''ഞങ്ങളെ വേട്ടയാടുന്ന കാപാലികരെ, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു....

ഇങ്ക്വിലാബ് സിന്ദാബാദ്, വിപ്ലവം നീണാള്‍ വാഴട്ടെ''

താടിയും, മുടിയും പുരികവമൊക്കെ ആകെ കത്തിക്കരിഞ്ഞ മരണാസന്നനായ ആ മനുഷ്യനില്‍നിന്ന് ഒരു മന്ത്രംപോലെ ആ വാക്കുകള്‍ പുറത്തുവരുന്നത്, പൊലീസ് ഉദ്യോസ്ഥരെപ്പോലും അമ്പരിപ്പിച്ചു. അതായിരുന്നു അങ്ങാടിപ്പുറം ബാലകൃഷ്ണന്‍. 1976 മാര്‍ച്ച് എട്ടിന് മലപ്പുറത്തുനിന്ന് കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോവുന്നതിനിടെ, പൊലീസ് ജീപ്പിലുണ്ടായിരുന്ന പെടോള്‍ കാനിന് തീ കൊളുത്തി ബാലകൃഷ്ണന്‍ സ്വയം ഒരു അഗ്നിഗോളമായി. ആകെ വെന്തുപോയ, ബാലകൃഷ്ണനെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഒപ്പം ഗുരുതരമായി പൊള്ളലേറ്റ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലസുബ്രഹ്‌മണ്യവും മറ്റുള്ളവരുമുണ്ട്. ജീവന്റെ മിടിപ്പ് മാത്രം ശേഷിക്കുന്ന ബാലകൃഷ്ണന് ട്യൂബിലൂടെ വെള്ളം കൊടുക്കാന്‍ നഴ്സുമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അയാള്‍ ആ വെള്ളം ഇറക്കാന്‍ കൂട്ടാക്കാതെ തുപ്പിക്കളയുന്നു. അപ്പോഴാണ് ഒന്നു ഞരങ്ങാന്‍പോലും ശേഷിയില്ലാത്ത ആ ശരീരത്തില്‍നിന്ന് അപ്പോഴും മുദ്രാവാക്യങ്ങള്‍ പതിഞ്ഞതാഴത്തില്‍ പ്രവഹിക്കുന്നത് അവര്‍ കണ്ടത്.

ആശുപത്രി മുറിയിലേക്ക് കയറിവന്ന ഐ.ജി ലക്ഷ്മണയെ സ്വീകരിച്ചത് ബാലകൃഷ്ണന്റെ മുദ്രാവാക്യങ്ങളാണ്. 'ഇവന്‍ ബോധമില്ലാതെ പുലമ്പുകയാണ്. തീപ്പൊള്ളലേറ്റപ്പോള്‍ അപസ്മാരമിളകിയതാണ്.' എന്നായിരുന്നു ലക്ഷ്മണയുടെ മറുപടി. ബാലകൃഷ്ണന്‍ മരിച്ച് മൂന്നു ദിവസംകൂടി കഴിഞ്ഞ് അതേ ആശുപത്രിമുറിയില്‍ ഡിവൈ.എസ്.പി ബാലസുബ്രഹ്‌മണ്യവും മരണത്തിന് കീഴടങ്ങി. സ്വന്തം ജീവന്‍ ഒടുക്കിയായിരുന്നു ബാലകൃഷ്ണന്റെ പ്രതിഷേധം. കേരള നക്സലിസത്തിന്റെ ചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും ചാവേര്‍.

അടിയന്തരാവസ്ഥക്ക് 50 വര്‍ഷം തികയുന്ന ഈ സമയത്തും കേരളം അങ്ങാടിപ്പുറം ബാലകൃഷ്ണനെ ഓര്‍ക്കുന്നു. പൊലീസ് പീഡനങ്ങളുടെ പ്രതീകമായി കൊല്ലപെട്ട പി രാജനെ ഓര്‍ക്കുന്നു. വര്‍ക്കല വിജയനെ ഓര്‍ക്കുന്നു. പക്ഷേ അപ്പോഴും അറിയപ്പെടാത്ത നൂറുകണക്കിനാളുകളുടെ രക്തം കരുണാകരന്റെയും, ജയറാംപടിക്കലിന്റെയും പൊലീസ് കുടിച്ചു കഴിഞ്ഞിരുന്നു. അടിയന്തരാവാസ്ഥയിലെ അറിയപ്പെടാത്ത ഇരകകളുടെ കഥയും അമ്പരപ്പിക്കുന്നതാണ്.

