കൊച്ചി: എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ സ്‌പെഷലിസ്റ്റ് ഫാസ്റ്റ് ബോളിങ് കോച്ചായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ആ സ്ഥാപനത്തില്‍ തെളിയുന്നത് മലയാളി തിളക്കം. ഇന്ത്യന്‍ ടെസ്റ്റ് കളിക്കുന്ന ആദ്യ പൂര്‍ണ്ണ മലയാളിയാണ് ടിനു യോഹന്നാന്‍. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച് അസാധ്യമായ ഇന്ത്യന്‍ കുപ്പായം നേടിയ പേസ് ബൗളിംഗ് കരുത്ത്. ടിനുവിനൊപ്പം എംആര്‍എഫില്‍ മറ്റൊരു മലയാളിയുമുണ്ട്. കുളത്തൂപ്പുഴക്കാരന്‍ സുനില്‍ സാം. വര്‍ഷങ്ങളായി എംആര്‍എഫിലെ അസിസ്റ്റന്‍ കോച്ചാണ് സുനില്‍. പേസ് ബൗളിംഗിലെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്താന്‍ ഓടി നടക്കുന്ന മലയാളി. സുനില്‍ സാമിനും ടിനുവിനെ പോലൊരു പ്രത്യേകതയുണ്ട്. ഇന്ത്യയ്ക്കായി കളിച്ച ആദ്യ മലയാളിയാണ് ടിനുവെങ്കില്‍ തമിഴ്‌നാടിന്റെ രഞ്ജി ട്രോഫി ടീമിലെത്തിയ ആദ്യ കേരളിയനാണ് സുനില്‍ എന്ന പേസര്‍. അങ്ങനെ രണ്ടു മലയാളികള്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ എത്തുമ്പോള്‍ അത് മലയാളിയ്ക്ക് കൂടുതല്‍ അഭിമാനമാകുന്നു. മുമ്പ് പ്രശാന്ത് ചന്ദ്രനും എംആര്‍എഫില്‍ അസിസ്റ്റന്റ് കോച്ചായിരുന്നു. പ്രശാന്ത് എംആര്‍എഫ് വിട്ടതിന് ശേഷമാണ് സുനില്‍ സാമിന്റെ സഹ പരിശീലകനായുള്ള വരവ്. ഇപ്പോള്‍സ്‌പെഷലിസ്റ്റ് ഫാസ്റ്റ് ബോളിങ് കോച്ചായി ടിനു എത്തുമ്പോള്‍ അത് മറ്റൊരു സുവര്‍ണ്ണ നിമിഷമാകുന്നു. ടിനുവിനെ 15 ദിവസത്തെ പരിശീലനത്തിന് ഓസ്‌ട്രേലിയയിലേക്ക് അയയ്ക്കുകയാണ് എംആര്‍എഫ്. എംആര്‍എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മിലുള്ള വാര്‍ഷിക എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായാണു യാത്ര. ടിനുവിനു പുറമേ ഹെഡ് കോച്ച് സെന്തില്‍ നാഥന്‍, കളിക്കാരായ സാകേത് റാം, അശുതോഷ് ചൗരസ്യ എന്നിവരും സംഘത്തിലുണ്ട്. ബ്രിസ്‌ബെയ്‌നില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ കേന്ദ്രത്തിലാണു പരിശീലനം. സംഘം 14നു യാത്ര തിരിക്കും.

