രു അഭിമുഖത്തില്‍ എ ആര്‍ റഹ്‌മാനോട് ചോദിക്കയാണ്. സംഗീത സംവിധാനത്തിനിടെ എന്തെങ്കിലും സംശയം ഉണ്ടായാല്‍ താങ്കള്‍ ആരോടാണ് ചോദിക്കുക. ഒട്ടും ആലോചിക്കാതെ റഹ്‌മാന്‍ പറയുകയാണ്. ''അത് കമലഹാസനോടാണ്''. എ ആര്‍ റഹ്‌മമാന്റെ സംശയം തീര്‍ക്കാന്‍ പോലും കഴിവുള്ളയാള്‍ ഒരു സംഗീത സംവിധായകനല്ല. നടനാണ്! അതാണ് ഉലകനായകന്‍ കമലഹാസന്റെ പ്രത്യേകത. കഥ, തിരക്കഥ, സംവിധാനം, ക്യാമറ, മ്യൂസിക്ക് ഡയറക്ഷന്‍, മേക്കപ്പ്, എഡിറ്റിങ്ങ് എന്നിങ്ങനെ വെള്ളിത്തിരയുടെ സമസ്ത മേഖലകളും അയാള്‍ മാസ്റ്ററാണ്. മേക്കപ്പിനെകുറിച്ചും, എഡിറ്റിങ്ങിനെകുറിച്ചും, ഇഫക്ടിസിനെ കുറിച്ചുമൊക്കെ അയാള്‍ ഹോല്‍വുഡില്‍ പോയി മാസങ്ങള്‍ എടുത്താണ് പഠിച്ചത്. വെറുമൊരു നടനായി കമലിനെ ഒതുക്കാന്‍ കഴിയില്ല. ഒരു ചലച്ചിത്ര ഉന്‍മാദിയാണ് ഈ 70-ാം വയസ്സിലും അയാള്‍.

ഇന്ത്യന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം ചില കലാകാരന്മാരില്‍ ഒരാളാണ് കമലഹാസന്‍. 1960-ല്‍ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂര്‍ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീട് സംഭവബഹുലമായ ആ ജീവിതം നമുക്കറിയാം. പണം, പ്രശസ്തി, പുരസ്‌കാരം, പ്രണയം വിവാദം, രാഷ്ട്രീയം...

വെറുതേ വന്ന് അഭിനയിച്ച് കൈയ്യടിയും പുരസ്‌കാരങ്ങളും പേരും പണവും നേടി പോകുകയായിരുന്നില്ല കമല്‍. സിനിമയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പല പരീക്ഷണങ്ങളും നടത്തി. അവ്വൈ ഷണ്‍മുഖിയിലെ സ്ത്രീ വേഷവും, ദശാവതാരത്തിലെ പത്ത് വേഷങ്ങളും, പുഷ്പകവിമാനം എന്ന നിശബ്ദ ചിത്രവുമൊക്കെ ഉദാഹരണമാണ്. സിനിമയുടെ ഒട്ടുമിക്ക എല്ലാ ഭാഗത്തും കമല്‍ കൈ വച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനവും, നിര്‍മാണവും, തിരക്കഥയും, പിന്നണി ഗാനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കമല്‍ തെളിയിച്ചു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് കമലിനെ സകലകലാ വല്ലഭന്‍ എന്ന് വിളിക്കുന്നത്.നാല് തവണ ദേശീയ പുരസ്‌കാരം നേടിയ കമല്‍ പത്തൊന്‍പതോളം ഫിലി ഫെയര്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തിന് പദ്മ ശ്രീയും, പദ്മഭൂഷനും നല്‍കി ആദരിച്ചു.

1975 -ല്‍ തുടങ്ങിയ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2018-ല്‍ അവസാനിപ്പിക്കുന്നതായി കമലഹാസന്‍ പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും തമിഴ് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്നതിനാല്‍ ഇനി സിനിമ ചെയ്യില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. പക്ഷേ സിനിമ അദ്ദേഹത്തെ വീണ്ടും മാടിവിളിച്ചു. വിക്രം 2 പോലുള്ള മെഗാഹിറ്റുകള്‍ അദ്ദേഹം ഈ പ്രായത്തിലും ഉണ്ടാക്കിയെടുത്തു. ഇപ്പോഴിതാ ഹിറ്റ്മേക്കര്‍ മണിരത്നത്തിന്റെ പുതിയ ചിത്രം വരികയാണ്. തഗ്ഗ്ഫൈഫ്. അതാവട്ടെ വല്ലാത്ത വിവാദത്തിലാണ് കമലിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഉലകനായകന്‍ ഒരു ഇടവേളക്കുശേഷം വീണ്ടും വിവാദ നായകനാവുന്നു.

