റായ്പൂർ: ഛത്തീസ്‌ഗഢിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ രണ്ട് ദിവസമായി നാരായൺപൂർ ജില്ലയിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മലമ്പ്രദേശമാണ് അബുജമാർഹ്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.

ശനിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്‌ഗഢിലെ നാല് ജില്ലകളിൽ നിന്നുള്ള സംയുക്ത സേനയാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരുൾപ്പെടുന്ന സംയുക്ത സൈന്യമാണ് പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.