ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ആരാണെന്ന് ചോദിച്ചാല്‍, ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. അത് യഹൂദരാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹം മുഴുവന്‍ ഉത്തരവാദികളാണെന്ന് ആ മതക്കാര്‍ വളരെയേറെക്കാലം വിശ്വസിച്ചിരുന്നു. ഇതിന്റെ ഫലമായി ലോകമെമ്പാടും അവര്‍ ഏറെ പീഡിപ്പിക്കപ്പെട്ടു. പണ്ട്, ഒരിടത്ത് ഒരു മോഷണം നടന്നാല്‍ ആദ്യം സംശയം ജൂതനെയാണ്. കൊല നടന്നാല്‍ ആദ്യം പൊലീസ് എത്തുക അവന്റെ വീട്ടിലാണ്. യഹൂദനെ വെറുതെ തല്ലിക്കൊന്നാല്‍ പോലും ആര്‍ക്കും ചോദ്യം ചെയ്യാന്‍ വയ്യാത്ത അവസ്ഥ. ഹിറ്റ്‌ലറിനും എത്രയോ മുമ്പ് റോമക്കാരും പിന്നീട് തുര്‍ക്കികളും അതിന് ശേഷം കിഴക്കന്‍ യൂറോപ്യരും ജൂതരെ വേട്ടയാടി. യൂറോപ്യന്‍ ക്രെസ്തവതയുടെ സ്ഥിരം വേട്ടമൃഗമായിരുന്നു യഹൂദര്‍. 70 ലക്ഷം ജൂതരൊണ് ഹിറ്റ്ലര്‍ ബാഷ്പീകരിച്ചത് എന്നോര്‍ക്കണം.

പോളണ്ടും, ഹംഗറിയും, സെര്‍ബിയയും മാത്രമല്ല പരിഷ്‌കൃത ഫ്രാന്‍സും ഇംഗ്ലണ്ടും, ഇറ്റലിയും, സാറിസ്റ്റ് റഷ്യയും ജൂതനെ പീഡിപ്പിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. കാള്‍ മാര്‍ക്‌സ് മാത്രമല്ല റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രോട്‌സ്‌കി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളില്‍ പലരും യഹൂദരായിരുന്നു. എന്നിട്ടും സോഷ്യലിസ്റ്റ് റഷ്യയില്‍ പോലും ജൂതര്‍ക്ക് സമാധാനം കിട്ടാക്കനിയായിരുന്നു. ഷേക്‌സ്പിയറെ പോലെയുള്ള വിശ്വസാഹിത്യകാരന്മാര്‍ വെനീസിലെ വ്യാപാരി പോലെയുള്ള കൃതികള്‍ എഴുതി ജൂതവിദ്വേഷം പെരുപ്പിച്ചു.

അതിനുശേഷം ഇസ്ലാമും. ഇസ്ലാമിക സാഹിത്യങ്ങളിലും നിരവധിയാണ് ജൂതനെതിരായ പരാമര്‍ശങ്ങള്‍. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കില്‍ ക്രിസ്റ്റിയാനിറ്റി ഏറെ നവീകരിക്കപെട്ടു. അവര്‍ ജൂതനോടുള്ള പകയും വെറുപ്പും കളഞ്ഞു. പക്ഷേ പൊളിറ്റിക്കല്‍ ഇസ്ലാം ഒട്ടും നവീകരിക്കപ്പെട്ടിട്ടില്ല. അവര്‍ ജൂതനോട് ആ മുഹമ്മദന്‍ പക ഉള്ളില്‍ സൂക്ഷിച്ചു. അവസാനം യഹൂദന് ഇസ്രയേല്‍ എന്ന സ്വന്തമായി ഒരു രാഷ്ട്രം കിട്ടിയിട്ടും മതപ്പക തീര്‍ന്നില്ല. പിറന്നുവീണ കുഞ്ഞുരാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിച്ച ഇസ്ലാമിക രാഷ്ട്രത്തെ ഒറ്റയടിക്ക് തോല്‍പ്പിച്ചാണ് അവര്‍ പിടിച്ചു നില്‍ക്കുന്നത്.





കാലം പുരോഗമിച്ചപ്പോള്‍ ഈ പകയില്‍ മാറ്റങ്ങള്‍ വന്നു. ഈജിപ്തും, സിറിയയും, ഖത്തറും അടക്കമുള്ള രാജ്യങ്ങള്‍ യഹൂദരാഷ്ട്രത്തോട് അടുത്തു. പീഡനങ്ങളില്ലാതെ ശിഷ്ടകാലം ജീവിക്കാമെന്ന് യഹൂദര്‍ക്ക് തോന്നിയ കാലം. പക്ഷേ അതും അല്‍പ്പകാലത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബര്‍ 7 ന്റെ ഹമാസ് ആക്രമണണവും തുടര്‍ന്നുള്ള ഗസ്സ യുദ്ധവും മൂലം, വീണ്ടും അതിശക്തമായ യഹൂദ ഫോബിയ പറഞ്ഞുപരത്താന്‍ ഇസ്ലാമിസ്റ്റുകള്‍ക്കായി. ഇന്ന് ലോകജനസംഖ്യയുടെ ഏക 0.2 ശതമാനംമാത്രം ആണ് യഹൂദരുള്ളത്. അതാത് മൊത്തം ജനസംഖ്യ വെറും 1.58 കോടി. എന്നാല്‍ ലോക ജനസംഖ്യയുടെ 25.6 ശതമാനമാണ് ഇസ്ലാമിന്റെ അക്കൗണ്ടില്‍ വരുന്നത്. അതായത് 200 കോടിയോളം.