ടിനുവെന്ന പരീശിലകന് ഇത് പുതിയൊരു അനുഭവമാകും. കേരളാ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനാണ് ടിനു. അതിന് ശേഷം അന്ധ്രാ പ്രദേശ് ടീമിന്റെ കഴിഞ്ഞ സീസണിലെ പരിശീലകനായി. അവിടെ നിന്നാണ് എംആര്‍എഫില്‍ ടിനു എത്തിയത്. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ ആദ്യ കേരള താരമെന്ന റെക്കോര്‍ഡ് ടിനുവിനു സ്വന്തമാണ്. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയില്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കെസിഎ ആലപ്പുഴയില്‍ ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ (എച്ച്പിസി) പ്രഥമ ഡയറക്ടറായിരുന്നു. ലോങ്ജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡുകാരനായിരുന്ന ഒളിംപ്യന്‍ ടി.സി. യോഹന്നാന്‍ പിതാവാണ്. ദേശീയ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പായ രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ടീമില്‍ കടന്ന ആദ്യ താരമാണ് ടിനു. വലംകയ്യന്‍ മീഡിയം ബോളറായിരുന്ന ടിനു 2001ലെ ഇന്ത്യഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ചണ്ഡീഗഢില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ടിനു, പക്ഷേ ആകെ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞിട്ടുളളൂ. മൂന്നു ടെസ്റ്റില്‍ നിന്നായി 5 വിക്കറ്റുകളും സ്വന്തമാക്കി. 2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബ്രിജ് ടൗണിലായിരുന്നു ടിനുവിന്റെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. മൂന്ന് ഏകദിനങ്ങളില്‍ ടിനു ഇന്ത്യന്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും നേടിയത് 5 വിക്കറ്റാണ്. ശരാശരിയ്ക്ക് മുകളില്‍ പ്രകടനം നടത്തിയിട്ടും ടിനുവിനെ ഇന്ത്യന്‍ ക്രിക്കറ്റ് വേണ്ട രീതിയില്‍ പിന്നീട് പരിഗണിച്ചില്ലെന്നതാണ് വസ്തുത.

21-ാം വയസ്സില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് തുടങ്ങിയ സുനില്‍ സാം 22-ാം വയസ്സില്‍ രഞ്ജിയില്‍ തമിഴ്‌നാടിന് വേണ്ടി കളിച്ചു. ടിഎന്‍സിഎ ഫസ്റ്റ് ഡിവിഷന്‍ ലീഗിലെ പ്രകടനമാണ് നിര്‍മ്ണായകമായത്. കോയമ്പത്തൂരിലെ കോളേജില്‍ പഠനത്തിന് പോകും വരെ ടെന്നീസ് ബോളിലായിരുന്നു സുനില്‍ ക്രിക്കറ്റ് കളിച്ചത്. കോയമ്പത്തൂരില്‍ എത്തിയതോടെ ക്രിക്കറ്റ് ബോള്‍ കൈയ്യില്‍ പിടിച്ചു. എംആര്‍എഫിന്റെ ഗ്ലോപ് ടോര്‍ട്ടേഴ്‌സ് എന്ന ടീമിന് വേണ്ടി ക്ലബ് ക്രിക്കറ്റില്‍ കളിച്ചു. ശ്രദ്ധേയ പ്രകടനങ്ങളിലൂടെ എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ കണ്ണിലുമെത്തി. അങ്ങനെ ഡെന്നീസ് ലില്ലിയുടേയും ഗ്ലെന്‍ മഗ്രാത്തിന്റേയും ക്യാമ്പുകളിലെ സാന്നിധ്യമായി. പരിക്കിനെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങള്‍ ഇതിനിടെ സുനില്‍ സാമിനുണ്ടായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് കാട്ടാനാകുമെന്ന വിശ്വാസം പേസ് ബൗളിംഗ് ഇതിഹാസമായ ഡെന്നീസ് ലില്ലിയില്‍ നിന്നാണ് സുനിലിന് പകര്‍ന്ന് കിട്ടിയത്. അന്നും ഹെഡ് കോച്ച് സെന്തില്‍നാഥനായിരുന്നു. അദ്ദേഹവും സുനിലിനെ നന്നായി പിന്തുണച്ചു. പിന്നീട് സെന്തില്‍നാഥിന്റെ കീഴില്‍ സഹ പരിശീലകനായും സുനില്‍ മാറിയെന്നതാണ് വസ്തുത. തമിഴ്‌നാടിനായി 36 കളികള്‍ സുനില്‍ കളിച്ചു. നിലവില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിഭകളെ കണ്ടെത്താനുള്ള സമിതിയിലും സുനില്‍ ഉണ്ട്.

