ലണ്ടന്‍: നിത്യാനന്ദ മോഡല്‍, അന്താരാഷ്ട്ര പ്രശസ്തിയുള്ള ക്രിമിനല്‍ ആള്‍ദൈവങ്ങളുടെ പട്ടികയിലേക്ക് കടന്നു വന്ന 'ജിലേബി സ്വാമിയ്ക്ക്' യുകെ കോടതിയുടെ തടവ് ശിക്ഷ. ലൈംഗീകാരോപണ കുറ്റം ചുമത്തി ഏഴു കൊല്ലത്തേക്കാണ് ശിക്ഷ. പശ്ചാത്യമാധ്യമങ്ങള്‍ അടക്കം ഈ ശിക്ഷ വാര്‍ത്തയായി കഴിഞ്ഞു. വുഡ് ഗ്രീന്‍ ക്രൗണ്ടി കോടതിയാണ് ഇയാളെ ശിക്ഷിക്കുന്നത്. പാലക്കാട് സ്വദേശി ശവരണബാബയെന്നും ജിലേബി സ്വാമി എന്നും അറിയപ്പെടുന്ന മുരളീകൃഷ്ണന്‍ പുളിക്കല്‍ ആണ് ശിക്ഷിക്കപ്പെടുന്നത്. പണാപഹരണത്തിനും ലൈംഗിക പീഡനത്തിനും വിചാരണ നേരിട്ട 'ജിലേബി സ്വാമി'യ്‌ക്കെതിരെ ലൈംഗീക കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. നേരത്തെ ജിലേബി സ്വാമിക്കെതിരായ കേസിനെ കുറിച്ച് വിശദ വാര്‍ത്ത മറുനാടന്‍ മലയാളി നല്‍കിയിരുന്നു. ഇതോടെ മറുനാടനെ പൂട്ടിക്കുമെന്ന തരത്തില്‍ ഭീഷണിയുമായി സ്വാമിയും അനുയായികളും രംഗത്തു വന്നു. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ലോകമെങ്ങും കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് സ്വാമിയെ കുടുക്കി കോടതി വിധി. ഡെയ്‌ലി മെയില്‍ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളും ഇതിനെ പ്രാധാന്യമുള്ള വാര്‍ത്തയാക്കി. ഇതോടെ മറുനാടന്റെ റിപ്പോര്‍ട്ടിംഗിലെ സത്യസന്ധതയും ചര്‍ച്ചയാവുകയാണ്.

ലണ്ടനിലെത്തിയ ആദ്യകാലത്ത്, വീടുകളില്‍ പ്രാര്‍ത്ഥനയും പൂജയും ഒക്കെയായി വിസ കാലാവധി തീരുന്ന മുറക്ക് പുതുക്കി കൊണ്ടാണ് ഇയാള്‍ ജവീച്ചത്. എന്നാല്‍ ശ്രീലങ്കന്‍ തമിഴ് ഭക്തര്‍ക്കിടയില്‍ ക്ലിക്കായതോടെയാണ് ശരവണ ബാബയുടെ സമയം തെളിഞ്ഞത്. കൂടുതല്‍ ഭക്തര്‍ ഉണ്ടായതോടെ സ്വന്തമായി ആശ്രമങ്ങളും മഠങ്ങളും ഒക്കെയായി ബാബ വളര്‍ന്നു കയറുക ആയിരുന്നുസ്വാമിയുടെ വാക്ചാതുരിയില്‍ മയങ്ങിയ അനേകം സ്ത്രീകള്‍ കിടക്ക പങ്കിടുക മാത്രമല്ല ഒന്നിലേറെ സ്ത്രീകള്‍ ജീവിത സമ്പാദ്യം മൊത്തം മുരളീകൃഷ്ണന്റെ കാല്‍ക്കല്‍വെച്ചു. തന്റെ 1,28,000 പൗണ്ട് തട്ടിയെന്ന് കാട്ടി ഒരു സ്ത്രീ നല്‍കിയ കേസാണ് ജിലേബി സ്വാമിയെ യുകെയില്‍ കുരുക്കിയിരിക്കുന്നത്. താന്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആണെന്നും ബ്ലാക്ക് മാജിക് വശം ഉണ്ടെന്നും ഒക്കെ തരംപോലെ തട്ടിവിട്ടതോടെയാണ് സ്ത്രീകള്‍ ഇയാളിലേക്ക് ആകര്‍ഷിക്കപെട്ടത്. കോടതിയില്‍ എത്തിയ കേസില്‍ രണ്ടു സ്ത്രീകള്‍ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പരാതി ഉന്നയിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ലോകമൊട്ടാകെ ഭക്തരെ സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് മുരളീകൃഷ്ണന്‍ ലണ്ടനില്‍ ലോക്ക് ആകുന്നത്. ബാര്‍നെറ്റില്‍ സ്വന്തമായി ക്ഷേത്രം ആയതോടെയാണ് ശരവണ ബാബ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിയത്.

