ലണ്ടന്‍: യുകെയിലെത്തി മൂന്നു വര്‍ഷം മാത്രമായ കുറവിലങ്ങാട്ടുകാരനായ യുവാവ് കൗമാരക്കാരിയെ തേടിയിറങ്ങി ജയിലിലായി. സ്റ്റോക്‌പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ താണ്ടി ഹള്ളിന് അടുത്തുള്ള ഗ്രിപ്സിയില്‍ എത്തിയ ജിതിന്‍ ജോസ് എന്ന യുവാവ് ആല്‍വിന്‍ എബ്രഹാം എന്ന വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് കൗമാരവേട്ടയ്ക്ക് ഇറങ്ങിയത്. ജിതിനും ആല്‍വിനും മാത്രമല്ല ഇയാള്‍ക്ക് വേറെയും പേരുകളുണ്ടോ എന്ന കാര്യത്തിലും വ്യക്തതയുണ്ടാകാനുണ്ട്. ആല്‍ബിന്‍ അബ്രഹാമിനെ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാളെ പരിചയമില്ല എന്നാണ് സ്റ്റോക്ക്പോര്‍ട്ട് മലയാളികള്‍ ആദ്യം നല്‍കിയ വെളിപ്പെടുത്തല്‍. എന്നാല്‍ യുകെയില്‍ വന്ന കാലം മുതല്‍ പള്ളിയുമായി ഏറെ ബന്ധപെട്ടു പ്രവര്‍ത്തിച്ച യുവാവ് കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണു മതപഠന ക്ലാസ് നടത്തിയിരുന്നത് എന്നതും ഗൗരവവും ആശങ്കയും സൃഷ്ടിക്കുന്ന കാര്യമായി മാറുകയാണ്.

നാലു മക്കളുടെ പിതാവും ദേവാലയ ശുശ്രൂഷകനും കുട്ടി പീഡനത്തിന് ഇറങ്ങിയത് വിശ്വസിക്കാനാകാതെ മലയാളി സമൂഹം

മുന്‍പ് യുകെയില്‍ പഠിക്കാന്‍ എത്തുന്ന ചെറുപ്പക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെങ്കിലും നഴ്‌സിംഗ് പരിശീലനം ലഭിച്ച ഒരാള്‍ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് അപൂര്‍വമാണ് മലയാളി സമൂഹത്തില്‍. നാട്ടില്‍ നഴ്‌സിംഗ് പഠനം കഴിഞ്ഞ യുവാവ് യുകെയില്‍ കെയര്‍ അസിസ്റ്റന്റ് ആയാണ് ജോലി ചെയ്തിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സമാനമായ ആരോപണം വല്ലതും നേരിട്ടിരുന്നോ എന്നതും ഇപ്പോള്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമാണ്. നാലു മക്കളുള്ള യുവാവിന്റെ പ്രവര്‍ത്തിയെ ഇപ്പോള്‍ ന്യായീകരിക്കാനും സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ രംഗത്തുണ്ട്. അബദ്ധത്തില്‍ എത്തിയ മെസേജിനു മറുപടി നല്‍കിയതാണ് ഇപ്പോള്‍ കേസായി മാറിയതെന്നാണ് ഈ ന്യായീകരണ വെളുപ്പിക്കല്‍. എന്നാല്‍ കുറേക്കാലമായി ഇയാള്‍ നിരീക്ഷണത്തില്‍ ആയിരുന്നു എന്നതാണ് കോടതിയില്‍ തെളിവുകള്‍ അടക്കം എത്താനിരിക്കുന്ന കുറ്റപത്രം.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ പള്ളിയില്‍ കുര്‍ബാന മദ്ധ്യേ വൈദികന്‍ സൂചിപ്പിച്ചത് ഫോണില്‍ എത്തുന്ന സന്ദേശങ്ങളോട് കരുതലോടെ പ്രതികരിക്കണം എന്നാണെങ്കിലും കരുതിക്കൂട്ടി ചെയ്ത പ്രവര്‍ത്തിയാണ് യുവാവ് നടത്തിയത് എന്നാണ് അറസ്റ്റിനെ തുടര്‍ന്ന് പുറത്തു വരുന്ന വിവരം. ഇയാളുടെ ഫോണ്‍ സദാ നിരീക്ഷണത്തില്‍ ആയിരുന്നതും അറസ്റ്റിനു സഹായകമായി. കഴിഞ്ഞ ദിവസം ഒട്ടേറെ കൂട്ടുകാരുമായി നൈറ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് ഇയാള്‍ സ്റ്റോക്‌പോര്‍ട്ടില്‍ നിന്നും ഗ്രിപ്സിയില്‍ മലയാളി ഉടമസ്ഥതയില്‍ ഉള്ള കോട്ടേജില്‍ എത്തുന്നത്. എന്നാല്‍ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം താമസ സ്ഥലത്ത് ഇത്തരത്തില്‍ ഒരാള്‍ എത്തിയതായി കോട്ടേജ് അധികൃതരെ വിവരം അറിയിക്കുക ആയിരുന്നു. തങ്ങള്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ എത്തുക ആണെന്ന മുന്നറിയിപ്പാണ് സംഘം താമസ സ്ഥലത്തെ അധികൃതരെ അറിയിച്ചത്. ഇതോടെ ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ ഇവര്‍ക്കൊക്കെ കഴിയുമായിരുന്നുള്ളൂ.

