തിരുവനന്തപുരം: തനിക്ക് ചികില്‍സ കിട്ടിയില്ലെന്ന് പറയുന്ന രോഗി. മരിക്കും മുമ്പാണ് ആ സന്ദേശം കൂട്ടുകാരന് അയയ്ക്കുന്നത്. ഇത് കേട്ടല്‍ തന്നെ എല്ലാം മനസ്സിലാകും. പക്ഷേ അനാസ്ഥയെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണം തള്ളുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തെ തുടര്‍ന്നുള്ള ആരോപണത്തിലാണ് ആശുപത്രിയുടെ വിശദീകരണം.

'ശാസ്ത്രീയമായി സാധ്യമായ എല്ലാവിധ ആധുനിക ചികിത്സയും പ്രോട്ടോകോള്‍ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ രോഗിക്ക് നല്‍കിയിട്ടുണ്ട്. ഏത് വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയിലൂടെയും ഇത് തെളിയിക്കാവുന്നതാണ്. മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയെ ഇകഴ്ത്തി കാണിക്കാനേ സഹായിക്കൂ. തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണം ഒഴിവാക്കണം' സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു. ഈ പ്രോട്ടോകോള്‍ ഒന്നും പാലിക്കാത്ത ഒരു സംഭവം മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നു. ഇതു കാരണം പല രോഗികള്‍ക്കും ചികില്‍സ വൈകിയെന്ന പരാതിയുണ്ട്. ആ സംഭവം മെഡിക്കല്‍ കോളേജില്‍ പാട്ടാണ്. ഒരു ഉന്നതന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നു. ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നെ മെഡിക്കല്‍ കോളേജിലെ സംവിധാനമെല്ലാം അദ്ദേഹത്തിന് വേണ്ടി മാറി. ഇതിന്റെ ഇരയാണ് വേണുവെന്ന വാദവും സജീവമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നു. ഇതിനിടെയാണ് ഒരു പ്രധാനിയ്ക്ക് നെഞ്ചു വേദന അടക്കമുണ്ടാകുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു പ്രോട്ടോകോളും നോക്കിയില്ല. അവിടെയുള്ള എല്ലാ പരിശോധനയും അതിവേഗം ഇദ്ദേഹത്തിന് നടത്തി. അതു വേണ്ടതുമാണ്. അങ്ങനെ ആ വ്യക്തിയ്ക്ക് ജീവന്‍ പോയില്ല. ആശുപത്രിയില്‍ രണ്ടു ദിവസം ചികില്‍സയില്‍ കിടക്കുകയും ചെയ്തു. ഈ സമയം പ്രത്യേകിച്ച് കാര്‍ഡിയോളജി വകുപ്പ് മുഴുവന്‍ ഈ വിഐപി രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഈ സമയം വേണുവിനെ പോലുള്ളവരെ ആരും നോക്കിയില്ലെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഈ വിവാദത്തില്‍ കൂടി സൂപ്രണ്ട് മറുപടി പറയണം. ഈ രോഗിയുടെ ചികില്‍സയ്ക്ക് എന്തെങ്കിലും പ്രോട്ടോകോള്‍ നോക്കിയോ എന്നത് അടക്കം.

ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു.

