'If it ain't Boeing, I ain't going' എന്നായിരുന്നു, ഒരുകാലത്തെ വിമാനായാത്രക്കാര്‍ക്കിടയിലെ ട്രെന്‍ഡായ വാചകം. ബോയിംങ് അല്ലെങ്കില്‍ ഞാന്‍ യാത്ര പോകുന്നില്ലെന്ന് സാരം. എന്നാല്‍ ഇപ്പോഴിതാ അത്, ' If it's Boeing, I ain't Going' അതായത് ഇത് ബോയിംങ്് വിമാനമാണോ, എങ്കില്‍ ഞാന്‍ പോകുന്നില്ല എന്നായി മാറിയിരിക്കുന്നു! അഹമ്മദബാദില്‍ മുന്നോറോളം പേരുടെ മരണത്തിന് ഇടയാക്കിയ, എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനം ബോയിങ് കമ്പനിയുടെ ഏറ്റവും നൂതനമായ മോഡലുകളില്‍ ഒന്നായിരുന്നു. ഈ തകര്‍ച്ചയോടെ ബോയിങിനെതിരെ സമുഹ മാധ്യമങ്ങളില്‍ പ്രതിഷേധം കടുക്കുകയാണ്. ഒരുകാലത്ത് വിമാനയാത്രകളിലെ വിശ്വസ്തനായിരുന്ന ബോയിങ് കുപ്രസിദ്ധിയാര്‍ജ്ജിച്ചത് വളരെ വേഗത്തിലായിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായ തിരിച്ചടികളാണ് ഈ മള്‍ട്ടി നാഷണല്‍ കമ്പനി നേരിടട്ടുകൊണ്ടിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളും മികച്ച പ്രവര്‍ത്തന പാരമ്പര്യവുമുള്ള ബോയിങ് 787 ഡ്രീംലൈനര്‍, ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. വിശാലമായ ബോഡിയുള്ള ഇരട്ട എന്‍ജിന്‍ വിമാനമായ ബോയിങ് 787 ഡ്രീംലൈനറിന്റെ ആദ്യത്തെ അപകടമാണിത്. അഹമ്മാബാദ് ദുരന്തത്തെ തുടര്‍ന്ന് വിപണിയില്‍ ബോയിങ് കമ്പനിയുടെ ഓഹരിമൂല്യം ഇടിഞ്ഞിരിക്കയാണ്. ബോയിങ്ങും, യൂറോപ്യന്‍ എതിരാളിയായ എയര്‍ബസും, വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വ്യോമയാനക്കമ്പനികളില്‍നിന്ന് ഓര്‍ഡറുകള്‍ക്കായി മത്സരിക്കുകയും ചെയ്യുന്ന പാരീസ് എയര്‍ ഷോ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ അപകടം.

ഒരുകാലത്ത് ആകാശ യാത്രകളെന്നാല്‍ ബോയിങ് എന്നായിരുന്നു. ലോകം അത്രയേറെ വിശ്വസിച്ചിട്ടുണ്ട് ഈ കമ്പനിയെ. വിമാനയാത്രയുടെ കാര്യത്തില്‍ മാത്രമല്ല, റോക്കറ്റുകളും സാറ്റ്ലൈറ്റുകളും മിസൈലുകളും വരെ നിര്‍മ്മിക്കുന്നവരാണ് ബോയിങ് എന്ന അമേരിക്കന്‍ കമ്പനി. ഇന്ന് മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത ലാഭക്കൊതിയന്‍മ്മാരായി അവര്‍ മാറി എന്നാണ് ആക്ഷേപം.

തടിക്കച്ചവടക്കാരന്റെ വിമാനകമ്പനി

വില്യം ഇ ബോയിങ്് എന്ന തടിക്കച്ചവടക്കാരനാണ് ലോകത്തിന്റെ വൈമാനിക ചരിത്രം തിരുത്തിയ ബോയിങ്് കമ്പനി ഉണ്ടാക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏവിയേഷന്‍ ഹീറോ ആയിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തീര്‍ത്തും യാദൃശ്ചികമായിട്ടാണ് വില്യം ഈ മേഖലയിലേക്ക് എത്തിപ്പെട്ടത്.





