തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ പാലോട് രവി കുറ്റക്കാരനല്ലെന്ന് കെ.പി.സി.സി അച്ചടക്ക സമിതി റിപ്പോര്‍ട്ട്. പാലോട് രവിക്കെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചെങ്കില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുയോഗത്തിലോ പൊതുഇടത്തോ അല്ല പാലോട് രവി സംസാരിച്ചത്. ശബ്ദരേഖ പ്രചരിപ്പിച്ച വാമനപുരം ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി എ. ജലീലിനെതിരെ നടപടി തുടരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െ്റ നേതൃത്വത്തിലുള്ള അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

മൂന്ന് മാസം മുന്‍പ്, വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി അന്ന് ഡി.സി.സി പ്രസിഡന്‍്റായിരുന്ന പാലോട് രവി നടത്തിയ സംഭാഷണം പുറത്തുവന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. 'കോണ്‍ഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്, ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉച്ചിയും കുത്തി വീഴും, മൂന്നാമതും മാര്‍ക്സിസ്റ്റ് ഭരണം തുടരും...,' എന്നിങ്ങനെയായിരുന്നു പാലോട് രവിയുടെ ശബ്ദ സന്ദേശം. ഈ ശബ്ദ സന്ദേശത്തില്‍ പാലോട് രവിയെ പൂര്‍ണ്ണമായും കുറ്റ വിമുക്തനാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവിക്ക് മടക്കി കിട്ടില്ല.

ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പാലോട് രവി ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പകരം കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍. ശക്തനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. സ്വകാര്യ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത് പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെയാണെന്നാണ് പാലോട് രവിയുമായി സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ. ജലീലിന്റെ ആരോപണം. പാലോട് രവിയും താനും സംസാരിച്ചത് പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണെന്നുമാണ് ജലീല്‍ പറയുന്നത്. കെപിസിസി അച്ചടക്ക സമിതി ജലീലിന്റെ മൊഴിയെടുത്തിരുന്നു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായിരിക്കെ പാലോട് രവി ചെന്നുചാടിയ വിവാദങ്ങള്‍ പലതുണ്ട്. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതോടെ രവി, രാജിക്കത്ത് നല്‍കിയെങ്കിലും അന്ന് അത് കെപിസിസി നേതൃത്വം സ്വീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നതോടെയായിരുന്നു പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് നേതാവായ പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഇതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകുകയായിരുന്നു.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവിക്ക് രാജി വക്കേണ്ടിവന്നു. യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷ പ്രതിപക്ഷ നേതാവും യുഡിഎഫും ഒന്നടങ്കം പങ്കുവെക്കുന്ന വേളയിലാണ് അതിനെതിരായി സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അപശബ്ദം ഉയര്‍ന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് മുന്‍ നേതാവ് പി.എസ്. പ്രശാന്ത് രംഗത്തെത്തിയിരുന്നു.

പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന്, തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തയക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പിന്നാലെ പി.എസ്. പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറി. തുടര്‍ന്ന് അദ്ദേഹത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി നിയമിക്കുകയും ചെയ്തു.

മുന്‍പ്, ദേശീയഗാനം തെറ്റായി ആലപിച്ചതും പാലോട് രവിയെ വിവാദത്തില്‍ ചാടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ഗാനം തെറ്റായി പാടിയത്. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ദേശീയ ഗാനം തെറ്റിയതിന് പിന്നാലെ ടി. സിദ്ദിഖ് എംഎല്‍എ ഇടപെടുകയും സിഡി ഇടാമെന്ന് പറഞ്ഞ് പാലോട് രവിയെ മൈക്കിനടുത്ത് നിന്ന് മാറ്റുകയുമായിരുന്നു.