ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാണ്ടുമായി കൂടിക്കാഴ്ച ശശിതരൂര്‍ സമയം തേടിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പാര്‍ട്ടി വൃത്തങ്ങള്‍. പ്രവര്‍ത്തകസമിതിയംഗവും എംപിയുമായ ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് വീണ്ടും വിദേശപര്യടനത്തിന് പോയതെന്ന് ഹൈക്കമാണ്ട് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.. പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തരൂര്‍ റഷ്യയിലും ഗ്രീസിലും യുകെയിലുമാണ് പോയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ദൂതുമായണ് യാത്ര. പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് ഔദ്യോഗിക നയതന്ത്ര ദൗത്യം ഏറ്റെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് എംപിയെന്ന നിലയിലാണ് ഈ പദവിയില്‍ തരൂര്‍ എത്തിയതെന്നാണ് ഹൈക്കമാണ്ട് നിലപാട്. അതുകൊണ്ട് തന്നെ എല്ലാം പാര്‍ട്ടിയെ അറിയിക്കണം. ഇത് നിരന്തരമായി ലംഘിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന സ്ഥാനത്ത് നിന്നും തരൂരിനെ നീക്കാന്‍ സ്പീക്കറോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇതിനൊപ്പം പദവി ഒഴിയാന്‍ തരൂരിനോടും നിര്‍ദ്ദേശിച്ചേക്കും. പാര്‍ട്ടി നിര്‍ദ്ദേശം തള്ളിയാല്‍ അതിനെ ഗൗരവമുള്ള അച്ചടക്ക ലംഘനമായി കണക്കാക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും തരൂര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇതിന് പിന്നാലെയാണ് റഷ്യയിലേക്ക് പുറപ്പെട്ടതെന്നുമുള്ള തരത്തില്‍ വാര്‍ത്തകളെത്തി. എന്നാല്‍ ആരേയും തരൂര്‍ ഇതിനായി ബന്ധപ്പെട്ടിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം മറുനാടനോട് പ്രതികരിച്ചു. അനുമതി തേടിയെന്നത് വ്യാജ വാര്‍ത്തയാണെന്ന് തരൂര്‍ അനുകൂലികളും സ്ഥിരീകരിച്ചു. ഇതോടെ തരൂരും കോണ്‍ഗ്രസും തമ്മിലെ ഭിന്നത ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്ന് വ്യക്തമാകുകയാണ്.

ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത്തരം നടപടികള്‍ ബോധപൂര്‍വമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. പരമാവധി പ്രകോപിപ്പിച്ച് നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്‍ അയോഗ്യതയൊന്നും കൂടാതെ എംപിയായി തുടരാനാകുമെന്ന് ഹൈക്കമാണ്ടിലെ പ്രമുഖന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും തരൂരിനെ പുറത്താക്കില്ല. പക്ഷേ വിപ്പ് ലംഘനമടക്കമുള്ള സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന ഇടപെടലുകളും ഹൈക്കമാണ്ട് നടത്തും. ഇതിന്റെ ആദ്യ പടിയാകും വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം. ഇന്ത്യാ - പാക് വെടിനിര്‍ത്തലിലെ യുഎസ് ഇടപെടല്‍ സംബന്ധിച്ചുള്ള കോണ്‍ഗ്രസ് നിലപാട് തള്ളി കഴിഞ്ഞദിവസവും തരൂര്‍ പരസ്യപരാമര്‍ശം നടത്തി. യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ വെടിനിര്‍ത്തലിന് തയ്യാറായതെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. അത്തരം ഇടപെടലോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്നാണ് തരൂര്‍ വാദിക്കുന്നത്. ശശി തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് കെസി വിശദീകരിക്കുന്നു. തരൂരിനെ കോണ്‍ഗ്രസ് നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് ഈ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്.

വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന തരൂരിന്റെ വിദേശ പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം, ശശി തരൂരിന്റെ പ്രതിഷേധ നിലപാടില്‍ മറ്റ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. തരൂരിന്റെ പ്രസ്താവനകള്‍ അവഗണിക്കാനാണ് ഹൈക്കാമാന്‍ഡ് തീരുമാനം. പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് തുറന്ന് പറയാന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനം തന്നെ ശശി തരൂര്‍ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നാണ് ഹൈക്കമാന്‍ഡ് നേതൃത്വം കരുതുന്നത്. ആര്‍എസ്എസ് ബന്ധം ഉന്നയിച്ച് വോട്ടെടുപ്പ് ദിനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തം പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന നിലപാട് തരൂര്‍ സ്വീകരിച്ചത്. തരൂരിന്റെ പരസ്യപ്രസ്താവനയില്‍ ഹൈക്കമാന്‍ഡ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍ തരൂരിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യൃത്തില്‍ നേതൃനിരയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി ലൈന്‍ നിരന്തരം ലംഘിക്കുന്ന തരൂര്‍ എന്ത് പറഞ്ഞാലും അവഗണിക്കുകയെന്ന പതിവ് നിലപാട് തുടരാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. തന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുന്നില്ലെന്നെന്ന പരാതി തരൂര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസം മുന്‍പ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ പാര്‍ട്ടിക്ക് മോശമാകുന്നതൊന്നും ചെയ്യില്ലെന്ന ഉറപ്പ് തരൂര്‍ നല്‍കിയിരുന്നു. പക്ഷേ ഓപ്പറേഷന്‍ സിന്ദൂറിലടക്കം തരൂര്‍ നിരന്തരം ആ ലൈന്‍ വിട്ട് പെരുമാറന്നതാണ് കണ്ടത്.

