാറ്റ്ഫോമുകളില്‍നിന്നായി 250 കോടി രൂപ ലഭിച്ചെന്നാണ് സിറാജിന്റെ നിലപാട്. എന്നാല്‍ ഇത് ശരിയല്ലെന്നും കോടതിയെ സൗബിന്റെ അഭിഭാഷകന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവിനൊപ്പം അഡ്വ. തോമസ് ജെ. ആനക്കല്ലുങ്കലും വിവിധ കോടതികളില്‍ സൗബിനായി ഹാജരായി. സിറാജിന്റെ അഡ്വക്കേറ്റായ അഡ്വ. സൈബി ജോസ് കിടങ്ങൂരിന് തോമസ് ജെ ആനക്കല്ലുങ്കല്‍ എഴുതിയ കത്തുകളും വസ്തുതകള്‍ തെളിയിക്കുന്നുണ്ട്. ആര്‍ബിട്രേഷനുമായി സിറാജ് സഹകരിച്ചില്ലെന്നതിന് തെളിവാണ് ഇതെല്ലാം.


സിറാജ് വലിയതുറ നല്‍കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇതൊന്നും ഈ കേസില്‍ നിലനില്‍ക്കില്ലെന്നാണ് സൂചന. ഇതൊരു സിവില്‍ കേസായി മാറും. കൊടുക്കാനുള്ളത് നേരത്തെ കൊടുത്തുവെന്ന് സൗബിന്‍ പറയുന്നതിന് തെളിവുകളുമുണ്ട്. കേസിന് മുമ്പേ 50 ലക്ഷം കൊടുത്തു. കേസിന് ശേഷം കളക്ഷന്‍ അനുസരിച്ച് ബാക്കിയും നല്‍കി. ഏതാണ്ട് 6.49 കോടിയാണ് ഇത്തരത്തില്‍ കൊടുത്തത്. മാര്‍ച്ച് മാസത്തില്‍ ആദ്യം 50 ലക്ഷം കൊടുത്തു. മാര്‍ച്ച് അവസാനത്തോടെ 5.49 കോടിയും നല്‍കി. കോറല്‍ എക്‌സിം സീ ഫുഡിന്റെ അക്കൗണ്ടിലേക്കാണ് ആദ്യം 50 ക്ഷം നല്‍കിയത്. ഇതേ അക്കൗണ്ടിലേക്കാണ് മൂന്നാം തവണ 5.49 കോടി നല്‍കിയത്. ഇതിനിടെ 50 ലക്ഷം പരാതിക്കാരന്റെ എസ് എച്ച് മറൈന്‍ എക്‌സിം എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. അതായത് മടുക്കിയ പണമെല്ലാം കൊടുത്തു.


250 കോടിയോളം കളക്ഷന്‍ സിനിമയ്ക്ക് കിട്ടിയെന്നായിരുന്നു പത്ര വാര്‍ത്തകള്‍. ഇതനുസരിച്ച് കരാര്‍ പ്രകാരമുള്ള 110 കോടി ലാഭം വേണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ നികുതിയും ജിഎസ് ടിയും അടച്ച ശേഷം വെറും 24 കോടിയാണ് ലാഭം കിട്ടിയതെന്നാണ് സൗബിനും പറവ ഫിലിംസും പറയുന്നത്. ഇതിന് അവര്‍ക്ക് കണക്കുമുണ്ട്. തിയേറ്റര്‍ കളക്ഷനിലും ഒടിടിയിലും എല്ലാം പുറത്തു വന്നത് കള്ളക്കണക്കാണെന്നും പറയുന്നു. അതായത് തങ്ങള്‍ക്ക് കിട്ടിയ ലാഭ വിഹിതത്തിന്റെ 40 ശതമാനം കൊടുക്കാന്‍ സൗബിന്‍ തയ്യറാണ്. അതായത് 11 കോടി. ഈ വിഷയം പരിഹരിക്കാന്‍ ആര്‍ബിറ്റേറ്ററെ അടക്കം നിയോഗിച്ചു. എന്നാല്‍ പിന്നീട് ഇതിനോടൊന്നും സിറാജ് സഹകരിച്ചില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് കേസില്‍ സൗബിനും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നല്‍കിയത്. കേസ് കൊടുത്തതു കൊണ്ടാണ് ലാഭ വിഹിതം കൈമാറാത്തതെന്ന വാദവും നിലനില്‍ക്കുന്നതാണ്. ഇത് തെളിയിക്കുന്ന രേഖകളാണ് മറുനാടന് കിട്ടിയത്. 11 കോടിയുടെ ലാഭവിഹിതം മാത്രമേ സിറാജിന് കൊടുക്കാനുള്ളൂവെന്നതാണ് സൗബിന്റെ നിലപാട്.

സൗബിന്‍ കേസ് വിഷയവുമായി ബന്ധപ്പെട്ട വിശദ വീഡിയോ സ്‌റ്റോറി ചുവടെ

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിനായി സൗബിന്‍ ഷാഹിര്‍ മരട് പൊലീസ് സ്റ്റേഷനില്‍ ഇന്നും ഹാജരായി. ഇതേ സ്റ്റേഷനില്‍ സൗബിന്‍ അടക്കമുള്ളവര്‍ ഇന്നലെയും ഹാജരായിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണെന്ന് സൗബിന്‍ പറഞ്ഞു. ലാഭവിഹിതവും നല്‍കാന്‍ താന്‍ തയ്യാറാണെന്നും. ലാഭവിഹിതം താന്‍ മാറ്റി വച്ചിട്ടുണ്ടെന്നും. ഇതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും സൗബിന്‍ പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തുക മുഴുവന്‍ കിട്ടിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മലയാള സിനിമയില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ ശ്രദ്ധ നേടി. തമിഴ്‌നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന റെക്കോര്‍ഡ് കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത് എന്നതടക്കം വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സൗബിന്‍ ആയിരുന്നു.