തിരുവനന്തപുരം: പനച്ചമൂട് പ്രിയംവദ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 12നാണ് പ്രിയംവദയെ കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം പ്രതിയായ വിനോദ് സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. വിനോദിന്റെ ഭാര്യാ മാതാവിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചയത്. കഴിഞ്ഞ ദിവസം തന്നെ മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ദുര്‍ഗന്ധം കണ്ടെത്താനുള്ള സരസ്വതിയുടേയും വിനോദിന്റെ മകളുടേയും അന്വേഷണം കട്ടിലിന് അടിയിലേക്ക് എത്തി.

കൈയ്യുടെ ഭാഗം മകള്‍ കണ്ടു. ഇതോടെ സരസ്വതി ഭയന്നു. ആരേയും ഒന്നും അറിയിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം. അതിനിടെ വിനോദ് മൃതദേഹം മറവു ചെയ്യാന്‍ സഹോദരനേയും നെയ്യാറ്റിന്‍കരയില്‍ നിന്നും വിളിച്ചു വരുത്തി. പുലര്‍ച്ചെയാണ് ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത്. സരസ്വതിയുടെ സംശയം വിനോദ് അറിഞ്ഞതുമില്ല. പ്രിയംവദയെ കാണാനില്ലെന്ന് സരസ്വതിയും മനസ്സിലാക്കിയിരുന്നു. ഇതോടെ സരസ്വതിയും എല്ലാം മനസ്സില്‍ ഉറപ്പിച്ചു.

ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സരസ്വതി അച്ചനോട് സംഭവം പറഞ്ഞു. അച്ചനാണ് പോലീസിനെ വിവരം അറിയിച്ചത്. സരസ്വതിയുടെ മകളുടെ ഭര്‍ത്താവാണ് വിനോദ്. പ്രിയംവദയുടെ തൊട്ടടുത്ത വീടുകാരി. ഇതിന് അടുത്ത് മറ്റൊരു ചെറിയ സ്ഥലത്താണ് വിനോദ് താമസിക്കുന്നത്. മേസ്തിരി പണിക്കാരനാണ് വിനോദ്. സരസ്വതിയുടെ മകള്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് മക്കളും വിനോദും സരസ്വതിയുടെ സ്ഥലത്ത് താമസമാക്കി. സരസ്വതിയും വിനോദും താമസിച്ചിരുന്നത് ഒരു കോമ്പൗണ്ടിലാണ്.

ഇവിടെയാണ് പുലര്‍ച്ച വിനോദും സഹോദരനും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടത്. പ്രിയംവദയില്‍ നിന്നും വിനോദ് കടം വാങ്ങിച്ചിരുന്നു. ഇതേ ചൊല്ലി വലിയ തര്‍ക്കം ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും തര്‍ക്കമുണ്ടായി. ഒറ്റയടിയ്ക്ക് പ്രിയംവദ വീണ് മരിച്ചു ഇതോടെയാണ് മൃതദേഹം ഒളിപ്പിക്കാന്‍ വിനോദ് തീരുമാനിച്ചത്. ഇതിന് സഹോദരന്റെ സഹായവും തേടി. പനച്ചമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ (48) കൊലപ്പെടുത്തിയെന്നാണ് അയല്‍വാസി വിനോദിന്റെ മൊഴി. ഇയാളെയും സഹോദരന്‍ സന്തോഷിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയംവദയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. അതിനുശേഷം ഒറ്റയ്ക്കായിരുന്നു പ്രിയംവദ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് പ്രിയംവദയുടെ പെണ്‍മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച പ്രതി പ്രിയംവദയെ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇതോടെ ബോധം പോയി. ബോധം വന്നപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആരും അറിയാതെ സ്വന്തം വീട്ടില്‍ എത്തിച്ച് കട്ടിലിനടിയില്‍വച്ചു.

കഴിഞ്ഞ ദിവസം രാത്രി വീടിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. ദുര്‍ഗന്ധം കാരണം അന്വേഷിച്ചതിനെ തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം കണ്ടെന്ന് വിനോദിന്റെ മകളാണ് മുത്തശ്ശിയോട് പറഞ്ഞത്. വീടിന് സമീപം മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. തന്റെ വീടിന് സമീപത്ത് രക്തക്കറ സരസ്വതിയും കണ്ടിരുന്നു. കൊല നടന്ന പന്ത്രണ്ടിന് രാത്രി പ്രിയംവദയെ മര്‍ദിച്ചതായി വിനോദ് പൊലീസിനോട് പറഞ്ഞു. ബോധം കെട്ടശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടില്‍വെച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെയായിരുന്നു കൊലപാതക വിവരം പൊലീസില്‍ അറിയുന്നത്. വിനോദ് താമസിക്കുന്ന വീട്ടിലെ കട്ടിലിന് അടിയില്‍ മൃതദേഹം കണ്ടെത്തിയതായി വിനോദിന്റെ മകള്‍ മുത്തശ്ശി സരസ്വതിയെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ സരസ്വതി നാക്കുമ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിക്കുകയായിരുന്നു. പള്ളി വികാരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ മുറിയിലെ രക്തക്കറ കഴുകിക്കളയുന്ന വിനോദിനേയും സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്.