കണ്ണന്‍ മുതല്‍ ഡോ രാമകൃഷ്ണന്‍വരെ

മൗലികാവാകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരുകാലത്ത്, കേരളത്തില്‍ എത്രപേര്‍, പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നും കൃത്യമായ കണക്കില്ല. ജയറാം പടിക്കലും, പുലിക്കോടന്‍ നാരായണനും, ടി വി മധുസൂധനനും, ലക്ഷ്മണയും അടക്കമുള്ള ക്രൂരന്‍മ്മാരുടെ കൈളില്‍ ഞെരിഞ്ഞ് അമര്‍ന്നുപോയത് അക്കാലത്ത് മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു പറ്റം ചെറുപ്പക്കാരായിരുന്നു. 1977 ജനുവരി ഒന്നിന് നാദാപുരം പൊലീസ് രാഷ്ട്രീയബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കണ്ണനെ പിന്നെയാരും കണ്ടിട്ടില്ല. പൊലീസ് സ്റ്റേഷനില്‍വെച്ച് ക്രൂര മര്‍ദനത്തില്‍ കണ്ണന്‍ മരിച്ചുവെന്നും, ശരീരം പൊലീസ് ഫറോക്ക് പാലത്തിന് താഴെ നദിയിലൊഴുക്കിയെന്നുമാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍. പ്രകടനം നടത്തിയതിനാണ്, മണ്ണാര്‍ക്കാട് എംഇഎസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തത്. മണ്ണാര്‍ക്കാട് സബ് ജയിലില്‍വെച്ച് 1976 ആഗസ്റ്റ് പതിനാറിന് മുസ്തഫ മരിച്ചു. കാരണം പൊലീസ് മര്‍ദനം തന്നെ.




തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി പാര്‍പ്പിക്കപ്പെട്ട ശ്രീനിവാസനെ പൊലീസ് സ്റ്റേഷനില്‍ 'കെട്ടിത്തൂങ്ങി' എന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ വെറ്ററിനറി ഡോക്ടര്‍ പരമേശ്വരപിള്ള, കൊല്ലത്തെ ഷറഫുദ്ദീന്‍, കോട്ടയത്തെ ജോയി ജോസഫ്, അരൂരില്‍ ഹോട്ടല്‍ നടത്തിയിരുന്ന കെ.വി. ജോസഫ്, കണ്ണൂര്‍ ചക്കരക്കല്ലില്‍ ഗോവിന്ദന്‍, രാമനാട്ടുകരയില്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ അറിയപ്പെടാതെ പോയ ഇരകളാണ്. ഈ ലിസ്റ്റ് നീളുമെന്ന് ഉറപ്പാണ്. ഈ കേസില്‍ ഒന്നില്‍പോലും പ്രതികളായ പൊലീസുകാര്‍ ശിക്ഷക്കപ്പെട്ടിട്ടുമില്ല.

അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ മര്‍ദനങ്ങള്‍ മുഖ്യമായി അരങ്ങേറിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന ഒന്‍പതോളം നിയമവിരുദ്ധ ക്യാമ്പുകളിലാണ്. ഫലത്തില്‍, കരുണാകരന്റെയും പടിക്കലിന്റെയും കേരളത്തിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായിരുന്നു ഇവയെല്ലാം. ശാസ്തമംഗലം, നാഗമ്പടം, ആലപ്പുഴ (കൗസ്തുഭം വീട്), ഇടപ്പള്ളി, തൃശ്ശൂര്‍ (പൊലീസ് ക്ലബ്), കോഴിക്കോട് (കക്കയം/പിന്നീട് മാലൂര്‍കുന്ന്, പുതിയറ, ചക്കോരത്തുകുളം), കണ്ണൂര്‍ (തളാപ്പ്) എന്നിവിടങ്ങളിലാണ് പൊലീസ് ക്യാമ്പുകള്‍ തുറന്നത്. സമാനതകള്‍ ഇല്ലാത്ത ക്രൂരതകളാണ് ഇവിടെ അരങ്ങേറിയത്.

ദേവകിയുടേത് ബലാത്സഗക്കൊലയോ?

അടിയന്തരാവസ്ഥയുടെ ഏറ്റവും ഭീതിതമായ മുഖമായിരുന്നു രാജന്റെ മരണം. പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഒരു വനിതാ രക്തസാക്ഷികൂടിയുണ്ടെന്ന് അധികം ആര്‍ക്കും അറിയാത്ത കഥയാണ്്. ഇന്ന് എന്‍ഐടി ( നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി) എന്ന് അറിയപ്പെടുന്ന, പി രാജന്‍ പഠിച്ച കോഴിക്കോട് ചാത്തമംഗലത്തെ അന്നത്തെ ആര്‍ഇസിയിലെ ( റീജണല്‍ എന്‍ജിനീയറിംഗ് കോളേജിലെ) തൂപ്പുകാരിയായിരുന്ന ദേവകിയായിരുന്നു ആ ഹതഭാഗ്യ. അടിയന്തരാവസ്ഥ നാളില്‍ നക്‌സലൈറ്റുകള്‍ നടത്തിയ ഏറ്റവും ശക്തമായ ഇടപെടല്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂട വേട്ടയാടലുകളിലാണ് റീജണല്‍ എന്‍ജിനീയറിംഗ് കോളേജിലെ പി. രാജന്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിക്കുന്നത്.

