ലണ്ടന്‍: ഒരുപാടു സ്വപ്നങ്ങളും ആയി യുകെയിലെത്തിയ മലയാളികളുടെ രാത്രികളില്‍ ദുസ്വപ്നം വിതറുകയാണ് എന്‍എച്ച്എസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍. കടക്കെണിയിലായ എന്‍എച്എസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന ഓരോ തീരുമാനവും കയ്യടി നേടുമ്പോള്‍ യുകെയില്‍ പുതുതായി എത്തിയ മലയാളികളുടെ നെഞ്ചിലാണ് വെള്ളിടി വെട്ടുന്നത്. യുകെയില്‍ എത്തിയപ്പോള്‍ കൈനിറയെ കിട്ടുന്ന ശമ്പളം സ്വപ്നം കണ്ടവര്‍ക്ക് വാടകയും ബില്ലുകളും അടച്ചു കഴിഞ്ഞാല്‍ ഒന്നും ബാക്കി ആകാതെ വന്നപ്പോഴാണ് ബാങ്ക് ഷിഫ്റ്റ് എന്ന അധിക വരുമാനം കിട്ടുന്ന ജോലി ദിവസങ്ങളെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്നത്. ഇതോടെ ഏവര്‍ക്കും ബാങ്ക് ഷിഫ്റ്റായി താല്പര്യം. ഫ്ലെക്സിബിള്‍ ഡ്യൂട്ടി എന്ന പേരില്‍ ആഴ്ച്ചാവസാനം ജോലി ചെയ്യാന്‍ വൈമനസ്യം അറിയിച്ച ശേഷം വീക്കെന്‍ഡില്‍ കൂടുതല്‍ ശമ്പളം കിട്ടും എന്നറിയുമ്പോള്‍ ബാങ്ക് ഷിഫ്റ്റ് എടുക്കുന്നവര്‍ക്ക് അധികമായി മാസം തോറും കയ്യില്‍ കിട്ടിയത് ആയിരത്തിലേറെ പൗണ്ടെന്ന ഒരു ലക്ഷത്തിലേറെ രൂപയാണ്.

ഈ വിവരം കേട്ട് അന്തം വിട്ട നാട്ടിലെ മാതാപിതാക്കള്‍ അടക്കം ഉള്ളവര്‍ വീടുപണിയുടെയും കാര്‍ വാങ്ങലിന്റെയും ഒക്കെ ലിസ്റ്റാണ് യുകെയിലേക്ക് വാട്സാപ്പ് ചെയ്തുകൊണ്ടിരുന്നത്. ഇതില്‍ വീട് പണിക്കാവശ്യമായ തുകയുടെ നല്ലപങ്കും യുകെയിലെ സാലറി സ്ലിപ് കാണിച്ചു ലോണ്‍ എടുത്തവര്‍ക്കാണ് ഇപ്പോള്‍ അക്കിടി പറ്റിയിരിക്കുന്നത്.

