- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
96 സിനിമയിലെ റീയൂണിയന്‍ പ്രണയവും ദൃശ്യത്തിലെ തെളിവ് നശിപ്പിക്കല്‍ രീതികളും ചര്‍ച്ചയാക്കി 2019ലെ ഉദയംപേരൂര്‍ കൊല; കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്ന പ്രേംകുമാര്‍; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കല്യാണം കഴിച്ചത് പടിയൂര്‍ സ്വദേശിനിയെ; രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍; 2025ല്‍ വീണ്ടും ഭാര്യയെ വകവരുത്തി പ്രേംകുമാര്‍; ഈ കൊടും സൈക്കോയ്ക്ക് ജാമ്യം കിട്ടിയത് എങ്ങനെ?
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അതിനിടെ ചര്‍ച്ചയാകുന്നത് മറ്റൊരു കൊലയാണ്. പടിയൂര്‍ സ്വദേശികളായ മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. മുമ്പും പ്രേംകുമാര്‍ കൊല നടത്തിയിട്ടുണ്ട്. അതും ഭാര്യയെ. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രേംകുമാര്‍ വീണ്ടും കൊല നടത്തുന്നു. അതും മറ്റൊരു ഭാര്യയെ. പടിയൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്.
ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാര്‍ എന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച്ച പടിയൂര്‍ പഞ്ചായത്തിന് സമീപം ഉള്ള വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വന്ന് വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയില്‍ ആയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറിനെ അന്നേദിവസം വീട്ടില്‍ കണ്ടിരുന്നതായി മൊഴിയുണ്ട്. ഇതാണ് സംശയം ബലപ്പെടുത്തുന്നത്. അവിഹിത ജീവിതങ്ങള്‍ ഏറെയുള്ള പ്രേംകുമാറിന്റെ നടപടികള്‍ അത്യന്തം ദുരൂഹമാണ്.
ശ്രദ്ധേയമായ രണ്ടു സിനിമകളുടെ സ്വാധീനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നതാണ് ഉദയംപേരൂരിലെ ചേര്‍ത്തല സ്വദേശിനിയുടെ കൊലപാതകമെന്ന് പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു. പ്രതികള്‍ തന്നെയാണ് കുറ്റസമ്മത വേളയില്‍ തമിഴ് ചിത്രമായ '96' ഉം മലയാള ചിത്രം 'ദൃശ്യ'വും സ്വാധീനിച്ച വിവരം തുറന്നു സമ്മതിച്ചത്. 96 സിനിമയിലെ റീയൂണിയന്‍ പ്രണയവും ദൃശ്യത്തിലെ തെളിവ് നശിപ്പിക്കല്‍ രീതികളുമാണ് പ്രതികള്‍ സ്വീകരിച്ചത്. ആയുര്‍വേദ ചികിത്സയ്ക്കെന്ന പേരില്‍ വിദ്യയെ തിരുവനന്തപുരത്തെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കി കഴുത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം തിരുനല്‍വേലിയില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ നടത്തിയ റീയൂണിയനു ശേഷമാണ് ഇരുവരും അടുപ്പത്തില്‍ ആയതെന്നും അതു പ്രണയത്തിലേയ്ക്ക് വളരുകയായിരുന്നെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചിരുന്നു. ഇത്തരമൊരു ക്രൂരത കാട്ടിയ വ്യക്തിയ്ക്ക് എങ്ങനെ ജാമ്യം കിട്ടിയെന്നതും ഉയരുന്ന ചോദ്യമാണ്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു ഉദയംപേരൂര്‍ കൊല. ഇത്തരം മാനസികാവസ്ഥയുള്ളവരെ ജയിലില്‍ നിന്നും പുറത്തേക്ക് വിടരുതെന്ന പാഠമാണ് പടിയൂരിലെ ദുരന്തം നല്‍കുന്നത്.
