ന്യൂഡല്‍ഹി: ഭൂട്ടാനിലൂടെ ആഡംബര കാറുകള്‍ കേരളത്തിലും എത്താന്‍ സാധ്യതകള്‍ ഏറെ. യുകെയിലെ ഹാരോഗെയ്റ്റില്‍ മോഷണം പോയ റേഞ്ച് റോവര്‍ കണ്ടെത്തിയത് പാകിസ്ഥാനിലാണെന്നതാണ് ഇതിന് കാരണം. അതായത് യുകെയിലെ കാറുകള്‍ പോലും കടല്‍ കടന്നു പോകുന്നു. ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലെത്തിയ കാറുകളും ഇത്തരത്തില്‍ മോഷണം പോയതാകാന്‍ സാധ്യത ഏറെയാണ്. ജപ്പാനില്‍ നിന്നും ഇത്തരത്തില്‍ കാറുകള്‍ കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹാരോഗെയ്റ്റില്‍ നിന്നും മോഷണം പോയ റേഞ്ച് റോവര്‍ കണ്ടെത്തിയത് 5000 മൈലുകള്‍ക്കപ്പുറം പാകിസ്ഥാനില്‍ നിന്നും. 2022 നവംബറിലായിരുന്നു ഈ വടക്കന്‍ യോര്‍ക്ക്ഷയര്‍ പട്ടണത്തില്‍ നിന്നും കറുത്ത റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഷണം പോയത്. ഈ എസ് യു വില്‍ ഘടിപ്പിച്ച ട്രാക്കര്‍ ഇപ്പോള്‍ വാഹനത്തിന്റെ ലൊക്കേഷനായി കാണിക്കുന്നത് പാകിസ്ഥാനിലെ കറാച്ചിയാണ്. തുടര്‍ന്ന് ബ്രിട്ടീഷ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

കാര്‍ എങ്ങനെയാണ് പാകിസ്ഥാനിലേക്ക് കടത്തിയത് എന്നതിനെ കുറിച്ച് ഒരു അന്താരാഷ്ട്ര തല അന്വേഷണത്തിനുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. സംഘടിത കുറ്റവാളി സംഘങ്ങള്‍ യു കെയില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ പലപ്പോഴും 'യൂസ്ഡ് കാര്‍ പാര്‍ട്‌സ്', 'ഹൗസ്‌ഹോള്‍ഡ് ഗുഡ്‌സ്' തുടങ്ങിയ ലേബലുകള്‍ പതിപ്പിച്ച് കണ്ടെയ്‌നറുകളിലാണ് പാകിസ്ഥാനിലേക്ക് കടത്തുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ പാക്കിസ്ഥാനിലെത്തിയ കാറുകളാണോ ഭൂട്ടാനിലൂടെ ഇന്ത്യയില്‍ എത്തിയതെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഭീകര വിരുദ്ധരുടെ ഇടപെടല്‍ അടക്കം ചര്‍ച്ചയാകുന്നത്.

ഉപയോഗിച്ച ആഡംബര കാറുകള്‍ക്ക് ഇപ്പോള്‍ പാകിസ്ഥാനില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരികയാണെന്നാണ് മോഷ്ടിച്ച കാറുകളുടെ വിപണിയെ കുറിച്ച് അറിവുള്ള ഒരു കാര്‍ ഡീലറെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും, ഇത്തരം കാറുകള്‍ വാങ്ങുന്നവര്‍ ഇത് മോഷ്ടിച്ച മുതലാണെന്ന് അറിയാറില്ല എന്നതാണ് വാസ്തവം. അവര്‍ നോക്കുന്നത് കുറഞ്ഞ വിലയ്ക്ക് ആഡംബര കാര്‍ ലഭിക്കുന്നു എന്നത് മാത്രമാണ്. യൂറോപ്പിലെ കാര്‍ മോഷണത്തിന് പിന്നില്‍ ഭീകര സംഘടനകളെന്ന സംശയം ശക്തമാക്കുന്നതാണ് ഈ നടപടി.

ഭൂട്ടാന്‍ വാഹനക്കടത്ത് കേസുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഭൂട്ടാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ 699 കിലോമീറ്റര്‍വരുന്ന ഇന്തോ-ഭൂട്ടാന്‍ തുറന്ന അതിര്‍ത്തിയില്‍ പട്രോളിങ്ങും അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിരീക്ഷണവും ശക്തമാക്കും. എട്ടുവര്‍ഷത്തിലേറെയായി ഭൂട്ടാനില്‍നിന്ന് ഇന്ത്യയിലേക്ക് വാഹനക്കടത്ത് നടക്കുന്നുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കോയമ്പത്തൂര്‍ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഭൂട്ടാന്‍ വാഹനക്കടത്ത് വിശദാംശംതേടി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്ര ഏജന്‍സികള്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവിനെ സമീപിച്ചിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ചണ്ഡീഗഢ്, ഡല്‍ഹി, മിസോറം, അസം, അരുണാചല്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് രജിസ്‌ട്രേഷനുകളിലാണ് ഭൂട്ടാനില്‍നിന്നെത്തിച്ച വാഹനങ്ങളിലേറെയും ഓടുന്നത്. വാഹനക്കടത്ത് സംബന്ധിച്ച വിവരം കേന്ദ്ര വിദേശകാര്യമന്ത്രാലയം ഭൂട്ടാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.