ശബരിമല: ശബരിമലയിലെ സുവര്‍ണ്ണക്കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് 2011 മുതല്‍ നടന്നുവന്ന വന്‍ ഗൂഢാലോചനയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നു. 2011ല്‍ തന്ത്രിയോ ദേവസ്വം ബോര്‍ഡോ അറിയാതെ കൊടിമരത്തില്‍ പെയിന്റ് അടിച്ചുകൊണ്ട് ഗൂഢാലോചനയ്ക്ക് തുടക്കമിട്ടു. അന്ന് ദേവസ്വം വിജിലന്‍സ് ഇത് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഉന്നതര്‍ അവഗണിക്കുകയായിരുന്നു. കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചുവെന്നും അതിനാല്‍ പുനര്‍നിര്‍മ്മിക്കണമെന്നും കാണിച്ച് 2016-ല്‍ ദേവസ്വം ചീഫ് എഞ്ചിനീയര്‍ 3.20 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. എന്നാല്‍ പഴയ കൊടിമരം ദ്രവിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 2017-ല്‍ പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ 9,573 ഗ്രാം സ്വര്‍ണ്ണം ലഭ്യമായിരുന്നുവെങ്കിലും രേഖകളില്‍ ഉപയോഗിച്ചതായി കാണിച്ചിരിക്കുന്നത് 9,340 ഗ്രാം മാത്രമാണ്. ബാക്കി സ്വര്‍ണ്ണം എവിടെപ്പോയെന്നതില്‍ വ്യക്തതയില്ല. പക്ഷേ ഇതിനുള്ള ഗൂഡാലോചന 2011ലേ തുടങ്ങി. ഇതു തെളിയിക്കുന്ന രേഖകള്‍ മറുനാടന്‍ പുറത്തു വിടുന്നു.




ഇതോടെ 2011ല്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്ന അഡ്വ രാജഗോപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ബോര്‍ഡിലേക്കും അന്വേഷണം നീളും. ഈ പ്രവര്‍ത്തികളെല്ലാം നടന്നത് ഇടതു ഭരണ കാലത്ത് ശബരിമലയില്‍ ലെയ്‌സണ്‍ ഓഫീസറായ പി ബാലന്റെ ഇടപെടലിലാണ്. ചെന്നൈയിലെ കുമരന്‍ സില്‍ക്‌സിനെതിരെയാണ് ആരോപണം. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ അയ്മനം രാജനും ഇതില്‍ പങ്കുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സതീഷ് കുമാറിനെതിരെ ദേവസ്വം ബോര്‍ഡ് നടപടിയും എടുത്തു. ഗുരുതര ആരോപണങ്ങളുള്ള ആ അന്വേഷണ റിപ്പോര്‍ട്ടാണ് മറുനാടന്‍ പുറത്തു വിടുന്നത്. എന്തുകൊണ്ടോ ദേവസ്വം ബോര്‍ഡിലുള്ള ഈ അന്വേഷണ കണ്ടെത്തലുകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നില്ല. 2011ല്‍ കൊടിമരം ചീത്തയായതു കൊണ്ടാണ് പിന്നീട് അത് മാറ്റി വയ്‌ക്കേണ്ടി വന്നത്. ചട്ടപ്രകാരം പുതിയ ദേവപ്രശ്‌നം വച്ചാണ് എല്ലാം തീരുമാനിച്ചത്. എന്നാല്‍ ഇതിന്റെ ഗൂഡാലോചന നടന്നത് 2011ലാണ്. അതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥനെതിരെ ഏറ്റുമാനൂര്‍ സ്വര്‍ണ്ണ കൊടിമര കേസിലും ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് ഡിസ്മിസ് ചെയ്തു. ഡിസ്മിസ് ചെയ്ത ശേഷം ഇയാള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഇത് കോടതിയില്‍ നിയമപ്രശ്‌നമായി. ജീവനക്കാരന്‍ അല്ലാത്ത ആള്‍ക്കെതിരെ എങ്ങനെ ദേവസ്വം ബോര്‍ഡ് തുടരന്വേഷണം നടത്തുമെന്ന ചോദ്യം ഉയര്‍ത്തി അയാള്‍ സര്‍വ്വീസില്‍ തിരിച്ചു കയറി. എല്ലാ ആനുകൂല്യവും വാങ്ങി വിരമിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥനെ സംരക്ഷിച്ച ദേവസ്വം പ്രസിഡന്റിനും ശബരിമലയില്‍ നടന്ന പെയിന്റടി അറിയാമായിരുന്നു എന്നാണ് സൂചന.