രണ്ടു സ്ത്രീകള്‍ ശാരീരിക പീഡനത്തിനും ബലാത്സംഗത്തിനും പരാതി നല്‍കിയതോടെ അഞ്ചു കേസുകളിലാണ് മുരളീകൃഷ്ണന്‍ പ്രതിയായത്. ചാര നിറത്തിലെ കുര്‍ത്തയും വെളുത്ത പൈജാമയും കാശ്മീരി സില്‍ക്ക് ഷാളും ഒക്കെയണിഞ്ഞ് അസല്‍ ദിവ്യനായി തന്നെയാണ് കോടതിയിലേക്കുള്ള വരവും പോക്കും. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച മുരളീകൃഷ്ണന്‍ തല ഉയര്‍ത്തി തന്നെയാണ് എല്ലാ ദിവസവും കോടതിയില്‍ വിചാരണ നേരിടാന്‍ എത്തുന്നതിയതും. പക്ഷേ അന്തിമ വിധിയില്‍ സ്വാമി കുടുങ്ങി.

കേരളത്തില്‍ ഇന്നും കോടികളുടെ ആസ്തി

ശരവണബാബയുടെ യഥാര്‍ത്ഥ ജന്‍മ സ്ഥലം പാലക്കാടാണ്. ശ്രീകൃഷ്ണപുരത്തിന് അടുത്തുള്ള ഒരു ഗ്രാമത്തില് കൃഷ്ണന്‍കുട്ടി ഗുപ്തന്‍, ലക്ഷ്മി അമ്മാള് ദമ്പതികളുടെ മക്കളില്‍ എട്ടാമനായാണ് മുരളീകൃഷ്ണന് ജനിക്കുന്നത്. ദരിദ്രകുടുംബത്തില് ജനിച്ച മുരളീകൃഷ്ണന് അടിസ്ഥാനവിദ്യാഭ്യാസം മാത്രമാണുള്ളത്. സ്‌കൂളില്‍ പഠനത്തെക്കാള്‍ മുരളിക്ക് താത്പര്യം ഉച്ചക്കഞ്ഞി വിതരണത്തില്‍ സഹായിക്കുന്നതിലും മറ്റുമായിരുന്നെന്നാണ് അധ്യാപകര്‍ പറഞ്ഞിരുന്നത്. പഠനം നിന്നതോടെ, ബന്ധുവിനൊപ്പം തിരുച്ചിറപ്പള്ളിയിലേക്ക് പോയ മുരളീകൃഷ്ണന്‍ ഒരു ലോഡ്ജില്‍ സഹായിയായി. ഹോട്ടലിലും ജോലി ചെയ്ത ഇയാള്‍ പിന്നീട് കോഴിക്കോട് എത്തി. അവിടെ ഒരു ബന്ധുവിനൊപ്പം ജിലേബിക്കച്ചവടവത്തിലേക്ക് തിരഞ്ഞു.

80കളുടെ തുടക്കത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലൊക്കെ ജിലേബിയുമായി എത്തിയ മുരളീകൃഷ്ണനെന്ന കറുത്ത് മെലിഞ്ഞ യുവാവിനെ പഴയ വ്യാപാരികള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു. പക്ഷേ പെട്ടൊന്നൊരു ദിവസം പഴനി മുരുകന്റെ സിദ്ധിയുണ്ടെന്ന് പറഞ്ഞ് സ്വാമിയായി മാറിയ മുരളീകൃഷ്ണനെയാണ് നാട്ടുകാര്‍ കണ്ടത്. ആദ്യമൊക്കെ എല്ലാവരും അവഗണിച്ചെങ്കിലും, മുരുക പൂജയും മയിലാട്ടവുമൊക്കെയായി ആശ്രമം വളര്‍ന്നു. ദൂരെ ദിക്കില്‍നിന്നുവരെ ആളുകള്‍ മുരളീകൃഷ്ണനെ തേടിയെത്തി. അവന്‍ പേരുമാറി ശരവണ ബാബയായി. കോഴിക്കോട് മുണ്ടിക്കല്‍താഴത്തിനടുത്തെ മയിലാടുംകുന്നില്‍, ഒരു ശരവണഭവ ക്ഷേത്രം തന്നെ ഉയര്‍ന്നു. ഇന്നും അവിടെ നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സ്വാമി ലണ്ടനില്‍ ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയതൊന്നും ഭക്തര്‍ അറിഞ്ഞിട്ടില്ല.