അതുകൊണ്ടുതന്നെ ലോകത്തിന്റെ എല്ലായിടത്തും യഹുദന്‍ സുരക്ഷിതമല്ല എന്ന അവസ്ഥ വന്നു. പലയിടത്തും അവര്‍ ആക്രമിക്കപ്പെട്ടു. അതിന്റെ ഏറ്റവും ഒടുവിലുത്തേതാണ്, സിഡ്നിയിലെ ബോണ്ടിബീച്ചില്‍ 16 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ്. യഹുദഫോബിയയുടെ ഒരു പ്രാക്റ്റിക്കലാണ് ലോകം അവിടെ കണ്ടത്.

'ഗ്ലോബലൈസ് ദി ഇന്തിഫാദ'

ഒക്ടോബര്‍ 7നു ശേഷം യൂറോപ്പിലെ വിവിധ നഗങ്ങളിലുണ്ടായ പ്രകടനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന മുദ്രാവാക്യമാണ് 'ഗ്ലോബലൈസ് ദി ഇന്തിഫാദ'. കടുത്ത ജുതവിരുദ്ധത ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ഇസ്ലാമിസ്റ്റുകള്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അതില്‍നിന്ന് പഠിക്കാനോ, ഭീകരതയുടെ ഉറവിടം അന്വേഷിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല എന്നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ച് ആക്രമണത്തിനുശേഷം ഉയരുന്ന വിമര്‍ശനങ്ങള്‍.

ദിവസങ്ങള്‍ക്ക്മുമ്പ്, ഒരു ബാപ്പയും മകനും യഹൂദരെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പില്‍ 16 പേരാണ് മരിച്ചത്. പത്തുവയസ്സുകാരിയും ജൂതപുരോഹിതനും ഇസ്രയേല്‍ പൗരനും നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 42 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 വയസ്സുകാരന്‍ സാജിദ് അക്രവും മകന്‍ നവീദ് അക്രവുമാണ് (24) ആള്‍ക്കൂട്ടത്തിനുനേരേ വെടിവെച്ചത്. ഇവരില്‍ സാജിദ് അക്രം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മകന്‍ ചികിത്സയിലാണ്. ന്യൂയോര്‍ക്ക് ടൈംസ്‌പോലുള്ള പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നേരത്തെ തന്നെ ഓസ്‌ട്രേലിയില്‍ ഉണ്ടായ ഭീകരാക്രമണങ്ങള്‍ കൃത്യമായി അന്വേഷിച്ച് ഇതിന്റെ വേര് അറുത്തില്ല എന്നതാണ്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസിന്റെ ആവിര്‍ഭാവത്തിന് ശേഷം നിരവധി ജിഹാദി അനുബന്ധ പ്രവര്‍ത്തനങ്ങളും ഭീകരവാദ ഗൂഢാലോചനകളും ഓസ്ട്രേലിയയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. യഹുദര്‍ക്കെതിരെ ആസ്രൂതിത വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. 2018 നവംബര്‍ 9ന്റെ മെല്‍ബണ്‍ സ്റ്റാബിംഗ് ആക്രമണമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഹസന്‍ ഖലീഫ് ഷിര്‍ അലി, മെല്‍ബണില്‍ ഒരു വാഹനത്തിന് തീയിടുകയും മൂന്ന് കാല്‍നടയാത്രക്കാരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ ഒരാള്‍ മരിച്ചു. ആക്രമണത്തിനിടെ അക്രമി ഇസ്ലാമിക് സ്റ്റേറ്റ് പതാക ഉയര്‍ത്തിയിരുന്നു. ഇത് കൃത്യമായ ജിഹാദി ആക്രമണമാണെന്ന് വിലയിരുത്തപ്പെട്ടു.




2015 ഒക്ടോബര്‍ 2ന് സിഡ്നിയിലെ പാരാമറ്റയിലുള്ള ന്യൂ സൗത്ത് വെയില്‍സ് പോലീസ് ആസ്ഥാനത്തിന് പുറത്ത് 15 വയസ്സുള്ള ഫര്‍ഹാദ് ഖലീല്‍ മുഹമ്മദ് ജബാര്‍ ഒരു പോലീസ് ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഇതൊരു ജിഹാദി പോലീസ് കണക്കാക്കുന്നത്.അതുപോലെ, 2014 ഡിസംബര്‍ 15-16 തീയതികളില്‍ നടന്ന സിഡ്‌നി കഫേ ബന്ദിയാക്കലും രാജ്യത്തെ നടുക്കിയിരുന്നു. ഇറാനിയന്‍ അഭയാര്‍ത്ഥിയായ മന്‍ ഹാരോണ്‍ മോനിസ് സിഡ്നി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ലിന്‍ഡ്റ്റ് ചോക്ലേറ്റ് കഫേയില്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും ബന്ദികളാക്കി. ഈ കേസിലും ഐസിസിനോട് കൂറ് പ്രകടിപ്പിക്കുന്ന കറുത്ത പതാകകള്‍ അക്രമി കാറില്‍ സൂക്ഷിച്ചിരുന്നു.

