കോട്ടയം: വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍വെച്ച് കൊല്ലപ്പെട്ട നീതു ആര്‍.നായരുടെ വിയോഗത്തില്‍ മനംനൊന്ത് ബന്ധുക്കള്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് നീതു കൊല്ലപ്പെട്ടത്. നീതുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ പല കാര്യങ്ങളിലും നീതുവിന്റെ മാതാപിതാക്കള്‍ക്ക് പോലും അറിയില്ല. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ കാരണമാണ് കൊല്ലപ്പെട്ട നീതു ആര്‍.നായര്‍ക്ക് ഭര്‍തൃ വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടി വന്നത്.

7 വര്‍ഷത്തോളമായി മാറി താമസിക്കുകയായിരുന്നു. അമ്മയ്ക്കും, അച്ഛനും, മക്കള്‍ക്കും ഒപ്പമായിരുന്നു നീതു കുടുംബ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടിലെ ചെലവുകള്‍ക്കായുള്ള കാശ് പോലും നല്‍കാതായതോടെയാണ് നീതു വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. കുടുംബ വീട്ടിലെ വഴി സൗകര്യങ്ങളെ തുടര്‍ന്ന് രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് നീതു വാടക വീട്ടിലേക്ക് മാറിയതെന്നും നീതുവിന്റെ അയല്‍വാസി ബന്ധുക്കളെ ഉദ്ദരിച്ച മറുനാടനോട് പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകുന്ന ദിവസമാണ് നീതു കൊല്ലപ്പെട്ടതും. കഴിഞ്ഞ ദിവസം പ്രതികളുമായെത്തി കറുകച്ചാല്‍ പോലീസ് തെളിവെടുപ്പ് നടത്തി.

കേസില്‍ ഓട്ടോ ഡ്രൈവര്‍ മേലേട്ടുതകിടി അമ്പഴത്തിനാല്‍വീട്ടില്‍ അന്‍ഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍വെച്ചാണ് നീതുവിനെ അന്‍ഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവര്‍ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്.

സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാര്‍ തിരിക്കുന്നത കണ്ടുവെന്ന മൊഴിയും നിര്‍ണ്ണായകമായി. 16 വര്‍ഷം മുന്‍പാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം നടന്നത്. അയല്‍വാസിയായിരുന്നു കൊലപാതികായ അന്‍ഷാദ്. അന്‍ഷാദുമായി നീതുവിന് സൗഹൃദമുണ്ടായിരുന്നുവെന്ന പോലീസ് നിഗമനത്തില്‍ എത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഇതൊന്നും വീട്ടുകാര്‍ക്ക് അറിയില്ലെന്ന് അയല്‍വാസി മറുനാടനോട് പറഞ്ഞു. ഏഴുവര്‍ഷം മുന്‍പ് രാജേഷും നീതുവും വിവാഹ മോചനത്തിന് തീരുമാനിച്ചു. കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടില്‍ നീതു എത്തി. ഇതിന് ശേഷം അന്‍ഷാദുമായി സൗഹൃദത്തിലായത്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവര്‍ഷം മുന്‍പ് നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്ക് താമസം മാറി. ഒരുവര്‍ഷം മുന്‍പ് ഇരുവരും തമ്മില്‍ പിണങ്ങി. അന്‍ഷാദിനെ നീതു ഒഴിവാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നീതുവിനെ ഇടിച്ച ശേഷം വെട്ടിക്കാവുങ്കലില്‍നിന്ന് മല്ലപ്പള്ളി റോഡിലൂടെ അതിവേഗം ഓടിച്ചുപോയ കാര്‍ മുക്കടയില്‍ ഉപേക്ഷിച്ച ശേഷം അന്‍ഷാദും ഇജാസും ഓട്ടോയിലാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിലുള്ള ഇന്നോവ കാര്‍ കണ്ടെത്താനായി നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. എന്നാല്‍ കാറിന് നമ്പര്‍പ്ലേറ്റ് ഇല്ലായിരുന്നു. ഇതോടെ പോലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് കെ.എല്‍.52 എസ് 3224 എന്ന നമ്പര്‍ കണ്ടെത്തി. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി. എറണാകുളം സ്വദേശിനിയുടെ പേരിലുള്ളതാണ് കാര്‍ ഇയാളില്‍ നിന്ന് വാടകയ്ക്കെടുത്ത പൊന്‍കുന്നം സ്വദേശിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തി. അങ്ങനെ അന്വേഷണം അന്‍ഷാദിലേക്ക് എത്തുകയായിരുന്നു.

മണിമല മുക്കടയില്‍ നിന്നും വാടകയ്ക്ക് എടുത്ത വാഹനമാണ് അന്‍ഷാദ് കൊലപാതകത്തിന് ഉപയോഗിച്ചത് . വാഹനത്തിന്റെ നമ്പള്‍ പ്ലേറ്റ് ഉരിമാറ്റിയ ശേഷണമാണ് നീതുവിനെ ഇടിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ചങ്ങനാശേരിക്കുള്ള ബസില്‍ കയറാന്‍ നടന്നുപോകുമ്പോഴാണു നീതുവിനെ കാറിടിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന നീതു വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. നീതു ബസ് കയറാന്‍ പോകുന്ന സമയം തിരിച്ചറിഞ്ഞായിരുന്നു അപകടം ആസൂത്രണം ചെയ്തത്. സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു. അന്‍ഷാദ് നല്‍കിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇതൊന്നും നീതുവിന്റെ വീട്ടുകാര്‍ക്ക് അറിയില്ല.

ഓട്ടോ ഡ്രൈവറായ അന്‍ഷാദ്, സുഹൃത്തായ ഇജാസുമായി ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ്. നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അന്‍ഷാദ് പൊന്‍കുന്നത്തുനിന്നു കാര്‍ വാടകയ്ക്കെടുത്താണു കൊല നടത്തിയത്. ഇജാസും ഈ സമയം കാറിലുണ്ടായിരുന്നു. നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റര്‍ നിരക്കി നീക്കിയെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.