എറണാകുളം: പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് വിഷയത്തില്‍ ആളുകള്‍ ആശയകുഴപ്പത്തിലാകുന്നുണ്ട്. ചിലര്‍ സീറ്റിലിരിക്കുന്നതിന്റെ പേരില്‍ വലിയ തര്‍ക്കത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നു. ബസിലെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് വലിയ ധാരണയില്ലാത്തതാണ് ഇതിനെല്ലാം കാരണം. അത്തരമൊരു അനുഭവം നേരിട്ട വയോധിക ദമ്പതികളുടെ വിഷയം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ തന്റെ ഭാര്യയുമായി എറണാകുളത്തു നിന്ന് കോട്ടയത്തേയ്ക്ക് പോകും വഴിയാണ് അനുഭവം ഉണ്ടായത്. സൂപ്പര്‍ ഫാസ്റ്റ് ബസില്‍ മുതിര്‍ന്ന പൗരന്മാരുടെ സീറ്റില്‍ ദമ്പതികള്‍ യാത്ര ചെയ്തുകൊണ്ടിരിക്കവേ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത മറ്റൊരു യാത്രക്കാരന്‍ കയറി വരുകയും സീറ്റ് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അപ്പോള്‍ തന്നെ പരാതിക്കാരനും ഭാര്യയും മറ്റൊരു സീറ്റിലേക്ക് മാറി ഇരിക്കുകയും ചെയ്തു. ഇതൊരു കടുത്ത നിയമലംഘമാണെന്ന് പരാതിക്കാരന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മറുനാടനുമായി പങ്ക് വെച്ചിരിക്കുകയാണ് പരാതിക്കാരനായ വടവാതൂര്‍ സ്വദേശി ജയിംസ്. പ്രായമായവര്‍ ഇത്രയും വര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത് സര്‍ക്കാരിന് ടാക്‌സ് കൊടുത്തതല്ലേ.. അപ്പോള്‍ വയസുകാലത്ത് അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വടവാതൂര്‍ സ്വദേശി ജയിംസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ...

എന്റെ പേര് ജയിംസ് വടവാതൂര്‍ ആണ് സ്വദേശം. വീട്ടില്‍ ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. ഞാനും ഭാര്യയും റിട്ടേയര്‍ഡ് ജീവനക്കാരണ്. ഒരു സ്റ്റീല്‍ കമ്പനിയില്‍ നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജറായി റിട്ടയേര്‍ഡ് ആയതാണ്. ഭാര്യ സെന്‍ട്രല്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അവധി ആഘോഷം കഴിഞ്ഞ് ഗോവയില്‍ നിന്ന് ട്രെയിന്‍ കയറി എറണാകുളത്ത് വന്നിറങ്ങുകയായിരുന്നു. അപ്പോള്‍ അവിടെ നിന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ താമസിച്ചു. അങ്ങനെ ബസില്‍ യാത്ര ചെയ്തിട്ട് കുറെ നാള്‍ ആയല്ലോ എന്ന് ഓര്‍ത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വരുകയും ഞാനും ഭാര്യയും കോട്ടയത്തേക്കുള്ള ബസില്‍ കയറുകയായിരുന്നു. അങ്ങനെ ബസില്‍ കയറി 21,22 സീറ്റ് കണ്ടു അവിടെ കയറിയിരുന്നു. അതായത് മുതിര്‍ന്ന പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ്.

അപ്പോഴാണ് ഒരു യാത്രക്കാരന്‍ കയറി താന്‍ ബുക്ക് ചെയ്ത സീറ്റ് ആണെന്നും മാറിയിരിക്കാനും ആവശ്യപ്പെട്ടത്. ഇതോടെ ഞങ്ങള്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുകയും ഭാഗ്യത്തിന് പുറകില്‍ രണ്ട് സീറ്റ് ഉണ്ടായിരിന്നു അവിടെ ഇരിക്കുകയും ചെയ്തു. അന്നേരം കണ്ടക്ടറോട് ഞങ്ങള്‍ കാര്യം തിരക്കി. അപ്പോള്‍ പുള്ളിക്കാരന്‍ പറയുന്നു ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ അതൊന്നും നോക്കില്ലെന്നാണ്. അങ്ങനെ മനുഷ്യാവകാശ കമ്മീഷന് കംപ്ലയിന്റ് ആയി കൊടുക്കുകയിരുന്നു. നിയമപ്രകാരം 10% സീറ്റ് മുതിര്‍ന്ന പൗരന്മാര്‍ക്ക് റീസര്‍വ് ചെയ്യണമെന്നാണ് ചട്ടം. പക്ഷെ കെഎസ്ആര്‍ടിസി പറയുന്നത് ഓണ്‍ലൈന്‍ റീസര്‍വഷന്‍ ഉള്ള ബസുകളില്‍ ഇത് ബാധിക്കില്ലെന്നാണ്.

