കൊല്ലം: 20 വര്‍ഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ മരണം കവര്‍ന്നെങ്കിലും അവയവ ദാനത്തിലൂടെ മലയാളിയായ സനു ക്രിസ്റ്റോ ഇനിയും ജീവിക്കും. പോറ്റിയ മണ്ണില്‍ തന്നെ അവയവങ്ങള്‍ ദാനം ചെയ്താണ് സനു മടങ്ങുന്നത്. അബുദാബിയിലാണ് തൃക്കടവൂര്‍ മതിലില്‍ കൊച്ചുതൊടിയില്‍ മിന്നാരത്തില്‍ സനു ക്രിസ്റ്റോയുടെ (46) എട്ടോളം അവയവങ്ങള്‍ ദാനം ചെയ്തത്. അബുദാബി ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു അവയവദാനം.

രണ്ട് ദിവസം മുന്‍പായിരുന്നു സനുവിന്റെ മരണം. അബുദാബിയിലെ താമസസ്ഥലത്തു നിന്നു ജോലിക്കു പോകാനായി ഇറങ്ങുന്നതിനിടെ പെട്ടെന്നു കുഴഞ്ഞു വീണ സനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സനുവിന്റെ ആഗ്രഹപ്രകാരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തുടര്‍ന്നു വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കാരം വൈകിട്ട് 5നു കടവൂര്‍ സെന്റ് കസ്മീര്‍ ദേവാലയത്തില്‍ നടക്കും. ഭാര്യ ഷൈനി പ്രിയദര്‍ശിനി. മക്കള്‍ നൈറ, എലീഷ, മെലീസ.