ഇതുപോലെ ഒരുപാട് ആശ്രമങ്ങളും ശരവണഭവ ട്രസ്റ്റുമൊക്കെ മുരളീകൃഷ്ണന്റെ പേരിലുണ്ട്. മയിലാടുംകുന്നിലെ ആശ്രമത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണ് ഒരാള്‍ മരിച്ച കേസില്‍ നേരത്തെ സ്വാമി പ്രതിയായിരുന്നു. 2008-ല്‍ സന്തോഷ് മാധവന്‍ എന്ന തട്ടിപ്പ് സ്വാമി അറസ്റ്റിലായപ്പോള്‍ ശരവണബാബയും അന്വേഷണം നേരിട്ടിരുന്നു. വലിയ തോതിലുള്ള റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളാണ് സ്വാമിയെ വളര്‍ത്തിയത്. ചുരുങ്ങിയ കാലയളവില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിയെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ വന്‍ തുക പിരിച്ചെടുക്കുന്നതായും ആക്ഷേപം അക്കാലത്തുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാം പണം എറിഞ്ഞ് ഒതുക്കാന്‍ സ്വാമിക്ക് നന്നായി അറിയാമായിരുന്നു.

2012-ല്‍ ജിലേബി സ്വാമിയും മുസ്ലീം ലീഗ് നേതാവ് അബ്ദുസമദ് സമദാനിയും തമ്മിലുള്ള ബന്ധവും വന്‍ വിവാദമായി. 2012 ഏപ്രില്‍ 23-ന് കോഴിക്കോട് ശ്രീനാരായണ ഹാളില്‍ നടന്ന സ്വാമിയെ ആദരിക്കല്‍ പരിപാടിയില്‍ മുഖ്യാതിഥി സമദാനിയായിരുന്നു. സ്വാമിയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ച ചടങ്ങില്‍ സമദാനി പങ്കെടുത്തതും, പുകഴ്ത്തി സംസാരിച്ചതും വന്‍ വിവാദമായിരുന്നു. ശരവണഭവ മഠം ഭക്തജന സംരക്ഷണ സമിതിയാണ് ചടങ്ങ് നടത്തിയത്. സംഘപരിവാര്‍ പോലും തള്ളിപ്പറഞ്ഞ സ്വാമിക്കുവേണ്ടി മുസ്ലീം ലീഗ് നേതാവ് രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു.

ഉമ അശോകന്‍ എന്ന സ്ത്രീ പാലക്കാട് പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ജിലേബി സ്വാമി കുറേക്കാലം ഒളിവില്‍ ആയിരുന്നു. അനാശ്യാസ്യം ചോദ്യം ചെയ്ത, ഭക്തനെ ആക്രമിച്ച് വധഭീഷണി മുഴക്കിയ കേസ്സില്‍ പ്രതിയുമായി. ലണ്ടനിലെപ്പോലെ തന്നെ താന്‍ മുരുകന്റെ അവതാരമാണെന്ന് പറഞ്ഞായിരുന്നു ഈ നാട്ടിലും സ്വാമി പീഡന പരമ്പരകള്‍ നടത്തിയത്. അങ്ങനെ കേരളത്തില്‍ പ്രശ്‌നങ്ങള്‍ വന്നതോടെയാണ് സ്വാമി പതുക്കെ യുകെയിലേക്ക് കടക്കുന്നത്. അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോയതും ഒരു ഭക്തനായിരുന്നു. അവിടെയും പന പോലെ വളര്‍ന്നു. പക്ഷേ കൈയ്യിലിരിപ്പു ദോഷം കാരണം സ്വാമി അഴിക്കുള്ളിലേക്ക് പോവുകയാണ്.