കന്നഡ തമിഴില്‍നിന്ന് ഉണ്ടായതോ?

ഭാഷാ ഭ്രാന്തിന് ഏറെ വളക്കുറുള്ള മണ്ണാണ് ഇന്ത്യ. പക്ഷേ കമലഹാസന്റെ തീര്‍ത്തും നിരുപദ്രവും എന്ന് തോന്നിക്കാവുന്ന പ്രസ്താവനയാണ് ഇവിടെ വലിയ വിവാദമായി കോടതി കയറിയത്. തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ കമല്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്നമായത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു, കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. ''എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു'' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.




ഈ വീഡിയോ കണ്ടവര്‍ക്ക് അറിയാം കര്‍ണ്ണാടകക്കാരെ താഴ്ത്തിക്കെട്ടാനൊന്നുമല്ല അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന്. പക്ഷേ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വന്‍ വിവാദമായി. രൂക്ഷ വിമര്‍ശനമാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തിയത്. കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ വിസമ്മതിച്ചതോടെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ചിത്രത്തിന്റെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിച്ചിരിക്കയാണ്. ഇതിനെതിടെ കമല്‍ കോടതിയില്‍ പോയപ്പോള്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്.

കമലഹാസന്‍ നടത്തിയ പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴില്‍ നിന്നാണ് കന്നഡയുടെ ഉല്‍പത്തി എന്ന പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. മാപ്പ് പറയണമായിരുന്നെന്നും കര്‍ണാടക ഹൈക്കോടതിയും പറഞ്ഞു.

ജലം,ഭൂമി,ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാല്‍ ഒരാള്‍ക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങള്‍ ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ എന്തിനാണ് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. കര്‍ണാടകയില്‍ നിന്നും കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കില്‍ ആ പണവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. കമല്‍ ഹാസന്‍ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമല്‍ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റീസ് നാഗപ്രസന്ന നിരീക്ഷിച്ചു. പക്ഷേ എന്നിട്ടും കമല്‍ മാപ്പുപറയാനും കൂട്ടാക്കിയിട്ടില്ല.

കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നു എന്ന് കമല്‍ ഹാസന്‍, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന് നല്‍കിയ കത്തിലൂടെ പ്രതികരിച്ചു. രാജ്കുമാറിനോടുള്ള ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ നിന്ന് താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നുമാണ് കമല്‍ ഹാസന്‍ കത്തിലൂടെ വിശദീകരിച്ചത്.''എന്റെ കരിയറില്‍ ഉടനീളം, കന്നഡ സംസാരിക്കുന്ന സമൂഹം എനിക്ക് നല്‍കിയ ഊഷ്മളതയും വാത്സല്യവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. കന്നഡിഗര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഈ നാട്ടിലെ എല്ലാ ഭാഷകളുമായും ഉള്ള എന്റെ ബന്ധം ശാശ്വതവും ഹൃദയംഗമവുമാണ്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും തുല്യമായ അന്തസ്സിനായി ഞാന്‍ എപ്പോഴും നിലകൊള്ളുകയും ഒരു ഭാഷ മറ്റൊന്നിന് മുകളില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു, കാരണം അത്തരം അസന്തുലിതാവസ്ഥ ഇന്ത്യന്‍ യൂണിയന്റെ ഭാഷാഘടനയെ ദുര്‍ബലപ്പെടുത്തുന്നു.'- കമല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

പക്ഷേ എന്നിട്ടും പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. പക്ഷേ കമലഹാസന്റെ നിലപാടുകള്‍ പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാവും, ഇത്തരം വിവാദങ്ങള്‍കൊണ്ട് ഒന്നും കുലുങ്ങിപ്പോവുന്ന വ്യക്തിയല്ല അദ്ദേഹം.

