ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരത്തിന്റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ജൂണ്‍ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്.

രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞവര്‍ഷം മേയില്‍ നോട്ട് പിന്‍വലിക്കുന്ന ഘട്ടത്തില്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തില്‍ ഉണ്ടായിരുന്നത്.

2023 ഒക്ടോബര്‍ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷന്‍ അനുവദിച്ചിരുന്നു. ആര്‍ബിഐയുടെ ഇഷ്യൂ ഓഫിസുകള്‍ വഴിയും തപാല്‍ മാര്‍ഗവും നോട്ടുകള്‍ മാറിയെടുക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട്.

അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആര്‍ബിഐ ഓഫീസുകള്‍ വഴി ബാങ്ക് നോട്ടുകള്‍ മാറ്റാനാകും.

500, 1000 രൂപ നോട്ടുകളുടെ പിന്‍വലിച്ചതിനെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2016 നവംബറിലാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതായും ആര്‍ബിഐ അറിയിച്ചു.