തിരുവനന്തപുരം: സ്വന്തം സഹകരണ സംഘത്തില്‍ അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ച തിരുവനന്തപുരത്തെ എല്ലു രോഗ വിദഗ്ധനെ ഭീഷണിപ്പെടുത്തി പണം നല്‍കാത്ത നേതാവിനെയാണ് എംഎസ് കുമാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. എംഎസ് കുമാറിന്റെ സഹകരണ സംഘത്തില്‍ നിന്നും ഈ നേതാവ് നേരിട്ട് വായ്പ എടുത്തോ എന്നതിന് ഇനിയും വ്യക്തതയില്ല. എന്നാല്‍ വായ്പയ്ക്ക് ഈടായി നല്‍കിയത് മറ്റൊരാളുടെ പ്രമാണമാണ്.

കൊഞ്ചിറവിളയിലെ ബിജെപി പ്രവര്‍ത്തകന്റെ പ്രാമണത്തിന്റെ പിന്‍ബലത്തിലാണ് വായ്പ എടുത്തത്. സഹകരണ കൊള്ളയില്‍ പാവങ്ങളെ വെട്ടിലാക്കുന്നതിന് തെളിവാണ് ഇത്. ഈ നേതാവിന്റെ അടുത്ത അനുയായി ആയിരുന്നു കൊഞ്ചിറവിളയിലെ പ്രവര്‍ത്തകന്‍. മകള്‍ക്ക് അസുഖം വന്നപ്പോള്‍ സഹായം അനിവാര്യതയായി. ഇപ്പോഴും തളര്‍ന്ന ശരീരമായാണ് മകള്‍ ഉള്ളത്. മകളെ സഹായിക്കാനായി ഈ നേതാവ് വീടിന്റെ പ്രമാണം കൈക്കലാക്കി. അതിന് ശേഷം തന്ത്രത്തില്‍ സംഘത്തില്‍ എത്തിച്ച് രേഖകളില്‍ ഒപ്പിട്ടു. ചെറിയ തുകയ്ക്ക് വായ്പ എന്നാണ് അനുയായിയോട് പറഞ്ഞത്. എന്നാല്‍ 35 ലക്ഷത്തോളം രൂപ ലോണ്‍ എടുത്തുവെന്നതാണ് വസ്തുത. ഈ ലോണ്‍ അടയ്ക്കാനുള്ള സാമ്പത്തിക ശേഷി കൊഞ്ചിറവിളയിലെ പ്രമാണ ഉടമയ്ക്കില്ല. ഈ അടുത്താണ് ഇത്ര വലിയ തുകയ്ക്ക് തന്റെ വസ്തുവിന്റെ മേല്‍ ലോണ്‍ എടുത്തിട്ടുണ്ടെന്ന് ഇയാളും തിരിച്ചറിയുന്നത്. ഏതായാലും നേതാവിന്റെ ചതിയില്‍ മനംനൊന്ത് പകച്ചിരിക്കുകയാണ് കൊഞ്ചിറവിളയിലെ പാവം കൂലിപ്പണിക്കാരന്‍.

തിരുവനന്തപുരത്ത് എംഎസ് കുമാറിന്റെ പ്രധാന രാഷ്ട്രീയ ശിഷ്യനായിരുന്നു ഈ പണം കൈക്കലാക്കിയ നേതാവും. സഹകരണത്തിലെ ബാലപാഠങ്ങള്‍ എംഎസില്‍ നിന്നാണ് മനസ്സിലാക്കിയത്. പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് എംഎസ് കുമാറിന്റെ സഹകരണ സംഘത്തിനെതിരെ കേസുകളുണ്ടായി. കോടതിയില്‍ നിന്നും കുമാര്‍ ജാമ്യവും നേടി. അതിന് ശേഷം നിക്ഷേപകര്‍ക്ക് എല്ലാം പണം തിരികെ നല്‍കുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കി വീണ്ടും സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങി. അതിനിടെയാണ് ലോണ്‍ എടുത്തവരില്‍ നിന്നും പണം വാങ്ങാന്‍ കുമാര്‍ ശ്രമം തുടങ്ങിയത്. അപ്പോഴാണ് ആരും പണം അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് മനസ്സിലായത്. ലക്ഷങ്ങള്‍ കൊണ്ടു പോയവരാണ് വിസമ്മതിക്കുന്ന പലരും.

കൊഞ്ചിറവിളയിലെ ലക്ഷങ്ങളുടെ ലോണ്‍ തിരിച്ചടപ്പിക്കാന്‍ അടക്കം നീക്കം തുടങ്ങിയത്. ഇതിനിടെയാണ് കൊഞ്ചിറവിളക്കാരനെ പറ്റിച്ച് നേതാവാണ് പണവുമായി പോയതെന്ന് എംഎസ് തിരിച്ചറിയുന്നത്. ഇതിനിടെയാണ് ഈ നേതാവിന്റെ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്കും പണം കൊടുക്കാനുണ്ടെന്നും അതില്‍ രണ്ട് ഡോക്ടര്‍മാരടക്കം പെട്ടു പോയെന്നും വ്യക്തമായത്. ആരും പോലീസില്‍ പരാതിയും നല്‍കിയിട്ടില്ല. അതുകൊണ്ട് മാത്രമാണ് ഈ നേതാവിനെതിരെ പോലീസിനും നടപടികളിലേക്ക് കടക്കാന്‍ കഴിയാത്തത്. ഇതിനിടെയാണ് ബിജെപി നേതൃത്വവും എംഎസിനെ തള്ളി പറഞ്ഞത്. ഇതോടെയാണ് പരസ്യ പ്രതികരണവുമായി കുമാര്‍ എത്തിയത്. ഈ സാഹചര്യത്തിലെ സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അടക്കം കുമാറിന്റെ പ്രതികരണം അവര്‍ ചര്‍ച്ചയാക്കും. എന്നാല്‍ സഹകരണ കൊള്ളയില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും സൂചനകളുണ്ട്.