വിവാദമായ നിരീശ്വരവാദ നിലപാടുകള്‍

എന്തിനും ഏതിനും വ്രണക്കുരു പൊട്ടുന്ന ഒരു സമുഹത്തില്‍ പൊതുവെ സെലിബ്രിറ്റികളും സൂപ്പര്‍താരങ്ങളുമൊന്നും വായതുറക്കാറില്ല. എന്നാല്‍ കമല്‍ ഒരിക്കലും മിണ്ടാതിരുന്നില്ല. ജല്ലിക്കട്ടും, ജയലളിതയുടെ ഭരണവും, ആവിഷ്‌ക്കാര സ്വാതന്ത്ര്യവിവാദങ്ങളിലൊക്കെ അദ്ദേഹം നിരന്തരം പ്രതികരിച്ചു.

ജയലളിതയുടെ ഏകാധിപത്യ നിലപാടിനോട് എന്നും വിയോജിപ്പുള്ളയളായിരുന്നു കമല്‍. അവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ല. ജയയുടെ മരണശേഷം, എ.ഐ.എ.ഡി.എം.കെ രണ്ട് വിഭാഗങ്ങളായി പിളര്‍ന്നപ്പോള്‍, കമല്‍ഹാസന്‍ ഒ. പനീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തി. ശശികലയ്‌ക്കെതിരെ സുപ്രീം കോടതി വിധി വന്നപ്പോള്‍, കമല്‍ഹാസന്‍ ചിന്നമ്മയെയും ബന്ധുക്കളെയും ' ക്രിമിനല്‍ കൂട്ടായ്മ' എന്ന് വിളിച്ചു. തന്റെ ഫാന്‍ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടന്‍ കമലഹാസന്‍ ആണ്. കൂടാതെ കമല്‍ നര്‍പണി ഐക്യം എന്ന ഈ സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടന്നു. രക്തദാനം, നേത്രദാനം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തി. 2004 സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആദ്യ എബ്രഹാം കോവൂര്‍ അവാര്‍ഡ് കമലഹാസനു ലഭിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം ഉണ്ടായത്.

ഒരു ഹിന്ദു ബ്രാഹ്‌മിണ്‍ കുടുംബത്തിലാണ് ജനിച്ചതെങ്കിലും,ഒരു നിരീശ്വര വാദി ആയിട്ടാണ് കമലഹാസന്‍ അറിയപ്പെടുന്നത്. പരസ്യമായി ഒരു എത്തീസ്റ്റ് എന്ന് പറയുന്നില്ലെങ്കിലും ശക്തമായ ജാതി-മത വിമര്‍ശനം കമലഹാസന്‍ ഉന്നതിച്ചുട്ടുണ്ട്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഈ നിരീശ്വര വാദ കാഴ്ചപ്പാട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അന്‍പേ ശിവം, ദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങള്‍ ഉദാഹരണം. ഇത്തരം ആശയങ്ങള്‍ക്കെതിരെ അസഹിഷ്ണുത വര്‍ധിക്കുകയും, സെന്‍സര്‍ കട്ടുകള്‍ പതിവാകുയും ചെയ്തതോടെ 2015-ല്‍ താന്‍ ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നുവെന്നുപോലും അദ്ദേഹം പറഞ്ഞിരുന്നു.

''ആവശ്യം വന്നാല്‍ വീണ്ടും അതു പറയേണ്ടി വരും. അത് ഒരു കലാകാരന്റെ വേദന നിറഞ്ഞ ശബ്ദമാണ്. എന്റെ കഴുത്തു പിടിച്ചു ഞെരിച്ച് നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചാല്‍. ഞാന്‍ തെന്നി മാറും. വേറെ വഴി തേടും. എന്റെ നാട് ഇതാണ്. എന്റെ ഭാഷ ഇതാണ്. പക്ഷേ, ഇവിടെ കലാകാരനായിരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യും? ദൈവത്തെക്കുറിച്ച് അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത് എന്നൊക്കെ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാല്‍? ദൈവത്തിനറിയാം തനിക്ക് രക്ഷപ്പെടാനുള്ള വഴിയൊക്കെ. അതില്‍ ആരും ഇടപെടേണ്ട്.''- മനോരമക്ക് പത്തുവര്‍ഷം മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെ കമല്‍ പറയുന്നുണ്ട്.