16 മണിക്കൂര്‍ നീണ്ട പ്രതിസന്ധിക്കൊടുവില്‍ പോലീസ് നടത്തിയ മിന്നലാക്രമണത്തില്‍ അക്രമിയും രണ്ട് ബന്ദികളും കൊല്ലപ്പെട്ടു. 2014 സെപ്റ്റംബറില്‍, നുമാന്‍ ഹൈദര്‍ എന്ന അഫ്ഗാന്‍ വംശജനായ ഓസ്ട്രേലിയക്കാരന്‍ മെല്‍ബണില്‍ രണ്ട് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് വെടിവെച്ചു കൊന്നു. ഇങ്ങനെ 2024 മുതല്‍ എല്ലാവര്‍ഷവും നടക്കുന്ന ഒരു ആചാരംപോലെ ഓസ്‌ട്രേലയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയാണ്.

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെയാണ് ഓസ്‌ട്രേലിയയില്‍ ജൂതര്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കൂടിയത്.30 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ബോണ്ടി ബീച്ചില്‍ നടന്നത്. ഓസ്ട്രേലിയയുടെ ജനസംഖ്യയുടെ 3.2 ശതമാനമാണ് മുസ്ലീങ്ങള്‍. ഇത് ഏകദേശം 8,13,392 പേര്‍ വരും. ക്രിസ്തുമതത്തിന് ശേഷം ഓസ്ട്രേലിയയിലെ രണ്ടാമത്തെ മതവിഭാഗമാണ് ഇസ്ലാം. ഓസ്ട്രേലിയന്‍ മുസ്ലീങ്ങളില്‍ ഭൂരിഭാഗം പേരും കുടിയേറിയെത്തിയവരോ കുടിയേറ്റക്കാരുടെ പിന്മുറക്കാരോ ആണ്. 2016-ലെ സെന്‍സസ് പ്രകാരം, ഓവര്‍സീസ് അഥവാ വിദേശത്ത് ജനിച്ച മുസ്ലീങ്ങളില്‍ ഭൂരിഭാഗം പേരും ലെബനന്‍,തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍, ബോസ്‌നിയ-ഹെര്‍സഗോവിന എന്നിവടങ്ങളില്‍നിന്ന് വന്നവരാണ്. സിവില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം സമീപകാലത്ത് മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നും അഭയാര്‍ത്ഥികളായും കുടിയേറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഭീകരാക്രമണങ്ങളും വര്‍ധിച്ചത്.

ഇതോടെ തീവ്ര വലതുപക്ഷവും ഓസ്‌ട്രേലിയില്‍ വേരുപിടിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ഓസ്ട്രേലിയയിലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ കടുത്ത ജൂത വെറി പ്രചരിപ്പിക്കയായിരുന്നെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നത്. ഓസ്ട്രേലിയയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ചരിത്രത്തില്‍ എവിടെ നോക്കിലായും യഹൂദര്‍ പീഡിപ്പിക്കപ്പെട്ടവര്‍ ആയിരുന്നു. അവര്‍ ഒരിടത്തും സുരക്ഷിതരായിരുന്നില്ല.

ക്രിസ്റ്റിയാനിറ്റി തിരുത്തി

ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹം മുഴുവന്‍ ഉത്തരവാദികളാണെന്ന് ആ മതക്കാര്‍ വളരെയേറെക്കാലം വിശ്വസിച്ചിരുന്നു. ഇതിന്റെ ഫലമായി ലോകമെമ്പാടും അവര്‍ ഏറെ പീഡിപ്പിക്കപ്പെട്ടു. കുരിശുയുദ്ധങ്ങളിലും, സ്‌പെയിനിലെ മതവിചാരണകളിലും, എല്ലാം ജനക്കൂട്ടത്തെ ജൂതര്‍ക്കെതിരെ തിരിക്കാനുള്ള ഉപായമായിരുന്നു ഈ കൊടിയ ആരോപണം. കൈവെച്ച ഏല്ലാ മേഖലകളിലും വിജയക്കൊടി നാട്ടിയ ജനതയോടുള്ള അസൂയയും കൂടിയാണ് ക്രിസ്തുവിന്റെ ഘാതകര്‍ എന്ന അസംബന്ധ ആരോപണമുയര്‍ത്തി ജൂതരെ കൊല്ലാക്കൊല ചെയ്യുവാന്‍ യൂറോപ്യന്‍ ക്രെസ്തവരെ പ്രേരിപ്പിച്ചതെന്ന് പിന്നീട് പല പഠനങ്ങളും വന്നു.




പക്ഷേ കാലം കഴിഞ്ഞപ്പോള്‍ സഭ തിരുത്തി. കത്തോലിക്ക സഭയുടെ 1962 മുതല്‍ 1965 വരെ പോപ്പ് പോള്‍ ആറാമന്റെ കീഴില്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നോസ്ട്ര എയ്റ്റേറ്റില്‍ ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹത്തിനുമുഴുവന്‍ പാപഭാരം ഉണ്ടെന്നുള്ള വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഈ വിശ്വാസത്തിനു കാരണമായ പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം 27ാം അധ്യായത്തിലെ 24-25 വാചകങ്ങളെ പ്രത്യേകമായി എടുത്തുപറയാതെ, ഒരു വിവേചനവുമില്ലാതെ, അന്നു ജീവിച്ചിരുന്നതോ, അല്ലെങ്കില്‍ ഇന്നുള്ളതോ ആയ മുഴുവന്‍ ജൂതന്മാര്‍ക്കു നേരെയോ ആ കുറ്റാരോപണം നടത്താന്‍ സാധ്യമല്ലെന്ന് പോപ്പ് പ്രസ്താവിച്ചു