1976 മാര്‍ച്ച് 1- ന് രാജനും ചാലി എന്ന വിദ്യാത്ഥിക്കുമൊപ്പം, ആര്‍ഇസിക്ക് അടുത്ത് താമസിക്കുന്ന അലക്കുതൊഴിലിലേര്‍പ്പെട്ട സത്യനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സത്യന്റെ അമ്മ ഇതുകണ്ട് ഒച്ചത്തില്‍ നിലവിളിച്ചു. നിലവിളികേട്ട് ആര്‍ഇസിയിലെ തൂപ്പുജോലിക്കാരി ദേവകിയും, ഭര്‍ത്താവ് ടാപ്പിംഗ് തൊഴിലാളിയായ രാജനും ഓടിവന്നു. അവര്‍ ജീപ്പിലിരിക്കുന്ന പി. രാജനെ കണ്ടു. ഇവര്‍ പി. രാജനെ പൊലീസ് കസ്റ്റഡിയിലാണെന്നതിന്റെ തെളിവു നല്‍കുമെന്ന് പൊലീസ് ഭയപ്പെട്ടു. 1976 മാര്‍ച്ച് നാലിന് രാത്രി പൊലീസ് വണ്ടി ദേവകിയുടെ വീട്ടില്‍ എത്തി. ജീപ്പില്‍ അറസ്റ്റിലായ ജോസഫ് ചാലിയും ചാത്തമംഗലത്തെ കാനങ്ങോട് രാജനുമുണ്ടായിരുന്നു. കെട്ടാങ്ങല്‍ അങ്ങാടിയുടെ വളവില്‍ കാനങ്ങോട് രാജനെ പൊലീസ് കാവലില്‍ നിര്‍ത്തിയിട്ടായിരുന്നു ഇത്. വീട്ടിലെ പ്രായമായ അമ്മ ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് ആദ്യം മടങ്ങിപ്പോയി. പിന്നീട് വണ്ടി തിരിച്ചുവന്നു.




അടുത്ത ദിവസം രാവിലെ ആര്‍ഇസി. വളപ്പിലെ മാവിന്‍കൊമ്പില്‍ ദേവകിയുടേയും രാജന്റേയും മൃതദേഹങ്ങള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണപ്പെട്ടു. ഇരുവരേയും പൊലീസ് കൊന്ന് കെട്ടിത്തൂക്കിയതായിരുന്നു എന്നാണ് ജനം വിശ്വസിച്ചത്. ആത്മഹത്യയാണെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇരുവരുടേയും മരണം ആത്മഹത്യയല്ലെന്ന് പിന്നീട് ചില പൊലീസുകാരും സാക്ഷിയായ കാനങ്ങോട് രാജനും വെളിപ്പെടുത്തി.

അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം കാനങ്ങോട് രാജന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് 134/76 നമ്പര്‍ പ്രകാരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് എഴുതിയ റിപ്പോര്‍ട്ടും വാങ്ങിയിരുന്നു. ''ദേവകിയുടെ തുടയില്‍ ശുക്‌ളം ഒലിച്ചിറങ്ങിയെന്നും, മടക്ക് നിവരാത്ത ഒറ്റപ്പാവാട ധരിച്ചാണ് മരിച്ചതെന്നും, സാരി മുറിയില്‍ തന്നെ ഉണ്ടായിരുന്നെന്നും അതിലുണ്ടായിരുന്നു. കഴുത്തുപൊട്ടാതെയും ശരീരത്തില്‍ ഒരു മാന്തലോ കീറലോ ഇല്‌ളാതെയുമാണ് ദേവകി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂത്രസഞ്ചിയില്‍ മൂത്രം ഉണ്ടായിരുന്നു'-കാനങ്ങോട് രാജന്‍ പിന്നീട് എഴുതി.

ദേവകിയുടേയും രാജന്റേയും മൃതദേഹങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്ന് ചാത്തമംഗലത്തെ ജനങ്ങളെ ഭയപ്പെടുത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ പൊലീസ് ഒരു സാധു സ്ത്രീയെ ബലാത്സഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. ഇത്രയും ഗുരുതരമായ ആരോപണത്തിലും പുനര്‍ അന്വേഷണം നടന്നിട്ടില്ല. ഇവരുടെ ആശ്രിതര്‍ക്ക് പത്തുപൈസ നഷ്ടപരിഹാരവും കിട്ടിയിട്ടില്ല.

പത്താം ക്ലാസുകാരിക്ക് ഒരുമാസം ക്രൂര മര്‍ദനം

ഒരുപാട് സ്ത്രീകളും ഇക്കാലത്ത് ക്രൂര പീഡനത്തിന് ഇരയായി. പക്ഷേ അജിതയെപ്പോലുള്ളവര്‍ അനുഭവിച്ച കൊടിയ മര്‍ദനങ്ങളള്‍ മാത്രമാണ് അധികം വാര്‍ത്തയായത്. അനധികൃത ക്യാമ്പില്‍ ഏറ്റവും അധികം പീഡനമേറ്റ സ്ര്തീകളില്‍ ഒരാള്‍ വയനാട് സ്വദേശിയായ നാടകപ്രവര്‍ത്തക സി.ആര്‍. സുലോചനയാണ്. പാര്‍ട്ടി പ്രസിദ്ധീകരണമായ 'ഇങ്ക്വിലാബ്' അച്ചടിക്കാന്‍ ആവശ്യമായ സൈകേ്‌ളാസ്‌റ്റൈല്‍ മെഷീന് പണം കണ്ടെത്താന്‍ മാനന്തവാടിയില്‍ നക്‌സലൈറ്റുകള്‍ ശ്രമിച്ചിരുന്നു. സി.പി.ഐ (എം.എല്‍) വയനാട് ജില്ലാ സെക്രട്ടറി കെ.കെ. മധൂസൂദന(മധുമാഷ്)ന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ ഒരുക്കിയത്. മധുമാഷിനെ തേടിയ പൊലീസ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും നാടകപ്രവര്‍ത്തകയുമായ സി.ആര്‍. സുലോചനയെ 1978 ഓഗസ്റ്റ് 28-ന് പിടികൂടി. സൂലോചന അന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ.

