കൊച്ചി: സുജയ്യാ പാർവ്വതിയെ ട്വന്റി ഫോർ ന്യൂസിൽ തിരിച്ചെടുത്തു. സസ്പെൻഷൻ പിൻവലിക്കുകയാണെന്ന് സുജയ്യാ പാർവ്വതിയെ ട്വന്റി ഫോർ ന്യൂസ് അറിയിച്ചു. ഗോകുലം ഗോപാലന്റെ ഇടപെടൽ അടക്കം സുജയ്യാ പാർവ്വതിയെ തിരിച്ചെടുക്കുന്നതിൽ നിർണ്ണായകമായി. ബിഎംഎസും സംഘപരിവാറും നടത്തിയ ഇടപെടലുകളാണ് സുജയ്യയ്ക്ക് തുണയാകുന്നത്. ബിഎംഎസിന്റെ വനിതാ ദിന പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സുജയ്യയെ ട്വന്റി ഫോറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഇതിന് പിന്നിൽ ചില ആഭ്യന്തര പരാതികൾ ഉയർത്തുകയും ചെയ്തു.

ഇന്ന് രാവിലെ തന്നെ സുജയ്യ ജോലിയിൽ പ്രവേശിക്കുമെന്നാണ് സൂചന. റിപ്പോർട്ടർ ടിവി അടക്കം പുനർജീവനത്തിന്റെ പാതയിലാണ്. കേരളത്തിലെ ചാനലുകളിൽ കൂടുമാറ്റക്കാലം. ഇത് മനസ്സിലാക്കി കൂടിയാണ് സുജയ്യയെ തിരിച്ചെടുക്കുന്നത്. ന്യൂസ് എഡിറ്ററായി തന്നെയാണ് സുജയ്യയെ തിരിച്ചെടുക്കുന്നത്. ആർ എസ് എസിന്റെ വിജയമാണ് സുജയ്യയെ തിരിച്ചെടുക്കുന്നതിൽ നിർണ്ണായകമായതെന്നാണ് വിലയിരുത്തൽ. നിരുപാധികമായാണ് തിരിച്ചെടുക്കൽ എന്നാണ് ലഭിക്കുന്ന സൂചന. ബിഎംഎസിന്റെ വേദിയിൽ വനിതാ ദിനത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിലാണ് 24 ന്യൂസ് ചാനലിൽ നിന്ന് സുജയയെ സസ്‌പെന്റ് ചെയ്തതെന്ന വാദം ശക്തമായിരുന്നു.

ഇതേ തുടർന്ന് സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎംഎസ് മാർച്ചും നടത്തി. സുജയയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് സംഘപരിവാർ അണികളും ബിജെപി അനുഭാവികളും നൽകിയത്. സംഘ പരിവാർ വിരുദ്ധനായി ഒരാൾക്ക് 24 ന്യൂസിൽ ജോലി ചെയ്യാമെങ്കിൽ അനുകൂലിയായ ഒരാൾക്ക് അഥവാ എതിരല്ലാത്ത ഒരാൾക്ക് ആ അവകാശം നിഷേധിക്കുമ്പോൾ അതിനെ എങ്ങനെ നിഷ്പക്ഷമെന്ന് പറയാനാവും എന്നാതായിരുന്നു ചോദ്യം. ബിഎംഎസ് എന്നത് തൊഴിലാളി സംഘടനയാണ്. തൊഴിലാളി സംഘടനയുടെ യോഗത്തിൽ പലരും പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ എങ്ങനെ സുജയയെ പുറത്താക്കിയെന്നാണ് ഉയർത്തുന്ന ചോദ്യം.

സുജയ പാർവ്വതിക്ക് സസ്പെൻഷൻ ഉത്തരവ് ഇമെയിലിലാണ് കിട്ടിയത്. 24 ന്യൂസിലെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായ സുജയ പാർവ്വതി സംഘപരിവാർ അനുകൂല പ്രസംഗം നടത്തിയത് ചാനലിനുള്ളിൽ വലിയ വിവാദമായിരുന്നു. എന്നാൽ മറ്റൊരു വിഷയം പറഞ്ഞാണ് സസ്പെൻഷൻ. ബിഎംഎസിനെ വേദിയിൽ പങ്കെടുത്തു എന്ന് മാത്രമല്ല, സംഘപരിവാറിനെയും മോദിയെയും പുകഴ്‌ത്തുകയും ചെയ്തതാണ് സുജയ പാർവതിയുടെ മേൽ ചാർത്തിയിരിക്കുന്ന കുറ്റമെന്ന തരത്തിൽ പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. സുജയ്യയ്ക്ക് അനുകൂല പോസ്റ്റുകളാണ് അവർ ഇടുന്നത്. ദേശീയതയെ അനുകൂലിച്ച് സംസാരിച്ചതാണ് സുജയ്യയ്ക്ക് തിരിച്ചടിയായതെന്നാണ് അവരുടെ പ്രചരണം.

ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സുജയ പാർവതിയെ ചാനലിൽനിന്ന് സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത ദേശാഭിമാനിയും നൽകിയിരുന്നു. വ്യാജ പീഡന പരാതി നൽകിയതിനാണ് നടപടിയെന്നാണ് ദേശാഭിമാനി പറഞ്ഞിരുന്നത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിനെതിരെ പീഡന പരാതി നൽകിയതിന്മേൽ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് കണ്ടെത്തുകയും സുജയക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നുവെന്നാണ് ദേശാഭിമാനി വിശദീകരിച്ചിരുന്നു. അർ എസ് എസിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്ത് താൻ സംഘിയെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ബിജെപിയുടെ യുവ എന്ന പരിപാടിയിലും സുജയ എത്തിയിരുന്നു.

സുജയ പാർവ്വതിയുടെ വിവാദപ്രസംഗം

മോദിയുടെ ഒമ്പതുവർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്നുവെന്ന് സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.'ഇക്കഴിഞ്ഞ ഒമ്പത് വർഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി.'- നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്‌ത്തി സുജയ പാർവ്വതി പറഞ്ഞു.

സിഐടിയു പോലെയും എഐടിയുസി പോലെയും ആദരിക്കപ്പെടേണ്ട സംഘടനയാണ് ബിഎംഎസ് എന്നും ഒരു പക്ഷെ അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു. ഒരു ജേണലിസ്റ്റ് സാധാരണ ബിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്താൽ സംഘിയാണോ എന്ന ചോദ്യം ഉയരുമെന്നും സംഘി എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.

ഇടത് സർക്കാരിനെതിരെ ചെറിയ തോതിൽ വിമർശനവും പ്രസംഗത്തൽ ഉയർത്തിയിരുന്നു. സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നതിനെ ക്കുറിച്ചും സുജയ സംസാരിച്ചിരുന്നതായി അറിയുന്നു.