മലയാളി നേഴ്‌സുമാരുടെ അധിക വരുമാനം ഇല്ലാതായി

ആഴ്ച ഒടുവിലെ ബാങ്ക് ഷിഫ്റ്റ് അടക്കം 3500 പൗണ്ടിലേറെ കൈയില്‍ കിട്ടിയിരുന്നവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് കഷ്ടി 2000- 2200 പൗണ്ട് മാത്രമാണ്. ഇതോടെ യുകെയിലെ ചിലവ് കഴിഞ്ഞാല്‍ നാട്ടിലേക്ക് ലോണ്‍ അടയ്ക്കാനുള്ള വലിയ തുക അയച്ചു കൊടുക്കാന്‍ മാര്‍ഗം ഇല്ലെന്നായിരിക്കുകയാണ്. എങ്ങനെയും ലോണ്‍ മുടങ്ങാതിരിക്കാന്‍ കഷ്ടപ്പെടും സെക്കന്‍ഡ് ജോബ് കൂടി അന്വേഷിക്കണമോ എന്ന ചിന്തയിലാണ് പലരും. കാരണം 60 ലക്ഷം രൂപയ്ക്ക് എടുത്ത ലോണിന് പ്രതിമാസം 45000 രൂപയിലേറെ ലോണ്‍ അടക്കമെങ്കില്‍ മറ്റൊരു ജോലി കൂടി ചെയ്യാതെ നിര്‍വാഹമില്ല. ലോണ്‍ തുടര്‍ച്ചയായി മുടങ്ങിയാല്‍ വീട് ജപ്തിയിലേക്ക് നീങ്ങും എന്ന ഭയം മറ്റൊരു വശത്ത്. ഈ സമ്മര്‍ദങ്ങള്‍ യുകെ മലയാളി കുടുംബങ്ങളില്‍ വഴക്കുകളും അടിപിടിയും വരെ എത്തുമ്പോള്‍ ജയില്‍വാസവും മരണവര്‍ത്തകളും വരെ എത്തുന്ന സാഹചര്യവും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടുത്തിടെ ഉണ്ടായ ഒരു മരണത്തിന്റെ പിന്നില്‍ സാമ്പത്തിക കലഹം ആണ് പ്രധാന കാരണമെന്നു കൂടി നാട്ടു വര്‍ത്തമാനം വന്നു തുടങ്ങുമ്പോള്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ലാതാകുകയാണ്. കാരണം സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ യുകെയില്‍ മറ്റൊരു മാര്‍ഗം ഇല്ല എന്നത് തന്നെ കാരണം.

കഴിഞ്ഞ ഏതാനും മാസമായി ലേബര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബാങ്ക് ഷിഫ്റ്റുകളും ഏജന്‍സി ഷിഫ്റ്റും ഇല്ലാതാക്കിയത്. കോവിഡ് കാലത്തും തുടര്‍ന്നും നേഴ്‌സിങ് ഏജന്‍സി നടത്തി കോടികള്‍ കൊയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മെലിഞ്ഞു കടക്കെണിയിലേക്ക് വീണത് എന്‍എച്എസ് സംവിധാനമാണ്. നഴ്സ് ആയി ജോലി ചെയ്താല്‍ അക്കാലത്തു മണിക്കൂറിനു 12 മുതല്‍ 14 വരെ പൗണ്ട് വരെ വേതനം കിട്ടിയിരുന്നിടത്തു ഏജന്‍സിക്കായി ജോലി ചെയ്താല്‍ ഒരൊറ്റ ഷിഫ്റ്റില്‍ ആയിരം പൗണ്ട് വരെ ലഭിക്കുന്ന നേഴ്‌സുമാര്‍ ഏറെയായിരുന്നു.

പൗണ്ടുകള്‍ നിന്ന നില്‍പ്പില്‍ കുമിഞ്ഞു കൂടുന്നത് കണ്ട നൂറുകണക്കിന് മലയാളി നഴ്സ്മാരാണ് ജോലി രാജിവച്ചതും സ്വന്തമായി ഏജന്‍സി രജിസ്റ്റര്‍ ചെയ്തു സ്വയം തൊഴില്‍ സംരംഭകരായി മാറിയതും. ഹോസ്പിറ്റലുകളില്‍ മാനേജര്‍മാരുടെ ഇഷ്ടം പിടിച്ചെടുക്കാനായവര്‍ക്ക് ഏജന്‍സി നേഴ്സ് ഷിഫ്റ്റുകള്‍ കിട്ടാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഹോസ്പിറ്റലില്‍ ജോലി ചെയ്തു വെളിയാഴ്ച വിമാനം കയറി അയര്‍ലണ്ടിലും മറ്റുമെത്തി ശനിയും ഞായറും ജോലി ചെയ്തു മടങ്ങുമ്പോള്‍ ആയിരക്കണക്കിന് പൗണ്ട് പോക്കറ്റില്‍ നേടിയെടുത്തതില്‍ കൂടുതലും മലയാളികള്‍ തന്നെയാണ്. ഈ വക സൗഭാഗ്യങ്ങളാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

