ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലിമെന്റ് കാന്റീനില്‍ ചായ കുടിക്കാന്‍ വരുന്ന എംപിമാരില്‍ പരിചയക്കാരനായ ഒരാള്‍ ഒരു ഷാളും പ്ലാസ്റ്റിക്കിലോ തടിയിലോ നിര്‍മ്മിച്ച ഒരു മൊമന്റോയോ നല്‍കിയാല്‍ അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരമാകുമോ? ബ്രിട്ടീഷ് സന്ദര്‍ശനത്തിന് എത്തുന്ന മലയാളി വിഐപികള്‍ നാട്ടിലെത്തി പ്രാഞ്ചിയേട്ടന്മാരാകാന്‍ മനഃപൂര്‍വം വേദിയാക്കാറാണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റിനെ. ഇരയാകുന്നതോ മലയാളത്തിലെ പ്രമുഖരും. അവാര്‍ഡ് തട്ടിപ്പ് പുറത്ത് വന്നതോടെ ആദരിക്കപ്പെട്ട കെഎം മാണി മുതല്‍ എംജി ശ്രീകുമാര്‍ വരെയുള്ള പ്രമുഖര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ് സംഭവിച്ചത്. ഈ തട്ടിപ്പില്‍ വീഴാതെ സത്യം വിളിച്ച് പറഞ്ഞത് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് മാത്രം. ഇപ്പോള്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പ്രഞ്ചിയേട്ടന്മാരുടെ വഴിയേ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരമെന്ന വാദം ഉയര്‍ത്തുകായണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് ജയിക്കണം. അതു കഴിഞ്ഞാല്‍ നേമത്ത് മത്സരിച്ച് എംഎല്‍എയാകണമെന്നതാണ് ആര്യാ രാജേന്ദ്രന്റെ രാഷ്ട്രീയ താല്‍പ്പര്യം. അതിന് വേണ്ടി യുകെയിലെ പ്രചരണം അവര്‍ തുടങ്ങുന്നു.

അഭിനന്ദനങ്ങള്‍... യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ആദരിക്കപ്പെടുകയാണ്-ഇത്തരത്തിലൊരു പോസ്റ്റര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ആദ്യം എത്തിയത്. പിന്നാലെ ആദരവിന്റെ ഫോട്ടോകളും വിവിധ ഗ്രൂപ്പുകളില്‍ എത്തി. എന്നാല്‍ വാടകയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹാള്‍ എടുത്ത് നടത്തിയ സമ്മാന ദാനമാണ് അതെന്നതാണ് വസ്തുത. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് ആര്യയെ ആദരിച്ചിട്ടില്ലെന്നതാണ് വസ്തുത. യുകെ പാര്‍ലിമെന്റില്‍ വോള്‍ഡ് ബുക്ക് ഓഫ്് റിക്കോര്‍ഡ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നഗരസഭ മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു കൊണ്ട് പോകുന്നതിനു എന്നെ പ്രാപ്തമാക്കിയ എന്റെ പ്രസ്ഥാനത്തിനും എന്നെ ചേര്‍ത്ത് നിര്‍ത്തിയ ജനങ്ങള്‍ക്കും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു-ഇതാണ് മേയര്‍ എഴുതിയ വിശദീകരണത്തിലുള്ളത്. ഇത് ശരിയായിരിക്കാം. എന്നാല്‍ പോസ്റ്ററിലെ ഹൗസ് ഓഫ് കോമണ്‍സിലെ ആദരം പച്ചക്കളളമാണ്.

രണ്ട് ഇന്ത്യാക്കാരുടെ നേതൃത്വത്തിലെ സ്വകാര്യ സംഘടനയാണ് ആര്യാ രാജേന്ദ്രനെ ആദരിക്കുന്നത്. ഇതിന് ബ്രിട്ടണിലെ രാഷ്ട്രീയ സംവിധാനമായി പോലും ബന്ധമില്ല. ഇത് വ്യക്തമാക്കുന്ന തെളിവുകളും മറുനാടന് കിട്ടി. ഇതിന്റെ രേഖകളും ഈ വാര്‍ത്തയോടൊപ്പം പുറത്തു വിടുന്നുണ്ട്. ആതായ് സ്വകാര്യ സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങിലാണ് ആര്യ പങ്കെടുത്തത്. ഈ സംഘടനയ്ക്ക് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് എന്ന ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട സംഘടനയുമായി യാതൊരു ബന്ധവുമില്ല. ഇതിന്റെ തെളിവും മറുനാടന് കിട്ടി.