തീ തുപ്പുന്ന പന്തുകളുമായി ക്രിക്കറ്റ് ക്രീസില്‍ ഇടിമിന്നല്‍ തീര്‍ത്തവരെ സൃഷ്ടിക്കുന്ന അക്കാദമിയാണ് എംആര്‍എഫ്. ക്രിക്കറ്റ് ചരിത്രത്തിലെ എണ്ണപ്പെട്ട ഈ ഫാസ്റ്റ് ബോളര്‍മാരുടെയെല്ലാം ജീവിതം മാറ്റി മറിച്ചത് ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനാണ്. ഈ അക്കാദമിയില്‍ പരിശീലനം നേടിയ നിരവധി പേര്‍ ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന ബോളിങ് നക്ഷത്രങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബൗളര്‍മാരില്‍ 95 ശതമാനവും ഈ അക്കാദമിയുടെ സൃഷ്ടികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മികച്ച പേസ് ബൗളര്‍മാരെ സംഭാവന ചെയ്ത എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ണായക മുദ്രയാണ്. ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, എസ് ശ്രീശാന്ത് തുടങ്ങി ഇന്ത്യന്‍ പേസ് ബൗളിങ്ങിന് ചുക്കാന്‍ പിടിച്ച നിരവധി താരങ്ങള്‍ക്ക് ഫൗണ്ടേഷന്‍ പരിശീലനം നല്‍കി. ഈ ഫൗണ്ടേഷനിലെ ഇന്നത്തെ പ്രധാന പരിശീലക കരുത്ത് ഗ്ലെന്‍ മഗ്രാത്താണ്. എം സെന്തില്‍നാഥനാണ് ഫൗണ്ടേഷന്റെ ഹെഡ് കോച്ച്. ദീര്‍ഘകാലമായി ഈ ചുമതല വഹിക്കുന്ന സെന്തില്‍നാഥന്‍ രാജ്യത്തെ പ്രധാന ഫാസ്റ്റ് ബൗളിംഗ് കോച്ചാണ്. ഈ പരിശീലന മികവിനൊപ്പമാണ് രണ്ടു മലയാളികള്‍ എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയില്‍ മികച്ച ഫാസ്റ്റ് ബോളര്‍മാരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 1987ല്‍ ആണ് എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. 1992ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡെനിസ് ലിലി ഡയറക്ടറായിരിക്കെ ഫൗണ്ടേഷന്‍ അടുത്ത ചുവടുവച്ചു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസീലന്‍ഡ്, ബംഗ്ലദേശ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് രാജ്യങ്ങളിലെ ക്രിക്കറ്റര്‍മാര്‍ക്കു മുന്നിലും ഫൗണ്ടേഷന്റെ വാതില്‍ തുറന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള സഹകരണത്തിന്റെ ഭാഗമായി അവിടെനിന്നുള്ള താരങ്ങള്‍ ഫൗണ്ടേഷനില്‍ പരിശീലനത്തിനെത്തും. പകരം ഫൗണ്ടേഷനില്‍നിന്നുള്ള താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഓസ്‌ട്രേലിയ നാഷനല്‍ ക്രിക്കറ്റ് സെന്ററില്‍ പരിശീലനത്തിന് അവസരം നല്‍കും. ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, മിച്ചല്‍ ജോണ്‍സ്, ജോഷ് ഹാസല്‍വുഡ്, സഹീര്‍ഖാന്‍, ഷുഹൈബ് അക്തര്‍, വരുണ്‍ ആരോണ്‍ എന്നിവരെല്ലാം ഇതിന്റെ ഗുണം ലഭിച്ചവര്‍. ഇതില്‍ ഗ്ലെന്‍ മഗ്രാത്ത് ഇന്നു ഫൗണ്ടേഷന്റെ ഡയറക്ടറാണ്.