കണ്ണൂര്‍ : കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികളായവര്‍ പിന്നീട് മയക്കുമരുന്ന് - വ്യാജ മദ്യ കച്ചവടത്തിനും ബ്‌ളേഡ് മാഫിയയുടെ ഇടനിലക്കാരും സ്വര്‍ണം പൊട്ടിക്കലിനും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവള പരിസരങ്ങളിലെ ചെറു നഗരങ്ങളില്‍ മയക്കുമരുന്ന് മാഫിയ പിടി മുറുക്കിയത് പൊലിസിനും എക്‌സൈസിനും തീരാതലവേദനയാകുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ ഇരുകാലുകളും എടയന്നൂര്‍ തെരുരിലെ തട്ടുകടയില്‍ നിന്നും ചായ കുടിക്കുമ്പോള്‍ വെട്ടിമാറ്റി മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ കെ. സഞ്ജയിനെയും കൂട്ടാളികളെയും മട്ടന്നൂര്‍ പൊലിസ് ലോഡ്ജുമുറിയില്‍ നിന്നും മയക്കുമരുന്നുമായാണ് പിടികൂടിയത്. സി.പി.എം സൈബര്‍ പോരാളിയായിരുന്ന ആകാശ് തില്ലങ്കേരി ക്കൊപ്പം ശുഹൈബ് വധത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സഞ്ജയ് എന്നാണ് കേസ്. കണ്ണര്‍ വിമാനതാവള നഗരമായ മട്ടന്നൂരും പരിസര പ്രദേശങ്ങളിലും ഇയാളുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്നതെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരെ പൊലിസും എക്‌സൈസും റെയ്ഡ് ശക്തമാക്കിയ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും യുവതി - യുവാക്കളുടെ ചെറുസംഘങ്ങള്‍ കുടുങ്ങുന്നത്. കണ്ണൂര്‍ വിമാന താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ പ്രാന്തപ്രദേശങ്ങളായ ചാലോട്, മുട്ടന്നൂര്‍, ഉരുവച്ചാല്‍, ഉളിയില്‍, ഉരുവച്ചാല്‍, നെല്ലൂന്നി ഭാഗങ്ങളിലൊക്കെ മയക്കുമരുന്ന് റാക്കറ്റ് വിഹരിക്കുന്നുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ശനിയാഴ്ച്ച രാത്രി മട്ടന്നൂരിനടുത്തെ ചാലോട് ടൗണില്‍ ഇരിക്കൂര്‍ റോഡിലെ മുട്ടന്നൂരിലെ ലോഡ്ജില്‍ നിന്നും യുവതി ഉള്‍പ്പെടെ ആറു പേര്‍ മയക്കുമരുന്ന് വില്‍പനയ്ക്കിടെ പിടിയിലായത് നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതികളിലൊരാളായ എടയന്നൂര്‍ തെരുരിലെ സഞ്ജയിന്റെ നേതൃത്വത്തിലാണ് സംഘം മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ലോഡ്ജില്‍ തമ്പടിച്ചത്. സഞ്ജ യിന്റെ പെണ്‍സുഹൃത്ത് ഏച്ചൂര്‍ മുണ്ടേരിയിലെ രജിന രമേഷ്, കൂട്ടാളികളായ എടയന്നൂരിലെ എം.പി മജ് നാസ്, കണ്ണൂര്‍ സിറ്റി തയ്യിലിലെ എം.കെ മുഹമ്മദ് റനീസ്, ചാല കോയ്യോട് സ്വദേശി പി.കെ സഹദ്, പഴയങ്ങാടിയിലെ കെ.ശുഹൈബ് എന്നിവരാണ് പിടിയിലായത്. ബംഗ്‌ളൂരില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു പ്രതികള്‍. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി ഇടപാടുകാരുടെ ഫോണ്‍ നമ്പരുകളും വിവരങ്ങളും ലഭിച്ചിട്ടുണ്ട് 20 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് ഇടപാടുകള്‍. ആരും സംശയിക്കാത്ത സ്ഥലമായതിനാലാണ് ഇവര്‍ വിമാനതാവളത്തിനടുത്തെ ചെറു ടൗണായ ചാലോട് മുട്ടന്നുരില്‍ ലോഡ്ജില്‍ മുറിയെടുത്തത്. റീല്‍സും ഷോര്‍ട്ട് ഫിലിമും ചിത്രീകരിക്കാനെന്നു പറഞ്ഞാണ് നാട്ടുകാരനായ സഞ്ജയ്, എടയന്നുരിലെ എം.പി മജ്‌ന സ് എന്നിവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മുതല്‍ ഇവരെ കാണാനായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും യുവാക്കള്‍ എത്തി തുടങ്ങിയിരുന്നു.

ശനിയാഴ്ച്ച പകല്‍ ഒട്ടേറെയാളുകള്‍ ബൈക്കിലും കാറിലുമായി എത്താന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരില്‍ ചിലരാണ് പൊലിസില്‍ ിവരമറിയിച്ചത്. മട്ടന്നൂര്‍ പൊലിസും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സെഫ് ടീമും നടത്തിയ റെയ്ഡിലാണ് 25 ഗ്രാമോളം എം.ഡി.എം.എ കവറിലാക്കിയ നിലയില്‍ മേശവലിപ്പിനുള്ളില്‍ നിന്നും കണ്ടെത്തിയത്. അപ്രതീക്ഷിത റെയ്ഡായതിനാല്‍ പ്രതികള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല.

പ്രതികള്‍ക്കെതിരെ എന്‍ഡിപി എസ് ആക്ടുപ്രകാരം കേസെടുത്തു. ആറു പേരെയും മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ വടകര എന്‍ ഡി പി. എസ് കോടതിയില്‍ നടക്കും.