ന്യൂഡല്‍ഹി: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷസാധ്യത രൂക്ഷമായ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്.

നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ തീയതികളില്‍ ടിക്കറ്റ് ബുക്ക് യാത്രക്കാര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും റീഷെഡ്യൂളിങ്, ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ എന്നിവയില്‍ ഇളവ് നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ വധിച്ചതിനു പിന്നാലെയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധസമാന സാഹചര്യം ഉടലെടുത്തത്.

മേഖലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരവധി വിമാനകമ്പനികള്‍ ഇറാന്റെയും ലെബനാന്റെയും വ്യോമാതിര്‍ത്തി ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഇസ്രായേല്‍, ലെബനാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, താവാനിലെ ഇ.വി.എ എയര്‍, ചൈന എയര്‍ലൈന്‍സ് എന്നിവ ഇറാന്റെയും ഇറാഖിന്റെയും വ്യോമ പരിധി ഒഴിവാക്കി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്.

ഹനിയ്യയെ വധിച്ചതിനു പിന്നാലെ ഹിസ്ബുല്ല കമാന്‍ഡര്‍മാരായ ഫഹദ് ഷുക്ര്‍, ഹസന്‍ നസ്‌റുല്ല, ഹമാസ് സൈനിക മേധാവി മുഹമ്മദ് ദീഫ് എന്നിവരെ കൊലപ്പെടുത്തിയതായും ഇസ്രായേല്‍ അറിയിച്ചിരുന്നു.