2019ലാണ് വിദ്യാ കൊലക്കേസ് നടന്നത്. വിദ്യ മുന്‍പ് നാലുവട്ടം വിവാഹം കഴിച്ചെന്നു പൊലീസിനോടു പ്രേംകുമാറിന്റെ വെളുപ്പെടുത്തല്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകത്തിലാണ് ഭര്‍ത്താവ് പ്രേംകുമാറിനെയും കാമുകി സുനിതയെയും ഉദയംപേരൂര്‍ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. ഒരു തവണമാത്രം വിവാഹിതയായെന്നാണ് വിദ്യ തന്നോടു പറഞ്ഞതെന്നും തന്നെ വഞ്ചിക്കുകയായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞു. വിദ്യയുടേതു രണ്ടാം വിവാഹമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യ വിവാഹത്തിലെ ഒരു കുട്ടി ഗോവയിലാണ് പഠിക്കുന്നത്. കുട്ടിയെ കാണാന്‍ വിദ്യ ഗോവയ്ക്ക് പോയതാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രേംകുമാര്‍ ശ്രമിച്ചിരുന്നു. വിദ്യയുടെ ഫോണിന്റെ സിഗ്‌നല്‍ ലഭിച്ചിരുന്നത് മംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര ട്രെയിനില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ആദ്യം പൊലീസും ഇതു വിശ്വസിച്ചു. സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു. 2015ലെ സ്‌കൂള്‍ റീയൂണിയനില്‍ സുനിതയെ കണ്ടു. ഇഷ്ടം തുറന്നുപറഞ്ഞു. പ്രേംകുമാറുമായി ബന്ധം തുടങ്ങിയതിനു ശേഷമാണ് ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തിയത്. ഇരുവരും ഒന്നിച്ചു താമസവും തുടങ്ങി. ഭര്‍ത്താവും മക്കളുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു സുനിത.
വിദ്യയും പ്രേംകുമാറും തമ്മില്‍ കുടുംബകലഹം പതിവായിരുന്നു. വഴക്കിനെ തുടര്‍ന്ന് വിദ്യ മുന്നറിയിപ്പില്ലാതെ വീട് വിട്ടുപോകുന്നത് പതിവായിരുന്നു. ഇതും പ്രേംകുമാര്‍ മുതലെടുത്തു. എന്നാല്‍ വിദ്യയെ കാണാനില്ലെന്നു പരാതി നല്‍കിയ ശേഷം പ്രേംകുമാറിനെ പറ്റി ഏറെ നാള്‍ വിവരമൊന്നും ഇല്ലാതിരുന്നതും പൊലീസില്‍ സംശയം ജനിപ്പിച്ചു. ഇതിനിടെ ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപത്തെ വീട് വാടക വീട് ഒഴിഞ്ഞതും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചതും സംശയം ബലപ്പെടുത്തി. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ അന്ന് പ്രേംകുമാര്‍ വാട്‌സാപ് സന്ദേശത്തിലൂടെ പൊലീസിനോടു കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുച്ചിറപ്പള്ളി പൊലീസുമായി ബന്ധപ്പെട്ടാണ് വിദ്യയുടെ മൃതദേഹം കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി പൊലീസ് അയച്ചു കൊടുത്ത മൃതദേഹത്തിന്റെ ചിത്രം പ്രേംകുമാര്‍ തിരിച്ചറിയുകയും ചെയ്തു. അന്ന് പ്രേംകുമാര്‍ താന്‍ താമസിച്ച വില്ലയിലെ അയല്‍ക്കാരുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. പുലര്‍ച്ചെ പോയാല്‍ രാത്രി 10 മണിക്കുശേഷമാണ് പ്രേംകുമാറും കാമുകി സുനിതയും വീട്ടിലേക്ക് എത്തിയിരുന്നത്. വീട്ടില്‍ മാലിന്യമെടുക്കാന്‍ വരുന്ന ഇതര സംസ്ഥാനക്കാരെപോലും അടുപ്പിച്ചിരുന്നില്ല. മാലിന്യം കവറില്‍കെട്ടി പുറത്തുകളയുകയായിരുന്നു പതിവ്.