ഇതു സംബന്ധിച്ച് ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് ചുവടെ

നഗരസഭ മേയര്‍ ആയി 2020 ല്‍ ചുമതല ഏല്‍ക്കുമ്പോള്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ജനങ്ങളും എന്നില്‍ അര്‍പ്പിച്ചിരുന്നത് എന്ന് നല്ല ബോധ്യം എനിക്ക് ഉണ്ടായിരുന്നു. വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ച്ചപ്പാടുകള്‍ ഉയര്‍ത്തി പിടിച്ചു ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്നതിനു പൂര്‍ണമായ ശ്രദ്ധ ഞാന്‍ നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ വ്യത്യാനവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും, അതിവേഗ നഗരവത്കരണവും ഒക്കെ ഒരു യുവ ജനപ്രതിനിധി എന്ന നിലയില്‍ ഏറ്റവും ഗൗരവമായി തന്നെ കണ്ടുകൊണ്ടു ഏറ്റെടുക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും സുസ്ഥിരവികസന മാതൃകയില്‍ ഉള്ളതാകണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ നല്ല നാളെകള്‍ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആയതിന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്ന് മറ്റൊരു വലിയ സന്തോഷം നിങ്ങളുടെ മുന്‍പില്‍ പങ്കുവെക്കുകയാണ്. തിരുവനന്തപുരം നഗരസഭയില്‍ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തങ്ങള്‍ക്കു ഇന്നു UK പാര്‍ലിമെന്റില്‍ World Book of Records സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നഗരസഭ മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു കൊണ്ട് പോകുന്നതിനു എന്നെ പ്രാപ്തമാക്കിയ എന്റെ പ്രസ്ഥാനത്തിനും എന്നെ ചേര്‍ത്ത് നിര്‍ത്തിയ ജനങ്ങള്‍ക്കും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.

ആര്യ രാജേന്ദ്രന്‍ എസ്

മേയര്‍

തിരുവനന്തപുരം നഗരസഭ



മാണിക്കും ശ്രീകുമാറിനും സംഭവിച്ചത്

കേരളത്തിലെ അവസാന യുഡിഎഫ് ഭരണ കാലത്ത് അന്നത്തെ ധനമന്ത്രി കെഎം മാണി മുതല്‍ ആരംഭിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഈ നടയ്ക്കിരുത്തല്‍ പരിപാടിയില്‍ മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാറും പെട്ടിരുന്നു. മാണിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം എന്നത് തൊണ്ട വിഴുങ്ങാതെ മാധ്യമങ്ങളും ഏറ്റെടുത്തത് ഏറെ ചര്‍ച്ചയായി. ഷാളും മൊമന്റോയും ലഭിക്കുന്നവര്‍ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അസുലഭ ഭാഗ്യമായി വ്യാഖ്യാനിക്കും. എം.ജി ശ്രീകുമാറിന് ലഭിച്ച ബഹുമതിയെ പാര്‍ലമെന്റിന്റെ അംഗീകാരം എന്ന് വിശേഷിപ്പിച്ചു ഭാര്യ ലേഖ ഫേസ്ബുക്കില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്തിരുന്നു. 2017ലായിരുന്നു ഇത്. ഇതേ അബദ്ധമാണ് മാണിക്കും ഒരിക്കല്‍ സംഭവിച്ചത്. മാണിക്ക് ലഭിക്കുന്നത് തട്ടിപ്പു അംഗീകാരം ആണെന്ന് മുന്നറിയിപ്പ് നല്‍കാന്‍ എത്തിയ കേരള കോണ്‍ഗ്രസിലെ സമുന്നതനായ നേതാവിന് പിന്നീട മാണിയുടെ ഈര്‍ഷ്യയും സമ്പാദിക്കേണ്ടി വന്നു എന്നത് കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പാട്ടാണ്. ഇതേ രീതിയില്‍ പുരസ്‌കാരം ലഭിച്ച ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാര്‍ തങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി നല്‍കേണ്ട പുരസ്‌കാരങ്ങള്‍ അവര്‍ തന്നെ നാട്ടില്‍ നിന്ന് എത്തിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം മേയര്‍ക്ക് സംഭവിക്കുന്നതും ഇതു തന്നെ.