സിവിക് ചന്ദ്രന്‍ രചിച്ച 'അക്ഷൗഹിണി' എന്ന നാടകത്തില്‍ മധുമാഷിന്റെ പ്രേരണയില്‍ സുലോചന അഭിനയിച്ചിരുന്നു. ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കല്ലൂര്‍ എന്ന സ്ഥലത്തുവച്ച് ബത്തേരി സ്റ്റേഷനിലെ പൊലീസുകാരും ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് പിടികൂടിയത്. ആദ്യം അവര്‍ സുലോചനയെ സുല്‍ത്താന്‍ ബത്തേരി പൊലീസ് ലോക്കപ്പില്‍ കൊണ്ടുതള്ളി. തുടര്‍ന്ന് റസ്റ്റ്ഹൗസില്‍ കൊണ്ടുപോയി മര്‍ദിച്ചു. രാത്രി ലോക്കപ്പിലിട്ടു. അടുത്ത ദിവസം കോഴിക്കോട് വനിതാസ്റ്റേഷനില്‍ കൊണ്ടുപോയി. രാത്രി ക്രൈംബ്രാഞ്ചുകാര്‍ വീണ്ടും ജീപ്പില്‍ കയറ്റി പുതിയറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയി മര്‍ദനം അഴിച്ചുവിട്ടു.




സാരി അഴിക്കാന്‍ ആജ്ഞാപിച്ചു. തല ഭിത്തിയില്‍ തുടര്‍ച്ചയായി ഇടിപ്പിച്ചു. നിലത്തിരുത്തി കാല്‍മുട്ടില്‍ പൊലീസുകാര്‍ കയറിനിന്നു. ഒളിവില്‍ കഴിയുന്ന മധുമാഷും ദാമോദരന്‍മാസ്റ്ററും കെ. വേണുവും എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പിന്നീടുള്ള ദിവസങ്ങളിലും മര്‍ദനം അരങ്ങേറി. ചൂരല്‍കൊണ്ട് അടിയേറ്റ് കാലിലെ മാംസം പറിഞ്ഞുപോയി. ചക്കോരത്തുക്കുളത്തും മാലൂര്‍കുന്നു ക്യാമ്പുകളില്‍ മാറിമാറി കൊണ്ടുപോയി. സ്തീത്വത്തെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റത്തെ നടപടികള്‍ കക്കയം ക്യാമ്പില്‍ വച്ചുണ്ടായി.

മര്‍ദിച്ച പൊലീസുദ്യോഗസ്ഥരില്‍ ഒരാള്‍ എസ്.പി. ലക്ഷ്മണയായിരുന്നു. ''എനിക്ക് പേര് തിരിച്ചറിയാന്‍ സാധ്യമായ ഒരു ഓഫീസറാണ് ലക്ഷ്മണ. വെറും കൗമാരപ്രായക്കാരിയായ എന്നെ നിലത്തുകിടത്തിയിട്ട് കാലിന്റെ മുട്ടിനു മുകളില്‍ കയറി നിന്ന് ബൂട്ടുകൊണ്ട് ചവിട്ടുകയായിരുന്നു അയാളുടെ പ്രധാന വിനോദം. അയാളുടെ ഭാരം മുഴുവന്‍ എന്റെ കാലിന് മീതെ പ്രയോഗിച്ച് ചവിട്ടിച്ചവിട്ടി രസിക്കുന്നതിനിടയില്‍ മറ്റൊരു പൊലീസുകാരനെക്കൊണ്ട് കാല്‍വെള്ളയില്‍ ലാത്തികൊണ്ട് അടിപ്പിക്കും. മുഖത്തടിപ്പിക്കും. ശരീരമാസകലം വേദനിപ്പിക്കും. ബോധം കെടുന്നതുവരെ ഇതു തുടരും.' ഒരു മാസത്തോളം നിയമവിരുദ്ധ ക്യാമ്പുകളില്‍ സുലോചന മര്‍ദനമേറ്റു. സുലോചനയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്നതിന്റെ ഏക തെളിവ് അവരുടെ എസ്.എസ്.എല്‍.സി. ബുക്കായിരുന്നു. പൊലീസ് അത് കീറിയെറിഞ്ഞു.