ഇസ്ലാമിസ്റ്റുകളുടെ വിശ്വരൂപം

സംഘപരിവാറിനെയും ഹിന്ദുത്വവര്‍ഗീയതെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന, കമലഹാസന്‍ എക്കാലവും ന്യൂനപക്ഷങ്ങളുടെ സുഹൃത്തയാണ് അറിയപ്പെട്ടിരുന്നത്. ഹാസന്‍ എന്ന സര്‍ നെയിമിന്റെ പേരില്‍ മുസ്ലീം ആയി അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമുള്ള ഒരു അമേരിക്കന്‍ യാത്രയില്‍, പേരില്‍ കമല്‍ അധികപരിശോധനക്ക് വിധേയനായി. ഹാസന്‍ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരില്‍ നിന്നും ലഭിച്ചതാണെന്നാണ് പറയുന്നത്. യാക്കൂബ് ഹസ്സന്‍ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. കമലഹാസന്റെ പിതാവും, യാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അക്കാലത്ത് ബ്രാഹ്‌മീണരോട് ദേഷ്യം പുലര്‍ത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തില്‍ നിന്ന് തന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് ഇദ്ദേഹമായിരുന്നുവെന്ന് കമലഹാസന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഈ യാക്കൂബ് ഹസ്സന്റെ ഓര്‍മ്മക്കായാണ് ആ പേര് കമലിന്റെ കൂടെ വന്നത്. ഹാസ്യ എന്ന സംസ്‌കൃതപദത്തില്‍ നിന്നും വന്ന വാക്കാണ് ഹാസനെന്നും കമല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.




പക്ഷേ കമലിന്റെ രാഷ്ട്രീയവും എക്കാലവും, മുസ്ലീങ്ങള്‍ അടക്കമുള്ള ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പമായിരുന്നു. സിനിമയിലുമുണ്ട് ഈ ചായ്വ്. 'കുരുതിപുനല്‍', 'ഹേ റാം' എന്നീ ചിത്രങ്ങള്‍ നോക്കുക. രണ്ട് സിനിമകളിലും അദ്ദേഹത്തിന് ഒരു മുസ്ലീം സുഹൃത്തിനു വേണ്ടി ക്ലൈമാക്സില്‍ പോരാടുന്നുണ്ട്. 'ഉന്നൈപ്പോല്‍ ഒരുവന്‍' കാണുക, 'എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ് എന്നത് ഒരു ഭ്രാന്തന്‍ ആശയമാണെന്ന്' കമല്‍ പറയുന്നു. ഈ രീതിയിലുള്ള ഒരു വ്യക്തിക്കാണ്, ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധം മൂലം വീടവരെ വിറ്റുപോവുന്ന അവസ്ഥയാണ് ഉണ്ടായത്.

2013-ല്‍ കോടികള്‍ മുടക്കി കമല്‍ എടുത്ത ചിത്രമായിരുന്നു വിശ്വരൂപം. തീവ്രവാദവിരുദ്ധ പേരാട്ടം ഉള്‍ക്കൊള്ളുന്ന ഒരു സ്പൈ ത്രില്ലര്‍ മൂവിയായിരുന്നു അത്. കമല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തമിഴ്നാട്ടിലെ മുസ്ലീം സംഘടനകള്‍ വിവാദമുണ്ടാക്കി. വിശ്വരൂപത്തില്‍ ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം എന്നായിരുന്നു അവരുടെ വാദം.

തമിഴ്നാട് മുസ്ലീം മൂവ്മെന്റ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് കോണ്‍ഫഡറേഷന്‍ എന്ന പേരില്‍, 24 സംഘടനകള്‍ ഒന്നിച്ചാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. തമിഴ്നാട്ടില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചിത്രത്തിന് പ്രദര്‍ശാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. തന്റെ സിനിമയ്ക്കെതിരെയുള്ള നീക്കം സാംസ്‌ക്കാരിക ഭീകരവാദമാണെന്ന് കമല്‍ ആരോപിച്ചു. ജയലളിത സര്‍ക്കാറിനെ അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. തുടര്‍ന്ന് വളരെ വികാരഭരിതമായ ഒരു വാര്‍ത്ത സമ്മേളനം കമല്‍ നടത്തി. തന്റെ ജീവിത്തില്‍ മുഴുവന്‍ താന്‍ എടുത്ത മതേതര നിലപാടുകള്‍ അദ്ദേഹം എടുത്തുപറഞ്ഞു.

