- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കനാട്ടെ ബാറിലെ ജോലിക്കിടെ അധ്യാപികയെ വളച്ചെടുത്തു; ബന്ധുക്കളെ കല്യാണ ശേഷം അറിയിക്കാമെന്ന് പറഞ്ഞ് ചോറ്റാനിക്കരയില്‍ താലികെട്ട്; ആദ്യ ഭാര്യയിലെ മക്കളെ രണ്ടാം ഭാര്യയുടെ കുടുംബ വീട്ടില്‍ താമസിപ്പിച്ചും വിശ്വാസ്യത നേടി; ആ കുട്ടികളും അച്ഛന്റെ ക്രൂരത മറച്ചു വച്ചു; പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചപ്പോഴും കൊലയാളിയെന്ന് തിരിച്ചറിയാനായില്ല; രണ്ടാം വിവാഹം വില്ലനായി; പടിയൂരിലേത് ചതിച്ചു വീഴ്ത്തി കൊലകള്‍
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വീട്ടില്‍ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രയിയ്ക്കായി ഊര്‍ജ്ജി തിരച്ചില്‍. കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരാണ് മരിച്ചത്. അഞ്ചുമാസമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. രേഖയുടെ രണ്ടാംഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രേംകുമാര്‍ രണ്ടുദിവസം മുമ്പുവരെ ഇവിടെയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖയുടെ പരാതി നിലവിലുണ്ട്. കൊടും ക്രിമിനലാണ് ഇയാള്‍. കാമുകിയുമായി ഒരുമിച്ച് താമസിക്കാന്‍ വേണ്ടി ആദ്യ ഭാര്യയേയും പ്രേംകുമാര്‍ കൊന്നിരുന്നു. ആദ്യ ഭാര്യ വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു പ്രേംകുമാറുമായി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രേംകുമാര്‍ തന്റെ പൂര്‍വ്വ ക്രിമനല്‍ ചരിത്രം മറച്ചു വച്ച് രേഖയെ പ്രണയിച്ചു. അതിന് ശേഷം രേഖയെ വിവാഹം ചെയ്യുകയും ചെയ്തു. മാന്യനായി നടിച്ചായിരുന്നു ഈ വിവാഹം.
താന്‍ വിവാഹിതനാണെന്നും ഭാര്യ മരിച്ചെന്നും എല്ലാം പറഞ്ഞു വിശ്വസിപ്പിച്ചാണ് രേഖയെ വളച്ചെടുത്തത്. രേഖയ്ക്കും തുടക്കത്തില്‍ സംശയമൊന്നും തോന്നിയിരുന്നില്ല. കാക്കനാട്ടെ ബാറില്‍ മാനേജരായി ജോലി നോക്കുന്ന സമയത്താണ് രേഖയുമായി പരിചയത്തിലാകുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ആ ഭാഗത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. രേഖയുടെ ബന്ധുക്കളേയും കല്യാണത്തിന് മുമ്പ് ഇയാള്‍ ബന്ധപ്പെട്ടിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും മാന്യനായിരുന്നു പ്രേംകുമാറിനെ രേഖയുടെ ബന്ധുക്കളും സംശയിച്ചില്ല. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് രേഖയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞിട്ട് തന്റെ ബന്ധുക്കളെ വിവരം അറിയിച്ചാല്‍ മതിയെന്നായിരുന്നു പ്രേംകുമാര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചു. ഇരുവരുടെയും കല്യാണ ചിത്രം കണ്ട ശേഷമാണ് വിവാഹ വിവരം ബന്ധുക്കള്‍ പോലും അറിയുന്നത്. പിന്നീട് കുറച്ച് കൂടെ നല്ലൊരു ഹോട്ടലില്‍ ഇന്‍ചാര്‍ജായി ജോലി ലഭിച്ചപ്പോള്‍ ഇരുവരും കോഴിക്കോടേക്ക് താമസം മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും തിരികെയെത്തി. ഇതിനിടെ അധ്യാപിക നിയമനത്തിനുള്ള പി എസ് സി ലിസ്റ്റിലും രേഖ ഇടം നേടി. ആ ജോലി പ്രതീക്ഷിച്ച് കഴിയുകയായിരുന്നു അവര്‍. പല സ്‌കൂളുകളിലും അധ്യാപികയായി രേഖ മുമ്പ് ജോലി ചെയ്തിട്ടുണ്ട്.
