- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയില്‍ അഞ്ചു ദിവസം; പുടിനെ നേരിട്ട് കണ്ട് മോദിയുടെ സന്ദേശം കൈമാറും; നാലു ദിവസം ഗ്രീസില്‍ തങ്ങുന്നത് തുര്‍ക്കിയുടെ പാക് അനുകൂലതയ്ക്ക് തിരിച്ചടി നല്കാന്; അവിടെ നിന്ന് അഞ്ചു ദിവസം യുകെയിലും; തരൂരിന്റെ മോസ്‌കോ വഴിയുള്ള യൂറോപ് പര്യടനം ഔദ്യോഗികം; യാത്രയില്‍ നിറയ്ക്കുന്നത് രാജ്യത്തിനായുള്ള നയതന്ത്രം; കോണ്‍ഗ്രസിനോട് പറയാതെ യാത്ര തുടങ്ങി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് അനഭിമതനായ ശശി തൂരിന്റെ അടുത്ത ദൗത്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി തന്നെ. റഷ്യയിലേക്ക് തരൂര്‍ പറക്കുമെന്ന് രണ്ടു ദിവസം മുമ്പ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയിലേക്കുള്ള തരൂരിന്റെ യാത്രയും കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണെന്ന് മറുനാടന്‍ സ്ഥിരീകരിക്കുകയാണ്. ഇതിനൊപ്പം രണ്ടു രാജ്യങ്ങളില്‍ കൂടി നയതന്ത്ര ദൗത്യവുമായി തരൂര്‍ പോകും. 15 ദിവസത്തെ വിദേശ ദൗത്യമാണ് തിരുവനന്തപുരത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിയായ തരൂരിനെ മോദി ഏല്‍പ്പിച്ചിരിക്കുന്നത്. അഞ്ചു ദിവസം റഷ്യയില്‍ തരൂര്‍ ഉണ്ടാകും. ഇതിന് ശേഷം ഗ്രീസിലേക്കാണ് യാത്ര. അവിടെ നാലു ദിവസം നയതന്ത്ര ഇടപെടലുകള്‍ക്ക് ചെലവഴിക്കും. പിന്നീട് ബ്രിട്ടണിലേക്കും. യുകെയിലും അഞ്ചു ദിവസത്തെ തിരക്കിട്ട പരിപാടികളാകും തരൂരിന്. കേന്ദ്ര സര്‍ക്കാരിന് വേണ്ടിയുള്ള നയതന്ത്ര ഉത്തരവാദിത്തം തന്നെയാണ് തരൂര്‍ നിര്‍വ്വഹിക്കുക. വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് ഈ ഉത്തരവാദിത്തങ്ങള്‍ തരൂരിനെ ഏല്‍പ്പിക്കുന്നത്. സാധാരണ പ്രതിപക്ഷ എംപിമാരെ ഇത്രയും പ്രധാനപ്പെട്ട ചുമതലകള്‍ക്ക് കേന്ദ്രം നിയോഗിക്കാറില്ല. എന്നാല്‍ വിദേശ നയതന്ത്രത്തില്‍ ഇതെല്ലാം തരൂരിന് വേണ്ടി മോദി സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തിലെ നിലാപാട് അടക്കം താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണാന്‍ സമയം തേടിയിട്ടുണ്ട് ശശി തരൂര്‍ എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാല്‍ തരൂര്‍ ഇരുവരെയും കാണുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ഇന്ന് രാവിലെ മോസ്‌കോയിലേക്ക് തരൂര്‍ പോയി കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ മോസ്‌കോ ദൗത്യം തരൂര്‍ അറിയിച്ചിട്ടുമില്ല.. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂര്‍ വിവാദം ചര്‍ച്ചയാക്കേണ്ട എന്നും പ്രസ്താവനകള്‍ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം. തരൂരിന് ചര്‍ച്ച വേണമെങ്കില്‍ തടസ്സമില്ലെ എന്നും നേതാക്കള്‍ തീരുമാനിച്ചിരുന്നു. തരൂരിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാല്‍ നടപടി എടുക്കേണ്ട സാഹചര്യമില്ല എന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. തരൂര്‍ പാര്‍ട്ടി വിടില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി വലിയ ദൗത്യവുമായി വിദേശ പര്യടനത്തിന് തരൂര്‍ തയ്യാറെടുക്കുന്നത്. പാര്‍ട്ടിയെ അറിയിക്കാതെയുള്ള ഈ യാത്രയെ കോണ്‍ഗ്രസ് എങ്ങനെ എടുക്കുമെന്നതാണ് നിര്‍ണ്ണായകം.