1909-ല്‍ സിയാറ്റിലില്‍ വെച്ച് നടന്ന ഒരു ഒരു പ്രദര്‍ശനത്തില്‍ ഒരു വിമാനം കണ്ടപ്പോള്‍ വില്യമിനും അതൊന്ന് പറത്തിനോക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. തുടര്‍ന്ന് അദ്ദേഹം വിമാനം പറപ്പിക്കുന്നതില്‍ പരിശീലനം നേടി. ഗ്ലെന്‍ എല്‍ മാര്‍ട്ടിന്‍ എന്ന് പേരുള്ള ഒരു അമേരിക്കന്‍ ഏവിയേഷന്‍ പൈനീയറുടെ ഫ്‌ളൈയിങ് സ്‌കൂളിലാണ് അദ്ദേഹം പരിശീലിച്ചത്. പരിശീലത്തിനൊടുവില്‍ അദ്ദേഹത്തിന്റെ തന്നെ ഒരു വിമാനം വില്യം വില കൊടുത്ത് വാങ്ങി.

പക്ഷേ അധികം താമസിയാതെ അദ്ദേഹത്തിന്റെ ടെസ്റ്റ് പൈലറ്റ്, വിമാനം കേടാക്കിക്കളഞ്ഞു. മാറ്റിവെയ്ക്കാനുള്ള ഭാഗങ്ങള്‍ കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നറിഞ്ഞ വില്യം തന്റെ സുഹത്തായ യുഎസ് നേവി ഓഫീസര്‍ കോണ്‍റാഡ് വെസ്റ്റര്‍വെല്‍റ്റിനോട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ചു. നമ്മളാല്‍ കഴിയുന്ന രീതിയില്‍ മികച്ച വിമാനങ്ങള്‍ ഉണ്ടാക്കുക എന്നണാണ് അദ്ദേഹം മറുപടി നല്‍കിയത്. അങ്ങനെ അവരിരുവരും ചേര്‍ന്ന് ബോയിങ് മോഡല്‍ 1 എന്നറിയപ്പെടുന്ന ബി ആന്‍ഡ് ഡബ്ലിയു സീ പ്ലെയിന്‍ ഉണ്ടാക്കി. എയര്‍ക്രാഫ്റ്റ് ബിസിനസ് രംഗത്തേക്ക് വില്യം ഇ ബോയിങ് കാലെടുത്ത് വെക്കുന്നത് അങ്ങനെയാണ്.

1916-ല്‍ വില്യമും വെസ്റ്റര്‍വെല്‍റ്റും ചേര്‍ന്ന് എയ്‌റോ പ്രൊഡക്ട്‌സ് കമ്പനി സ്ഥാപിക്കുന്നതോടെയാണ് ബോയിങിന് ആദ്യ അടിത്തറയാകുന്നത്. പിന്നീട് 1917-ല്‍ 'ബോയിംങ് എയറോപ്ലെയിന്‍ കമ്പനി' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്ഥാപനം ഒന്നാം ലോകമഹായുദ്ധസമയത്ത് അമേരിക്കന്‍ നാവികസേനയ്ക്കായി ഫ്ളയിങ്് ബോട്ടുകള്‍ നിര്‍മ്മിച്ചു. അവിടെ നിന്ന് തുടങ്ങിയ കമ്പനിയുടെ പ്രയാണമാണ് ഇപ്പോള്‍ ബോയിംങ്് ബിസിനസ് ജെറ്റുകളിലും ആധുനിക വിമാനങ്ങളിലും എത്തിനില്‍ക്കുന്നത്.