അധ്യാപികയായിരുന്ന രേഖയ്ക്ക് പ്രതി തന്നെ തന്റെ ഹോട്ടലില്‍ സൂപ്പര്‍ വൈസര്‍ ജോലി തരപ്പെടുത്തി. എന്നാല്‍ ഇതില്‍ രേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അധ്യാപികയായി തുടരാനാണ് തനിക്ക് താല്പര്യമെന്ന് രേഖ ബന്ധുക്കളോടും പറഞ്ഞിരുന്നു. പ്രേംകുമാര്‍ സൈക്കോയാണെന്നും, സംശയരോഗിയാണെന്നും രേഖ പറഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. രേഖയുടെ ഫോണും പ്രതി കൈക്കലാക്കിയിരുന്നു. പ്രേംകുമാറിനോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും രേഖയ്ക്ക് ഉറപ്പായിരുന്നു. രേഖ മറ്റൊരു ജോലിക്ക് ശ്രമിച്ചിരുന്നു. ആദ്യ ഭാര്യയില്‍ പ്രതിക്ക് രണ്ട് മക്കളായിരുന്നു. മൂത്ത മകള്‍ക്ക് 21 വയസും, ഇളയ മകന് 10 വയസ്സുമായിരുന്നു. മകന്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഒരു മാസത്തോളം രേഖയുടെ കുടുംബ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടികളും അമ്മയുടെ മരണത്തില്‍ അച്ഛന്‍ പ്രതിയാണെന്ന കാര്യം രേഖയോട് പറഞ്ഞില്ല. ഈ വിവരം അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രേഖയുടെ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വന്തം കുട്ടികളെ അടക്കം ഇങ്ങോട്ട് കൊണ്ടു വന്നായിരുന്നു രേഖയില്‍ പ്രേംകുമാര്‍ വിശ്വാസ്യത നേടിയത്. പിന്നീട് സംശയ രോഗിയായ ഭര്‍ത്താവിനെ രേഖ കണ്ടു. പോലീസില്‍ അഭയം തേടിയിട്ടും നീതി ലഭിച്ചില്ല. പോലീസില്‍ പരാതി നല്‍കിയത് പ്രേകുമാറിനെ കൊലപാതകിയാക്കിയെന്നാണ് സൂചന.
മണിയുടെ മൂത്തമകളും ഇരിങ്ങാലക്കുട ബോയ്സ് സ്‌കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ടുദിവസമായി അമ്മയെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്‌കൂളില്‍നിന്നു രണ്ടുമണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി. പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടത്. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നിരുന്നത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ഇരുവരെയും കഴുത്തുഞെരിച്ചു കൊന്നുവെന്നാണ് ആദ്യസൂചനകള്‍. വിവരമറിഞ്ഞതിനെതുടര്‍ന്ന് കാട്ടൂര്‍ സിഐ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തി. വീടിന്റെ ഉള്‍ഭാഗം അലങ്കോലമായ നിലയിലായിരുന്നു. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലികള്‍ക്കു പോയിരുന്നു. സിന്ധു, സിജി, രേഖ എന്നിവരാണ് മണിയുടെ മക്കള്‍. മരിച്ച രേഖയ്ക്കു രണ്ടു മക്കളുണ്ട്.
മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേം കുമാര്‍. 2019-ലായിരുന്നു ഇത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രേംകുമാറും രേഖയും അഞ്ചുമാസം മുന്‍പാണ് വിവാഹിതരായത്. രേഖയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. രേഖയ്ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ കത്തും മൃതദേഹങ്ങളുടെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. പ്രേംകുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആറുമാസം മുന്‍പാണ് പ്രേംകുമാര്‍ പടിയൂരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷമാണ് രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. രണ്ടുദിവസം മുന്‍പ് രേഖ പ്രേംകുമാറിന്റെ പേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരോടും കൗണ്‍സിലിങ്ങിനെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്. രേഖയുടെ മൃതദേഹത്തിനടുത്തുനിന്ന് പ്രേംകുമാര്‍ എഴുതിയതെന്ന് കരുതുന്ന ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്.
ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്‌നങ്ങളുടലെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങിയിരുന്നു. പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സുനിതയും പ്രേംകുമാറും കണ്ടിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.