ഛണ്ഡീഗഢ്: 14 പേര്‍ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. പഞ്ചാബിലെ ഫാസില്‍കയില്‍ ഒരു വിവാഹം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴാണ് അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബാക്കി ഉള്ള ആറ് പേരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

വിവാഹം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ സഞ്ചാരികളുടെ വാഹനം ഫത്തേഹാബാദിലെ കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജഗദീഷ് ചന്ദ്ര പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘാംഗങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1.5 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനത്തിനായി ജലസേചന വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് കനാലില്‍ ജലനിരപ്പ് കുറച്ചത്. കനാലിന് ചുറ്റും സ്ഥിരമായി ബാരിക്കേഡിംഗ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. രക്ഷാ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ താല്‍ക്കാലിക സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.