മുംബൈ: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പാകിസ്താന്‍ ജയിലുകളില്‍ മരിച്ചത് 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍. ഈ വര്‍ഷം രണ്ടുമരണമാണ് പുറത്തുവന്നത്. മുംബൈ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ജതിന്‍ ദേശായിക്ക് വിവരാവകാശ രേഖപ്രകാരം ലഭിച്ച വിവരമാണിത്.

2014 ജനുവരിമുതല്‍ 2023 ഡിസംബര്‍വരെയുള്ള കാലയളവിലെ കണക്കാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നല്‍കിയത്. ഈ വര്‍ഷം മരിച്ച പാല്‍ഘര്‍ ജില്ലയില്‍നിന്നുള്ള മത്സ്യത്തൊഴിലാളി വിനോദ് ലക്ഷ്മണ്‍ മാര്‍ച്ച് 17-ന് മരിച്ചു. മൃതദേഹം മേയ് ഒന്നിന് വീട്ടിലേക്കയച്ചു. മറ്റൊരു മത്സ്യത്തൊഴിലാളി സൗരാഷ്ട്രയിലെ സുരേഷ് നാദു സെപ്റ്റംബര്‍ അഞ്ചിന് കറാച്ചിജയിലില്‍ മരിച്ചു. മൃതദേഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും ജതിന്‍ ദേശായി പറഞ്ഞു.

210 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്‍ ജയിലുകളിലുണ്ട്. ഇവരില്‍ 180 പേര്‍ ശിക്ഷ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ച് തീരുമാനവുമായിട്ടില്ല. ജയിലിലുള്ളവരില്‍ 10 പേരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്. 2008-ലെ ഉഭയകക്ഷി കരാര്‍പ്രകാരം ശിക്ഷ പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ അവരെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഇരുസര്‍ക്കാരുകളും സമ്മതിച്ചിട്ടുണ്ട്.