ബംഗളൂരു: ബംഗളൂരു നഗരത്തിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് മണ്ണാർകാട് കച്ചേരിപ്പറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തിൽ സൈദലവി-ആയിഷ ദമ്പതികളുടെ മകൻ ഷമീമുൽ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി ഹമീദ്-സാജിത ദമ്പതികളുടെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെ ബംഗളൂരു റിങ് റോഡിൽ സുമനഹള്ളിയിലാണ് അപകടം നടന്നത്. ഷമീമുൽ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

മൃതദേഹങ്ങൾ വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. റിയാസുദ്ധീൻ, മുഹമ്മദ് ഫാറൂഖ്, യഹിയ, ഹുസൈൻ, ആരിഫത്ത് എന്നിവരാണ് ഷമീമുൽ ഹഖിന്റെ സഹോദരങ്ങൾ. ഷംന, ഷഹന എന്നിവരാണ് ആദിലിന്റെ സഹോദരങ്ങൾ.