കുറംബയും ചോതിയും പിന്നെ അന്നയും

അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങളില്‍പെട്ടുലഞ്ഞ പെണ്‍ജീവിതങ്ങള്‍ ഒരുപാടുണ്ട് കേരളത്തില്‍. ഇടപ്പള്ളിയിലെ ജയറാം പടിക്കലിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തകര്‍ന്നപോയ ഒരു സ്ര്തീയുണ്ട്. ദളിതയും ദരിദ്രയുമായ കുറുമ്പ. 1975 സെപ്റ്റംബര്‍ 18-ന് കുമ്പളത്ത് നക്‌സലൈറ്റുകള്‍ അബുഹാജിയെന്ന നാട്ടുപ്രമാണിയെ ഉന്മൂലനം നടത്തിയിരുന്നു. അതിനുവേണ്ട കൂടിയാലോചനകള്‍ നക്‌സലൈറ്റുകള്‍ നടത്തിയത് എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍ ചോതി എന്ന പ്രവര്‍ത്തകന്റെ വീട്ടിലാണ്. കുമ്പളത്തെ നക്‌സലൈറ്റ് ഉന്മൂലനം കഴിഞ്ഞ ഉടനെ പൊലീസ് ഇടപ്പള്ളിയില്‍ ക്യാമ്പ് തുറന്നു. നിരവധി പേര്‍ അറസ്റ്റിലായി. പലര്‍ക്കും മര്‍ദനമേറ്റു. പലരും 58 ദിവസം ക്യാമ്പില്‍ കൊടിയ മര്‍ദനത്തിനും ഉരുട്ടലിനും വിധേയരായി.

ഒക്ടോബര്‍ ആറിന് രഹസ്യയോഗം ചേരുമ്പോള്‍ പൊലീസ് ചോതിയുടെ വീടു വളഞ്ഞു. സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകരായ എം.എസ്. ജയകുമാറും കുഞ്ഞപ്പനും പിടിയിലായി. ചോതി പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. പൊലീസ് കുറുമ്പയെ പിടികൂടി ഇടപ്പള്ളി ക്യാമ്പില്‍ കൊണ്ടുപോയി. പൊലീസ് അവിടെവച്ച് കുറുമ്പയെ മര്‍ദിച്ചവശയാക്കി. ചുരലുകൊണ്ടുള്ള പ്രഹരമായിരുന്നു മുഖ്യം. അടുത്ത ദിവസമാണ് ക്യാമ്പില്‍ നിന്ന് വിട്ടത്. ഈ സമയം മക്കള്‍ മാത്രമായിരുന്നു വീട്ടില്‍. ചോതിയെപ്പറ്റി വിവരം കിട്ടാത്തതിനാല്‍ വീണ്ടും പൊലീസ് കുറമ്പയെ തേടിയെത്തി. അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ ഏഴുവയസുകാരന്‍ മകനെ പൊലീസുകാര്‍ വിരട്ടിയോടിച്ചു.

എതിര്‍ത്തുനിന്നതിന്റെ പേരില്‍ കുറുമ്പയുടെ നഖത്തിനിടയില്‍ പൊലീസ് പച്ച ഈര്‍ക്കലി കുത്തിക്കയറ്റി. കസ്റ്റഡിയിലെടുത്ത കുറുമ്പയെ ജയറാം പടിക്കലിന്റെ നിദേശപ്രകാരം നൂറ്റൊന്നുതവണ പൊലീസ് ചൂരല്‍കൊണ്ട് അടിച്ചു. ഒരാഴ്ചകഴിഞ്ഞായിരുന്നു മോചനം. വീട്ടുമുറ്റത്ത് അവര്‍ മുടിയഴിച്ചിട്ടു തുള്ളി. ഭര്‍ത്താവിനെ എല്ലാവരും ചേര്‍ന്ന് കൊന്നുതിന്നോ എന്നു ചോദിച്ച് അവര്‍ അലമുറയിട്ടു. ഈ സമയത്തും ചോതി ഒളിവില്‍തന്നെ തുടര്‍ന്നു.




ഇടപ്പള്ളി ക്യാമ്പില്‍ എന്നും ചെന്ന് ഒപ്പിടണമെന്ന വ്യവസ്ഥ കുറുമ്പയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഒളിവില്‍വച്ച് കുറുമ്പയുടെ അവസ്ഥയറിഞ്ഞ ചോതി പിടികൊടുക്കാന്‍ തീരുമാനിച്ചു. താന്‍ പിടികൊടുത്താല്‍ ഭാര്യയ്ക്ക് മര്‍ദനത്തില്‍നിന്ന് മോചനം കിട്ടുമെന്നറിഞ്ഞായിരുന്നു കീഴടങ്ങല്‍. ഇടപ്പള്ളി ക്യാമ്പില്‍ നേരിട്ട് ഹാജരായ ചോതിയെ പൊലീസ് മര്‍ദിച്ചവശനാക്കി. ദിവസങ്ങളോളം പൊലീസ് മര്‍ദിച്ചു. ആരോഗ്യം തകര്‍ന്ന നിലയിലാണ് ചോതി ക്യാമ്പില്‍നിന്ന് പുറത്തുവരുന്നത്. ഒരുവര്‍ഷമേ ചോതി ജീവിച്ചുള്ളൂ. 1979 ഒക്ടോബര്‍ 19-ന് ചോതി വിടവാങ്ങി. കുറുമ്പ മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി. ഒടുവില്‍ അസ്ഥിയില്‍ അര്‍ബുദം ബാധിച്ച് വളരെ വേദനിച്ചായിരുന്നു മരണം.

ഉരുട്ടലും, തൂക്കലുമായി...

