തൃശൂര്‍: ഇതാ പിണറായി പോലീസിന്റെ മറ്റൊരു ഇരട്ടനീതി തെളിവ്. ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത ടാക്‌സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഉന്നത തല സമ്മര്‍ദ്ദം കാരണമെന്ന് ആരോപണം. ഫ്‌ളക്‌സ് ബോര്‍ഡ് സിപിഎം പാര്‍ട്ടി സമ്മേളനത്തിന്റേതും പ്രതികള്‍ പാര്‍ട്ടിക്കാരയതുമാണ് ഇതിന് കാരണം. പാതയോരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കരുതെന്ന ഹൈക്കോടതി വിധിയുണ്ട്. പരാതി വന്നാല്‍ നടപടി എടുക്കേണ്ടത് പോലീസിന്റെ ബാധ്യതയുമാണ്. പക്ഷേ ഇവിടെ അത് നടക്കുന്നില്ല.

കുന്നംകുളം ചൂണ്ടല്‍ ടാക്‌സി സ്റ്റാന്‍ഡിലെ കാര്‍ ഡ്രൈവറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കാനെത്തിയവരാണ് മര്‍ദിച്ചതെന്നാണ് പരാതി. വാഹനത്തിന് കേടുപാട് വരുത്തിയതായും ആരോപണമുണ്ട്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്നും, ഇതിനാലാണ് പരാതി നല്‍കിയിട്ടും കുന്നംകുളം പോലീസ് കേസെടുക്കാത്തതെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. ഷാജിയാണ് പരാതിക്കാരന്‍. തദ്ദേശ ഭരണസ്ഥാപനത്തിലെ പ്രസിഡന്റിന്റെ അടുത്ത ബന്ധുവിനെ പ്രതിയാക്കിയാണ് പരാതി കൊടുത്തത്. ഇതുകൊണ്ടാണ് കേസെടുക്കാത്തത്. ഇങ്ങനെ പോയാല്‍ ഇങ്ങനെ നീതി നടപ്പാകുമെന്നാണ് ഷാജി ചോദിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 3നാണ് സംഭവം. പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ ചൂണ്ടല്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ തടസ്സമുണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നതിനാല്‍ മാറ്റി സ്ഥാപിക്കാന്‍ ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കാതെ പിരിഞ്ഞ് പോകാന്‍ പ്രവര്‍ത്തകരും തയ്യാറാകാത്തതോടെ പ്രവര്‍ത്തകരും, പരാതിക്കാരനുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഡ്രൈവറെ മര്‍ദിക്കുന്നത്. ശേഷം ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ തന്റെ വാഹനം അടിച്ച് തകര്‍ത്തതായായും ആരോപണമുണ്ട്.

അതിന് ശേഷം ബോര്‍ഡും സ്ഥാപിച്ചു. തനിക്കെതിരെ ഭീഷണിയുമായി പല തവണ പ്രവര്‍ത്തകര്‍ എത്തിയതായും ഡ്രൈവര്‍ പറയുന്നു. എന്നാല്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഡ്രൈവറെ പോലീസ് അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഉന്നത തല സമ്മര്‍ദ്ദം കാരണമാണെന്നും ആക്ഷേപമുണ്ട്. വാഹനത്തിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, നിയമലംഘനം ചോദ്യം ചെയ്തതിന് തന്നെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നതുമാണ് പരാതിക്കാരന്റെ ആവശ്യം.

എന്നാല്‍ സംഭവം നടന്ന് 2 മാസം പിന്നിടുമ്പോഴും ആരോപണ വിധേയരായ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസിനായിട്ടില്ല. കോടതിയെ സമീപിച്ച് നിയമ യുദ്ധം തുടരാനാണ് ഷാജിയുടെ തീരുമാനം.