- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിലെ വഞ്ചനാ കേസ് അറിഞ്ഞതോടെ 'സംശയ രോഗി'യുടെ യഥാര്‍ത്ഥ മുഖം രേഖ തിരിച്ചറിഞ്ഞു; സഹോദരിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയത് എങ്ങനേയും ആ ബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍; ശാരീരിക-മാനസിക പീഡനങ്ങള്‍ കേട്ടിട്ടും വനിതാ സെല്‍ നിര്‍ദ്ദേശിച്ചത് കൗണ്‍സിലിംഗ്; കൊടുംകുറ്റവാളി മുന്നിലെത്തിയിട്ടും തിരിച്ചറിയാത്ത പിഴവ്; ചെന്താമരയും പാഠമായില്ല; പടിയൂരിലേത് പൊറുക്കാന്‍ കഴിയാത്ത പോലീസ് വീഴ്ച
തൃശൂര്‍: പടിയൂരില്‍ രേഖയേയും അമ്മ മണിയേയും കൊലയ്ക്ക് എറിഞ്ഞ് കൊടുത്തത് കേരളാ പോലീസോ? പ്രതിയായ പ്രേംകുമാര്‍ സംശയ രോഗം കാരണം രേഖയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പോലീസിനോടും, തൃശൂര്‍ വനിതാ സെല്ലിനും പരാതി നല്‍കിയിരുന്നു. സഹോദരിയോടൊപ്പമാണ് രേഖ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഈ പരാതി ഗൗരവത്തോടെ കാണാന്‍ പോലീസിനായില്ല. പ്രതി കൊലപാതക കേസിലെ പ്രതിയാണെന്ന് രേഖയ്ക്കോ ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നു. എന്നാല്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ പ്രേംകുമാറിനെതിരെ ഒരു യുവതി വഞ്ചന കേസ് നല്‍കിയതായി രേഖ എങ്ങനെയോ അറിഞ്ഞിരുന്നു. ഈ വിവരം പോലീസിനോട് പറഞ്ഞിരുന്നു. ഈ പരാതിയെ കുറിച്ച് അറിഞ്ഞപ്പോഴാണ് പ്രേംകുമാറിലെ ക്രൂരതകള്‍ രേഖയും തിരിച്ചറിഞ്ഞത്. അപ്പോഴും ആദ്യ ഭാര്യയെ കൊന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ വ്യക്തിയാണ് പ്രേംകുമാര്‍ എന്ന് രേഖ മനസ്സിലാക്കിയില്ല. കേരളാ പോലീസിനും പ്രേംകുമാറിന്റെ പൂര്‍വ്വകാല ചരിത്രം കണ്ടെത്താനായില്ല. പതിവ് കേസുകളെ പോലെ രേഖയുടെ പരാതിയും എടുത്തു. അന്ന് രേഖയുടെ പരാതിയില്‍ കേസെടുത്ത് പ്രേംകുമാറിനെ അറസ്റ്റു ചെയ്തിരുന്നുവെങ്കില്‍ പടിയൂരിലെ കൊല ഒഴിവാക്കാമായിരുന്നു.
പ്രേംകുമാറുമായി ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് രേഖ ബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. സഹോദിയെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് രേഖ വനിതാ സെല്ലില്‍ പരാതി നല്‍കുന്നത്. പ്രേംകുമാറിമൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും ജീവന് പോലും ഭീഷണിയാണെന്നും രേഖ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് രണ്ട് പേരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം കൗണ്‍സിലിംഗ് നല്‍കാമെന്നാണ് പറഞ്ഞത്. എന്നാല്‍ കൗണ്‍സിലിംഗ് വേണ്ടെന്നും, പ്രേം കുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും രേഖ ഉറപ്പിച്ചിരുന്നു. പരാതി നല്‍കിയതില്‍ പ്രേംകുമാര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോയെന്നും രേഖയും ഭയന്നിരുന്നു. ഈ വിവരം പോലീസിനോട് പറഞ്ഞപ്പോള്‍ കുഴപ്പമൊന്നും ഉണ്ടാകില്ലെന്നാണ് പോലീസ് പറഞ്ഞത്. സ്റ്റേഷനില്‍ നിന്നും തിരികെ വന്ന ശേഷവും രേഖ സഹോദരിയുമായി സംസാരിച്ചിരുന്നു. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും കൗണ്‍സിലിംഗ് നല്‍കാനായിരുന്നു പോലീസിന്റെ നിലപാട്. ഇയാള്‍ക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ രേഖയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്ന് സഹോദരി മറുനാടനോട് പറഞ്ഞു. പാലക്കാട് ചെന്താമരയെന്ന കൊടും ക്രിമിനല്‍ ജാമ്യത്തില്‍ ഇറങ്ങി രണ്ടു കൊല നടത്തി. അന്നും ചെന്താമരയ്‌ക്കെതിരെ കൊല ചെയ്യപ്പെട്ടവര്‍ പരാതി നല്‍കിയിരുന്നു. ഇതിനെയും പോലീസ് അവഗണിച്ചു. ഇത്തരം അവഗണനകള്‍ മേലില്‍ ഉണ്ടാകരുതെന്നും അഭിപ്രായമെത്തി. പല ഗാര്‍ഹിക പ്രശ്‌നങ്ങളിലും പോലീസ് ഇടപെടുന്നത് കുടുംബ പ്രശ്‌നമായാണ്. ഇത് പിന്നീട് കൊലയായി മാറിയത് കേരളം കണ്ടതും കേട്ടതുമാണ്. ഇതു തന്നെയാണ് പടിയൂരിലും പോലീസ് ചെയ്തത്. വലിയ വീഴ്ച ഇക്കാര്യത്തില്‍ കേരളാ പോലീസിന് സംഭവിച്ചിരിക്കുന്നു.