പ്രേംകുമാറും സുനിതയും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്നാണ് പേയാട് ചെറുപാറയുള്ള വില്ലയില്‍ താമസിക്കുന്നവര്‍ കരുതിയത്. അടുത്തടുത്തായി 45 വില്ലകളാണ് ഇവിടെയുള്ളത്. മിക്ക വില്ലകളിലും താമസക്കാരില്ല. ഉടമസ്ഥരെല്ലാം മറ്റിടങ്ങളിലാണു താമസം. ചെന്നൈയില്‍ താമസിക്കുന്ന ഡോക്ടറുടെ വീട് മേയ് ഒന്നിനാണ് പ്രേംകുമാര്‍ വാടകയ്ക്ക് എടുത്തത്. ഇതിനിടെ 3 തവണ ഉടമസ്ഥന്‍ നാട്ടില്‍വന്നു. ഭാര്യയെന്നു പറഞ്ഞാണ് സുനിതയെ പരിചയപ്പെടുത്തിയത്. ഇരുവരുടേയും ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെ അവരെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡോക്ടറെ കാണിക്കാനെന്ന പേരില്‍ വിദ്യയെ എറണാകുളത്തുനിന്നും പേയാടുള്ള വില്ലയില്‍ എത്തിച്ച പ്രേംകുമാര്‍ അവര്‍ക്കു മദ്യം നല്‍കി. ബോധരഹിതയായ വിദ്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലുമ്പോള്‍ സുനിത മുകള്‍നിലയിലുണ്ടായിരുന്നു. പിറ്റേന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം തിരുച്ചിറപ്പള്ളിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികളുമായി പൊലീസ് വില്ലയിലെത്തിയപ്പോഴാണു പേയാട്ടെ താമസക്കാരും സെക്യൂരിറ്റി ജീവനക്കാരനും കൊലപാതക വിവരമറിഞ്ഞത്. വിദ്യയുടെ ചിത്രം സെക്യൂരിറ്റി ജീവനക്കാരന്‍ തിരിച്ചറിഞ്ഞില്ല. പ്രേംകുമാറും സുനിതയും തന്നോടു സംസാരിക്കാറുണ്ടായിരുന്നില്ലെന്നും പൊലീസിന് സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കി. ഈ പ്രേംകുമാറാണ് പുതിയ കൊലയിലേയും വില്ലന്‍. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ അമ്മയുടെയും മകളുടെയും മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തുകയായിരുന്നു പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരേതനായ പരമേശ്വരനാണ് മണിയുടെ ഭര്‍ത്താവ്. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ ജീവനക്കാരിയായ മൂത്തമകള്‍ സിന്ധുവിനെ വിവരമറിയിച്ചു. സിന്ധു വീട്ടിലെത്തി പിറകുവശത്തെ വാതില്‍ തുറന്ന് അകത്തുകയറി. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു. കാട്ടൂര്‍ പോലീസില്‍ വിവരമറിയിച്ചു. കാട്ടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സഹോദരിയില്‍നിന്ന് മൊഴിയെടുത്തു.
ആറുമാസം മുന്‍പാണ് ഇവര്‍ പടിയൂരില്‍ വീട് വാടകയ്ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷം രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയെ കൊന്ന കാര്യം മറച്ചു വച്ചാണ് പ്രേംകുമാര്‍ രേഖയെ വിവാഹം ചെയ്തതെന്നാണ് സൂചന. രേഖയുടെ രണ്ടാമത്തെ വിവാഹമാണിത്. രണ്ടുദിവസം മുന്‍പ് രേഖ ഭര്‍ത്താവിന്റെപേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരെയും വിളിപ്പിച്ച് കൗണ്‍സിലിങ്ങിനെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. രേഖയുടെ മൃതദേഹത്തിനടുത്ത് നിന്ന് പ്രേംകുമാര്‍ എഴുതിയതെന്ന് കരുതുന്ന ഭീഷണിക്കത്ത് ലഭിച്ചതായും പോലിസ് പറഞ്ഞു.