സ്‌കോട്ട്ലന്‍ഡ് യാര്‍ഡില്‍പോയി പഠിച്ചുവെന്ന് പറയുന്ന ഡിഐജി ജയറാം പടിക്കല്‍ കണ്ടെത്തിയ ഒരു വിദ്യയായിരുന്നു ഉരുട്ടല്‍. ഒരു മനുഷ്യനെ ബെഞ്ചില്‍കെട്ടിയിട്ട്, രണ്ടുപോലീസുകാര്‍ തുടകളില്‍ ഉലക്കകൊണ്ട് ഉരുട്ടി മസില്‍ തകര്‍ക്കുക. ഉരുട്ടിയ ഭാഗത്ത് ഒരു ഈച്ച വന്നിരുന്നാല്‍പോലും കരഞ്ഞുപോവും. ഈര്‍ക്കില്‍ ജനനേന്ദ്രിയത്തില്‍ കയറ്റുക, ഗരുഡന്‍ തൂക്കം തുടങ്ങിയ നിരവധി ഭീകര മര്‍ദനമുറകളാണ് പടിക്കല്‍ കൊണ്ടുവന്നത്.

അന്ന് ജയിലില്‍കിടന്ന ഗ്രോ വാസു നക്സല്‍ തടവുകാരെകുറിച്ച് എഴുതിയത് ഇങ്ങനെ-''തുട തടിച്ച് തുടുത്ത് ചുവന്ന അവസ്ഥയിലാണ് അന്ന് ജയിലില്‍ പലരും എത്തിയത്. ഞൊണ്ടി ഞൊണ്ടിയാണ് അവര്‍ വന്നത്. ആഴ്ചയില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന എണ്ണ കൊണ്ട് അവരുടെ കാലുകള്‍ ഉഴിഞ്ഞ് എണീറ്റു നടക്കാന്‍ പാകത്തിലാക്കുകയായിരുന്നു. ആ സമയത്തെല്ലാം അവര്‍ ആ ഭീകരത ഞങ്ങളോട് പറയുന്നുണ്ട്. മര്‍ദനത്തില്‍ കാലിന്റെ അടിഭാഗത്തെ തോലു പൊളിക്കുന്നതും വാരിയെല്ലിനടിച്ച് ശ്വാസകോശത്തിനു പരിക്കേല്‍പ്പിക്കുന്നതെല്ലാം അവര്‍ പറയുന്നുണ്ട്.

ഇതിനേക്കാളെല്ലാം ഭീകരമായ ഒരു ഓര്‍മയുണ്ട്. ഒരു ദിവസം ഒരു മനുഷ്യനെ രണ്ട് വാര്‍ഡര്‍മാര്‍ താങ്ങിപ്പിടിച്ച് നടത്തിക്കൊണ്ടു വന്നു. എന്താണ് ഈ മനുഷ്യനെ ഇങ്ങനെ കൊണ്ടുവരുന്നത് എന്ന് ചോദിച്ചപ്പോഴാണ്, അത് കേട്ടാല്‍ ഞെട്ടിപ്പോകുമെന്ന് അവര്‍ പറഞ്ഞത്. അയാളുടെ കാലിന്റെ മേലെ ഭാഗം ഉരുട്ടിയിട്ട് മസിലു മുഴുവന്‍ താഴേക്ക് താണുപോയ അവസ്ഥയിലായിരുന്നു. ആ രണ്ട് കാലിന്റെയും എല്ലുകളും പുറത്തുകാണുന്നുണ്ട്. അവിടെ ഒരു പാട വന്നിട്ടുണ്ട്. ആ പാട വരാന്‍ വേണ്ടി അയാളെ രണ്ടു മാസത്തോളം പോലീസ് കസ്റ്റഡിയിലെ ഇടിമുറിയില്‍ ഡോക്ടറെ കൊണ്ടുവന്ന്, പഴുത്ത് ഉടഞ്ഞ് താണു പോയ മസിലിന്റെ പഴുപ്പ് ഉണക്കിയെടുത്തു എന്നാണ് പറഞ്ഞത്. എന്നിട്ടും ഇയാള്‍ക്ക് നടക്കാന്‍ പറ്റിയില്ല, കാലിന് മസിലില്ലെങ്കില്‍ എങ്ങനെ നടക്കും.

അവസാനം ജയിലിലുള്ളവര്‍ ഇയാളുടെ കാല്‍ ഉഴിഞ്ഞ് പിടിച്ച് നടക്കാനുള്ള അവസ്ഥയിലെത്തിച്ചു. സഖാക്കള്‍ അയാളെ എന്റെ വാതിലിന്റെ അടുത്ത് കൊണ്ടു വന്നു. അയാള്‍ മുണ്ട് പൊക്കി പോലീസ് മര്‍ദ്ദനത്തില്‍ ഉടഞ്ഞില്ലാതായ രണ്ട് തുടയും കാണിച്ചു തന്നു. അയാളുടെ തുടയെല്ലിലെ പരിക്ക് കാണിച്ചപ്പോള്‍ ഞാന്‍ ശരിക്കും സ്തംഭിച്ചുപോയി. ഒരു മനുഷ്യനെ ഇങ്ങനെയാക്കാന്‍ പറ്റുമോ എന്ന് ഞാനാലോചിച്ചു.