ഇതിനിടയില്‍ പല ഏറ്റെടുക്കലുകള്‍ക്ക് മാനേജ്മെന്റ് മാറ്റങ്ങള്‍ക്കും, നയ വ്യതിയാനങ്ങള്‍ക്കും കമ്പനി സാക്ഷിയായി. 1996-ല്‍ അമേരിക്കയിലെ വന്‍കിട എയ്റോ നിര്‍മ്മാണ കമ്പനിയായ മക്ഡൊണല്‍ ഡഗ്ളസുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെടുന്നതോടെയാണ് ബോയിങ് എന്ന വിമാനനിര്‍മാണക്കമ്പനിയ്ക്ക് നിലവാരത്തകര്‍ച്ചയുണ്ടാകുന്നത് എന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. അതുവരേയും നിര്‍മാണത്തില്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഫീച്ചേഴ്‌സിന് മുന്‍തൂക്കം നല്‍കിയിരുന്ന കമ്പനി അതുവിട്ട് എങ്ങനെ ലാഭം കൊയ്യാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പുതിയ സി.ഇ.ഒയുടെ നേതൃത്തിലുള്ള മാനേജ്‌മെന്റ് ടീം കമ്പനിയെ മൊത്തത്തില്‍ അങ്ങനെ മാറ്റി.




ബോയിങിന്റെ ജോലി വിമാനങ്ങള്‍ ഉണ്ടാക്കുകയല്ല, മറിച്ച് വാള്‍ സ്ട്രീറ്റിലെ ഓഹരിമൂല്യം ഉയര്‍ത്തുക എന്നതായിമാറിയെന്ന് വിമര്‍ശനം വന്നു. ക്വാളിറ്റി കണ്‍ട്രോള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. എഞ്ചിനീയര്‍മാരേയും തൊഴിലാളികളേയും അവരുടെ യൂണിയന്‍ നിലപാടുകളുമൊക്കെ മേലധികാരികള്‍ വക വെയ്ക്കാതെയായി. ബോയിങ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാളും മഹത്തരമായി മറ്റൊരു ജോലിയില്ലെന്ന് വിശ്വസിച്ചിരുന്നവരും കമ്പനിയോട് അത്രയും തന്നെ കൂറും പുലര്‍ത്തിയിരുന്നവരാണ് ഇവരെന്ന് ഓര്‍ക്കണം. സ്ഥാപിക്കപ്പെട്ടതിനുശേഷം ഒരു ലോകോത്തര ബ്രാന്‍ഡായി ബോയിങ് മാറുന്നതും വാണിജ്യവിമാനങ്ങളുടെ നിര്‍മാണത്തിലെ തുടക്കക്കാരാകുന്നതുമൊക്കെ സിയാറ്റിലില്‍ വെച്ചാണ്. അവിടെ നിന്നും കമ്പനിയുടെ ആസ്ഥാനം ഷിക്കാഗോയിലേക്ക് മാറ്റിയതും അപ്രതീക്ഷിതമായിരുന്നു. ഇത് ശരിക്കും ഒരു പോളിസി മാറ്റത്തിന്റ സൂചനയായിരുന്നു. ലാഭം മാത്രം എന്ന നിലപാട് മാറ്റത്തിന്റെ!

മുന്നറിയിപ്പ് തന്നവരെ പുറത്താക്കുന്നു

അലഹബാദ് ദുരന്തത്തെ തുടര്‍ന്ന്, ബോയിങ്ങിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ നേരത്തേ നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ചയാവുകയാണ്. സാം സലെപോര്‍, ജോണ്‍ ബാര്‍നെറ്റ്, റിച്ചാര്‍ഡ് ക്യൂവാസ് എന്നിവരുടെ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ചര്‍ച്ചയാകുന്നത്.

ബോയിങ്ങില്‍ ക്വാളിറ്റി എന്‍ജിനീയറായിരുന്നു സാം സലെപോര്‍. 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഏറെ അപകടസാധ്യതയുള്ളതാണെന്ന് കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അവയുടെ നിര്‍മാണം നിര്‍ത്തണമെന്നും സാം സലെപോര്‍ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ ഘടനയില്‍ വിള്ളല്‍ ഉള്‍പ്പെടെ പ്രശ്നങ്ങളുണ്ടെന്നും അതു പരിഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നില്ലെന്നും പഴക്കം ചെല്ലുന്തോറും വിമാനം ആകാശത്തുവച്ചു തന്നെ തകര്‍ന്നുവീഴാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം അന്ന് പറഞ്ഞു. എന്നാല്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബോയിങ്ങില്‍ 15 വര്‍ഷം ജോലി ചെയ്ത സാമിനെ മറ്റൊരു ഡിപ്പാര്‍ട്മെന്റിലേക്ക് മാറ്റുകയാണ് കമ്പനി ചെയ്തത്.

