- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടന്‍ കേന്ദ്രമായുള്ള 'പ്ലാസ്റ്റ് സേവ്' എന്ന സന്നദ്ധ സംഘടനയുടെ പേരില്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായി ചര്‍ച്ച ചെയ്ത മാത്യൂസ് ആര്? കൊല്ലത്തെ 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി അട്ടിമറിച്ചതും രാജേഷ് കൃഷ്ണയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ 'അവതാരം' ഈ മലയാളിയോ? റിവേഴ്സ് ഹവാല അടക്കം സജീവ ചര്‍ച്ചകളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടല്‍ മേഖലയും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ അട്ടിമറിക്ക് പിന്നില്‍ 'ലണ്ടന്‍ ബ്രിഡ്ജ്'! ലണ്ടന്‍ കേന്ദ്രമായുള്ള 'പ്ലാസ്റ്റ് സേവ്' എന്ന സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു ചില ഇടപെടലുകള്‍ നടന്നത്. കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപ്ലവകരമായ പദ്ധതി പഠിക്കാനും സഹായം വാഗ്ദാനം ചെയ്യാനുമായി ലണ്ടനില്‍ നിന്നുള്ള ഒരു സംഘം കൊല്ലത്തെത്തിയിരുന്നു. 2019ലായിരുന്നു സന്ദര്‍ശനം. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന 'പ്ലാസ്റ്റ് സേവ്' എന്ന എന്‍ജിഒ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ഇവര്‍ ചര്‍ച്ച നടത്തി. ശുചിത്വ സാഗരം പദ്ധതിക്കായി ഷ്രെഡിങ് യന്ത്രങ്ങള്‍ വാഗ്ദാനം ചെയ്ത സംഘം, പദ്ധതിക്ക് ആവശ്യമായ ശമ്പളച്ചെലവിന്റെ ഒരു ഭാഗം വഹിക്കാമെന്നും അറിയിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം 2022ല്‍ നടന്നു. അന്ന് തദ്ദേശ മന്ത്രിയായിരുന്ന എംവി ഗോവിന്ദനായിരുന്നു ഉദ്ഘാടകന്‍. പദ്ധതി നടക്കാതെ പോയതിന്റെ പേരുദോഷം എത്തിയത് അന്നത്തെ ഫിഷറീസ് മന്ത്രിക്കായിരുന്നു. എന്നാല്‍ തദ്ദേശ വകുപ്പായിരുന്നു ഈ പദ്ധതിയുടെ സൂത്രധാരന്‍. അതുകൊണ്ടാണ് ഗോവിന്ദന്‍ ഉദ്ഘാടകനായത്. കേരളത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയ പ്ലാസ്റ്റ് സേവ് എന്ന സംഘടനയെ കുറിച്ചുള്ള ഒരു വിവരവും ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. അതിനിടെ പ്ലാസ്റ്റ് സേവ് സംഘം നീണ്ടകരയില്‍ സന്ദര്‍ശിച്ചതിന് തെളിവായ ഫോട്ടോ മറുനാടന് കിട്ടി.
കേരളത്തില്‍ 2019ല്‍ വന്ന സംഘത്തില്‍ മലയാളികളായ രാജേഷ് കൃഷ്ണ, രതീന ഹര്‍ഷാദ് എന്നിവരും ലണ്ടനില്‍ നിന്നുള്ള മാത്യൂസ് എന്നയാളും ഉള്‍പ്പെട്ടിരുന്നു. ഈ രാജേഷ് കൃഷ്ണയ്ക്കെതിരെയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായിയായ ഷര്‍ഷാദാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് കൊല്ലത്തെ ശുചിത്വ സാഗരം പദ്ധതിയുടെ പ്രവര്‍ത്തന പാളീച്ച ദുരൂഹമാകുന്നത്. വ്യവസായിയായ ബി.മുഹമ്മദ് ഷര്‍ഷാദ് പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ രാജേഷ് കൃഷ്ണയ്ക്ക് എതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ സിപിഎം നേതാക്കളെ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ചില വന്‍കിട പദ്ധതികളെയും സംശയത്തിന്റെ നിഴലിലാക്കുന്നു. അതില്‍ കിഫ്ബിയുടെ മസാല ബോണ്ടും ഫിഷറീസ് വകുപ്പിന്റെ ആഴക്കടല്‍ മത്സ്യബന്ധന കരാറും ഉള്‍പ്പെടും. ഇതിനൊപ്പമാണ് ശുചിത്വ സാഗര പദ്ധതി. ലണ്ടനില്‍ മുഖ്യമന്ത്രിക്കും മറ്റും ഒപ്പം രാജേഷ് നില്‍ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെയുണ്ട്. രാജേഷ് തന്നെ ഇതു പങ്കുവച്ചിട്ടുമുണ്ട്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ വിദേശത്തെ പരിപാടികളിലും രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. എം.വി.ഗോവിന്ദന്‍, സീതാറാം യച്ചൂരി തുടങ്ങിയവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഒട്ടേറെയുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയ ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ചും ഷര്‍ഷാദ് പരാതിയില്‍ പറയുന്നു. കരാര്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇഎംസിസിയുമായി ഒപ്പിട്ട 2 കരാറുകളും റദ്ദാക്കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ലണ്ടനില്‍നിന്നുള്ള ഒരു കമ്പനിയുടെ സഹായവും പങ്കാളിത്തവും ഏര്‍പ്പാടാക്കിയിരുന്നെന്നാണ് ഷര്‍ഷാദിന്റെ പരാതിയില്‍ പറയുന്നത്. അന്ന് ലണ്ടന്‍ സംഘം എന്ന മട്ടില്‍ സന്ദര്‍ശനം നടത്തിയ ഗ്രൂപ്പില്‍ മാത്യൂസ് എന്ന ഒരു ഇംഗ്ലിഷുകാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലത്തും മറ്റും നടന്നു വന്നിരുന്ന സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും സംഘത്തിനു കാട്ടിക്കൊടുത്തു. ലണ്ടന്‍ സംഘം എന്ന നിലയ്ക്ക് അവതരിപ്പിച്ചത് പദ്ധതിയുടെ ആശയങ്ങളുമായി ബന്ധമില്ലാത്ത ആളുകളെയാണെന്നും പരാതിയില്‍ പറയുന്നു. ഇതിനൊപ്പമാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടക്കാതെ പോയതും ചര്‍ച്ചയാകുന്നത്. ലോകകേരള സഭാംഗം എന്ന പദവിയും രാജേഷ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഷര്‍ഷാദ് ആരോപിക്കുന്നു. ആരോപണങ്ങളോട് രാജേഷ് കൃഷ്ണ പ്രതികരിച്ചിട്ടില്ല. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് രാജേഷിനെ അകറ്റി നിര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത് ഷര്‍ഷാദിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടിട്ടാണോ എന്നതാണ് നിര്‍ണ്ണായകം.