ഒരു ഫ്രഞ്ച് ജൂതനും ചരിത്രകാരനും ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടവനുമായ ജൂള്‍സ് ഐസക് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കത്തോലിക്ക സഭയുടെ ജൂതവിരുദ്ധനിലപാടുകള്‍ തിരുത്തിക്കുറിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. 1960 -ല്‍ ഇദ്ദേഹം, പോപ്പ് ജോണ്‍ പോള്‍ 23ാമനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഈ വിശ്വാസത്തെ തള്ളിക്കളയാനുള്ള പ്രസ്താവന ഇറക്കാനുള്ള കാര്യങ്ങള്‍ നീങ്ങിയത്.

അങ്ങനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സലില്‍ മറ്റുപലതിന്റെയും കൂടെ ക്രിസ്തുവിന്റെ കുരിശുമരണത്തില്‍ ജൂതന്മാര്‍ക്ക് എല്ലാവര്‍ക്കും കൂട്ടായ കുറ്റബോധം ഉണ്ടെന്ന, വേണമെന്ന വിശ്വാസത്തെ തള്ളിക്കളഞ്ഞു. 1998 നവംബര്‍ 16 -ന് അമേരിക്കയിലെ ഒരു സഭയും പുതിയനിയമത്തിലെ കാര്യങ്ങള്‍ ഇന്നത്തെ ജൂതന്മാരെ പീഡിപ്പിക്കാനായി ഉപയോഗിക്കരുതെന്നും, ക്രിസ്തുവിന്റെ മരണത്തിന്റെ കുറ്റക്കാരായി ജൂതമതത്തെയോ ജൂതരെയോ കാണരെതെന്നും പ്രസ്താവിച്ചു. 2011 -ലെ തന്റെ പുസ്തകത്തില്‍ മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന വാക്കായ ഓക്ലോസ് എന്നതിനെ ജനക്കൂട്ടം എന്ന അര്‍ത്ഥത്തിലല്ലാതെ ജൂതജനത എന്നു കാണരുതെന്ന് പോപ് ബെനഡിക്റ്റ് 16ാമാനും പറയുന്നുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യനികള്‍ യഹുദരുമായി സൗഹൃദത്തില്‍ പോകുന്നൂ.

പക്ഷേ ഇസ്ലാം അതിന് തയ്യാറായിരുന്നില്ല. യഹൂദരുടെ പല ആചാരങ്ങളും അനുകരിച്ചുകൊണ്ടാണ് ഏഴാം നൂറ്റാണ്ടില്‍ അറേബ്യന്‍ മരുഭൂമിയില്‍ രൂപംകൊണ്ട ഇസ്ലാമിന്റെ പരമോന്നത നേതാവും ജൂതനെ തീര്‍ത്തുകളയാന്‍ ആഹ്വാനം ചെയ്തു. അതോടെ അറേബ്യയിലും അവര്‍ കൂട്ടക്കുരുതിയ്ക്ക് വിധേയമായി. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ ജൂതരുടെ വാസഭൂമിയായിരുന്ന അറേബ്യയില്‍ ഇന്ന് മരുന്നിന് പോലും ഒരു യഹൂദനെ കണ്ടുകിട്ടാത്തത്. ഇസ്ലാമിക സാഹിത്യത്തിലും എന്തിന് പ്രാര്‍ത്ഥകളില്‍പോലുമുണ്ട് യഹൂദദ് എതിരായ കാര്യങ്ങള്‍. ഇന്നും ഇസ്ലാമിക സാഹിത്യത്തിലെ ജൂതവെറി തന്നെയാണ് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രധാന തടസ്സവും.

ഹിറ്റ്‌ലറും സയണിസവും




ജൂതര്‍ നേരിട്ട ഏറ്റവും വലിയ വേട്ട ഹിറ്റ്‌ലറുടെ ഭാഗത്തുനിന്നാണ്. 1939 നും 1945 നുമിടയില്‍ 70 ലക്ഷം ജൂതരാണ് കൊന്നൊടുക്കപ്പെട്ടത്. തന്റെ ആത്മകഥയായ മെയിന്‍കാംഫില്‍, 'ജര്‍മ്മനിയിലെ രോഗാണുക്കള്‍' എന്നാണ് ഹിറ്റ്‌ലര്‍ ജൂതരെ വിശേഷിപ്പിച്ചത്. ഈ ഭൂമുഖത്തു നിന്നുതന്നെ ജൂതരെ തുടച്ചുനീക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയത് ജര്‍മന്‍ നാസികള്‍ ഒറ്റയ്ക്കായിരുന്നില്ല. അതിന് അവര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ജറുസലേമിലെ ഗ്രാന്‍ഡ് മുഫ്തിയടക്കമുള്ള മുസ്ലീം മത തേതാക്കളുടെ പിന്തുണയും ഉണ്ടായിരുന്നു.