ചില ചിത്രങ്ങള്‍ പരാജയമാവുകയും, ഇടക്ക് മുടങ്ങുകയും ഒക്കെ ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കമല്‍ തന്റെ ചെന്നൈയിലെ വീട്വരെ പണയം വെച്ചാണ്, ചിത്രം എടുത്തത് എന്ന് തുറന്ന് പറഞ്ഞു. അതോടെയാണ് രജനിയടക്കമുള്ള താരങ്ങള്‍ കമലിന് അനുകൂലമായി നിലപാട് എടുത്തത്. ഇതോടെ ജയലളിത അയഞ്ഞു. തുടര്‍ന്ന് അഞ്ച് രംഗങ്ങളില്‍ ഭേദഗതി വരുത്തി ചിത്രം പ്രദര്‍ശനത്തി. പക്ഷേ വിശ്വരൂപം കണ്ടവര്‍ക്ക് അറിയാം അതില്‍ തീവ്രവാദത്തിന്എതിരെയല്ലാതെ മുസ്ലീങ്ങള്‍ക്ക് എതിരായി ഒന്നും ഉണ്ടായിരുന്നില്ല. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കമലിന്റെ സാമ്പത്തിക പ്രതിസന്ധിയും മാറി. പിന്നീട് വന്ന വിശ്വരൂപം 2 ന് സെന്‍സര്‍ ബോര്‍ഡ് 17 കട്ടുകളോടെയാണ് അംഗീകാരം കൊടുത്തത്. ഇതും വലിയ ഹിറ്റായിരുന്നു. പക്ഷേ ഇസ്ലാമിസ്റ്റുകളുടെ വിശ്വരൂപം ഇപ്പോഴായിരിക്കും കമലിന് മനസ്സിലാത് എന്ന് ട്രോളുകള്‍ വന്നു.

കൊക്കെയിന്‍ പാര്‍ട്ടി നടത്തിയോ?

പ്രായം ഒന്നിനും ഒരു പരിമിതിയല്ല.. പ്രത്യേകിച്ചും സിനിമയിലും രാഷ്ട്രീയത്തിലും. 2018-ല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍, കമലിന് പ്രായം 63 ആയിരുന്നു. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രുപീകരണം തുടര്‍ച്ചയായ വിവാദങ്ങളിലാണ് കമലിനെ കൊണ്ടെത്തിച്ചത്. അദ്ദേഹം വിചാരിച്ചപോലെ പാര്‍ട്ടി പെട്ടെന്ന് ക്ലിക്കായില്ല. ആദ്യഘട്ടത്തില്‍, എംജിആറൊക്കെ ചെയ്തതുപോലെ ഒറ്റക്ക് മത്സരിച്ച് ജയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ ഒറ്റക്ക് നിന്നതുകൊണ്ട് പാര്‍ട്ടി ഒന്നുമായില്ല. എംജിആറിന്റെ കാലത്തുനിന്നൊക്കെ തമിഴ്മക്കള്‍ എത്രയോ മുന്നോട്ടുപോയി. മക്കള്‍ നീതി മയ്യം ഇസ്ലാമിക വര്‍ഗീയതയുള്ള ഒരു പാര്‍ട്ടിയുമായി കൈകോര്‍ത്തതും, അദ്ദേഹത്തിന്റെ സെക്യുലര്‍ ക്രെഡന്‍ഷ്യനില്‍ വെള്ളം ചേര്‍ത്തു. ഒടുവില്‍ ഒറ്റക്ക് നിന്നാല്‍ ഒന്നുമാവില്ല എന്ന ചിന്തയാണ്, അദ്ദേഹത്തെ ഡിഎംകെക്ക് ഒപ്പം കൂട്ടിയത്. ഇപ്പോള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കമലഹാസനുമുണ്ട്.