പാര്‍ട്ടിയുടെ നിലമ്പൂരിലെ പ്രചാരകരുടെ പട്ടികയില്‍ തരൂര്‍ ഉണ്ടായിരുന്നു. സ്ഥലത്തില്ല എന്നതിനാല്‍ അദ്ദേഹത്തെ ബന്ധപ്പെടേണ്ടി വന്നില്ല. പാര്‍ട്ടിയുടെ മറ്റു പ്രവര്‍ത്തകസമിതി അംഗങ്ങളെയോ എംപിമാരെയോ അവിടെ പ്രത്യേകമായി ക്ഷണിച്ചിട്ടില്ല. മുന്‍ കെപിസിസി പ്രസിഡന്റുമാരടക്കമുള്ള എല്ലാവരും പ്രചാരണത്തിന് എത്തിച്ചേരുകയായിരുന്നുവെന്നു നേതാക്കള്‍ പറഞ്ഞു. പ്രചാരണത്തിനു നിര്‍ബന്ധപൂര്‍വം ക്ഷണിച്ച് നിലമ്പൂരിലെത്തിച്ചാല്‍ അവിടെ മാധ്യമങ്ങളോട് പ്രധാനമന്ത്രിക്ക് അനുകൂലമായ പ്രസ്താവന നടത്തുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്നു പറയുന്നവരുമുണ്ട്. ഇതു കോണ്‍ഗ്രസ്ബിജെപി ബന്ധം എന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്താന്‍ കാരണമാകുമായിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തരൂരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എഐസിസി നേതൃത്വം പരിഹരിക്കട്ടെ എന്ന മുന്‍ നിലപാട് തുടരാനാണ് കെപിസിസിയുടെ തീരുമാനം.

റഷ്യയിലേക്ക് തരൂര്‍ പറക്കുമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയിലേക്കുള്ള തരൂരിന്റെ യാത്രയും കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണെന്ന് മറുനാടന്‍ തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. 15 ദിവസത്തെ വിദേശ ദൗത്യമാണ് തിരുവനന്തപുരത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിയായ തരൂരിനെ മോദി ഏല്‍പ്പിച്ചിരിക്കുന്നത്. അഞ്ചു ദിവസം റഷ്യയില്‍ തരൂര്‍ ഉണ്ടാകും. ഇതിന് ശേഷം ഗ്രീസിലേക്കാണ് യാത്ര. അവിടെ നാലു ദിവസം നയതന്ത്ര ഇടപെടലുകള്‍ക്ക് ചെലവഴിക്കും. പിന്നീട് ബ്രിട്ടണിലേക്കും. യുകെയിലും അഞ്ചു ദിവസത്തെ തിരക്കിട്ട പരിപാടികളാകും തരൂരിന്. കേന്ദ്ര സര്‍ക്കാരിന് വേണ്ടിയുള്ള നയതന്ത്ര ഉത്തരവാദിത്തം തന്നെയാണ് തരൂര്‍ നിര്‍വ്വഹിക്കുക. വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് ഈ ഉത്തരവാദിത്തങ്ങള്‍ തരൂരിനെ ഏല്‍പ്പിക്കുന്നത്. സാധാരണ പ്രതിപക്ഷ എംപിമാരെ ഇത്രയും പ്രധാനപ്പെട്ട ചുമതലകള്‍ക്ക് കേന്ദ്രം നിയോഗിക്കാറില്ല. എന്നാല്‍ വിദേശ നയതന്ത്രത്തില്‍ ഇതെല്ലാം തരൂരിന് വേണ്ടി മോദി സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നു.കോണ്‍ഗ്രസിനെ വെട്ടിലാക്കി വലിയ ദൗത്യവുമായി വിദേശ പര്യടനത്തിന് തരൂര്‍ പോയി കഴിഞ്ഞു. പാര്‍ട്ടിയെ അറിയിക്കാതെയുള്ള ഈ യാത്രയെ കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ കാണുമെന്നതാണ് വസ്തുത.

റഷ്യയിലെത്തുന്ന തരൂര്‍ പ്രസിഡന്റ് പുടിനേയും നേരിട്ട് കാണും. മോദിയുടെ സന്ദേശം കൈമാറലാകും ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമായി തന്നെ പുടിനെ ബോധ്യപ്പെടുത്തും. ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞിരുന്നു. എന്നാല്‍, സന്ദര്‍ശന തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022 ല്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. മൂന്നാമതും അധികാരമേറ്റശേഷം നരേന്ദ്രമോദി ആദ്യം സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുത്തത് റഷ്യയാണ്. റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കൗണ്‍സില്‍ സംഘടിപ്പിച്ച 'റഷ്യയും ഇന്ത്യയും: ഒരു പുതിയ ഉഭയകക്ഷി അജണ്ട' എന്ന കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അംഗീകരിച്ച കാര്യം ലാവ്റോവ് വെളിപ്പെടുത്തിയത്. ഈ ഇന്ത്യന്‍ യാത്രയുടെ അജണ്ട അടക്കം തരൂരിന്റെ യാത്രയില്‍ ചര്‍ച്ചയാകും.

വ്യക്തമായ കാഴ്ച്ചപാടില്‍ ഇന്ത്യയില്‍ എത്താന്‍ ഇതിലൂടെ പുടിനും കഴിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് പുടിന്റെ വരവ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കിയത് റഷ്യ നല്‍കിയ ആയുധങ്ങള്‍ കൂടിയാണ്. വ്യോമപ്രതിരോധ സംവിധാനമായി എസ് 400 ഇനിയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതടക്കം വേഗത്തിലാക്കുകയാണ് തരൂരിന്റെ മോസ്‌കോ സന്ദര്‍ശന ലക്ഷ്യമെന്നാണ് സൂചന.