പൊലീസ് ദിവസവും ഉലക്ക കൊണ്ട് ഉരുട്ടിയതിന്റെ ഫലമായി അയാളുടെ തുടയുടെ മേലെ ഭാഗം കല്ലിച്ച് വീര്‍ത്ത് പഴുത്തിരുന്നു. പിന്നീട് ഉരുട്ടുമ്പോള്‍ പഴുത്ത ഭാഗത്തുനിന്ന് ഉലക്കയിലേക്ക് ചലം വരാന്‍ തുടങ്ങി. അപ്പോള്‍ മുറിവിലും പഴുപ്പിലും പഞ്ഞി വെച്ച് ഉരുട്ടും. അങ്ങനെയാണ് മസില്‍ താഴോട്ട് പോന്ന് എല്ല് പുറത്തേക്കുവന്നത്. കാലിന്റെ മേലെ ഭാഗത്തെ മസിലെല്ലാം താഴേക്കുവന്ന് ഒരു കെട്ട് മസില്‍ പ്രത്യേക രൂപമൊന്നുമില്ലാതെ കെട്ടിക്കിടന്നു. കാലിന്റെ മേല്‍ഭാഗമാകട്ടെ, ഗ്ലാസ് പേപ്പര്‍ പോലെ ആയി. ഇങ്ങനെയൊരവസ്ഥ നിങ്ങള്‍ക്കാര്‍ക്കെങ്കിലും വിശ്വസിക്കാനാകുമോ. ഞാനത് കണ്ടതാണ്. പ്രഭാകരന്‍ എന്നാണ് അയാളുടെ പേര്. കാര്‍പെന്ററാണ്. നല്ല പണിക്കാരനും നല്ല ശരീരവും ആയിരുന്നു, അതുകൊണ്ട് അയാള്‍ മരിച്ചില്ല.''- ഗ്രോ വാസു എഴുതുന്നു.




അതുപോലെ രാജനൊപ്പം അറസ്റ്റിലായ ജോസഫ് ചാലിക്ക് ഏറ്റ കൊടിയ പീഡനങ്ങളെക്കുറിച്ചും ഗ്രോ വാസു എഴുതുന്നുണ്ട്- ''കോഴിക്കോട് ആര്‍.ഇ.സിയിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജനോടൊപ്പമുണ്ടാകുകയും രാജനെ പോലെ മരിച്ചുപോവും എന്ന് കരുതുകയും ചെയ്ത ആളായിരുന്നു ചാലി. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ചാലിയെ കൊണ്ടുവരുന്നത്. 'വാസുവേട്ടാ' എന്നും വിളിച്ചുകൊണ്ടാണ് അയാള്‍ മുറിയിലേക്ക് വന്നത്. ചാലിയെ തുണി വിരിച്ച ഒരു ബെഡിലേക്ക് കിടത്തി. തുണി വിരിച്ചത് നന്നായി, കാരണം അയാളുടെ വയറ്റില്‍ നിന്ന് ഒഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍, താനിപ്പോള്‍ മരിക്കുമെന്നും അടുത്തിരിക്കാനും ആവശ്യപ്പെട്ടു. ഞാന്‍ അയാളുടെ വയര്‍ ഉഴിഞ്ഞുകൊടുത്തുകൊണ്ട് അവിടെ നിന്നു.

ചാലിയുടെ മലവും മൂത്രവും സമ്മിശ്രമായി നിറഞ്ഞ സ്ഥലത്തുതന്നെയാണ് ഞാനും കിടന്നത്. അങ്ങനെ ഏറെക്കുറെ രണ്ട് മണിക്കൂറോളം നേരം ഒരു വശത്തേക്ക് മാത്രം കിടന്ന് അയാളുടെ വയര്‍ ഉഴിഞ്ഞുകൊടുത്തു. ഞാന്‍ കയ്യെടുക്കുമ്പോള്‍ ചാലി ഉച്ചത്തില്‍ കരയുമായിരുന്നു. അങ്ങനെ രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മയക്കത്തിലേക്ക് വീണു. കുഴപ്പമൊന്നുമില്ല എന്ന് മനസിലാക്കിയതോടെ ഞാന്‍ മെല്ലെ എണീറ്റ് മൂത്രവും മലവും നിറഞ്ഞ എന്റെ വസ്ത്രം മാറ്റി ഉറങ്ങാന്‍ കിടന്നു. രാത്രി മൂന്ന് മണിക്കാണ് ഞാന്‍ കിടന്നത്. രാവിലെ അഞ്ചു മണിക്ക് ചാലിയെ സുപ്രണ്ടിന്റെ സമ്മതത്തോടെ ഹോസ്പിറ്റല്‍ സെല്‍ തുറന്ന് പുറത്ത് ഹോസ്പിറ്റലില്‍ എത്തിച്ചുവെന്ന് പിന്നീടറിഞ്ഞു. പിന്നെ അയാള്‍ ഹോസ്പിറ്റലില്‍ മരണാസന്നനായി 14 ദിവസം കിടന്നു. പക്ഷെ ജീവന്‍ തിരികെ കിട്ടി.''- ഗ്രോ വാസു അന്നത്തെ ക്രൂരതകള്‍ എഴുതിയത് ഇങ്ങനെയാണ്.

പുനരന്വഷണം വരുമോ?