നേതാക്കള്‍ക്കുനേരേ സാമ്പത്തികാരോപണം നിരത്തി സിപിഎം പിബിക്ക് വ്യവസായി നല്‍കിയ കത്ത് ചോര്‍ന്നതിലെ വിവാദം സിപിഎമ്മിനുള്ളിലും പുറത്തും പുകയുന്നുണ്ട്. ഹവാല, റിവേഴ്സ് ഹവാല, വിദേശ പണമിടപാട് തുടങ്ങിയ ആരോപണം നിരത്തി പ്രതിപക്ഷവും ബിജെപിയും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടിനേതൃത്വതലത്തിലെ ഉള്‍പ്പോരിന്റെ ഭാഗമായാണോ കത്ത് പുറത്തുവന്നതെന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി തീര്‍പ്പാക്കേണ്ടിയിരുന്ന ഒരു പരാതി കോടതിരേഖയായി മാറിയതാണ് സിപിഎമ്മിനെ കുഴയ്ക്കുന്ന പ്രശ്‌നം. കേസില്‍ കത്ത് കോടതി തെളിവാക്കിയാല്‍, വ്യാജമെന്നോ വസ്തുതാപരമെന്നോ പറയാനും സിപിഎം നിയമപരമായി നിര്‍ബന്ധിതമാവും. വിവാദത്തില്‍ അന്തിമമറുപടി പറയാനുള്ള ബാധ്യത സിപിഎം പിബിക്കാണ്. പിബിക്കുള്ള കത്തുചോര്‍ത്തി പരസ്യമാക്കിയതിനുപിന്നില്‍, കോടതിയിലെ നിയമവിജയത്തേക്കാളുപരി പ്രശ്‌നം പുറത്ത് ചര്‍ച്ചയാക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, വിവാദം സംഘടനാതലത്തില്‍ ആരെയൊക്കെ ഉന്നംവെക്കുന്നുവെന്ന സംശയവും ശക്തമാണ്.
ഹവാല, വിദേശപണമിടപാട് തുടങ്ങിയ ആരോപണങ്ങള്‍ പിന്‍പറ്റി കോടതി തുടര്‍നടപടികളിലേക്ക് കടന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ക്കുവരെ ഇടപെടാന്‍ വഴിയൊരുങ്ങും. അതാവട്ടെ, സിപിഎമ്മിനും സര്‍ക്കാരിനും ഊരാക്കുടുക്കാവും. രഹസ്യസ്വഭാവമുള്ള പരാതി ചോര്‍ന്നതു സംബന്ധിച്ച് തിങ്കളാഴ്ച സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ചചെയ്യും. ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് കത്ത് നല്‍കിയശേഷം ആദ്യമായാണ് പിബി ചേരുന്നത്. അതേസമയം, ചെന്നൈ വ്യവസായി പരാതി കൈമാറിയ പിബി അംഗം ഡോ. അശോക് ധാവ്ളെ, വിഷയത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. 2022-ല്‍ ഇങ്ങനെ ഒരു പരാതി ലഭിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇതേക്കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു മറുപടി.
അതിനിടെ സിപിഎമ്മില്‍ പലതും ചീഞ്ഞുനാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ സംശയനിഴലിലാണെന്നും അദ്ദഹം പറഞ്ഞു. പൊളിറ്റ് ബ്യൂറോയ്ക്ക് കൊടുത്ത പരാതിതന്നെ പരസ്യമാവുകയാണ്. സംസ്ഥാനസെക്രട്ടറിയെക്കുറിച്ചും പരാതി ഉയരുന്നു. സര്‍ക്കാരിലേക്കുവന്ന പണത്തില്‍ വലിയൊരു തുക സിപിഎം നേതാക്കള്‍ക്കും അവരുടെ നിയന്ത്രണത്തിലുള്ള ആളുകള്‍ക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നാണ് വാര്‍ത്തയില്‍നിന്ന് മനസ്സിലാക്കാന്‍ പറ്റിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വലിയ പണക്കാരുമായുള്ള ബന്ധം അവര്‍ക്കെല്ലാം ഉണ്ടെന്നത് ഒന്നുകൂടെ മറനീക്കി രംഗത്തുവന്നതായും സണ്ണി ജോസഫ് പറഞ്ഞു.