അധിക സമ്പത്ത് ഇല്ലാതാകുമ്പോള്‍ നിലവില്‍ പലരുടെയും നിത്യജീവിത ചിലവുകള്‍ പോലും നിയന്ത്രണത്തില്‍ നില്‍ക്കണമെന്നില്ല. പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ വിലക്കയറ്റം ഇനിയും മുകളിലേക്കാണ് എന്ന കാര്യത്തിലും തീരുമാനമാകും. ജീവനക്കാര്‍ കൂടുതലായി നിയമിക്കപ്പെട്ടതും സര്‍ക്കാര്‍ നടപടി ശക്തമാക്കിയതും ബാങ്ക് ഷിഫ്റ്റ് എന്ന അധികവേതന ജോലി ഇല്ലാതാകുമ്പോള്‍ കുടിയേറ്റക്കാരാണ് ഏറ്റവും അതില്‍ സങ്കടപ്പെടുന്നത്. കാരണം ചുളുവില്‍ കയ്യില്‍ എത്തിയിരുന്ന പണമാണ് ഇനി ഇല്ലാതാകുന്നത്. മാത്രമല്ല മുന്‍പ് വലിയ ശമ്പളത്തില്‍ ചെയ്ത അതേജോലി ഇനി കുറഞ്ഞ ശമ്പളത്തിന് ചെയേണ്ടിയും വരും. ഇതുയര്‍ത്തുന്ന മാനസിക അസംപ്തൃതി ഒരു ഭാഗത്തു തൊഴില്‍ കാര്യക്ഷമതയെ വരെ ബാധിച്ചേക്കാനും ഇടയുണ്ട്.

സര്‍ക്കാര്‍ മിച്ചം പിടിക്കുന്നത് ഒരു ബില്യണ്‍ അഥവാ 11000 കോടി രൂപ

സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി പണം ചോരും വഴികള്‍ കണ്ടെത്തിയ സര്‍ക്കാര്‍ അതിന്റെ ആദ്യ പടിയായായാണ് ബാങ്ക് ഷിഫ്റ്റ്, ഏജന്‍സി നേഴ്സ് ഷിഫ്റ്റ് എന്നിവ ഇല്ലാതാക്കിയത്. ഇതിന്റെ തിരിച്ചടിയും ആദ്യം എത്തുന്നത് മലയാളി വീടുകളില്‍ തന്നെയാണ്. കാരണം ഒറ്റയടിക്ക് ആയിരത്തിലേറെ പൗണ്ടിന്റെ കുറവുകള്‍ വരുമ്പോള്‍ ഏതു വീട്ടിലും സാമ്പത്തിക കണക്കുകള്‍ താളം തെറ്റും. ഒരു സമയത്തു ഏജന്‍സികളെ ആശ്രയിക്കാതെ യുകെ യിലെ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കില്ലെന്ന മിത്തുകള്‍ കൂടിയാണ് ഇപ്പോള്‍ പൊളിഞ്ഞു വീഴുന്നത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം പോലും സര്‍ക്കാര്‍ സാധ്യമാക്കിയേക്കും. രോഗികള്‍ക്കും ജീവനക്കാര്‍ക്കുമായി ഇതുവഴി സര്‍ക്കാരിന് ഒരു ബില്യണ്‍ പൗണ്ട് സേവ് ചെയ്യാനാകും എന്നാണ് കണക്കാക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ മുതലാണ് ഏജന്‍സി സ്റ്റാഫുകളുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതം ആക്കിയത്. ഏജന്‍സി സ്റ്റാഫിനെ അമിതമായി ആശ്രയിച്ചതിലൂടെ കഴിഞ്ഞ വര്‍ ഷം എന്‍എച്എസിന് മൂന്നു ബില്യണ്‍ പൗണ്ടിന്റെ അതായതു 33000 കോടി രൂപയുടെ - നഷ്ടമാണ് വരുത്തി വച്ചത് . 113000 നേഴ്‌സിങ് വേക്കന്‍സികള് ഒഴിഞ്ഞു കിടക്കുമ്പോളാണ് പകല്‍ക്കൊള്ള പോലെ ഒരു ഷിഫ്റ്റിന് രണ്ടായിരം പൗണ്ട് വരെ നല്‍കിയത്. ഓരോ ട്രസ്റ്റിലും കുറഞ്ഞത് പത്തു ശതമാനം ജീവനക്കാര്‍ എങ്കിലും ബാങ്ക് ഷിഫ്റ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.