1978 ഫെബ്രുവരി 24-ലെ നിയമസഭാരേഖ പ്രകാരം, അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഷാ കമ്മീഷന് കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് വ്യക്തമാണ്. അതില്‍ 528 പരാതികള്‍ അന്വേഷണം നടത്താനായി കേരള ചീഫ് സെക്രട്ടറിക്ക് ഷാ കമ്മീഷന്‍ അയച്ചുനല്‍കി. അതില്‍ 104 എണ്ണത്തില്‍ അന്വേഷണം നടത്തി കമ്മീഷന് റിപ്പോര്‍ട്ടു നല്‍കുമെന്നും ശേഷിക്കുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്റിന് യുക്തമെന്ന് തോന്നുന്ന നടപടി സ്വീകരിച്ചു ബന്ധപ്പെട്ട കക്ഷികളെ അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. (കെ. ചന്ദ്രശേഖരന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കുന്ന മറുപടി) 528 പരാതികളില്‍ 41 എണ്ണം സ്ര്തീകളുടേതായിരുന്നു. പക്ഷേ ഇതില്‍ ഒന്നും കൃതമായ തീര്‍പ്പ് ഉണ്ടായിട്ടില്ല. 2007-ല്‍ വി.എസ്. അച്യുതാനന്ദന്‍ അടിയന്തരാവസ്ഥയിലെ തടവുകാരുടെയടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഔദ്യോഗിക തലത്തില്‍ സംവിധാനമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതൊരിഞ്ചും മുന്നോട്ട് നീങ്ങിയിരുന്നില്ല.

വര്‍ക്കല വിജയന്റെ മരണത്തില്‍ പിന്നീട് വലിയ വെളുപ്പെടുത്തല്‍ ഉണ്ടായിട്ടും പുനരന്വേഷണം നടന്നില്ല. 1976 മാര്‍ച്ച് 6ന് ശാസ്തമംഗലം ക്യാമ്പിന്റെ മുകളിലെ നിലയില്‍ ഇടനാഴിക്കുള്ളില്‍ കുട്ടിത്തോര്‍ത്തുടുത്ത് ഉടല്‍ പൊന്തിക്കാനാകാതെ ഞരങ്ങലും മൂളലുമായി മരണാസന്നനിലയില്‍ നിലത്തുകിടന്ന വിജയനെ വടശേരിക്കോണം പ്രസന്നന്‍ കണ്ടിരുന്നെങ്കിലും പിന്നീടാരും വിജയനെ കണ്ടിട്ടില്ല. വിജയനെ ശാസ്തമംഗലം ക്യാമ്പില്‍ തല്ലിക്കൊന്ന് ജഡം പൊന്മുടിയില്‍ ആസിഡ് ഒഴിച്ച് കത്തിച്ചെന്ന് ക്രൈംബ്രാഞ്ച് സി.ഐ.ഡി ഡ്രൈവറായിരുന്ന ദയാനന്ദന്‍ വെളിപ്പെടുത്തിയിട്ടും കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. നീതിക്കായി ആ കുടുംബം മുട്ടാത്ത വാതിലുകളില്ല. 2006-ല്‍ ദയാനന്ദന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, ഈ കേസ് സംസ്ഥാന സര്‍ക്കാര്‍ പുനരന്വേഷിക്കണമെന്ന് ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്‌കിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിലും ഒരു നടപടിയുണ്ടായില്ല. ഇനി ഈ 50-ാം വാര്‍ഷികത്തിലെങ്കിലും ഇരകള്‍ക്ക് നീതി ലഭിക്കുമോ എന്നതാണ് ചോദ്യം.




വാല്‍ക്കഷ്ണം: പക്ഷേ സര്‍ക്കാറിനെകൊണ്ട് പ്രതികള്‍ ആരെയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ക്രൂരതക്ക് ഉത്തരവാദികളായവരോട് കാലം കണക്കു തീര്‍ക്കാതിരുന്നിട്ടില്ല. ബുദ്ധിമാന്ദ്യമുണ്ടായിരുന്നു ജയറാം പടിക്കലിന്റെ ഒരു മകന്‍ അകാലത്തിലാണ് പരിച്ചത്. മദ്യാസക്തനായി എല്ലാ തകര്‍ന്ന നിലയില്‍, ശരീരം മുഴുവന്‍ പഴുക്കുന്ന അപുര്‍വ രോഗം വന്നാണ് പടിക്കല്‍ മരിച്ചത്. മര്‍ദകവീരന്‍ ലക്ഷ്മണ, നക്സല്‍ വര്‍ഗീസിനെ വെടിവെച്ച് കൊന്ന കേസില്‍, രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജയിലിലായി. സാഡിസിറ്റിനെപോലെ പ്രതികളുടെ നാഭിക്ക് ചവുട്ടുകയും, മൂത്രം കുടിപ്പിക്കുകയും, മുടിവെട്ടിക്കുയും, ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റുകയുമൊക്കെ ചെയ്ത പുലിക്കോടന്‍ നാരായണന്‍ റിട്ടയര്‍ ചെയ്തതോടെ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞ്, ഗീതാ പ്രഭാഷകനായി. ദീര്‍ഘകാലം കെ കരുണാകരനും ഉണ്ടായിരുന്നു, ഈച്ചരവാര്യരെപ്പോലെ പുത്രദു:ഖം. പിതാവ് കോണ്‍ഗ്രസിലും മകന്‍ ഡിഐസിയിലുമായി കരുണാകരകുടുംബത്തില്‍ കലഹം ഉണ്ടായപ്പോഴോക്കെ സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിച്ചത് രാജന്റെ പിതാവ് ഈച്ചരവാര്യരെ ആയിരുന്നു!