ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 40 വെടിയുണ്ടകളുമായി നടൻ പിടിയിലായി. നടനും മുൻ എംഎ‍ൽഎയുമായ കരുണാസിന്റെ പക്കൽനിന്നാണ് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകാനായി എത്തിയപ്പോഴാണ് സംഭവം.

വിമാനത്താവളത്തിൽ കരുണാസിന്റെ സ്യൂട്ട്‌ക്കേസ് സ്‌കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറമടിച്ചു. തുടർന്നാണ് ബാഗിൽനിന്ന് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. തനിക്ക് തോക്ക് ലൈസൻസുണ്ടെന്നതിന്റെ രേഖകൾ കരുണാസ് സമർപിച്ചെങ്കിലും ഇദ്ദേഹത്തിന്റെ വിമാനയാത്ര സുരക്ഷ ഉദ്യോഗസ്ഥർ റദ്ദാക്കി. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇദ്ദേഹത്തെ വിമാനത്താവള അധികൃതർ വിട്ടയച്ചു.

തിടുക്കത്തിൽ വന്നതിനാൽ സ്യൂട്ട്‌ക്കേസിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുണാസ് അധികൃതരോട് പറഞ്ഞത്.