ചെന്നൈ: അങ്ങനെ 471 ദിവസത്തെ ജയിൽ ജീവിതത്തിനുശേഷം തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ബാലാജിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് സുപ്രീം കോടതി ബാലാജിക്ക് ജാമ്യം അനുവദിച്ചത്. കൂടാതെ ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകർ അറിയിച്ചു.

മുൻ മന്ത്രി ബാലാജിയെ വീണ്ടും രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എക്സിൽ കുറിച്ചു. അതുപ്പോലെ അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇഡി വലയിൽ കുടുക്കിയത്.

2011 മുതൽ 2015 വരെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌‌തു കോഴ വാങ്ങി എന്നാണ് സെന്തിൽ ബാലാജിക്കെതിരായ കേസ്.

2023 ജൂൺ 13നാണ് ഇഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. മണിക്കൂറോളം ചോദ്യം ചെയ്തത ശേഷമായിരുന്നു ഇഡി അറസ്റ്റ് ചെയ്തത്. കേസിന്റെ തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തിൽ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ. നിലവിൽ പുഴൽ സെൻട്രൽ ജയിലിലാണ് സെന്തിൽ ബാലാജി കഴിയുന്നത്.

ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ ഒടുവിൽ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷൻസ് കോടതി തള്ളുകയും ചെയ്തിരുന്നു.