1933 -ല്‍ യൂറോപ്പിലെ ജൂതരുടെ ജനസംഖ്യ തൊണ്ണൂറു ലക്ഷമായിരുന്നു. അവരുടെ കഷ്ടകാലത്തിന് രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മനി ആക്രമിച്ചു കീഴടക്കാനിരുന്ന രാജ്യങ്ങളിലായിരുന്നു ഈ ജനസംഖ്യയുടെ സിംഹഭാഗവും കഴിഞ്ഞിരുന്നത്. 1945 -ല്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജര്‍മ്മന്‍ നാസികള്‍ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു.! ഒരുപാട് തവണ എഴുതപ്പെട്ടകാര്യമാണിത്. ഈ പീഡനങ്ങള്‍ എല്ലാം തന്നെ യഹൂദര്‍ക്ക് ഒരു മാതൃരാജ്യം വേണമെന്ന് ശക്തായ ചിന്തയുണ്ടാക്കി.

തിയോഡര്‍ ഹെര്‍സല്‍ എന്ന സയണിസ്റ്റാണ്, യഹൂദര്‍ക്കായി രാജ്യം വേണമെന്ന ഉറച്ച തീരുമാനത്തില്‍ ഇറങ്ങി തിരിച്ചത്. ഓസ്‌ട്രേലിയയില്‍ വേരുകളുള്ള യഹൂദനായ മാധ്യമപ്രവര്‍ത്തകന്‍ തിയോഡര്‍ ഹെര്‍സല്‍ ഇതിനായി അന്താരാഷ്ട്ര തലത്തില്‍ മുന്നേറ്റം സംഘടിപ്പിക്കുന്നത് 1896 ലാണ്. ഹംഗറിയില്‍ ജനിച്ച ഹെര്‍സല്‍ ജോലിയുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലേക്ക് കുടിയേറിയതോടെയാണ് ഫ്രഞ്ച് വിപ്ലവം നടന്ന രാജ്യത്ത് എത്രമാത്രം വംശീയത നിലനില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുണ്ടാകുന്നത്. ഫ്രാന്‍സില്‍ ജൂതര്‍ നേരിടുന്നത് കൊടിയ അടിച്ചമര്‍ത്തലെന്ന തിരിച്ചറിവില്‍ നിന്നാണ് ജൂതരാഷ്ട്രം എന്ന ആശയം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നത്.

സ്വന്തമായൊരു രാജ്യത്തല്ലാതെ ജൂതര്‍ക്ക് അതിജീവനം സാധ്യമല്ലെന്ന് ഹെര്‍സല്‍ ലോകത്താകമാനമുള്ള ജൂതരെ ബോധിപ്പിക്കുന്നു. ഇതിനായി ഹെര്‍സല്‍ 100 പേജുള്ള ലഘുലേഖ ജര്‍മ്മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. പല ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തു. യൂറോപ്പില്‍ പല ഭാഗത്തായി ചിതറിക്കിടന്ന ജൂതരെ ഒരുമിപ്പിക്കാന്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. അങ്ങനെ യൂറോപ്പില്‍ നിന്ന് ജൂതര്‍ ഇന്നത്തെ ഇസ്രയേല്‍ - ഫലസ്തീന്‍ ഭൂമിയിലേക്ക് പലായനം ചെയ്തു. എന്നാല്‍ ഹെര്‍സലിന് മുമ്പും അവിടെ 20000 ഓളം ജൂതര്‍ താമസിച്ചിരുന്നു. ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ പലായനം ചെയ്ത് ഫലസ്തീനിലെത്തിയവരുടെ എണ്ണം എട്ടിരട്ടിയായി.

1897ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ബേസലില്‍ ആദ്യ സയണിസ്റ്റ് കോണ്‍ഗ്രസ് ചേര്‍ന്നു. ഇതിന്റെ ആദ്യ പ്രസിഡന്റായി ഹെര്‍സല്‍. ഈ യോഗം വലിയ വിജയമാക്കാന്‍ ഹെര്‍സലിന് സാധിച്ചു. ഹെര്‍സലിന്റെ ജൂതെന്‍സ്ഥാന്‍ എന്ന പുസ്തകം സയണിസ്റ്റ് മൂവ്‌മെന്റിന്റെ സുപ്രധാന പ്രസിദ്ധീകരണമാണ്. സയണിസ്റ്റ് കോണ്‍ഗ്രസിന്റെ വിജയത്തിന് ശേഷം ഹെര്‍സല്‍ തന്റെ ഡയറിയില്‍ ഇങ്ങനെയെഴുതി,''ഞാന്‍ ജൂത രാഷ്ട്രം കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇത് ഉറക്കെ പറഞ്ഞാല്‍ ഞാന്‍ ലോകത്തിന് മുന്നില്‍ പരിഹാസ്യനാകും. ചിലപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞ്, അല്ലെങ്കില്‍ 50 വര്‍ഷം കഴിഞ്ഞ് എല്ലാവര്‍ക്കും അത് മനസ്സിലാകും''. കൃത്യം 50 വര്‍ഷത്തിന് ശേഷം 1947 ല്‍ ഐക്യരാഷ്ട്ര സഭ ഫലസ്തീനില്‍ ജൂതരാഷ്ട്രം രൂപീകരിക്കാനുള്ള നിര്‍ദേശം നല്കി. ആറ് മാസത്തിന് ശേഷം ടെല്‍ അവീവില്‍ വച്ച് ഇസ്രയേല്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന് പ്രഖ്യാപിച്ചു.