പക്ഷേ കഴിഞ്ഞ വര്‍ഷം കമല്‍ മറ്റൊരു വിവാദത്തിലുടെയും കടന്നുപോയി. നടന്‍ കൊക്കെയ്ന്‍ വിളമ്പുന്ന പാര്‍ട്ടികള്‍ നടത്തിയിരുന്നുവെന്ന്, പ്രശസ്ത ഗായിക സുചിത്ര രാമദുരൈ ആരോപിച്ചത് പലരെയും അമ്പരപ്പിച്ചു . കമലഹാസന്‍ സംഘടിപ്പിച്ച ബര്‍ത്ത്ഡേ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ പാര്‍ട്ടിയുമുണ്ടായിരുന്നെന്നാണ് സുചിത്ര പറയുന്നത്. സിനിമാ വ്യവസായത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍ വന്നത്. തുടര്‍ന്ന് ബിജെപി നടനെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.




നിര്‍മ്മാതാവും മയക്കുമരുന്ന് രാജാവുമായ ജാഫര്‍ സാദിഖിനൊപ്പം കമല്‍ നില്‍ക്കുന്ന ഫോട്ടോയും ഇതോടൊപ്പം പുറത്തുവന്നു. ഡിഎംകെ മുന്‍ പ്രവര്‍ത്തകനും തമിഴ് ചലച്ചിത്ര നിര്‍മ്മാതാവുമായ ജാഫര്‍ സാദിഖിനെ 2024 മാര്‍ച്ചില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ വ്യാപിച്ച മയക്കുമരുന്ന് ബന്ധവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 2,000 കോടി രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒരു ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയില്‍ മാത്രമാണ് കമലിന് ജാഫര്‍ സിദ്ദീഖിയുമായുള്ള ബന്ധമെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണ് എന്നുമാണ് കമലുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ശ്രീവിദ്യ, സരിക, സിമ്രാന്‍, ഗൗതമി...

വ്യക്തിജീവിതത്തിലും എന്നും വിവാദനായകനാണ് ഉലകനായകന്‍. 1970 - കളില്‍ കമലഹാസന്റെ കൂടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്ന പ്രശസ്ത നടി ശ്രീവിദ്യയുമായി അദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശ്രീവിദ്യയുടെ അമ്മ കുറച്ച് വര്‍ഷം കഴിഞ്ഞിട്ട് മതി വിവാഹം എന്ന നിലപാട് സ്വീകരിച്ചു. ഇത് കമലഹാസന് അംഗീകരിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ആ ബന്ധം തകര്‍ന്നത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷംം രോഗം മൂര്‍ച്ഛിച്ച സമയത്ത് ശ്രീവിദ്യ കമലഹാസനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ കമലഹാസന്‍ ശ്രീവിദ്യയെ കാണാന്‍ ആശുപത്രിയിലെത്തി. ആ രൂപം കണ്ട് അദ്ദേഹം കരഞ്ഞുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബന്ധം 2008- ല്‍ പുറത്തിറങ്ങിയ മലയാളം സിനിമയായ 'തിരക്കഥ'യില്‍ സംവിധായകന്‍ രഞ്ജിത്ത് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളില്‍ കമലഹാസന്‍ അവരെ വന്ന് കണ്ടതാണ്, തന്റെ സിനിമക്ക് പ്രചോദനമായതെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.