റിമാന്‍ഡില്‍ ആയ പ്രതിക്ക് ജാമ്യം കിട്ടാന്‍ ഇടയില്ല, ശിക്ഷക്ക് ശേഷം നാട് കടത്തപെടാനും സാധ്യത

യുവാവിന്റെ താമസ സ്ഥലത്ത് എത്തിയ സംഘം ഇയാളോട് താഴെ ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ തയ്യാറാവുകയും ആയിരുന്നു. ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തിയ വീഡിയോ ഫയല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കുന്നതോടെ റിമാന്‍ഡ് ചെയ്യപ്പെടുന്ന യുവാവ് ചുരുങ്ങിയത് ഒരു വര്‍ഷം എങ്കിലും അകത്താകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

യുകെയില്‍ ഒരു വര്‍ഷം ജയിലില്‍ കിടന്നാല്‍ ഇപ്പോള്‍ സ്വാഭാവിക ഡീപോര്‍ട്ടേഷന്‍ സംഭവിക്കും എന്നതിനാല്‍ ഈ കുട്ടിപീഡകന്‍ വൈകാതെ ജന്മനാട്ടില്‍ തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ 11 വയസു മുതല്‍ കീഴ്പ്പോട്ട് നാലു കുഞ്ഞുങ്ങളുള്ള ഇയാളുടെ കുടുംബം ഇതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദേശിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല, കൂട്ടുകാരും ആയി പാര്‍ട്ടി നടത്താന്‍ പോയ പിതാവ് വീട്ടില്‍ മടങ്ങി എത്തുന്നതും കാത്തിരുന്ന നാല് കുരുന്നുകള്‍ക്ക് മുന്‍പില്‍ അപ്പനെ കാണണം എങ്കില്‍ ഇനി ജയിലില്‍ തന്നെ പോകണം എന്ന നിസഹായത പങ്കുവയ്ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.

അതിനിടെ എന്തിനും ഏതിനും ഇയാള്‍ക്ക് ഒപ്പം നിന്നവരൊക്കെ ഇപ്പോള്‍ ഇയാളെ കണ്ടിട്ടുമില്ല അറിയത്തുമില്ല എന്ന നിലപാടിലേക്ക് മാറിയതും ശ്രദ്ധേയമായി. പള്ളിയിലും മറ്റും സജീവമായി ഇടപെട്ടായിരുന്ന ആല്‍വിന്‍ എന്ന് സ്വയം വിളിക്കുന്ന ജിതിന്‍ പ്രദേശത്ത അത്യാവശ്യം അറിയപ്പെട്ടിരുന്ന മലയാളിയാണ്. സ്വന്തം മക്കളുടെ പ്രായമുള്ള കുട്ടിയെ ലൈംഗിക ദുരുപയോഗത്തിനു ശ്രമിച്ചു എന്ന വിവരം പുറത്തായതോടെയാണ് ഇയാളെ ഞങ്ങള്‍ കണ്ടിട്ട് പോലുമില്ല എന്ന നിലപാടിലേക്ക് അടുത്തറിയുന്നവര്‍ പോലും പൊടുന്നനെ മാറിയത്. പള്ളിയില്‍ എത്തിയപ്പോള്‍ ഇയാള്‍ പഠിപ്പിച്ച കുട്ടികള്‍ എന്തെങ്കിലും ചൂഷണത്തിന് വിധേയരായിട്ടുണ്ടോ എന്ന ആശങ്കയാണ് ഇപ്പോള്‍ സമൂഹത്തില്‍ ചര്‍ച്ചയാകുന്നത്.

ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കൂടി പോലീസ് അന്വേഷണം എത്തും എന്നുറപ്പായിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുമോ എന്ന ഭയമാണ്മാന്യതയുടെ മുഖംമൂടിയിട്ട് നടന്ന കുട്ടി വേട്ടക്കാരന്‍ ആണ് തങ്ങളുടെ തോളില്‍ കയ്യിട്ടു, തങ്ങളുടെ വീടുകളില്‍ സല്‍ക്കാരങ്ങളില്‍ പങ്കെടുത്തിരുന്നത് എന്ന ഞെട്ടലാണ് ഇയാള്‍ക്കൊപ്പം ഗ്രിപ്സി വരെ കൂട്ട് പോയി മലയാളി കോട്ടേജില്‍ ആഘോഷ രാവിന് പോയവരും ഇപ്പോള്‍ പരസ്പരം പങ്കിടുന്നത്.ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ട സോഷ്യല്‍ മീഡിയ പേജുകളില്‍ നാട്ടുകാര്‍ കുടിയേറ്റക്കാര്‍ക്ക് എതിരായ പരാമര്‍ശങ്ങളോടെയാണ് തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുന്നത്.

തന്റെ ഓരോ നീക്കവും ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയവര്‍ അറിഞ്ഞിരുന്നു എന്ന് മനസിലായ ജിതിന്‍ കുട്ടി പീഡകരെ കുടുക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഒന്നും പറയാന്‍ ഇല്ലാതെ നിസഹായനായി ഇരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പടരുന്നത്. ഒരു ഘട്ടത്തില്‍ താന്‍ മദ്യ ലഹരിയിലാണ് ഓണ്‍ലൈനില്‍ കുട്ടിയുടെ പ്രായമുള്ള ആളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചത് എന്ന് യുവാവ് പറയുമ്പോള്‍ താന്‍ എല്ലാ ദിവസവും മദ്യം കഴിക്കുമോ എന്ന് രോഷാകുലയായി ഇയാളെ കുടുക്കാന്‍ എത്തിയ സംഘാംഗം ചോദിക്കുന്നതും അതിന് ഇല്ലെന്നും നല്‍കുന്ന മറുപടികളും വീഡിയോയില്‍ വ്യക്തമാണ്. കുറവിലങ്ങാട് കുര്യം സ്വദേശിയായ യുവാവ് നാട്ടിലും അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ്.