ദമ്മാം: സൗദി അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനയാണ് ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ്, മുഹമ്മദ് ആദില്‍ അഹമ്മദ് (ആറ്്) എന്നിവരെയും ഇളയമകന്‍ മുഹമ്മദ് യൂസഫ് അഹമ്മദിനെയും (മൂന്ന്) ദാരുണമായി കൊലപ്പെടുത്തിയത്. ഷുമാലിയിലെ താമസസ്ഥലത്തുവെച്ച് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

ബാത്ത് ടബ്ബില്‍ വെള്ളത്തില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയനിലയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാല്‍വഴുതിവീണ് ബോധം നഷ്ടപ്പെട്ടനിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈദ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഭര്‍ത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

ഭാര്യയ്ക്ക് മാനസികപ്രശ്‌നമുണ്ടെന്നാണ് മുഹമ്മദ് അറിയിച്ചു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്നും സൂചനയുണ്ട്. സന്ദര്‍ശകവിസയിലായിരുന്നു സൈദയും മക്കളും കഴിഞ്ഞിരുന്നത്. പോലീസ് വിശദ അന്വേഷണം നടത്തും.