തൃശൂര്‍: പടിയൂര്‍ ഇരട്ട കൊലപാതക കേസിലെ പ്രതി പ്രേം കുമാറിനെ സ്വന്തം വീട്ടുകാര്‍ക്ക് പോലും താല്പര്യമില്ല. കോട്ടയം കുറിച്ചി കല്ലുകടവ് സ്വദേശിയാണ് പ്രേം കുമാര്‍. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയതോടെ പ്രേംകുമാറിനെ വീട്ടില്‍ പോലും കയറ്റില്ലെന്ന് അമ്മ തീരുമാനിച്ചിരുന്നു. ആദ്യ വിവാഹത്തിന് ശേഷം പ്രേം കുമാറിനെ നാട്ടില്‍ അധികം ആരും കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ രണ്ടാഴ്ച മുന്നേ രേഖയോടൊപ്പം പ്രേംകുമാര്‍ കല്ലുകടവിലെ വീട്ടില്‍ എത്തിയിരുന്നു. സ്വത്ത് ഭാഗം വെക്കുന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് പ്രേം കുമാര്‍ വീട്ടില്‍ പോയത്. പ്രേം കുമാറിന്റെ അച്ഛന്റെ പേരിലുള്ള സ്വത്താണ് ഭാഗം വെച്ചത്. 4 ലക്ഷം രൂപയാണ് പ്രേം കുമാറിന് അവകാശമുള്ളത്. ഈ വസ്തുവിന്റെ ഭാഗം വയ്ക്കലിന് പ്രേംകുമാറിനെ അമ്മ വിളിച്ചു വരുത്തുകയായിരുന്നു. സ്പീക്കര്‍ ഫോണില്‍ അമ്മയുമായി സംസാരിക്കുമ്പോള്‍ ഭാര്യ രേഖയും കൂടെയുണ്ടായിരുന്നു. നിന്നെ വീട്ടില്‍ കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ സ്വത്ത് ഭാഗത്തിന് വന്നേ മതിയാകൂവെന്നും അമ്മ പറയുകയായിരുന്നു. തുടര്‍ന്ന ഭാര്യയുമൊത്ത് പോവുകയും ഭാഗപത്രത്തില്‍ ഒപ്പിടുകയും ചെയ്തുവെന്നാണ് വിവരം.

ഇതിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞതായോ പണം പ്രേം കുമാറിന് ലഭിച്ചെന്നോ ഉള്ള വിവരം ലഭ്യമല്ല. എന്നാല്‍ അച്ചാച്ചന്റെ സ്വത്ത് ആയതിനാല്‍ തങ്ങള്‍ക്ക് കൂടുതല്‍ വിഹിതം വേണമെന്ന് പ്രേം കുമാറിന്റെ മകള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ജര്‍മ്മന്‍ ഭാഷ അധ്യാപികയായാണ് പ്രേം കുമാറിന്റെ മകള്‍ ജോലി നോക്കുന്നത്. മകന്‍ പത്താം ക്ലാസ് കഴിഞ്ഞിട്ടുണ്ട്. മകന്റെ പതിനൊന്നാം ക്ലാസ് അഡ്മിഷന് രേഖയും പ്രേംകുമാറിനൊപ്പം പോയിരുന്നു. എന്നാല്‍ മക്കള്‍ എവിടെയാണെന്നുള്ള വിവരം ബന്ധുക്കള്‍ക്ക് പോലും അറിയില്ല. ബുധനാഴ്ച ഉച്ചയോടെയാണ് അമ്മ മണിയേയും മകള്‍ രേഖയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ രേഖയുടെ സഹോദരിയോട് പറയുകയും അവര്‍ വീട്ടില്‍ എത്തി നോക്കുകയും ചെയ്തപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. എറണാകുളത്ത് വെച്ചാണ് രേഖ പ്രേംകുമാറിനെ പരിചയപ്പെടുന്നത്. ബന്ധുക്കളെ പോലും അറിയിക്കാതെയാണ് ഇരുവരും വിവാഹം കഴിച്ചത്. പ്രേംകുമാറിന്റെ മക്കള്‍ അടക്കം പോലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ക്കും പ്രേകുമാറിനെ കുറിച്ച് ഒന്നും അറിയില്ല.

ഇരിങ്ങാലക്കുടയ്ക്കടുത്ത് പടിയൂരില്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ട അമ്മയെയും മകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. കഴുത്തില്‍ കൈ അമര്‍ത്തിയാണ് കൊല നടത്തിയത്. ആദ്യം മകളെയും പിന്നീട് അമ്മയെയും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാകും കൊലപാതകങ്ങള്‍ നടന്നിരിക്കുകയെന്നാണ് പോലീസ് നിഗമനം. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന രേഖയുടെ ഭര്‍ത്താവ് കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസന്വേഷണത്തിനായി ഡിവൈഎസ്പി കെ.ജി. സുരേഷിന്റെയും കാട്ടൂര്‍ എസ്എച്ച്ഒ ഇ.ആര്‍. ബൈജുവിന്റെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാറിന്റെ ചിത്രമാണ് റൂറല്‍ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രേംകുമാര്‍ അഞ്ചുമാസംമുമ്പാണ് രേഖയെ വിവാഹം കഴിച്ചത്.

കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഞായറാഴ്ച വനിതാപോലീസില്‍ രേഖ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ രേഖയെയും പ്രേംകുമാറിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കൗണ്‍സിലിങ്ങിനായി ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ ചെന്നില്ലെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ പ്രേംകുമാറിനെ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ച രാവിലെ രേഖയുടെ മൂത്തസഹോദരി സിന്ധു മണിയെ വിളിച്ച് സംസാരിച്ചിരുന്നതായി പറയുന്നു. എന്നാല്‍, പിന്നീട് സിന്ധു അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. മണി വീടുകളില്‍ ജോലിക്ക് പോയിട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സഹോദരി സിന്ധു എത്തി വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ കത്തും ചിത്രങ്ങളും. തുടക്കത്തില്‍ പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു. എന്നാല്‍, രേഖയുടെ സഹോദരി മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതിനിടയില്‍ പ്രേംകുമാര്‍ എഴുതിയ കത്തും കുറേ ചിത്രങ്ങളും മൃതദേഹത്തില്‍നിന്ന് കിട്ടി. നീയൊന്നും ജീവിച്ചിരിക്കാന്‍ പാടില്ലെന്നാണ് കത്തില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് പ്രേംകുമാറിനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണു റൂറല്‍ പോലീസ് പ്രേംകുമാറിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കാട്ടൂര്‍ പോലീസിന്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെയും റൂറല്‍ പോലീസിന്റെയും നമ്പറുകളടക്കമാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.