മരുഭൂമിയില്‍ പൊന്ന് വിളയിച്ച യഹൂദര്‍

പാലും തേനും ഒഴുകുന്ന കാനാന്‍ ദേശമെന്നൊക്കെ ബൈബിളില്‍ കണ്ടമാനം തള്ളിയിട്ടുണ്ടെങ്കിലും മനുഷ്യവാസത്തിന് ഒട്ടും യോജിച്ചതല്ലായിരുന്നു പുസ്തകത്തിലെ വാഗ്ദത്ത ഭൂമി. യഹൂദനെ കാണുന്നിടത്തുവച്ച് കൊന്നുകളയുക എന്ന മതവചനം അവിടെയും വില്ലനായി. ഫലസ്തീന്‍ മുസ്ലീങ്ങളും ജൂതരും തമ്മില്‍ സംഘര്‍ഷം പതിവായി. ജൂതരുടെ അധിനിവേശത്തെ യൂറോപ്യന്‍ കോളനിവത്കരണമായാണ് ഫലസ്തീനിലെ അറബ് വംശജര്‍ കണ്ടത്. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. ഇതേ സമയത്തുതന്നെ ലോകത്താകമാനമുള്ള കോളനികളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരുന്ന ബ്രിട്ടന് ഈ ആക്രമണങ്ങളെ ചെറുക്കാനാകാതെയായി. 1947- ല്‍ വോട്ടെടുപ്പിലൂടെ ഐക്യരാഷ്ട്ര സഭ ഫലസ്തീനെ രണ്ട് രാഷ്ടമാക്കി. 6,50,000 ജൂതര്‍ ചേര്‍ന്ന് ഇസ്രയേലും ഇതിലിരട്ടിയിലധികം വരുന്ന അറബ് ജനത ഫലസ്തീന്‍ രാഷ്ട്രമായും മാറി.

രാജ്യം പിറന്നതിന്റ പിറ്റേദിവസം അതായത് മെയ് 15ന് ഈജിപ്ത്,സിറിയ ജോര്‍ദാന്‍, സൗദി അറേബ്യ, യമന്‍, ലബനന്‍ എന്നി രാജ്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചു. യുദ്ധത്തില്‍ എല്ലാവരെയും ഞെട്ടിച്ച് ഇസ്രയേല്‍ വിജയിച്ചു. സംഘര്‍ഷങ്ങളുടെ നീണ്ട പരമ്പരയ്ക്ക് നാന്ദി കുറിച്ചാണ് ഒന്നാമത്തെ അറബ് - ഇസ്രായേല്‍ വാര്‍ അവസാനിച്ചത്. പിന്നീട് 67ല്‍ 10 ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റെക്കെട്ടായി ആക്രമിച്ചിട്ടും അവരെ പപ്പടം പോലെ ഇസ്രയേല്‍ പൊടിച്ചത്, വെറും ആറുദിവസം കൊണ്ടാണ്. അങ്ങനെ യുദ്ധത്തിലുടെ രക്തം ചിന്തിയാണ് ഗസ്സയും, വെസ്റ്റ്ബാങ്കും പിടിച്ചത്. തങ്ങളുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്നവര്‍ക്ക് അവര്‍ അത് വിട്ടുകൊടുക്കാറുമുണ്ട്. യുദ്ധത്തില്‍ പിടിച്ച ഗോലന്‍ കുന്നുകള്‍ അവര്‍ സിറിയക്ക് വിട്ടുകൊടുത്തിട്ടുണ്ട്. സിനായ് പെനിസുല ഈജിപ്തിനും വിട്ടുകൊടുത്തു. സമാധനം തരുന്നവര്‍ക്ക് അവര്‍ ഭൂമി വിട്ടുകൊടുക്കുും. എന്നാല്‍ ഹമാസ് ഇസ്രയേലുമായി യാതൊരു സന്ധിക്കും ഒരുക്കമല്ല. അവര്‍ക്ക് ആ ജൂതരാഷ്ട്രത്തെ മുച്ചൂടും മുടിക്കണം. പിന്നെ ഇസ്രയേല്‍ വിട്ടുകൊടുക്കുമോ?

ഒരോയുദ്ധം കഴിയുമ്പോഴും ഫലസ്തീനിന്റെ വിസ്തൃതി കുറഞ്ഞു. ഈ യുദ്ധങ്ങളൊന്നും കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇസ്രായേല്‍ അങ്ങോട്ട് കയറി ചെയ്തല്ല. ഇങ്ങോട്ട് മുട്ടി ഉണ്ടാക്കിയതാണ്. എന്നിട്ടും ഇസ്രായേല്‍ അധിവിനിവേശ ശക്തികള്‍ ആവുന്നു. മരണഭീതിയുള്ള ജനതയാണ് അവര്‍. അതിനാല്‍ തന്നെ അവര്‍ ശക്തമായ സൈന്യവും, ലോകത്തിലെ ഏറ്റവും മികവുറ്റ ചാരസംഘനയുമുണ്ടാക്കി നാടുകാത്തു. ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചിലവിട്ട് അയേണ്‍ ഡോം ഉണ്ടാക്കി നാടുകാത്തു. പുല്ലുമുളക്കാത്ത നാടിനെ, ശാസ്ത്രത്തിന്റെ സഹായത്തോടെ പൊന്ന് വിളയുന്ന നാടാക്കി. ആ അര്‍ത്ഥത്തില്‍ ശരിക്കും ഒരു ലോകമഹാത്ഭുതം തന്നെയാണ്, വെറും 95ലക്ഷം ജനസംഖ്യയുള്ള ഈ കുഞ്ഞന്‍ രാഷ്ട്രം!