ഈ അടുത്ത കാലത്ത് ഞാന്‍ വായിച്ചു കെഎസ്ആര്‍ടിസി യില്‍ സ്റ്റാഫിന്റെ ക്ഷാമം മൂലം കൗണ്ടര്‍ വഴിയുള്ള റീസര്‍വഷന്‍ നിര്‍ത്തിയെന്ന്. അപ്പോള്‍ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അല്ലെ പറ്റുകയുള്ളു. ഇപ്പോള്‍ റെയില്‍വേ ആണെങ്കില്‍ തന്നെ സീനിയര്‍ സിറ്റിസണ്‍സിന് നേരെത്തെ ഫെയര്‍ കണ്‍സിഡറേഷന്‍ ഉണ്ടായിരിന്നു. ഇപ്പോള്‍ അത് ഇല്ലെങ്കില്‍ തന്നെ ലോവര്‍ ബ്രെത്തിന് സെപ്പറേറ്റ് കോട്ട ഉണ്ട് മുതിര്‍ന്നവര്‍ക്ക്. ബുക്ക് ചെയ്യുമ്പോള്‍ നമുക്ക് അത് കിട്ടും. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഇത് പാലിക്കുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ആണെങ്കില്‍ പോലും ഫെയര്‍ കണ്‍സിഡറേഷന്‍ കൊടുക്കുന്നുണ്ട്. കേരളത്തില്‍ ആണെങ്കിലും ടൂറിസ്റ്റ് സെന്ററുകളില്‍ മുതിര്‍ന്നവര്‍ക്ക് എന്‍ട്രി ഫീസ് കുറവാണ്. അപ്പോള്‍ ഇവിടെ സീറ്റ് റീസര്‍വഷനില്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തം ഇഷ്ടപ്രകാരം അട്ടിമറിക്കാന്‍ പറ്റുകയില്ല.

എനിക്ക് പറയാന്‍ ഉള്ളത് ഈ ഒരു സിസ്റ്റം മുഴുവന്‍ ഫോള്‍ട്ട് ആണ്. കെഎസ്ആര്‍ടിസി പറയുന്നത് ഇല്ലോജിക്കലായിട്ടുള്ള കാര്യങ്ങളാണ് സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ഇങ്ങനെ ഒരു പ്രശ്നം ഉള്ളതാണ്. അങ്ങനെ ആണെങ്കില്‍ ബസുകളില്‍ മുതിര്‍ന്നവര്‍ക്കുള്ള സീറ്റ് എന്ന് എഴുതി വയ്ക്കാനുള്ള കാര്യം ഇല്ലാലോ. അന്ന് സീറ്റ് മുഴുവന്‍ ഫുള്‍ ആയിരുന്നുന്നെങ്കില്‍ അത്രയും ദൂരം ഞങ്ങള്‍ നിന്ന് യാത്ര ചെയ്യേണ്ട ഗതി വരുമായിരുന്നു. മുതിര്‍ന്നവര്‍ക്ക് റീസര്‍വഷന്‍ ഉണ്ടെങ്കില്‍ അത് കൊടുത്തിരിക്കണം. അത് നിഷേധിക്കാന്‍ പാടില്ല അതാണ് നിയമം. അത് കെഎസ്ആര്‍ടിസി യുടെ പിഴവ് ആണ്. ഇപ്പോള്‍ സെന്‍ട്രല്‍ ആക്ടില്‍ തന്നെ പറയുന്നുണ്ട് പ്രായമായവര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നല്‍കണമെന്ന്.

60-65 വയസ് പ്രായമുള്ള ആളുകള്‍ ഇത്രയും വര്‍ഷം കഷ്ടപ്പെട്ട് സര്‍ക്കാരിന് ടാക്‌സ് കൊടുക്കുന്നതല്ലേ.. അപ്പോള്‍ വയസുകാലത്ത് അവരെ എല്ലാത്തരത്തിലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. നിയമത്തില്‍ പറയുന്നുണ്ട് പക്ഷെ അതൊന്നും പ്രവൃത്തികമാക്കുന്നില്ല അതാണ് അവസ്ഥ പ്രത്യകിച്ച് കേരളത്തില്‍. ഗതാഗത വകുപ്പ് മന്ത്രിക്ക് പലതവണ പരാതികള്‍ അയച്ചിട്ടും യാതൊരുവിധ മറുപടിയും ഉണ്ടായിട്ടില്ല. ഇതിന് മുന്നേ രണ്ടു മൂന്ന് കംപ്ലയിന്റ് അയച്ചിട്ടുണ്ട് ഒരു മറുപടിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നും ജയിംസ് പറയുന്നു.

വടവാതൂര്‍ സ്വദേശി ജയിംസ് സമര്‍പ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകള്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വീസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം കമ്മീഷന്‍ തള്ളി. ഇത്തരം ബസുകളില്‍ പൊതുവിഭാഗം സീറ്റുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന വാദവും കമ്മീഷന്‍ അംഗീകരിച്ചില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നല്‍കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.