കമല്‍ തന്റെ 24-ാം വയസ്സില്‍ വാണി ഗണപതി എന്ന നര്‍ത്തകിയെ വിവാഹം ചെയ്തു. കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വര്‍ഷത്തിനു ശേഷം ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞു. അതിനുശേഷമാണ് കമല്‍ നടി സരികയെ വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ശ്രുതി, അക്ഷര എന്ന രണ്ടുപെണ്‍മക്കള്‍ പിറന്നതിന്് ശേഷമാണ് ഇരുവരും ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സരികയും കമലും പിരിഞ്ഞു. നടി സിമ്രാനുമായുള്ള കമലിന്റെ ബന്ധമാണ് പ്രശ്നമായത് എന്നാണ് ഗോസിപ്പ്. സിമ്രാന്‍ പിന്നീട് തന്റെ ബാല്യകാല സുഹൃത്തുമായി വിവാഹിനായി. തുടര്‍ന്നാണ് നടി ഗൗതമിയുമായി കമല്‍ ലിവിങ് റിലേഷനില്‍ ഏര്‍പ്പെട്ടത്. കമലഹാസന്റെ പുത്രിമാരായ ശ്രുതിഹാസനും, അക്ഷരഹാസനും, ഗൗതമിയുടെ മകളായ സുബ്ബലക്ഷ്മിയും ഒന്നിച്ചാണ് ജീവിച്ചിരുന്നത്. 14 വര്‍ഷം ഒന്നിച്ച് ജീവിച്ച് ആ ബന്ധവും തകര്‍ന്നു. പക്ഷേ വിവാഹമോചിതരായിട്ടും പരസ്പരം ചെളിവാരിയെറിയാന്‍ കമലിന്റെ പങ്കാളികള്‍ ശ്രമിച്ചിട്ടില്ല. അവര്‍ തമ്മില്‍ ഇപ്പോഴും ടോക്സിക്കായ ബന്ധമല്ല.

രണ്ട് തവണ വിവാഹം കഴിക്കുകയും മൂന്നാമത് ലിവിംഗ് റിലേഷനില്‍ കഴിഞ്ഞിരുന്ന കമലഹാസന്‍ ഒരിക്കല്‍ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹമെന്ന രീതിയോട് തന്നെ തനിക്കുണ്ടായിരുന്ന വിശ്വാസം പോയെന്നാണ് കമല്‍ പറഞ്ഞത്. -'' അച്ഛനും അമ്മയും പിരിഞ്ഞതും ഒന്നും മക്കളുടെ ജീവിതത്തെ ബാധിച്ചിട്ടില്ല. വിവാഹമോചനം അച്ഛനും മക്കളും തമ്മിലല്ല. ഭാര്യയും ഭര്‍ത്താവും തമ്മിലാണ്.''- കമല്‍ പറയുന്നു.

പക്ഷേ കമലിനുനേരെ വന്ന ഏറ്റവും വലിയ അധിക്ഷേപം ഇതൊന്നുമല്ല. തന്റെ സിനിമകളില്‍, അനാവശ്യമായി ലൈംഗിക രംഗങ്ങളും ചുംബന രംഗങ്ങളും ഉണ്ടാക്കുന്നുവെന്നതാണ്. 'നായകന്‍' എന്ന മണിരത്നത്തിന്റെ വിഖ്യാത സിനിമയില്‍ കമലഹാസന്റെ മകളായി അഭിനയിച്ച നടി കാര്‍ത്തിക്ക് നേരെയും അദ്ദേഹം അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.




വാല്‍ക്കഷ്ണം: ശരിക്കും തഗ്ഗ് ലൈഫ് തന്നെയാണ് കമലിന്റെ ജീവിതവും. അദ്ദേഹം പലകാര്യങ്ങളിലും അടിക്കുന്ന തഗ്ഗുകള്‍ ഇന്നും വൈറലാണ്. 'എന്റെ വളരെ നല്ല സുഹൃത്തായ ബ്രിട്ടാസ് ഒരിക്കല്‍ എന്നോട് ചോദിച്ചു, ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നല്ലേ വരുന്നത് എന്നിട്ടും എങ്ങനെയാണ് രണ്ട് തവണ വിവാഹം കഴിച്ചതെന്ന്. ഒരു കുടുംബത്തിന്റെ പ്രശസ്തിക്ക് വിവാഹവുമായി എന്താണ് ബന്ധമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു'' -കമല്‍ പറയുന്നു. നിങ്ങള്‍ രാമനയല്ലേ പ്രാര്‍ത്ഥിക്കുന്നതെന്നും അതുകൊണ്ട് ചോദിച്ചതാണ് എന്ന് ബ്രിട്ടാസ് തിരിച്ചുപറഞ്ഞു. അപ്പോള്‍ ഉലകനായകന്റെ മറുപടി ഇങ്ങനെയായിരുന്നു- ''ഞാന്‍ ഒരു ദൈവത്തെയും പ്രാര്‍ത്ഥിക്കുന്നില്ല. രാമന്റെ പാത പിന്തുടരുന്നില്ല. ഒരുപക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ (ദശരഥന്‍) പാത പിന്തുടരും''. ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നുവല്ലോ!