പിന്നീട് സാം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനില്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കി. എന്നാല്‍ സാം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിമാനം തികച്ചും സുരക്ഷിതവും കരുത്തുറ്റതുമാണെന്നാണ് ബോയിങ്ങും യുഎസിന്റെ മുന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സുരക്ഷാ അന്വേഷണ ഉദ്യോഗസ്ഥന്‍ ജെഫ് ഗസറ്റിയും പ്രതികരിച്ചത്.

32 വര്‍ഷം ബോയിങ്ങില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്ത ജോണ്‍ ബാര്‍നെറ്റാണ് കമ്പനിക്കെതിരെ ആരോപണം ഉയര്‍ത്തിയ മറ്റൊരാള്‍. ഗുണനിലവാര പരിശോധനകള്‍ ഒഴിവാക്കാന്‍ കമ്പനി ശ്രമിച്ചതായും പേപ്പര്‍വര്‍ക്കുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമായിരുന്നു ബാര്‍നെറ്റിന്റെ ആരോപണം. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ പഴയ വിമാനങ്ങളുടെ ഭാഗങ്ങള്‍ വരെ ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തുന്നുവെന്നും ജോണ്‍ ബാര്‍നെറ്റ് ആരോപണമുന്നയിച്ചു.

ഓക്‌സിജന്‍ സിസ്റ്റത്തിലെ അപാകതകളും ചൂണ്ടി കാട്ടിയ ബാര്‍നെറ്റിന്റെ മുന്നറിയിപ്പിനെ ബോയിങ് പക്ഷെ മുഖവിലയ്‌ക്കെടുത്തില്ല. ബോയിങ്ങിനെതിരെ നീണ്ട നിയമ യുദ്ധം നടത്തിയ ബാര്‍നെറ്റിനെ പിന്നീട് സംശയാസ്പദമായ രീതില്‍ മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ബാര്‍നെറ്റിന്റെ മരണത്തില്‍ പങ്ക് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം ബോയിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.ബോയിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന റിച്ചാര്‍ഡ് ക്യൂവാസ് ആണ് അടുത്ത വ്യക്തി. വിമാനയാത്രയ്ക്കിടെയുള്ള മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നിര്‍ണായകമായ ഫോര്‍വേഡ് പ്രഷര്‍ ബള്‍ക്ക്ഹെഡിലെ നിര്‍മ്മാണ പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ റിച്ചാര്‍ഡിനെ കമ്പനി പിരിച്ചുവിടുകയാണ് ചെയ്തത്. ഇതാണ് ബോയിങ്് കമ്പനിയുടെ പുതിയ മാനേജ്മെന്റിന്റെ രീതി. വിമര്‍ശിക്കുന്നവരെ പുറത്താക്കുക. ഇതിനൊക്കെ വലിയ വിലയാണ്, വിമാനയാത്രക്കാര്‍ കൊടുക്കേണ്ടി വന്നത്.

2018 മുതല്‍ തുടര്‍ച്ചയായ അപകടങ്ങള്‍

ബോയിങ്് കമ്പനിയുടെ വിമാനങ്ങള്‍ ഉണ്ടാക്കിയ അപകടങ്ങളുടെ കണക്ക് എടുത്താല്‍ തല കറങ്ങിപ്പോവും. 2018 ഒക്ടോബര്‍ 29-ന് ഇന്‍ഡൊനീഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറിന്റെ വിമാനം തകര്‍ന്നുവീണതോടെയാണ് ബോയിങിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നത്. ബോയിങിന്റെ 737 മാക്‌സ് 8 വിമാനമായിരുന്നു അന്ന് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദ് ദുരന്തത്തിന് സമാനമായി, ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണത്. ഇന്ത്യക്കാരനായ പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 189 പേരും അപകടത്തില്‍ മരിച്ചു. ബോയിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിന് കാരണമായത്.




