ലണ്ടന്‍: കുടിയേറ്റം പ്രധാന ചര്‍ച്ചാ വിഷയമായ ബ്രിട്ടനില്‍, കുടിയേറ്റ നിയമങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശമായതോടെ 2024 ല്‍ നെറ്റ് ഇമിഗ്രേഷന്‍ പകുതിയോളം കുറഞ്ഞ് 4,31,000 ആയി എന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പറയുന്നത്. വര്‍ക്ക് വിസയിലും സ്റ്റുഡന്റ് വിസയിലും വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, വിദ്യാര്‍ത്ഥികളുടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണത്തിലാണ് വന്‍ ഇടിവുണ്ടായിട്ടുള്ളത്.

ഇതേ നിലയില്‍ പോയാല്‍ 2026 ല്‍ നെറ്റ് മൈഗ്രേഷന്‍ 2 ലക്ഷമായി കുറയുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇത് അതിഥി സത്ക്കാരം, ചില്ലറ വില്‍പന തുടങ്ങിയ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴി തെളിക്കുമെന്ന മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ബ്രിയാന്‍ ബെല്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത നാല് വര്‍ഷത്തിനിടയില്‍ നെറ്റ് മൈഗ്രേഷന്‍ ഫലപ്രദാമയ രീതിയില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.

മാറിമാറി വന്ന സര്‍ക്കാരുകള്‍, നെറ്റ് ഇമൈഗ്രേഷന്‍ കുറയ്ക്കാന്‍ പരമാവധി ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല. ദീര്‍ഘകാലം താമസിക്കുന്നതിനായി യു കെയിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ നിന്നും യു കെ വിട്ടു പോകുന്നവരുടെ എണ്ണം കുറച്ചുള്ളതാണ് നെറ്റ് മൈഗ്രേഷന്‍. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലം നെറ്റ് മൈഗ്രേഷന്‍ 9,06,000 എന്ന റെക്കോര്‍ഡ് നിലയിലെക്ക് ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 7,28,000 ആയിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്ക് 2024 ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തേതാണ്.

അടുത്തവര്‍ഷം ഇത് വീണ്ടും കുറയുമെന്നാണ് ബെല്‍ പറയുന്നത്. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തില്‍ ഇത് 2 ലക്ഷത്തിലെത്തുമെന്നും അതിനു ശേഷം ഉയര്‍ന്ന് 3 ലക്ഷത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍പ്രധാനമായും അനുഭവിക്കുക. അടുത്ത കുറച്ച് വര്‍ഷക്കാലം വിദേശങ്ങളില്‍ നിന്നും ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയാതെ വന്നേക്കും. ഫാമിലി വിസയുമായി ബന്ധപ്പെട്ട് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനായി മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.

കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ മിനിമം വേതനം 38,700 പൗണ്ട് ആക്കുന്നതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൊണ്ടുവന്ന പദ്ധതി റദ്ദാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അത് മനുഷ്യാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും ബെല്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പൗരന്മാര്‍ക്കും പി ആര്‍ ഉള്ളവര്‍ക്കും കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം വേതനം 24000 പൗണ്ടിനും 28000 പൗണ്ടിനും ഇടയിലാക്കുന്നതായിരിക്കും അനുയോജ്യമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്, സാമ്പത്തിക ക്ഷേമത്തിനും സഹായിക്കും. വേതന പരിധി 24,000 പൗണ്ടാക്കി കുറച്ചാല്‍ നെറ്റ് മൈഗ്രേഷനില്‍ 1 മുതല്‍ 3 ശതമാനം വരെ മാത്രമെ വര്‍ദ്ധനവ് ഉണ്ടാകുകയുള്ളു എന്നാണ് ബെല്‍ പറയുന്നത്.