ബംഗളൂരു: നാളെ ബംഗളൂരുവിൽ ബന്ദ്. തമിഴ്‌നാടുമായുള്ള കാവേരി നദീജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. കർണാടക ആർടിസി, തൊഴിലാളി യൂണിയനുകൾ, വെബ് ടാക്‌സി, ടാക്‌സി, ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ, റസ്റ്ററന്റ് അസോസിയേഷനുകൾ എന്നിവർ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് സംഘടനകൾ അഭ്യർത്ഥിച്ചു. പതിനഞ്ചോളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വൻ പ്രതിഷേധ റാലിയും സംഘടിപ്പിക്കും. ഐടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അതിനിടെ നാളെ ബന്ദ് അനുവദിക്കില്ല എന്ന് വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണർ രംഗത്തെത്തി. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടിയാൽ നടപടിയുണ്ടാകുമെന്നും കമ്മീഷണർ വ്യക്തമാക്കി.

തമിഴ്‌നാടിനു 15 ദിവസത്തേക്കു 5000 ക്യുസെക് വീതം അധിക ജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്‌മെന്റ് അഥോറിറ്റിയുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. അതിനിടെ 29ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.