തൊട്ടുപിന്നാലെ 2019 മാര്‍ച്ച് 10-ന് വീണ്ടുമൊരു 737 മാക്‌സ് 8 വിമാനം തകര്‍ന്നു. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 302 (ഇ. ടി 302) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് ആറുമിനിറ്റിനകം വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തില്‍ മരിച്ചു. വിമാനത്തിലെ എംസിഎഎസ് സംവിധാനത്തിലുണ്ടായിരുന്ന പിഴവായിരുന്നു രണ്ട് അപകടങ്ങളുടേയും കാരണം. മാന്യുവെറിങ് ക്യാരക്റ്ററിസ്റ്റിക്‌സ് ഓഗ്മെന്റേഷന്‍ സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് എംസിഎഎസ്. പറന്നുയരുന്ന വിമാനങ്ങളുടെ മുന്‍ഭാഗം കുത്തനെ താഴോട്ട് പോകുന്നത് ഒഴിവാക്കാനുള്ള സംവിധാനമാണ് ഇത്.

ഈ രണ്ട് ദുരന്തങ്ങളും ബോയിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു. രണ്ട് അപകടങ്ങള്‍ക്കും പിന്നാലെ ലോകത്തെ 390-ഓളം ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട് ഗ്രൗണ്ട് ചെയ്യപ്പെട്ടു. അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വിമാന കമ്പനികള്‍ക്കും പിഴയായുമെല്ലാം ശതകോടിക്കണക്കിന് ഡോളറാണ് ബോയിങ് അന്ന് നല്‍കേണ്ടിവന്നത്. കൂടാതെ പല രാജ്യങ്ങളുടേയും വ്യോമയാന ഏജന്‍സികള്‍ അന്നുമുതല്‍ ബോയിങ് വിമാനങ്ങളെ സംശയത്തോടെ കാണാന്‍ തുടങ്ങി. ഒടുവില്‍ 2020-ല്‍ സാങ്കേതിക പിഴവുകള്‍ പരിഹരിച്ചതിന് ശേഷമാണ് 737 മാക്‌സ് വിമാനങ്ങള്‍ പിന്നീട് ആകാശം കണ്ടത്.

ചക്രം ഊരിത്തെിറക്കുന്നു!

അതിനേക്കാള്‍ എത്രയോ അപകടങ്ങളില്‍നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിട്ടുമുണ്ട്. ലാന്‍ഡിങ്ങിടെ ചക്രങ്ങള്‍ ഊരിത്തെറിച്ചുപോയതും, വാതില്‍ ആകാശത്തുവെച്ച് തുറന്നപോയതുമായ എത്രയോ സംഭവങ്ങള്‍ പറയാനുണ്ട്. കൂട്ടമരണങ്ങള്‍ പിന്നെയും അവര്‍ത്തിക്കപ്പെട്ടു. 2021 ജനുവരി ഒമ്പതിന് ശ്രീവിജയ എയറിന്റെ ഫ്‌ളൈറ്റ് 182 വിമാനം പറന്നുയര്‍ന്ന് നാല് മിനിറ്റിനകം കടലില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 62 പേരും അപകടത്തില്‍ മരിച്ചു. ബോയിങ്ങിന്റെ 735-500 വിമാനമായിരുന്നു ഇത്. ഓട്ടോത്രോട്ടിലിലെ തകരാറ് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് വിമാനം തകര്‍ന്നത്.

2022 മാര്‍ച്ച് 21ന് കുന്‍മിങ്ങില്‍ നിന്നും പറന്നുയര്‍ന്ന എംയു5735 ഫ്ളൈറ്റ് ഏകദേശം 29,000 അടി (8,839 മീറ്റര്‍) ഉയരത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവേയാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡ് ചെയ്യാന്‍ പോകുന്ന തെക്കന്‍ ചൈനയിലെ ഗ്വാഞ്ചോക്കിന് ഏകദേശം ഒരു 100 മൈല്‍ അകലെ വെച്ച് വിമാനം പെട്ടെന്ന് കുത്തനെയുള്ള ഇറക്കത്തിലേക്ക് നീങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട് അടുത്ത ഒരു മിനിറ്റിനുള്ളില്‍ സഞ്ചരിച്ചുകൊണ്ടിരുന്നതിനേക്കാള്‍ വേഗതയില്‍ അതൊരു കുന്നിന്‍ചെരുവിലേക്ക് കൂപ്പുകുത്തി. ചൈനയില്‍ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റേതായിരുന്നു വിമാനം. മൂന്ന് പൈലറ്റുമാരുള്‍പ്പെടെ മൊത്തം 132 പേര്‍ അപകടത്തില്‍ മരിച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ചൈന കണ്ട ഏറ്റവും വലിയ വിമാനാപകടമായിരുന്നു ഇത്.