രേഖയുടെ പരാതി കേട്ടിട്ടും പ്രേംകുമാറിന്റെ പൂര്‍വ്വകാല ചരിത്രം പോലും പോലീസ് പരിശോധിച്ചില്ല. കൂളായി പോലീസിന് മുന്നിലെത്തി താനൊരു മാന്യനാണ് എന്നും പ്രേംകുമാറും വരുത്തി തീര്‍ത്തു. അങ്ങനെയാണ് രണ്ടു കൊല നടത്താനുള്ള അവസരം പ്രേംകുമാറിന് കൈവന്നത്. പടിയൂരില്‍ കാറളം വെള്ളാനി കൈതവളപ്പില്‍ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസില്‍ പ്രേംകുമാര്‍ കൊടുംക്രിമിനല്‍. കാമുകിക്കൊപ്പം കഴിയാന്‍ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തുന്നത്. 2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. 2019ല്‍ നടന്ന കൊലപാതകം ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് എന്ന പേരില്‍ വന്‍ വിവാദമായിരുന്നു.
അന്ന് ഉദയംപേരൂര്‍ നടക്കാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും സുനിതയും. സ്‌കൂളില്‍ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയില്‍ ചേര്‍ന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേര്‍ന്ന് വീട് വാടകയ്ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞതോടെയാണ് അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 20ന് പ്രേംകുമാര്‍ വിദ്യയുടെ ഫോണ്‍ എറണാകുളത്തു നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയില്‍ ഇട്ടു. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പ്രേമിന്റെ പ്രേരണയില്‍ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലര്‍ച്ചെ രണ്ടുമണിയോടെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മുകള്‍ നിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി.
മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്കു പോയി. മൃതദേഹം മറവു ചെയ്യാന്‍, പ്രേംകുമാര്‍ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. മൃതദേഹം വൈകിട്ട് പ്രേമും സുനിതയും ചേര്‍ന്ന് കാറില്‍ കൊണ്ടുപോയി. സുനിത പിന്‍സീറ്റില്‍ മൃതദേഹത്തിന്റെ തോളില്‍ കയ്യിട്ടിരുന്നു. തിരുനെല്‍വേലി - നാഗര്‍കോവില്‍ ദേശീയപാതയില്‍ രാധാപുരം നോര്‍ത്ത് വള്ളിയൂരില്‍ ഏര്‍വാടി ഓവര്‍ബ്രിജിനു സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളി. ശേഷം വിദ്യയെ കാണാനില്ലെന്ന് സുനിതയ്‌ക്കൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസിന് സംശയം തോന്നി വിശദമായ അന്വേഷണം നടത്തിയത്.
തുടര്‍ന്ന് ഒളിവില്‍പോയ പ്രേംകുമാര്‍ തന്റെ മൊബൈല്‍ ഫോണില്‍നിന്ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ വാട്‌സാപ്പിലേക്ക് 'എനിക്ക് അവളെ കൊല്ലേണ്ടി വന്നു' എന്ന് ശബ്‌സന്ദേശം അയച്ചിരുന്നു. ബഹ്‌റൈനിലേക്ക് കടക്കാന്‍ പ്രേംകുമാര്‍ ടിക്കറ്റടക്കം തയാറാക്കിയിരുന്നെങ്കിലും മക്കളെ അനാഥാലയത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈകിയതിനാല്‍ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം കുട്ടികള്‍ക്ക് അഡ്മിഷന്‍ എടുത്തതിനുശേഷം ബഹ്‌റൈനിലേക്ക് പോകാന്‍ പ്രതി ലക്ഷ്യമിട്ടെങ്കിലും അഡ്മിഷന്‍ എടുക്കാന്‍ അനാഥാലയത്തില്‍ നില്‍ക്കുമ്പോള്‍ പൊലീസെത്തി പിടികൂടുകയായിരുന്നു. ഇത്തരത്തിലൊരു പ്രതിയെയാണ് പടിയൂരിലെ പരാതിയില്‍ പോലീസിന് തിരിച്ചറിയാന്‍ കഴിയാതെ വന്നത്.