ഹൈദരാബാദ്: ആന്ധ്രയിലെ അനപകല്ലേയില്‍ ഫാര്‍മ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ മിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പരുക്കേറ്റവരെ എന്‍ടിആര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും അതല്ല ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ജില്ലാ കളക്ടര്‍ സൂചിപ്പിച്ചത്. പ്ലാന്റില്‍ രണ്ടുഷിഫ്റ്റുകളിലായി ഏകദേശം 380 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

ഉച്ചഭക്ഷണ സമയത്ത് ഏകദേശം 2.15 ഓടെയാണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സ്ഥലത്ത് നിന്നുള്ള കനത്ത പുക സമീപ ഗ്രാമങ്ങളിലേക്കും പടര്‍ന്നു.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. എന്താണ് അപകടത്തിന് കാരണമെന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ആറ് ഫയര്‍ എഞ്ചിനുകളാണ് തീകെടുത്താന്‍ ഉപയോഗിച്ചത്. ആളുകളെ രക്ഷിക്കാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെയും വിളിച്ചുവരുത്തി. യൂണിറ്റിനുളളില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു.

2019 ല്‍ 200 കോടിയുടെ മൂലധനിക്ഷേപവുമായി തുടങ്ങിയതാണ് എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ആന്ധ്ര ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്റെ 40 ഏക്കര്‍ കാമ്പസിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.