തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം ക്രിമിനലുകളെ പോലീസ് പിടികൂടിയത് അതീവ സൂക്ഷ്മതയോടെയുള്ള സൈബര്‍ നിരീക്ഷണത്തില്‍. മാത്യൂസ് കൊല്ലപ്പള്ളിയുടെ നീക്കങ്ങള്‍ സൈബര്‍ പോലീസ് നിരീക്ഷിച്ചിരുന്നു. ആക്രമണ ശേഷം പോലീസിനെ വെട്ടിച്ച് കടന്ന മാത്യൂസ് കൊല്ലപ്പള്ളിയേയും കൂട്ടരേയും അതിവേഗം അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശം പോയിരുന്നു. ഇത് അനുസരിച്ച് കേരളാ പോലീസിന്റെ പ്രത്യേക ടീം നിരീക്ഷണം നടത്തി. മുങ്ങിയ ക്രിമിലുകള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിനിടെയില്‍ ഇന്‍സ്റ്റയിലും മറ്റും സ്റ്റോറികള്‍ ഇട്ടു. ഈ സമയവും ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിന് ശേഷമാണ് സൈബര്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെ മാത്യൂസ് കൊല്ലപ്പള്ളി ഫോണ്‍ ഒന്ന് സ്വിച്ച് ഓണ്‍ ചെയ്തു. അതിവേഗതയില്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തു. ഇതിനിടെ തന്നെ സൈബര്‍ പോലീസിന് ഇയാള്‍ എവിടെയാണെന്ന ലൊക്കേഷന്‍ കിട്ടി. ബാഗ്ലൂരിലെ മറ്റൊരു വ്യവസായിയുടെ സഹായത്താല്‍ മുങ്ങാനായിരുന്നു ശ്രമം. ഇതും പോലീസിന് സൈബര്‍ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. അങ്ങനെ പ്രതികളുടെ ലൊക്കേഷന്‍ വ്യക്തമായി. പിന്നാലെ കര്‍ണ്ണാടകാ പോലീസിന് വിവരം കൈമാറി. കേരള പോലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ സേനയും പിന്തുണ നല്‍കിയപ്പോള്‍ ആ ക്രിമിനലുകള്‍ പോലീസ് പിടിയിലായി.

മോഹന്‍ലാലിന്റെ അതിവിശ്വസ്തനായ ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററില്‍ ഉണ്ടാക്കിയ അക്രമ സമയത്തും സിസ് ലി ബാറിലെ അതിക്രമ കാലത്തുമൊന്നും മാത്യൂസ് കൊല്ലപ്പള്ളിയെന്ന ക്രിമിനലിന് ഈ അറസ്റ്റു ഗതിയുണ്ടായില്ല. താലികെട്ടി രണ്ടു മാസം കഴിഞ്ഞപ്പോള്‍ സ്വന്തം ഭാര്യ തൂങ്ങി മരിച്ച് നിന്നിട്ടും കേസില്‍ പ്രതിയായില്ല. ക്വാറി മാഫിയയ്‌ക്കെതിരെ സമരം ചെയ്ത ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ച് കൊല്ലാനുള്ള ശ്രമവും കേസാകാതെ അതിജീവിക്കാനായി. എന്നാല്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചപ്പോള്‍ ഉയര്‍ന്ന പൊതു വികാരത്തെ അതിജീവിക്കാനുള്ള കരുത്ത് മാത്യൂസിന് ഇല്ലാതെപോയി. ആനപ്പകയല്ല, ഇയാള്‍ കൊടും ക്രിമിനലാണെന്ന് നാട്ടുകാരും വീട്ടുകാരും എല്ലാം സമ്മതിച്ചതും ശ്രദ്ധേയമായി. ചില സമ്മര്‍ദ്ദം ഉയര്‍ന്നുവെങ്കിലും പോലീസും ഭരണകൂടവും പ്രതിയെ അറസ്റ്റു ചെയ്യുമെന്ന നിശ്ചയ ദാര്‍ഡ്യം എടുത്തു. ഇതെല്ലാം മാത്യൂസ് കൊല്ലപ്പള്ളിയെ കുടുക്കി. മുന്‍കൂര്‍ ജാമ്യ ശ്രമങ്ങള്‍ വിനയാകുമെന്ന നിയമോപദേശവും കൊല്ലപ്പള്ളിയെ തളര്‍ത്തി. മുന്‍ കേസുകള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയാല്‍ ജാമ്യം കിട്ടില്ലെന്നും വ്യക്തമായിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരില്‍ തളയ്ക്കപ്പെട്ട കൊല്ലപ്പള്ളി എല്ലാ അര്‍ത്ഥത്തിലും നിസ്സഹായനായത്. അങ്ങനെ 'ആനപ്പക' ജയിലിലേക്ക് പോവുകയാണ്.

ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാല് പ്രതികളെ ബംഗളുരുവിലെ ഒളിവുകേന്ദ്രത്തിലെത്തി പൊക്കിയത് തൊടുപുഴ പോലീസിന്റെ പ്രത്യേക സംഘമാണ്. ശനിയാഴ്ച്ച നടന്ന ആക്രമണത്തിന് ശേഷം വൈകുന്നേരത്തോടെ അന്ന് തന്നെ പ്രതികള്‍ ജില്ല വിട്ടിരുന്നു. അധികം വൈകാതെ പോലീസ് തിരച്ചില്‍ തുടങ്ങിയതോടെയാണ് പ്രതികള്‍ ബംഗളുരുവിലേക്ക് കടന്നത്. പ്രതികള്‍ സംസ്ഥാനം വിട്ടു എന്ന് ബോധ്യതമായതോടൊണ് പോലീസ് ഇവരെ ട്രാക്കു ചെയ്തതും പ്രതികളെ പിടിക്കാന്‍ പ്രത്യേക സംഘത്തെ അയക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് പ്രതികളെ തൊടുപുഴയിലെ പോലീസ് സംഘം പൊക്കിയത്. നാല് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കും. മാത്യൂസ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റുള്ളവരുടെ വിവരങ്ങല്‍ പുറത്തുവന്നിട്ടില്ല. ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാര്‍ ഇടിച്ച ശേഷമായിരുന്നു അതിക്രമം. ആക്രമണം. കാറില്‍ നിന്ന് പുറത്തിറക്കാനായിരുന്നു ശ്രമം. എതിര്‍ത്തതോടെ വാഹനത്തിലുള്ളിലിട്ട് മുഖത്തും മൂക്കിലും വലതു നെഞ്ചിലും ഇടിച്ചു എന്നാണ് എഫ്ഐആര്‍. 'നിന്നെ കൊന്നിട്ടേ പോകൂ' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവര്‍ത്തകരെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഷാജന്‍ സ്‌കറിയെയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ നിയമപരമായി നേരിടാന്‍ സാധിക്കാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നാണ് ഷാജന്‍ വ്യക്തമാക്കിയത്. തൊടുപുഴയില്‍ അക്രമികള്‍ എത്തിയത് തന്നെ കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ആയിരുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അടങ്ങിയ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. മാത്യുസ് കൊല്ലപ്പള്ളി, ഷിയാസ് എന്നിവര്‍ അടങ്ങിയ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരെയും താന്‍ തിരിച്ചറിഞ്ഞു. അക്രമികള്‍ ശ്രമിച്ചത് വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തുക എന്നതായരുന്നു. അതിനുള്ള ഒരുക്കത്തോടെയാണ് അവര്‍ എത്തിയത്. അല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ തന്റെ ജീവന്‍ പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.- ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ആക്രമിക്കാന്‍ പല സംഘങ്ങളെ നിയോഗിച്ചതായി അറിയാമായിരുന്നു. ഇവിടെ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്. ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അറിവുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല, എന്നാല്‍ പ്രാദേശികമായ ആസൂത്രണം ഇതില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.