ബംഗളുരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞുവീണു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദര്‍ശന്റെ ആരോഗ്യം മോശമായിരുന്നെന്നും തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണ്.

ദര്‍ശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും ഈയിടെ അദ്ദേഹത്തെ സന്ദര്‍ശിച്ച മുന്‍ സഹതടവുകാരന്‍ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു.ജയില്‍ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ ദര്‍ശന്‍ ബുദ്ധിമുട്ടുകയാണ്. താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയില്‍ മുഴുകിയാണ് ദര്‍ശന്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നതെന്നും സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണിപ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.രണ്ടുമാസം മുന്‍പാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദര്‍ശനും സുഹൃത്തായ പവിത്രാ ഗൗഡയും ജയിലിലെത്തിയത്.ജൂണ്‍ എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി.സംഭവത്തില്‍ 19 പേരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡ ദര്‍ശനുമായി പത്തുവര്‍ഷമായി ബന്ധം പുലര്‍ത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഭര്‍ത്താവും മകളുമുണ്ട്.കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് 'ചലഞ്ചിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനുമായി പത്തുവര്‍ഷത്തെ ബന്ധം' എന്നപേരില്‍ ദര്‍ശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭര്‍ത്താവുമൊത്തുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തു.

ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദര്‍ശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തില്‍ നിറഞ്ഞു. തുടര്‍ന്ന് ചിത്രദുര്‍ഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദര്‍ശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ മോശം കമന്റിട്ടു. പവിത്ര, ദര്‍ശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍ തുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താന്‍ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.