തനിക്കെതിരെ നിലപാടെടുത്ത ബിജെപി നേതൃത്വത്തിനെതിരെ തിരിച്ചടിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് എം എസ് കുമാര്‍ രംഗത്തു വന്നിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പരാമര്‍ശങ്ങളെ എം എസ് കുമാര്‍ പരിഹസിച്ചു. സുരേഷ് 'അത്യുന്നതനായ നേതാവ്' ആണെന്നും അദ്ദേഹമൊക്കെ പറഞ്ഞാല്‍ അത് അവസാന വാക്കാണെന്നും പരിഹാസത്തിന്റെ സ്വരത്തില്‍ എം എസ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വായ്പ എടുത്ത നേതാക്കളെ കുറിച്ച് ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരുമല്ല താന്‍ എന്ന ബോധ്യം തനിക്ക് ഇപ്പോഴാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസിലായത്. പറയുന്ന ആള്‍ നേതാവായത് കൊണ്ട് തനിക്ക് പരാമര്‍ശത്തില്‍ വേദനയില്ല. വായ്പ എടുത്ത നേതാക്കളെ കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം എസ് കുമാര്‍ വ്യക്തമാക്കി. അത് ഉടനെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പാര്‍ട്ടി ഒന്നുമല്ലാതിരുന്ന കാലത്താണ് താന്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയത്. റേഷനും ഗ്യാസും ഒന്നും കട്ട് ചെയ്യില്ലല്ലോ, അങ്ങനെയങ്ങ് ജീവിച്ചോളാം എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 'കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ സഹകരിക്കാതെ മാറിനില്‍ക്കുന്ന സ്ഥിതി വന്നത് കൊണ്ട് കൂടിയാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്' എന്നും കുമാര്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കുമെന്നും ബിജെപി മുന്‍ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു. അനിലിന്റെ സഹകരണ സംഘത്തില്‍ വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിടുമെന്നും എം.എസ്.കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തല്‍കാലം വിവാദങ്ങളുണ്ടാക്കാന്‍ കുമാറില്ല. ബിജെപി നേതൃത്വം കുമാറുമായി സംസാരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്ന് ആര്‍ എസ് എസ് നേതൃത്വവും സന്ദേശം കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുമാര്‍ തല്‍കാലം കാത്തിരിക്കും. തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ നിക്ഷേപകര്‍ക്ക് എല്ലാം പണം ഉറപ്പാക്കാനാണ് കുമാറിന്റെ ശ്രമം. അതിനിടെ കുമാറിന്റെ പേസ്റ്റ് സിപിഎം ഏറ്റുപിടിച്ചിരുന്നു.

ബിജെപിയിലെ ആദ്യ കാല സഹകാരികളില്‍ ഒരാളാണ് എംഎസ് കുമാര്‍. ആര്‍ എസ് പിയിലെ വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലൂടെ വളര്‍ന്ന കുമാര്‍ പിന്നീട് ആര്‍ എസ് എസുമായി സഹകരിച്ചു. എംഎ ബേബിയും സുരേഷ് കുറുപ്പും സിപി ജോണും അടക്കമുള്ള വലിയ സൗഹൃദവും കുമാറിനുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യകാല ബിജെപി കൗണ്‍സിലറുമായി. പിപി മുകുന്ദന്റെ അടുത്ത അനുയായി ആയിരുന്ന കുമാര്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുമായി. ഇതിനിടെ കുമാറിന്റെ നേതൃത്വത്തിലാണ് ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള അനന്തപുരം സര്‍വ്വീസ് സഹകരണ സംഘം വളര്‍ന്ന് പന്തലിച്ചത്. പിന്നീട് ഇതിന്റെ നേതൃത്വം ആര്‍ എസ് എസ് ഏറ്റെടുത്തു. അതിന് ശേഷമാണ് തിരുവിതാംകൂര്‍ സഹകരണ സംഘം ഉണ്ടാക്കിയത്. അതും വലിയ വിജയമായി. കുമാറിന്റെ കൂട്ടത്തില്‍ നിന്നും സഹകരണ സംഘങ്ങളെ കുറിച്ച് പഠിച്ചവരാണ്. ഇപ്പോള്‍ കുമാറിനെ തന്നെ വഞ്ചിച്ചിരിക്കുന്നത്. ഇതിന്റെ വേദനയും ഈ ബിജെപി നേതാവിനുണ്ട്.