:പയ്യന്നൂർ: സി.പി. എം ഫണ്ടുവിവാദം പുകയുന്ന പയ്യന്നൂർ നഗരസഭയിൽ മറ്റൊരു വൻകൊള്ള കൂടി പുറത്തുവരുന്നു. സർക്കാരിന്റെ കോടികൾ ചെലവഴിച്ചിട്ടും ഇനിയും പണി തുടങ്ങാനാവാതെ നോക്കുകുത്തിയായി മാറിയ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയത്. ഭൂമി ഏറ്റെടുത്ത് കാൽ നൂറ്റാണ്ടായിട്ടും പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് എങ്ങുമെത്താത്തതാണ് പ്രതിപക്ഷം പയ്യന്നൂർ പാർട്ടി ഫണ്ടുവിവാദത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയാക്കുന്നത്.

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനായി ചതുപ്പ് നിലത്തിൽ മണ്ണിട്ട് നഗരസഭകോടികൾ പാഴാക്കിയതായി ഇവർ ആരോപിക്കുന്നു. 1995ലാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുവാൻ കൈപ്പാട്ട് പ്രദേശത്ത് സ്ഥലം കണ്ടെത്തിയത്. നിശ്ചിത പ്രദേശത്ത് ബസ് സ്റ്റാൻഡ് നിർമ്മാണം പ്രയോഗികമല്ലെന്നു അന്നുതന്നെ പരിസ്ഥിതി പ്രവർത്തകരും പ്രതിപക്ഷവും മുന്നറിയിപ്പു നൽകിയിരുന്നു. കൈപ്പാട് പ്രദേശമായാരുന്നതിനാലും നഗരത്തിലെ പ്രധാന കേന്ദ്രത്തിൽ നിന്നും ദൂരെയായി സ്ഥിതി ചെയ്യുന്നതുകൊണ്ടുമാണ് പ്രതിപക്ഷം പദ്ധതിക്കെതിരെ കൗൺസിൽ യോഗത്തിലും പുറത്തും എതിർപ്പുമായി രംഗത്തുവന്നത്.

കോടിക്കണക്കിനു രൂപ ഇതിനകം തന്നെ ചെലവഴിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവൃത്തി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ കാൽനൂറ്റാണ്ടോളം നോക്കുകുത്തിയായ നിർമ്മാണ പ്രവർത്തനങ്ങൾ പയ്യന്നൂരിൽ പുതിയ ബസ് സ്റ്റാൻഡെന്ന ആശയം ഒരു കാലത്തും നടക്കാൻ പോകുന്നില്ലെന്നതിന് തെളിവാണെന്ന് എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എ.പി നാരായണൻ തുറന്നടിച്ചു. പുതിയ ബസ് സ്റ്റാൻഡിനു ബദലായി 'റ'അകൃതിയിൽ വളഞ്ഞൊരു റോഡ് മാത്രമാണ് ഇതുവരെ നഗരസഭ അധികൃതർ നിർമ്മിച്ചിട്ടുള്ളത്. വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയല്ലാതെ ഒന്നും നടപ്പിലാക്കാൻ പയ്യന്നൂർ നഗരസഭയ്ക്ക് സാധിക്കുന്നില്ലെന്നും എംപി നാരായണൻ ചൂണ്ടിക്കാട്ടി.

ചതുപ്പ് സ്ഥലത്ത് ബസസ്റ്റാൻഡ് നിർമ്മിക്കാൻ ഫണ്ടു കണ്ടെത്താൻ പയ്യന്നൂർ നഗരസഭയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. കണ്ണൂർ കോർപറേഷൻ താവക്കരയിൽ പണിതുയർത്തിയതു പോലെ ബി. ഒ.ടിയായി പോലും ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യം നഗരസഭയെ വെട്ടിലാക്കിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡിനായി സ്ഥലമേറ്റെടുക്കുന്ന കാലത്തു തന്നെ വൻ അഴിമതിയാരോപണങ്ങളാണ് സി.പി. എം ഭരിക്കുന്ന നഗരസഭയ്ക്കെതിരെ ഉയർന്നുവന്നത്. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തുകയും, അന്നത്തെ ചെയർപേഴ്സനെ ഒൻപതാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

പുതിയ സ്റ്റാൻഡിനു പുറമെ സ്റ്റേഡിയത്തിന്റെ നിർമ്മാണവും ഇതു പോലെ പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി സി.പി. എം മൃഗീയഭൂരിപക്ഷത്തോടെ ഭരിച്ചുവരുന്ന നഗരസഭയാണ് പയ്യന്നൂരിലേത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വികസന മുരടിപ്പു പ്രചരണ വിഷയമാക്കിയിരുന്നുവെങ്കിലും എൽ.ഡി. എഫ് ഭരണം നിലനിർത്തുകയായിരുന്നു.

എന്നാൽ തീരെ സ്ഥലപരിമതികളുള്ള സ്ഥലത്താണ് ഇപ്പോൾ പഴയ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. കണ്ണൂർ-കാസർകോട് ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പയ്യന്നൂർ. ടൗൺ ടൂ ടൗൺ കെ. എസ്. ആർ.ടി.സി ബസുകളിലടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യേനെ ഇവിടെ വന്നുപോകുന്നത്. പയ്യന്നൂർ നഗരസഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം തീരെ ദുർബലമായതാണ് വികസനമുരടിപ്പുണ്ടാകാൻ കാരണമാണെന്നാണ് ജനങ്ങൾ പറയുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ നിരവധി വിഷയങ്ങളുണ്ടായിട്ടും ശക്തമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നാണ് പൊതുവിലയിരുത്തൽ. സർക്കാരിനിതു വരെ കോടികളാണ് പയ്യന്നൂർ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുനഷ്ടമായത്. ഇനിയെങ്കിലും പാഴ്ചെലവുകൾ ഒഴിവാക്കി ബസ് സ്റ്റാൻഡ് നിർമ്മാണത്തിൽ നിന്നും പിന്തിരിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.