ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ എടിഎം കുത്തി തുറന്ന് ഒരു കോടിയോളം രൂപ കവർന്നതായി റിപ്പോർട്ടുകൾ. ആന്ധ്രായിലെ കടപ്പയിലെ രണ്ട് എടിഎമ്മുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പണം മോഷ്ടിച്ചത്. കടപ്പ ദ്വാരക നഗറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നും 63 ലക്ഷത്തോളം രൂപയും അടുത്തുള്ള മറ്റൊരു എടിഎമ്മിൽ നിന്നും 37 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നിരിക്കുന്നത്.

മോഷണം നടന്ന ഉടനെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചു. പക്ഷെ റോബറി നടന്ന ഈ രണ്ട് എടിഎമ്മുകളിലും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇത് അന്വേഷനത്തെ കാര്യമായി ബാധിക്കുമെന്ന് പോലീസ് പറഞ്ഞു. പിന്നാലെ മറ്റൊരു എടിഎമ്മിലും മോഷണ ശ്രമം ഉണ്ടായെങ്കിലും ഇവിടെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ചിരുന്ന സൈറൺ മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. എന്തായാലും പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചിട്ടുണ്ട്.