ശബരിമലയില്‍ 'കൊടിമരം' മാറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള ആദ്യ ദേവപ്രശ്നം നടന്നത് സിപിഎം ഭരണസമിതിയുടെ കാലത്തായിരുന്നു അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എം രാജഗോപാലന്‍ നായരായിരുന്നു. ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് വിചിത്ര ദേവപ്രശ്നം നടത്തിയത്. അന്ന് അയ്മനം രാജനായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. ശബരിമലയില്‍ നടന്ന ഉന്നത തല ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ ദേവപ്രശ്നം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ രാജഗോപാലന്‍ നായരുടെ അതിവിശ്വസ്തനായിട്ടായിരുന്നു അയ്മനം രാജന്‍ അറിയപ്പെട്ടിരുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്ര കൊടിമര പ്രശ്നത്തില്‍ സംശയനിഴലിലായിരുന്നു അയ്മനം രാജന്‍. ഈ വ്യക്തിയെ ശബരിമലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കിയത് വിവദമാവുകയും ചെയ്തു. ഇതിനിടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കാലവധി തീരുന്നതിന് മുമ്പ് ബോര്‍ഡ് അറിയാതെ ദേവപ്രശ്നം നടത്തിയത്. ഈ ദേവപ്രശ്നം വിവാദമായതോടെ ശബരിമലയിലെ താക്കോല്‍ സ്ഥാനത്തുള്ളവരെല്ലാം സസ്പെന്‍ഷനിലായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു ശബരിമലയിലെ കൊടിമര മാറ്റം.

അയ്മനം രാജന്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്താണ് കൊടിമരത്തില്‍ അതിവിചിത്ര സംഭവങ്ങളുണ്ടായത്. ആ കൊടിമരത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ പൂജയ്ക്ക് നടയടച്ചു. അടുത്ത മാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ കൊടിമരത്തില്‍ നിറ വ്യത്യാസമുണ്ടായി. ഇത് എതോ പെയിന്റ് അടിച്ചതു കൊണ്ടുണ്ടായതായിരുന്നു ഈ നിറ വ്യത്യാസമെന്ന് അന്നേ വ്യക്തമായിരുന്നു. 2014ല്‍ നടന്ന ദേവപ്രശ്നത്തിലും മറ്റ് പരിശോധനകളിലുമെല്ലാം പെയിന്റ് അടി വ്യക്തമാകുകയും ചെയ്തു. അയ്മനം രാജന്റെ ഭരണകാലത്തുണ്ടായിരുന്ന ഈ നിറം മാറ്റം മൂലം കൊടിമരം കാഴ്ചയില്‍ അഭംഗി വരും വിതമായിരുന്നു. ഈ പെയിന്റടിയ്ക്ക് പിന്നാലെയുള്ള നടതുറപ്പ് കാലത്താണ് ശബരിമലയില്‍ ദേവപ്രശ്നം നടന്നത്. എന്തോ പൂജ എന്ന തരത്തിലായിരുന്നു അത് നടന്നത്. പക്ഷേ അതൊരു ദേവപ്രശ്നമായിരുന്നുവെന്നും പുറം ലോകത്തെ അറിയിക്കാതെയാണ് അത് നടന്നതെന്നും പുറത്തെത്തി. ശബരിമലയില്‍ ഒരു രൂപാ വേതനത്തില്‍ ജോലി ചെയ്തിരുന്ന ബാലന്‍ എന്ന ലെയ്സണ്‍ ഓഫീസറുമായിരുന്നു ചുക്കാന്‍ പിടിച്ചത്. സുനില്‍ സ്വാമിക്കെതിരേയും സംശയമുണ്ടായിരുന്നു. ഇതില്‍ ലെയ്സണ്‍ ഓഫീസര്‍ക്ക് അതോടെ തന്നെ ജോലി നഷ്ടമായി. അയ്മനം രാജന്‍ സസ്പെന്‍ഷനിലുമായി.

തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. രേഖാമൂലം ശബരിമലയില്‍ നിന്നും ഒന്നും ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നില്ലെന്നും വാദമെത്തി. അതുകൊണ്ട് തന്നെ ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് ഒന്നും അറിയില്ലായിരുന്നുവെന്ന വാദത്തിനും ബലമേകി. പക്ഷേ ആ ദേവപ്രശ്നം നടത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷനും നടപടികളും ഉണ്ടായി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ഒരു കൊല്ലമാണ് ശബരിമലയില്‍ ചുമതല കൊടുക്കാറ്. ഇത് നീട്ടിയെടുക്കാന്‍ വേണ്ടിയാണ് ദേവപ്രശ്നം നടത്തിയതെന്നായിരുന്നു അന്നുയര്‍ന്ന ഗൂഡാലോചനാ വാദം. ദേവപ്രശ്ന ചാര്‍ത്ത് സ്വീകരിക്കുന്നത് അഡ്മിനിസട്രേറ്റീവ് ഓഫീസറാണ്. അങ്ങനെ ചാര്‍ത്തു വാങ്ങിയാല്‍ വിശ്വാസ പ്രകാരം അത് ചെയ്യേണ്ട ബാധ്യതയും വാങ്ങുന്ന ആള്‍ക്കാണ്. ഈ പഴുതുപയോഗിച്ച് ഒരു കൊല്ലം കൂടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി തുടരാനുള്ള നീക്കം അയ്മനം രാജന്‍ നടത്തിയെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. ഏതായാലും അന്ന് പെയിന്റ് അടിച്ചുവെന്ന് ആരോപണമുയര്‍ന്ന കൊടിമരമാണ് പിന്നീട് മാറ്റേണ്ടി വന്നത്.

അയ്മനം രാജന്റെ കാലത്തെ ദേവപ്രശ്നവും അതിലെ രഹസ്യാത്മകതയും കേരളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത് അടക്കം വാര്‍ത്തയായി. അങ്ങനെ കേടായി പോയ കൊടിമരമാണ് പിന്നീട് മാറ്റി വയ്ക്കേണ്ടി വന്നത്. കൊടിമരത്തിലെ നിറം മാറ്റം അന്ന് പ്രകടവുമായിരുന്നു. അങ്ങനെയാണ് ഹൈദരാബാദിലെ വ്യവസായിയെ കൊണ്ട് കൊടിമരം സ്വര്‍ണ്ണം പൂശുന്നത്. അയ്മനം രാജന്റെ കാലം കഴിഞ്ഞപ്പോള്‍ ശബരിമലയില്‍ താരമായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറുകയും ചെയ്തു. അങ്ങനെ കൊടിമരം മാറ്റുകളും വാജി വാഹനം തന്ത്രിയുടെ വീട്ടില്‍ എത്തുകയുമായിരുന്നു. ഇതെല്ലാം വ്യക്തമായി അറിയുന്നത് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന രാജഗോപാലന്‍ നായര്‍ക്ക് കൂടിയാണ്. ഇപ്പോഴും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗമാണ് രാജഗോപാലന്‍ നായര്‍. രാജഗോപാലന്‍ നായരെ ചോദ്യം ചെയ്താല്‍ എല്ലാം വ്യക്തമാകും.

അന്ന് ദേവസ്വം മെമ്പറായിരുന്ന പത്മനാഭന്‍ ആയിരുന്നു അയ്മനം രാജനെ സസ്പെന്റ് ചെയ്തത്. ദ്വാരപാലശില്‍പ കൊള്ള നടക്കുമ്പോള്‍ സുധീഷ് കുമാറായിരുന്നു ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍. അയ്മനം രാജന്റെ അടുത്ത സുഹൃത്തായിരുന്നു സുധീഷ് കുമാര്‍. ഇതിനൊപ്പം മുരാരി ബാബുവിനും ഈ സംഘവുമായി അടുപ്പമുണ്ട്. സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണത്തില്‍ അടക്കം സംശയങ്ങളുണ്ടെന്നതാണ് വസ്തുത.