വേണുവിന്റെ മരണത്തില്‍ ആശുപത്രി വിശദീകരണം ചുവടെ

ഒന്നാം തീയതി രാത്രി 7:47 ന് വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കൊണ്ട് വരികയും,എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ നെഞ്ചുവേദന വിഭാഗത്തില്‍ കാണിക്കുകയുമുണ്ടായി. മെഡിസിന്‍ വിഭാഗം ഡോക്ടറുടേയും കാര്‍ഡിയോളജി വിഭാഗം ഡോക്ടറുടേയും വിശദമായ പരിശോധനയ്ക്കു ശേഷം രോഗിയെ രാത്രി 8:49-ന് മെഡിസിന്‍ വിഭാഗത്തിന്റെ വാര്‍ഡ് 28-ല്‍ അഡ്മിറ്റ് ആക്കുകയും ചെയ്തു. രോഗി അറ്റാക്ക് കഴിഞ്ഞു 24 മണിക്കൂറിന് ശേഷം കൊണ്ട് വന്നതിനാലും പ്രസ്തുത രോഗിക്ക് ക്രിയാറ്റിന്‍ കൂടിയതിനാലും ആന്‍ജിയോഗ്രാം/ ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ വൃക്കകള്‍ തകരാറിലാകാന്‍ സാധ്യത ഉള്ളതിനാല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്. കൂടാതെ ഈ രോഗിക്ക് പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, സ്‌ട്രോക്ക് എന്നീ രോഗങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. ആയതിനാല്‍ ബ്ലഡ് ക്ലോട്ടിംഗ്-ന് എതിരായ മരുന്നുകളും, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകളും ഈ രോഗിക്ക് ചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു.

രണ്ടിന് രാവിലെ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു. മൂന്നാം തീയതി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ പരിശോധനയില്‍ കാര്‍ഡിയോളജി റിവ്യൂ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തുകയും രോഗിയെ രണ്ടാം വാര്‍ഡിലെ കാര്‍ഡിയോളജി വിഭാഗത്തിലെ തന്നെ ബെഡിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍ രോഗിക്ക് പുതുതായി ഹൃദയ സംബന്ധമായ യാതൊരു ബുദ്ധിമുട്ടുകളും ഈ സമയങ്ങളിലെ പരിശോധനയില്‍ കണ്ടെത്തുകയോ രോഗി പറയുകയോ ചെയ്തിട്ടില്ല. ആയതിനാല്‍ തുടര്‍ന്ന് പോകുന്ന മരുന്നുകള്‍ തന്നെ തുടരുകയുണ്ടായി.

നാലാംതീയതി രാവിലെയും വൈകുന്നേരവും ഉള്ള കാര്‍ഡിയോളജി വിഭാഗത്തിന്റെ പതിവ് പരിശോധനയിലും രോഗിക്ക് പുതുതായി ഹൃദയ സംബദ്ധമായ ഒന്നും തന്നെ രോഗി പറയുകയോ ഡോക്ടര്‍മാര്‍ കണ്ടെത്തുകയോ ചെയ്തില്ല. അഞ്ചിന് രാവിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറുടെ പതിവ് പരിശോധനയില്‍ രോഗിക്ക് പുതുതായി ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വൈകുന്നേരം കാര്‍ഡിയോളജി ഡോറക്ടര്‍മാരുടെ പരിശോധനയില്‍ (6:15 ുാ) രോഗിക്ക് ഹൃദയ സംബദ്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ എക്കോ പരിശോധനയ്ക്കായി വീല്‍ ചെയറില്‍ എക്കോ ലാബിലേക്ക് കൊണ്ടുപോകുന്ന വഴിക്കു രോഗിക്ക് ശ്വാസംമുട്ടല്‍ ഉണ്ട് എന്നു പറയുകയും ഇത് ഹൃദയ സംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണെന്ന് കണ്ടു രോഗിയെ ഉടനെ തന്നെ (7:15 ുാ) കാര്‍ഡിയോളജി വിഭാഗത്തിലെ പ്രധാന കഇഡ ആയ കഇഇഡ 2 വിലേക്കു മാറ്റി . 7:25 -ന് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു . തുടര്‍ന്ന് രോഗിയ്ക്ക് തുടര്‍ച്ചയായ ഹൃദയാഘാതം ഉണ്ടായി കൊണ്ടിരിക്കുകയും പരമാവധി വിദഗ്ധ ചികിത്സ നല്‍കിയിട്ടും രോഗി 10:45-ന് മരണപ്പെടുകയും ആണ് ഉണ്ടായത്' മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.