ജാപ്പനീസ് വിമാന കമ്പനിയായ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്ന വാര്‍ത്ത 2024 ജനുവരിയിലാണ് കേട്ടത്. പറന്നുയര്‍ന്ന് 40 മിനുറ്റിന് ശേഷമാണ് ഇത് കണ്ടെത്തിയത്. അതേമാസം തന്നെ യുഎസ്സിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 2024 ജനുവരിയില്‍ ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അലാസ്‌ക എയര്‍ലൈന്‍സ് ബോയിംഗ് 737 മാക്‌സ് 9-ലെ ഒരു വാതില്‍ തകര്‍ന്നു വീണു. വിമാനം അടിയന്തിരമായി നിലത്തിറക്കി, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ബോയിങ് എന്ന കമ്പനി തിരികെപ്പിടിക്കാന്‍ ശ്രമിച്ച വിശ്വാസ്യതയും നിലം പൊത്തി.

സര്‍വീസ് നടത്തുന്ന എല്ലാ 171 ബോയിംഗ് മാക്സ് 9 ജെറ്റുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ചിറകുയര്‍ത്തി പറന്നു തുടങ്ങിയ വിമാന കമ്പനികള്‍ പുതിയ പ്രതിസന്ധി നേരിട്ടു. ബോയിങ് കമ്പനിയുടെ ഷെയറുകള്‍ 10%-ത്തിലധികം ഇടിഞ്ഞു. മെക്കാനിക്കല്‍ തകരാറുകളാലും, എണ്ണമറ്റ എമര്‍ജന്‍സി ലാന്‍ഡിംഗുകളാലും, വിമാനം തിരിച്ചുവിളിക്കലുകള്‍ കൊണ്ടും പ്രതിസന്ധിയിലായ ബോയിങ്ങിനേറ്റ വലിയ പരിക്കായിരുന്നു അത്.




2024 മേയ് ഒമ്പതിന് എയര്‍ സെനഗലിന്റെ ബോയിങ് 737-300 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അതേവര്‍ഷം നവംബറില്‍ ട്രിഗാന എയറിന്റെ ബോയിങ് 735-500 വിമാനത്തിന്റെ ഒരു എഞ്ചിനില്‍ തീപിടിത്തമുണ്ടായി. ഈ വര്‍ഷം മാര്‍ച്ച് 13-നാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിന് ലാന്‍ഡിങ്ങിന് ശേഷം തീപിടിച്ചത്. എഞ്ചിന്‍ തെറ്റായി ഘടിപ്പിച്ചതും ഇന്ധനചോര്‍ച്ചയുമായിരുന്നു കാരണം.

സുനിതാവില്യംസിനെ കുടുക്കി!

നമ്മുടെ സുനിതാ വില്യംസിനും ബോയിങ്് കമ്പനി കൊടുത്തത് എട്ടിന്റെ പണിയാണ്. സുനിതയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയത് ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലായിരുന്നു. മടക്കയാത്രയ്ക്ക് മുന്നോടിയായി പേടകത്തില്‍ തകരാറ് കണ്ടതോടെയാണ് സുനിതയും വില്‍സ് മോറും അവിടെ കുടുങ്ങിയത്. പിന്നെ ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സിന്റെ പേടകത്തില്‍ തിരികെ ഭൂമിയിലേക്ക് വന്നത്. ഇത് ബഹിരകാശവിപണിയിലും ബോയിങിന് തിരിച്ചടിയായി.

ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം മത്സരത്തിന്റെ ഭാഗമായുള്ള ലാഭക്കൊതിയാണ് എന്നാണ് പറയുന്നത്. ജറ്റ് വ്യവസായത്തില്‍ മസ്‌ക്കിന്റെ സ്പേസ് എക്സുമായി മത്സരിക്കുന്നതുപോലെതന്നെ, എയര്‍ലൈനുകളില്‍ അവര്‍ മത്സരിക്കുന്നത് എയര്‍ബസ് കമ്പനിയുമായിട്ടാണ്. അതിനുവേണ്ടി ചെലവ് കുറച്ച് വിമാനം നിര്‍മ്മിക്കുമ്പോള്‍ സുരക്ഷയില്‍ വെള്ളം ചേര്‍ത്തതാണ് അവര്‍ക്ക് വിനയായത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭരണതലത്തിലുള്ള പരാജയവും തിരിച്ചടിയായി. വ്യോമയാന കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സ് മഗ്ലസുമായുള്ള ലയനമാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. നവീകരണം, സുരക്ഷ, എഞ്ചിനീയറിങ് മികവ് എന്നിവയേക്കാളെല്ലാം മുകളില്‍ ചെലവ് ചുരുക്കലിന് കമ്പനി പ്രാധാന്യം നല്‍കി.

തുടര്‍ച്ചയായ ബോയിങ്ങ് അപകടത്തിന്റെ പശ്ചാത്തലത്തില്‍, യു.എസ്. ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി ഇതുസംബന്ധിച്ച് അന്വേഷിച്ചിരുന്നു. എയര്‍ബസിന്റെ പുതിയ വിമാനവുമായി മത്സരിക്കാന്‍ ബോയിങ്ങിനും ബോയിങ്ങിന്റെ 737 മാക്സ് പ്രോഗ്രാമിനും മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിയാവുന്ന തരത്തില്‍ മറ്റ് ചെലവുകള്‍ വെട്ടിച്ചുരുക്കി 737 മാക്‌സിന്റെ നിര്‍മാണം തുടര്‍ന്നുകൊണ്ടുപോകാന്‍ കമ്പനി തീരുമാനിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുക എന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ലാഭമുയര്‍ത്താനും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനും വേണ്ടി ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചതാണ് ബോയിങ്ങിന് വിനയായത് എന്നായിരുന്നു ആ പഠനത്തില്‍ പറയുന്നത്.




ആഗോളതലത്തില്‍ ഔട്ട്‌സോഴ്‌സിങ് നടത്തിക്കൊണ്ടും കമ്പനി ചെലവ് ചുരുക്കല്‍ നടപ്പാക്കി. ഇറ്റലി, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ബോയിങ്ങിന്റെ പങ്കാളിത്തം വ്യാപിച്ചു. വിമാനങ്ങളുടെ സുപ്രധാന ഘടകങ്ങള്‍ പോലും വൈദഗ്ധ്യം കുറഞ്ഞ കമ്പനികള്‍ നിര്‍മ്മിക്കുന്ന അവസ്ഥയായി. ഇതെല്ലാമാണ് ബോയിങ്ങിനെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. ഒരുകാലത്ത് ആകാശത്തെ വിശ്വാസ്യതയുടെ പര്യായമായിരുന്ന ബോയിങ്ങിന് അത് വീണ്ടെടുക്കുകയെന്നത് അതീവ ദുര്‍ഘടമായ ജോലിയാണ്. അതിനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകവെയാണ് വീണ്ടും തിരിച്ചടി നേരിടുന്നത്. ഈ പ്രതിസന്ധികളെ ബോയിങ് എങ്ങനെ അതിജീവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മനുഷ്യരുടെ ജീവിതംവെച്ചാണ് തങ്ങള്‍ പറക്കുന്നത് എന്ന ബോധം അവര്‍ക്കുവേണം.

വാല്‍ക്കഷ്ണം: അഹമ്മാബാദ് ദരന്തം എയര്‍ഇന്ത്യയുടെയും, ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെയും ഓഹരിവില ഇടിച്ചിരിക്കയാണ്. എയര്‍ ഇന്ത്യ അടുത്തിടെ ഓര്‍ഡര്‍ ചെയ്തത് 220 ബോയിങ് വിമാനങ്ങളാണ്. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോയും ബോയിങ് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് അടുത്തിടെയാണ്. ദീര്‍ഘകാലമായി ഇന്‍ഡിഗോ, എയര്‍ബസ് കമ്പനിയുടെ വിമാനങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഓര്‍ഡറുകളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.