കേരളാ കോണ്‍ഗ്രസിന്റെ പരമാചാര്യനും അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും സര്‍വ്വോപരി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനമന്ത്രിയുടെ കസേരയിലിരുന്ന, ഇപ്പോഴും ആ കസേരയില്‍ ഇരിക്കുന്ന മാണി സാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ച് പ്രസംഗിക്കാന്‍ പോകുന്നുവെന്നായിരുന്നു പ്രചരണമുണ്ടായത്. സംസ്ഥാന നിയമസഭയില്‍ വരെ ഇതെക്കുറിച്ച് സംസാരമുണ്ടാവുകയും പാര്‍ലമെന്റുകളുടെ മാതാവായ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ പോകുന്ന കെ എം മാണിക്ക് വമ്പന്‍ ആശംസകള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ ലഭിക്കുകയും ചെയ്തു. ഈ സൗഭാഗ്യത്തില്‍ അസൂയപ്പെട്ട രാഷ്ട്രീയക്കാരും നേതാക്കളും ഏറെയായിരുന്നു. അന്ന് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ ബ്രീട്ടീഷ് പാര്‍ലമെന്റില്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാനും അധ്വാനവര്‍ഗസിദ്ധാന്തത്തെക്കുറിച്ച് സംസാരിക്കാനുമാണ് മന്ത്രി പോകുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കള്ളിവെളിച്ചത്തായത് ലണ്ടനില്‍ മന്ത്രി കെ എം മാണിക്ക് സ്വീകരണം നല്‍കിയ വാര്‍ത്ത ചില ന്യൂസ് പോര്‍ട്ടലുകളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ്.

മന്ത്രി കെ എം മാണിക്ക് സ്വീകരണമൊരുക്കുന്നത് കേരള പ്രവാസി കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തിലായിരുന്നു. കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) കെ എം മാണി സാര്‍ പരമാചാര്യനായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രവാസി സംഘടനയായിരുന്നു. അതായത് കോട്ടയത്തും പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും നിന്ന് ലണ്ടനിലെത്തിയ അച്ചായന്മാരുടെ സംഘടനയാണ് അന്നത്തെ മന്ത്രി കെ എം മാണിക്ക് സ്വീകരണം നല്‍കിയത്. ഇനി ലണ്ടന്‍ പാര്‍ലമെന്റില്‍ വച്ചാണ് സ്വീകണമെന്നത് നൂറ് ശതമാനം ശരിയായിരുന്നു. സാങ്കേതികമായി ചെറിയൊരു പിശകുണ്ടെന്ന് മാത്രം. സാക്ഷാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല മാണി സാര്‍ പ്രസംഗിച്ചത്. മറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്ഹാളിലാണ് മാണിസാര്‍ പ്രസംഗിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റ് സമുച്ചയത്തില്‍ വാടകയ്ക്ക് കൊടുക്കുന്ന ഹാളുകള്‍ അനേകമുണ്ട്. ഏതെങ്കിലും ബ്രിട്ടീഷ് എം പിയുടെ ശുപാര്‍ശ കത്തുണ്ടെങ്കില്‍ ആര്‍ക്കും ഹാള്‍ വാടകയ്ക്ക് എടുത്ത് പരിപാടികള്‍ നടത്താം.


അത്തരത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു ഹാള്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ വാടകയ്ക്ക് എടുത്ത് അവരുടെ സ്വന്തം ചെലവില്‍ പാര്‍ട്ടി നേതാവിന് സ്വീകരണമൊരുക്കുകയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. ഇതേ രീതിയിലാണ് ഇപ്പോള്‍ ആര്യാ രാജേന്ദ്രനും അവാര്‍ഡ് കിട്ടിയത്.

താഴെ കൊടുത്തിരിക്കുന്നതാണ് യഥാര്‍ത്ഥ ഗിന്നസ് റിക്കോര്‍ഡിന്റെ ഹോം പേജിന്റെ സ്‌ക്രീന്‍ ഷോട്ട്‌