തിരുവനന്തപുരം: യൂബര്‍ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യന്‍ സംഘം സജീവമാകുന്നു. സവാരി ബുക്ക് ചെയ്ത ശേഷം പണം അയക്കാനായി ഡ്രൈവറുടെ നമ്പര്‍ വാങ്ങിയ ശേഷമാണ് തട്ടിപ്പ്. മറ്റൊരാള്‍ക്കെന്ന വ്യാജേനയാവും സവാരി ബുക്ക് ചെയ്യുന്നത്. ഡ്രൈവറുടെ നമ്പറിലേക്ക് സവാരിയ്ക്ക് നല്‍കേണ്ടതായുള്ള തുകയേക്കാള്‍ കൂടുതല്‍ പണം അയച്ചെന്ന് രീതിയില്‍ സന്ദേശമയക്കും. ബാക്കി തുക മറ്റൊരു നമ്പറിലേക്ക് അയക്കണമെന്നും സവാരി ബുക്ക് ചെയ്യുന്നയാള്‍ അവകാശപ്പെടും. ഇത് വിശ്വസിച്ച് പണം അയച്ച ശേഷമാകും തട്ടിപ്പ് പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശിയായ യൂബര്‍ ഡ്രൈവറാണ് പുതിയ തട്ടിപ്പ് രീതിയെ പറ്റി മറുനാടനോട് പറഞ്ഞത്. തട്ടിപ്പുകാരനുമായുള്ള ഫോണ്‍ കോളിന്റെ റെക്കോര്‍ഡും ഡ്രൈവര്‍ മറുനാടന്‍ കൈമാറിയിട്ടുണ്ട്.

സുഹൃത്തിന് വേണ്ടിയാണെന്ന് പറഞ്ഞാണ് സവാരി ബുക്ക് ചെയ്യാന്‍ ഒരാള്‍ ഡ്രൈവറുമായി ബന്ധപ്പെടുന്നത്. സവാരിയുടെ കാശ് ഡ്രൈവറുടെ കൈയില്‍ മനിന്നും വാങ്ങേണ്ടെന്നും ഇയാള്‍ പറഞ്ഞു. 350 രൂപയായിരുന്നു സവാരിക്ക് നല്‍കേണ്ടിയിരുന്ന തുക. ഇത് അയച്ച് കൊടുക്കാനായി ഇയാള്‍ ഡ്രൈവറുടെ ഗൂഗിള്‍ പേ നമ്പറും വാങ്ങി. തുടര്‍ന്ന് സവാരിക്കാരനെ കൂട്ടേണ്ട സ്ഥലവും പറഞ്ഞു കൊടുത്തു. തിരുവനന്തപുരം കിള്ളിപ്പാലത്തില്‍ നിന്നും കേരളാദിത്യപുരം വരെയാണ് സാവരി ബുക്ക് ചെയ്തത്. 500 രൂപ ഡ്രൈവറുടെ അക്കൗണ്ടില്‍ ഇയാള്‍ അയച്ചു തരാമെന്നും ബാക്കി വേണ്ടെന്നും ഡ്രൈവറോട് വെച്ചോളാനും ഇയാള്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റായെന്നുള്ള സന്ദേശമെത്തി.

9,500 രൂപ ക്രെഡിറ്റ് ആയെന്നായിരുന്നു സന്ദേശം. ഡ്രൈവറുടെ മൊബൈല്‍ നമ്പറില്‍ ടെക്സ്റ്റ് സന്ദേശമായാണ് പണം ക്രെഡിറ്റായ വിവരമെത്തിയത്. ഒറ്റനോക്കില്‍ ബാങ്കില്‍ നിന്നും വന്ന സന്ദേശമാണെന്ന് തോന്നുന്ന തരത്തിലായിരുന്നു സന്ദേശം. ഇതിനിടെ സവാരി ബുക്ക് ചെയ്തയാള്‍ വീണ്ടും ഡ്രൈവറെ ഫോണ്‍ വിളിച്ചു. തന്റെ ഗൂഗിള്‍ പേയില്‍ നിന്നും പണം അയക്കാന്‍ സാധിക്കുന്നില്ലെന്നും ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയച്ചത് താനാണെന്നും അവകാശപ്പെട്ടു. 500 രൂപ സവാരിയുടെ കാശായി എടുക്കാന്‍ പറഞ്ഞു. ബാക്കി വരുന്ന തുക താന്‍ തരുന്ന നമ്പറിലേക്ക് അയക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇത് തന്റെ സുഹൃത്തിന്റെ നമ്പറാണെന്നും ആശുപത്രി ആവശ്യത്തിനായി പണം അത്യാവശ്യമാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ 9000 രൂപ മുഴുവനായി അയക്കേണ്ട എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

ഇതോടെയാണ് ഡ്രൈവര്‍ക്ക് സംശയം തോന്നുന്നത്. 1000 രൂപ അയക്കാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. 9000 രൂപ തന്റെ അക്കൗണ്ടില്‍ അയച്ചെങ്കില്‍ പിന്നെന്തിന് 1000 രൂപ അയച്ചാല്‍ മാത്രം ഇയാള്‍ ആവശ്യപ്പെട്ടുവെന്ന കാര്യം ഡ്രൈവറില്‍ സംശയമുണ്ടാക്കി. ഡ്രൈവര്‍ അയക്കുന്ന 1000 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റായാല്‍ മാത്രം ബാക്കി തുക അയച്ചാല്‍ മതിയെന്നായിരുന്നു സവാരി ബുക്ക് ചെയ്ത ആള്‍ പറഞ്ഞത്. എന്നാല്‍ 9000 രൂപ തന്റെ അക്കൗണ്ടില്‍ കാണാന്‍ സാധ്യതയിലെന്ന് കരുതിയാണ് 1000 രൂപ ഇയാള്‍ ചോദിച്ചതെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായി. തുടര്‍ന്നാണ് തന്റെ അക്കൗണ്ട് ബാലന്‍സ് ഡ്രൈവര്‍ പരിശോധിക്കുന്നത്. തന്റെ അക്കൗണ്ടില്‍ പണം ക്രെഡിറ്റായിട്ടില്ലെന്നും ഡ്രൈവര്‍ തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്.

സവാരി ബുക്ക് ചെയ്തയാളുടെ ഫോണ്‍ കോള്‍ ഡ്രൈവര്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. സവാരി ബുക്ക് ചെയ്തിരുന്നത് തന്റെ സുഹൃത്തിനാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ നിരവധി തവണ ഇയാള്‍ ആവശ്യപ്പെടുന്നത് കോള്‍ റെക്കോര്‍ഡിലുണ്ട്. എന്നാല്‍ പണം അയക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം സുഹൃത്ത് എവിടെയാണെന്നാണ് ഡ്രൈവര്‍ ചോദിക്കുന്നത്. സുഹൃത്ത് ആശുപത്രിയിലിണെന്നും ഇയാള്‍ മറുപടി പറയുന്നുണ്ട്. കോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും പോലീസിന് കൈമാറുമെന്നും പറയുമ്പോള്‍ ഇയാള്‍ ഫോണ്‍ കട്ട് ചെയ്ത് പോകുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കിയില്ല. പകരം യൂബര്‍ ഡ്രൈവര്‍മാരുടെ സമൂഹ മാധ്യമങ്ങളില്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. തന്നെ കൂടാതെ മറ്റ് ഡ്രൈവര്‍മാരെയും സമാനമായി കബളിപ്പിക്കാന്‍ ശ്രമം നടന്നതായും ഡ്രൈവര്‍ മറുനാടനോട് പറയുന്നു.