ലണ്ടന്‍: ആഗോള തലത്തില്‍ ആരോഗ്യ രംഗത്ത് ശോഭിക്കുന്ന നിരവധി മലയാളികളുണ്ട്. യുകെയും ആരോഗ്യ രംഗത്തില്‍ അടക്കം ഇത്തരത്തില്‍ നിരവധി പേരുണ്ട്. ഇപ്പോഴിതാ യുകെയുടെ ആരോഗ്യരംഗത്ത് നിര്‍ണായകമായി തസ്തികയില്‍ ഒരു മലയാളി എത്തി. യുകെയുടെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യുടെ ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് നിയമിതനായി. ശാസ്ത്രീയ മികവ് കൈവരിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന തസ്തികയാണിത്. മാത്രമല്ല, എം എച്ച് ആര്‍ എയുടെ ശാസ്ത്രീയ നയങ്ങളിലൂടെ ഭാവിയിലെ റെഗുലേഷനുകള്‍ക്ക് രൂപം നല്‍കാനും കഴിയും.നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഡണ്‍ഡീ മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ ആന്‍ഡ് തെറപ്യുറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്‍.

അതോടൊപ്പം എന്‍ എച്ച് ടെയ്‌സൈഡില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായും കാര്‍ഡിയോവാസ്‌കുലാര്‍ റിസ്‌ക് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡ് ആയും പ്രവര്‍ത്തിക്കുന്നൂണ്ട്. ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലും ജനറല്‍ ഇന്റേണല്‍ മെഡിസിനിലും യോഗ്യത നേടിയിട്ടുള്ള പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് ഒരു അക്രഡിറ്റഡ് യൂറോപ്യണൈപ്പര്‍ടെന്‍ഷന്‍ സ്പെഷ്യലിസ്റ്റ് കൂടിയാണ്.

പൊതുജനാരോഗ്യ പരിപാലനത്തില്‍ വളരെ സുപ്രധാനമായ ഒരു പങ്കാണ് എം എച്ച് ആര്‍ എ നിര്‍വഹിക്കുന്നത്. അതിനോടൊപ്പം ഈ രംഗത്ത് ഇന്നോവേഷനുകള്‍ ത്വരിതപ്പെടുത്തുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ക്ലിനിക്കല്‍ പ്രാക്റ്റീസിലും അധ്യാപനരംഗത്തും എറെ അനുഭവ സമ്പത്തുള്ള ജേക്കബ് ജോര്‍ജ്ജ് എം എച്ച് ആര്‍ എ ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് എം എച്ച് ആര്‍ എ ചെയര്‍പേഴ്സണ്‍ പ്രൊഫസര്‍ ആന്റണി ഹാണ്‍ഡെന്‍ പറഞ്ഞത്. ഏറെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ എം എച്ച് ആര്‍ എയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജിന്റെ പ്രതികരണം.

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എഡിന്‍ബര്‍ഗ്, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, ബ്രിട്ടീഷ് ഹൈപ്പര്‍ടെന്‍ഷന്‍ സൊസൈറ്റി എന്നിവയില്‍ ഫെല്ലോഷിപ്പ് ഉള്ള വ്യക്തിയാണ് അദ്ദേഹം. അതിനൊപ്പം യുക്രെയിനിലെ നിപ്രോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡ് ആന്‍ഡ് ഡണ്‍ഡീയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദെഹം സ്‌കോട്ടിഷ് ഗവണ്മെന്റ് ആക്സസ് ടു മെഡിസിന്‍സ്, ഹോറിസോണ്‍ സ്‌കാനിംഗ് അഡ്വൈസറി ബോര്‍ഡ്, എന്നിവയുടെ ചെയര്‍പേഴ്സണും, സ്‌കോട്ടിഷ് മെഡിസിന്‍സ് കണ്‍സോര്‍ഷ്യത്തിന്റെ ദേശീയ അദ്ധ്യക്ഷനുമാണ്. മലേഷ്യയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം ബ്രിട്ടനിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.