റഷ്യയിലെത്തുന്ന തരൂര്‍ പ്രസിഡന്റ് പുടിനേയും നേരിട്ട് കാണും. മോദിയുടെ സന്ദേശം കൈമാറലാകും ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമായി തന്നെ പുടിനെ ബോധ്യപ്പെടുത്തും. ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞിരുന്നു. എന്നാല്‍, സന്ദര്‍ശന തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022 ല്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. മൂന്നാമതും അധികാരമേറ്റശേഷം നരേന്ദ്രമോദി ആദ്യം സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുത്തത് റഷ്യയാണ്. റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച 'റഷ്യയും ഇന്ത്യയും: ഒരു പുതിയ ഉഭയകക്ഷി അജണ്ട' എന്ന കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അംഗീകരിച്ച കാര്യം ലാവ്‌റോവ് വെളിപ്പെടുത്തിയത്. ഈ ഇന്ത്യന്‍ യാത്രയുടെ അജണ്ട അടക്കം തരൂരിന്റെ യാത്രയില്‍ ചര്‍ച്ചയാകും. വ്യക്തമായ കാഴ്ച്ചപാടില്‍ ഇന്ത്യയില്‍ എത്താന്‍ ഇതിലൂടെ പുടിനും കഴിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് പുടിന്റെ വരവ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കിയത് റഷ്യ നല്‍കിയ ആയുധങ്ങള്‍ കൂടിയാണ്. വ്യോമപ്രതിരോധ സംവിധാനമായി എസ് 400 ഇനിയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതടക്കം വേഗത്തിലാക്കുകയാണ് തരൂരിന്റെ മോസ്‌കോ സന്ദര്‍ശന ലക്ഷ്യമെന്നാണ് സൂചന.
യൂറോപ്പിലെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി, പ്രതിരോധ വ്യവസായങ്ങള്‍, തുറമുഖങ്ങള്‍, ടൂറിസം, സാധ്യതയുള്ള തൊഴില്‍ കരാറുകള്‍ എന്നിവ ലക്ഷ്യമിട്ട് ഗ്രീസില്‍ തന്ത്രപരമായ നിക്ഷേപങ്ങള്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്. ഗ്രീസിന്റെ പ്രതിരോധ മേഖലയില്‍, പ്രത്യേകിച്ച് ഹെല്ലനിക് എയ്റോസ്പേസ് ഇന്‍ഡസ്ട്രി (ഇഎബി), ഹെല്ലനിക് ഡിഫന്‍സ് സിസ്റ്റംസ് (ഇഎഎസ്) എന്നിവയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഗ്രീക്ക് വിദേശകാര്യ മന്ത്രി ജോര്‍ജ്ജ് ഗെരാപെട്രിറ്റിസുമായി സംസാരിക്കുകയും പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഗ്രീസിന്റെ ഉറച്ച നിലപാടിനെ ഇന്ത്യ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇന്ത്യ-ഗ്രീസ് ബന്ധവും ആഗോള ശ്രദ്ധ നേടിയ ഒന്നാണ്. 2008 ന് ശേഷം ഒരു ഗ്രീക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരുന്നു ഇത്.
2023 ഓഗസ്റ്റില്‍, ബ്രിക്സ് ജോഹന്നാസ്ബര്‍ഗ് ഉച്ചകോടി അവസാനിച്ചതിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗ്രീസ് സന്ദര്‍ശിച്ചിരുന്നു. 1983 സെപ്റ്റംബറില്‍ ഇന്ദിരാഗാന്ധി അവസാനമായി രാജ്യം സന്ദര്‍ശിച്ചതിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഗ്രീസും തങ്ങളുടെ സഹകരണത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി. ഇന്ത്യ-ഗ്രീസ് 2030 ആകുമ്പോഴേക്കും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 4 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. 2022-23 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.9 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയ്ക്ക് യൂറോപ്പിലേക്കുള്ള ഒരു സാധ്യതയുള്ള കവാടമായി ഗ്രീസ് സ്വയം നിലകൊള്ളുകയാണ്. ഇതിന്റെ സാധ്യത പരമാവധി ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതാണ് തരൂരിന്റെ ഗ്രീസ് യാത്രയ്ക്ക് പ്രാധാന്യം കൂട്ടുന്നത്. ഗ്രീസിലും നിര്‍ണ്ണായ കൂടിക്കാഴ്ചകള്‍ തരൂര്‍ നടത്തും. യൂറോപ്പിനെ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ഗ്രീസ് തന്ത്രപരമായ പങ്കാളിയായി മാറുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടണും ഇന്ത്യയുടെ നിര്‍ണ്ണായക പങ്കാളിയാണ്. പാക്കിസ്ഥാനുമായുള്ള വിഷയങ്ങളില്‍ ബ്രിട്ടന്റെ നിലപാടുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇത് കൂടി കണക്കിലെടുത്താണ് ബ്രിട്ടണിലേക്കുള്ള തരൂരിന്റെ യാത്ര.
അതിനിടെ ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. അനിവാര്യമായ മാറ്റമാണ് അതെന്നും കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ശശി തരൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്നതിന്റെ കാഴ്ച്ചയാണ് ശശി തരൂരില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടോളൂ എന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തരൂരിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. 'പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ഡിക്ക് എങ്ങനെയാണ് ഉണ്ടായത്? അന്നും പലരും വിമര്‍ശിച്ചു. ഡിക്ക് രൂപീകരിക്കുകയും അവര്‍ അവരുടെ വഴിക്ക് പോവുകയും ചെയ്തു. എന്നാല്‍ അവരുടെ കാര്യങ്ങള്‍ അവര്‍ സാധിച്ചെടുത്തില്ല എന്ന് പറയാന്‍ കഴിയുമോ? ശശി തരൂര്‍ കോണ്‍ഗ്രസ് വിടുന്നുണ്ടോ എന്നും അദ്ദേഹത്തോട് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് വിട്ടോളു എന്ന് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹത്തോടു തന്നെ ചോദിക്കണം'-സുരേഷ് ഗോപി പറഞ്ഞു.