ഫലസ്തീന്‍ ഭീകരര്‍ നടത്തിയ മ്യൂണിച്ച് കൂട്ടക്കൊലയൊക്കെ ലോകത്തെ നടുക്കി. ഓപ്പറേഷന്‍ എന്റബേയടക്കമുള്ള എത്രയെത്ര രക്ഷാദൗത്യങ്ങള്‍. ജൂതന്റെ മരണ ഭീതിയില്‍നിന്നാണ് മൊസാദ് വരെ ഉണ്ടാകുന്നത്. ഇപ്പോള്‍ പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന രീതിയില്‍ തിരിച്ചടിച്ചാണ് അവര്‍ നിലനില്‍ക്കുന്നത്. ശാസ്ത്ര സാങ്കേതി വിദ്യയിലുടെയാണ് ഇസ്രയേല്‍ വളര്‍ന്നത്. കോടികള്‍ ചെലവിട്ട് അയേണ്‍ ഡോം നിര്‍മ്മിച്ച് പൗരന്റെ സുരക്ഷ ഉറപ്പുവരുത്തി.




എന്നാല്‍ 2015 കഴിഞ്ഞതോടെ, ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത വിധം യുഎഇ, മൊറോക്കോ, ബഹ്‌റൈന്‍, സൗദി തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി കൈകോര്‍ത്ത് തുടങ്ങിയത് കാലങ്ങളായുള്ള മതപരമായ മസിലുപിടുത്തം കുറഞ്ഞുവരുന്നതിന്റെ ഭാഗമായിട്ട് കൂടിയായിരുന്നു. മതപരമായ വെറുപ്പുകള്‍ക്കപ്പുറം സൗഹാര്‍ദ്ദപരമായ പുഞ്ചിരികള്‍ വിടരുന്നത് ലോകം കണ്ട് തുടങ്ങുകയായിരുന്നു. പക്ഷേ 2023 ഒക്ടോബര്‍ 27്ന് ഹമാസ് ഇസ്രയേലിലേക്ക് കയറി ആക്രമിച്ച് പണി കൊടുത്തു. അവര്‍ക്കറിയാം സൗദിയുമായിക്കൂടി ഇസ്രയേല്‍ അടുത്താല്‍ തങ്ങളുടെ കാര്യം പോക്കാണെന്ന്. ഹമാസിന്റെ പ്രശ്‌നം ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കയല്ല, ആളിക്കത്തിക്കയാണ്. ഹമാസിന്റെ ആ ലക്ഷ്യം വിജയിച്ചു. ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണത്തിനും, അതിനുശേഷമുണ്ടാല ഗസ്സയുദ്ധത്തിനുംശേഷം ലോകമെമ്പാടും യഹൂദ ഫോബിയ പടര്‍ന്നു.

യഹൂദ ഫോബിയക്കെതിരെ യൂറോപ്പ്

ഒരുകാലത്ത് യഹൂദരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ക്രിസ്റ്റിയാനിറ്റി അടക്കമുള്ളവര്‍ ഒരുപാട് മാറി. യൂറോപ്പ് മൊത്തതില്‍ സമാധാനത്തിലേക്ക് വന്നു. ഇന്ന് ആരാണ് ഈ ജൂതോഫോബിയയുടെ ആളുകള്‍ എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം ഇസ്ലാമിസ്റ്റുകള്‍ എന്നുതന്നെയാണ്. ഇസ്ലാമോഫോബിയയയെ അതിശക്തമായി പ്രതിരോധിക്കുന്ന അവര്‍, വളരെ ആസൂത്രതമായി ജൂതഫോബിയ പടര്‍ത്തിവിടുന്നു. യഹുദനാണ് എല്ലാ കുഴപ്പത്തിനും കാരണം എന്ന ധാരണ അവര്‍ സോഷ്യല്‍ മീഡിയയിലടക്കം വളര്‍ത്തുന്നുണ്ട്.

യഹൂദരോടുള്ള അകാരണമായ ഭയം, വെറുപ്പ്, വിദ്വേഷം എന്നിവയാണ് യഹൂദ ഫോബിയായി വിലയിരുത്തപ്പെടുന്നത്. ഇത് പലപ്പോഴും അന്ധവിശ്വാസങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും വഴി ശക്തിപ്പെടുന്നു. യഹൂദരെ ലക്ഷ്യമിടുന്ന ഈ വിദ്വേഷം ചരിത്രത്തിലുടനീളം നിലനിന്നിരുന്നു. ഇന്ന് ആന്റിസെമിറ്റിസം എന്ന പേരിലാണ് ഇത് കൂടുതലായി അറിയപ്പെടുന്നത്. ഈ വിദ്വേഷം പലപ്പോഴും വംശീയത, വിവേചനം, തീവ്രവാദം എന്നിവയിലേക്ക് നയിക്കാറുണ്ട്. യഹൂദരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും കെട്ടുകഥകളും ഈ ഭയത്തിന് കാരണമാകുന്നു. ലോകത്തെ നിയന്ത്രിക്കുന്നത് യഹൂദരാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇന്ന് നല്ല മാര്‍ക്കറ്റാണ്്. പക്ഷേ വസ്തുകള്‍ പരിശോധിക്കുമ്പോള്‍ ഇവയെല്ലാം തെറ്റാണെന്ന് കാണാം. പക്ഷേ അഞ്ച് ജൂത കുടുംബങ്ങളാണ് ഇന്ന് ലോകം നിയന്ത്രിക്കുന്നത് എന്ന കോണ്‍സ്പിരസി തിയറി കേരളത്തിലെ ഇസ്ലാമിക സര്‍ക്കിളുകളില്‍വരെ നന്നായി വിറ്റുപോകുന്നു. ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത്വരെ യഹൂദര്‍ ആണെന്നാണ് പ്രചാരണം. ഇല്യൂമിനാറ്റി എന്നതന്നെ കെട്ടുകഥയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുപോലെയുള്ള ഒരു കുപ്രാചാരണമാണ് യഹൂദരാണ് ലോകത്തിലെ ആയുധകമ്പനികള്‍ക്ക് പിന്നിലെന്നതും. ഇതും വസ്തുതാപരമായി തെറ്റാണ്. ലോകത്തിലെ പ്രമുഖ ആയുധക്കമ്പനികള്‍ ഒരു മതക്കാരുടെയും കൈയിലല്ല. യഹൂദര്‍ യുദ്ധക്കൊതിയന്‍മ്മാരാണെന്ന വാദവും വെറുതെ ഭീതി പരത്താന്‍ വേണ്ടിയാണ്.

