തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പവും സ്വര്‍ണ്ണപ്പാളികളും വിവാദമായ സാഹചര്യത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷമാലയും യോഗദണ്ഡും 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതിലെ ദുരൂഹത വീണ്ടും ചര്‍ച്ചയാകുന്നു. ശ്രീകോവിലില്‍ നിന്നും കൊണ്ടുപോയ യോഗദണ്ഡും രുദ്രാക്ഷ മാലയും തന്നെയാണോ തിരിച്ചു കൊണ്ടുവന്നതെന്ന കാര്യത്തിലാണ് സംശയം ഉയരുന്നത്. ദേവസ്വം ബോര്‍ഡിന്‍െ്റ അറിവോടെ കൊണ്ടുപോയവ തിരിച്ചെത്തിച്ചപ്പോള്‍ പരിശാധിച്ച് സ്ഥിരീകരിച്ചതായും രേഖകളില്ല. വര്‍ഷങ്ങളായി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാല തന്നെയാണോ ഇപ്പോഴുള്ളതെന്ന സംശയം പ്രകടിപ്പിച്ച്് ഭക്തരും.

ശ്രീകോവിലിനുള്ളിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാലയില്‍ സ്വര്‍ണ്ണം കെട്ടണമെന്നും യോഗദണ്ഡില്‍ സ്വര്‍ണ്ണം പൂശണമെന്നും 2018 ലാണ് ദേവസ്വം ബോര്‍ഡ് ഒരു ആഗ്രഹമുണ്ടായത്. മാസപൂജ കഴിഞ്ഞ് നട അടച്ചപ്പോള്‍ രുദ്രാക്ഷ മാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശാനായി കൊണ്ടുപോകുകയായിരുന്നു. അടുത്ത് നട തുറക്കുന്നതിനു മുന്‍പ് തിരിച്ചെത്തിച്ചതായാണ് ബോര്‍ഡ് അധികൃതര്‍ ജീവനക്കാരെ അറിയിച്ചത്. എവിടെ കൊണ്ടുപോയാണ് സ്വര്‍ണ്ണം പൂശിയതെന്ന കാര്യത്തിലും വ്യക്തത വരുത്തിയിരുന്നില്ല. വര്‍ഷങ്ങളായി അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന മാലയിലെ ഒരു രുദ്രാക്ഷം ലഭിക്കുന്നതു പോലും അതീവ അനുഗ്രഹമായാണ് ഭക്തര്‍ കാണുന്നത്. ഇതു രണ്ടും കൊണ്ടു പോകുന്നതിനു മുന്‍പും തിരിച്ചു കൊണ്ടുവന്ന ശേഷവും ആരെയും കാണിച്ചു സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ആ ദുരൂഹതയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തെന്ന ആരോപണം ശക്തമായി ഉയരുകയാണ്. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ കൊണ്ടുവന്നതെന്നാണ് വെളിപ്പെടുത്തല്‍. തൂക്കത്തില്‍ കുറവുണ്ടായതിനും അളവില്‍ വ്യത്യാസം വന്നതിനും കാരണം ഇതാണെന്നും ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകുമെന്നും തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍ ആരോപിച്ചു. ശബരിമലയില്‍ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് തട്ടാവിള കുടുംബമാണ്. 'ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്പോണ്‍സര്‍ ചെയ്തത്. അതല്ല തിരികെ വന്നിരിക്കുന്നത്. അതിന്റെ മോള്‍ഡ് എടുത്ത് മറ്റൊന്ന് ഉണ്ടാക്കിയിരിക്കുകയാണ്. തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നതാണ്, ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം. ഇവിടെ നടന്നിരിക്കുന്നത് വിശ്വാസകച്ചവടമാണ്. ഇതെക്കുറിച്ച് അന്വേഷണം വേണമെന്നു മഹേഷ് പണിക്കര്‍ പറഞ്ഞിരുന്നു.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പീഠം കാണാതായ സംഭവത്തിലെ അന്വേഷണം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് നീളുകയാണ്. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നുവെന്നും സ്വര്‍ണപ്പാളി വിവാദം വന്നതോടെ സഹോദരി മിനിദേവിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടു. സന്നിധാനത്ത് പൂജാരിമാരെ സഹായിക്കാനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത്.

ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ ആരോപണം ശക്തമാണ്. അഴിച്ചെടുത്ത ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് ഒരുമാസം കഴിഞ്ഞാണെന്ന് 2019-കാലത്ത് തിരുവാഭരണ കമ്മിഷണറായിരുന്ന ആര്‍.ജി.രാധാകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. '2019-ഓഗസ്റ്റിലാണ് ഞാന്‍ തിരുവാഭരണ കമ്മിഷണറായി ചുമതലയേറ്റത്. ജൂലായില്‍ തന്നെ ഇത് അഴിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഇത് ചെന്നൈയിലെത്തിയത്. ഇത്രയും ദിവസം ഇത് എവിടെയായിരുന്നു എന്നതിന് രേഖകളില്ല. ചെമ്പ് പാളികള്‍ ഇളക്കി തൂക്കം നോക്കീ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം പൂശുന്നതിനായി കൈമാറണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു.

ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളികളുടെ തൂക്കം കുറഞ്ഞതിലും പീഠം കാണാതായതിലും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. പീഠം അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ ശേഷം ദീര്‍ഘകാലം ഒളിപ്പിച്ചു വച്ചതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ബാംഗ്ലൂരില്‍ താമസമാക്കിയ മലയാളിയാണ്. 2012 മുതല്‍ ശബരിമലയില്‍ കീഴ്ശാന്തിമാര്‍ക്കൊപ്പവും, മേല്‍ശാന്തിമാര്‍ക്കൊപ്പവും പരികര്‍മ്മിയായി പ്രവര്‍ത്തിച്ചിരുന്നു ധനാഡ്യരായ ഭക്തന്മാരില്‍ നിന്നും കനത്ത ദക്ഷിണ വാങ്ങിക്കൊടുത്ത് കീഴ്ശാന്തിമാര്‍ക്കും, മേല്‍ശാന്തിമാര്‍ക്കും ഇയാള്‍ പ്രിയങ്കരനായി മാറിയെന്നാണ് ആരോപണം.