ഹിറ്റ്ലറുടേത് എന്ന് പറയുന്ന ഒരു വ്യാജ വാചകവും കേരളത്തില്‍ ഇസ്ലാമിക മതപണ്ഡിതര്‍രെ ക്വാട്ട് ചെയ്യുന്നുണ്ട്. 'ഭരിഭാഗം യഹൂദന്‍മ്മാരെയും ഞാന്‍ കൊന്നു, പക്ഷേ കുറേപ്പേരെ ബാക്കിവെച്ചത് അവരെ എന്തിനാണ് കൊന്നതിന് ലോകം അറിയാണ്' എന്ന് ഹിറ്റ്ലര്‍ പറഞ്ഞുവെന്ന്, ഈ കേരളത്തിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സുകളില്‍പോലും എടുത്തലക്കുന്ന കാര്യമാണ്. എന്നാല്‍ അത് പുര്‍ണ്ണമായും വ്യാജമാണ്. ഹിറ്റ്ലര്‍ അങ്ങനെ പറഞ്ഞിട്ടില്ല. എന്നിട്ടും വംശീയ വിദ്വേഷം നിറയുന്ന ഈ ക്വാട്ട് എടുത്ത് ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്.

ചരിത്രം പരിശോധിച്ചാല്‍ അറിയാം, ലോകത്തിലെ ഏറ്റവും കഠിനാധ്വാനികളായ, ബുദ്ധിശാലികളായ, ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞരെ സംഭാവന ചെയ്ത വിഭാഗമാണ് ജൂതര്‍. പക്ഷേ ഈ ആധുനിക കാലത്തും പഴയ മതകഥകള്‍വെച്ച് അവരെ പീഡിപ്പിക്കുന്ന എന്നത് ബാലിശമാണ്. ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണത്തിനുശേഷമാണ്, ലോകമെമ്പാടും വീണ്ടും യഹൂദ ഫോബിയ പടര്‍ന്നത്. അതിന് മുന്‍ പന്തിയില്‍നിന്നത് ഇസ്ലാമിസ്റ്റുകളായിരുന്നു. പക്ഷേ 16 പേര്‍ കൊല്ലപ്പെട്ട സിഡ്നിയിലെ ബോണ്ടി ബീച്ച് ആക്രമത്തിനുശേഷം കാര്യങ്ങള്‍ മാറിമറിയുകയാണ്. യഹുദ ഫോബിയക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്പില്‍ വലിയ രീതിയിലുള്ള പ്രകടനങ്ങള്‍ നടക്കയാണ്. യഹൂദനെയും ജീവിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിഡ്നിയില്‍ കഴിഞ്ഞ ദിവസം ആയിരങ്ങളാണ് അണിനിരന്നത്. പ്രതീക്ഷയേകുന്നതാണ് ഈ മുന്നേറ്റങ്ങള്‍.




വാല്‍ക്കഷ്ണം: യഹൂദ ബന്ധമുള്ള അല്ലെങ്കില്‍ ഇസ്രയേല്‍ ബന്ധമുള്ള സാധനങ്ങളെല്ലാം ബഹിഷ്്ക്കരിക്കാന്‍ തീരുമാനിച്ചാല്‍, നിങ്ങള്‍ക്ക് ലോകത്തിലെ പ്രധാനപ്പെട്ട ഒരു സാധനവും ഉപയോഗിക്കാന്‍ കഴിയില്ല. ഫേസ്ബുക്കും, ഐഫോണും, ഗൂഗിളും, മൈക്രോചിപ്പും, കമ്പ്യൂട്ടറും വിമാനവും കടന്ന് ഉപ്പു തൊട്ട് കര്‍പ്പൂരത്തില്‍വരെയുണ്ട് യഹൂദന്റെ തലച്ചോര്‍. ഇത് യഹുദനായതുകൊണ്ട് എന്തെങ്കിലും സവിശേഷ ബുദ്ധി അവര്‍ക്ക് കിട്ടിയതല്ല. മറിച്ച് പഠിച്ചും അധ്വാനിച്ചും നേടിയതാണ്. യഹൂദഫോബിയ പരത്തുന്നവര്‍ കാണാതെ പോവുന്ന കാര്യമാണിത്.